സ്കൂളിൽ പഠിക്കുന്ന കാലത്ത് സൈലന്റ് വാലിയിലേക്ക് ഒരു പഠനയാത്ര പോയതാണ് കാട് കണ്ട ആദ്യ അനുഭവം …
അതന്ന് മോഹിപ്പിച്ചിരുന്നു……
പക്ഷേ ഇന്ന്… ….?
ചിന്തകളറുന്തോറും അവന്റെ മനസ്സു പതറിത്തുടങ്ങി……
എത്ര നേരം ഈ ഇരിപ്പിരിക്കും…… ?
നേരം വെളുത്താലും രക്ഷയുണ്ടാകണമെന്നില്ല …
പുറത്ത് അച്ഛന്റെ ആൾക്കാർ ഉണ്ടാകാം..
മുനിച്ചാമി പൊലീസ് കംപ്ലയിന്റ് കൊടുക്കാം…
വിനയനങ്കിളിന്റെ തല തിരിഞ്ഞ ബുദ്ധിയുടെ പരിണിതഫലം അനുഭവിക്കുന്നത് തങ്ങളാണല്ലോ എന്നോർത്ത് അവന് അരിശം വന്നു …
ഫ്ലൈറ്റ് കിട്ടാതിരുന്നാൽ മതിയായിരുന്നു……
കീറ്റസ് ഒഴിവു പറഞ്ഞാലും മതിയായിരുന്നു…
ഒടുവിലായി, നാട്ടിൽ പോയ മുനിച്ചാമി ഒറ്റയ്ക്ക് തിരിച്ചു വന്നാലും മതിയായിരുന്നു……
പറഞ്ഞിട്ട് കാര്യമില്ല… ….
വീണ്ടും പഴയ ചിന്തകളിലേക്ക് തന്നെ അവനെത്തിച്ചേർന്നു…
തലയിലെഴുത്ത്……….!
തണുപ്പുകാരണം പരവേശം ഒന്നടങ്ങി. ഇപ്പോൾ വിശപ്പാണ് ശരീരത്തെ ഭരിക്കുന്നത്……
പുറത്തേക്ക് രക്ഷപ്പെടണം എന്ന് മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരം അവന്റെ കാര്യങ്ങൾ കൃത്യമായി ഓർമ്മിപ്പിക്കുന്നുണ്ട്…
അഭിരാമി ഒന്നിളകിയത് അവനറിഞ്ഞു..
“അമ്മാ……….”
അവൻ മന്ത്രണം പോലെ വിളിച്ചു…
മറുപടി മുറുക്കിയുള്ള കെട്ടിപ്പിടുത്തം മാത്രമായിരുന്നു..
അമ്മയും തന്നേപ്പോലെ ചിന്തകളിലാവാമെന്ന് അവൻ കണക്കുകൂട്ടി……
അഭിരാമിയും പതുക്കെ സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുകയായിരുന്നു..
അജയ് തളരാതിരിക്കുന്നത് മാത്രമായിരുന്നു അവളുടെ ഏക ആശ്വാസം…
ഇന്നലെ ഫാം ഹൗസിലെ കിടക്കയിൽ… ….!
ഇന്ന്… ….?
ജീവിതം പല തവണ പറ്റിച്ച അനുഭവബോധമുള്ളതിനാൽ ഒരാറ്റക്കാര്യം മാത്രമേ അവൾ ആഗ്രഹിക്കുന്നുണ്ടായിരുന്നുള്ളൂ…
പതനം… !
ശത്രുവിന്റെ പതനം………!
എന്തെങ്കിലുമൊരു ചായ്‌വ് രാജീവിനോട് അവളുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ അത് എന്നെന്നേക്കുമായി കഴിഞ്ഞ സൂര്യാസ്തമയത്തോടെ, അസ്തമിച്ചു കഴിഞ്ഞിരുന്നു…
ജീവിതത്തിൽ സൗകര്യങ്ങൾ എല്ലാമുണ്ടായിട്ടും താനും തന്റെ മകനും ഒരു രാത്രിയെങ്കിൽ ഒരു രാത്രി വനത്തിൽ താമസിക്കാനിട വരുത്തിയവന്റെ അടിവേര് മാന്തിയെടുക്കുക എന്ന ചിന്തയിലേക്ക് കഴിഞ്ഞ മണിക്കൂറിൽ അവളെത്തിച്ചേർന്നിരുന്നു..
ആദ്യത്തെ പരിഭ്രമവും പേടിയും പകയാളിക്കത്തിക്കുവാനുള്ള ഇന്ധനം മാത്രമായിരുന്നു..
പക്ഷേ ഉദ്യമം നേടിയെടുക്കാനുള്ള വഴികളൊന്നും അവളുടെ ബുദ്ധിയിൽ തെളിഞ്ഞില്ല , എന്നതായിരുന്നു സത്യം……
**** ***** ***** *****
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ രാജീവിന്റെ ഫോൺ ബെല്ലടിച്ചു…
കാറിലേക്ക് കയറാനാഞ്ഞ അയാൾ ഫോണെടുത്ത് നോക്കി …
സേവ് ചെയ്തിട്ടില്ലെങ്കിലും നമ്പർ കണ്ടപ്പോൾ അയാൾക്ക് ആളെ മനസ്സിലായി ….
താഹിർ… !
രാജീവ് പെട്ടെന്ന് കോൾ എടുത്തു..
” പറയെടാ…………”
” പറയാനൊന്നുമില്ല… എനിക്ക് കുറച്ച് പണം വേണം…… ”
താഹിർ ദേഷ്യത്തിലായിരുന്നു..
“നീ കാര്യം പറ… ”
വൈകുന്നേരം സംഭവിച്ച കാര്യങ്ങൾ താഹിർ വിശദീകരിച്ചു..
തലക്കടി കിട്ടിയതു പോലെ രാജീവ് പകച്ചു നിന്നു..
” ഒരുത്തന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്, ഒരാളുടെ താടിയെല്ലും…………”
“അജയ് നിങ്ങളെ തല്ലിയെന്നോ .?”
രാജീവിനത് വിശ്വസിക്കാനായില്ല…….
“നിങ്ങക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ സാറേ… …. ”
” നീ എവിടാ ഇപ്പോൾ … ?”
“ഇപ്പോൾ മൂന്നാറിലാ.. ആന ഓടിച്ചു എന്ന് പറഞ്ഞാ ഇവിടെ ഹോസ്പിറ്റലിൽ കയറ്റിയത്…… വേറെ എങ്ങോട്ടെങ്കിലും കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു…… ”
” നിങ്ങളു വേറെ വല്ലവരുമായി പ്രശ്‌നം ഉണ്ടാക്കിയതാണോ……….?”
രാജീവ് വീണ്ടും എടുത്തു ചോദിച്ചു…
” ഒറ്റ മിനിറ്റ്…………”
താഹിർ ഫോൺ കട്ടാക്കി…
അടുത്ത നിമിഷം രാജീവിന്റെ ഫോണിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ ഇരമ്പി…
അയാളത് തുറന്നു നോക്കി..
അഭിരാമിയുടെയും അജയ് യുടെയും ഫോട്ടോ …
അടുത്ത നിമിഷം താഹിറിന്റെ കോൾ വീണ്ടും വന്നു……
” അത് സാറിന്റെ ഭാര്യയും മകനുമല്ലേ… ?”
“അ.. തെ…… ”
“എന്നാലാ തന്തയില്ലാക്കഴുവേറി തന്നെയാ ഞങ്ങളെ തല്ലിയത്…… ”
രാജീവ് വായിൽ വന്ന തെറി വിഴുങ്ങിക്കളഞ്ഞു…
രണ്ടോ മൂന്നോ പേരെ തല്ലിയൊതുക്കി രക്ഷപ്പെടാൻ മാത്രം തന്റെ മകൻ വലുതായി എന്ന തിരിച്ചറിവ് അയാളെ ചകിതനാക്കി.
“എറണാകുളത്തിന് കൊണ്ടുപോകാനാ ഇവരു പറയുന്നത്..”
താഹിറിന്റെ സ്വരം വീണ്ടും കേട്ടു…
” കൊണ്ടുപോ… ”
രാജീവ് ആലോചനയോടെ പറഞ്ഞു …
“അപ്പം കാശോ… ? ”
” ഞാനങ്ങോട്ടു വരാമെടാ………”
അയാൾ ഫോൺ കട്ടാക്കി മറ്റൊരു നമ്പർ ധൃതിയിൽ ഡയൽ ചെയ്തു …
ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിച്ച് അയാൾ കാറിലേക്ക് കയറി……
കൊച്ചിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിനു മുൻപിൽ രാജീവ് എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു…
ഇതിനിടയിൽ മൂന്നു നാലു തവണ താഹിർ വിളിച്ചിരുന്നു…
താഹിറിന്റെ കൂട്ടാളികളെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയിരുന്നു…
കോറിഡോറിനു പുറത്ത് താഹിറിനൊപ്പം മറ്റൊരാൾക്കൂടി നിൽക്കുന്നത് രാജീവ് കണ്ടു……
“ഇതാരാ… ?”
രാജീവ് ചോദിച്ചു …
“എന്റെ പഴയൊരു ഫ്രണ്ടാ…, നെൽസൺ…… ഇവന്റെ ടാക്സിയിലാ അവരന്ന് വട്ടവടയ്ക്ക് പോയത്…… ”
പണത്തിന്റെ കാര്യത്തിൽ അല്പം ഖേദം തോന്നിയിരുന്നുവെങ്കിലും താഹിറിന്റെ സൗഹൃദങ്ങളുടെ വിസ്തൃതി രാജീവിനല്പം ആശ്വാസമേകി…
” പൊലീസ് കേസ് വല്ലതും വരുമോടാ………? ”
“ആ കൃത്യ സമയത്ത് ആനയിറങ്ങിയതാ സാറേ പ്രശ്‌നമായത്. ഞാൻ വണ്ടി തിരിച്ചിട്ട് ഇരിക്കുകയായിരുന്നു.. അവരെ റോഡ് വരെ ഒരു പ്രശ്നവുമില്ലാതെ കൊണ്ടുവന്നതാ………”
താഹിർ പറഞ്ഞു……
” കേസ്…….?”
രാജീവ് വീണ്ടും ഓർമ്മിപ്പിച്ചു…
” പൊലീസുകാർ കണ കുണാ കുറേ ചോദിച്ചു…… അവിടെ നിന്ന് പെട്ടെന്ന് ഊരാൻ വേണ്ടിയാ ഞാൻ സാറിനെ വിളിച്ചത് … ”
കേസ് വരില്ലെന്നറിഞ്ഞപ്പോൾ രാജീവിന് ആശ്വാസമായി…
” അവരെങ്ങോട്ടാ പോയതെന്ന്…?”
നെൽസണെ സംശയത്തോടെ നോക്കി രാജീവ് ചോദിച്ചു…
” ഒരു വശത്ത് ആന.. പൊലീസും ഫോറസ്റ്റും, അതിനിടയ്ക്ക് ഇങ്ങനെയും… ഒന്നുകിൽ കാട്ടിൽക്കേറിക്കാണും…………”
നിസ്സാരമട്ടിൽ താഹിർ പറഞ്ഞു …
രാജീവിന് ഒരു കോൾ വന്നു… അയാൾ ഫോണുമായി ഇടനാഴിയുടെ അറ്റത്തേക്ക് പോയി..
” എന്നതാ താഹിറേ പ്രശ്നം……… ”
നെൽസൺ ചോദിച്ചു…
“പ്രശ്നം സ്വത്തു കേസാ.. ആളെ എത്തിച്ചു കൊടുത്താൽ മാത്രം മതി.. കുറച്ച് കാശ് തരാമെന്ന് പറഞ്ഞപ്പോൾ ഇറങ്ങിയതാ…”
താഹിർ പറഞ്ഞു……
“നിനക്കറിയാമല്ലോ താഹിറേ, ഞാനിമ്മാതിരി പണിയൊക്കെ നിർത്തിയതാ… അന്ന് നീ മിസ്സിംഗെന്നു പറഞ്ഞു വാട്സാപ്പ് ചെയ്തതു കൊണ്ടാ ഞാൻ പറഞ്ഞതു തന്നെ…… വിഷയമായാൽ ഞാൻ കൈ കഴുകും.. പറഞ്ഞേക്കാം…………”
നെൽസൺ ക്ഷോഭിച്ചു……
” ഇതത്ര സീനൊന്നുമില്ലടേ..”