കാമ കാവടി – 5

രാത്രി പവിത്രാ ബാറിന്റെ വളപ്പില്‍ നിന്നും ഷാഫിയുടെ സ്കോര്‍പിയോ നിരത്തിലേക്ക് ഇറങ്ങി. വണ്ടിയുടെ ഉള്ളില്‍ അവനും അവന്റെ സ്ഥിരം ശിങ്കിടികളും ഉണ്ടായിരുന്നു. വാഹനം ഇരുള്‍ നിറഞ്ഞ വഴിയിലൂടെ പ്രകാശം പരത്തി മുന്‍പോട്ടു കുതിച്ചു. എല്ലാവരും നല്ല മദ്യലഹരിയില്‍ ആയിരുന്നു.

“അളിയാ സൂക്ഷിച്ചു പോണേ..നീ പണ്ടാരമടങ്ങാന്‍ ഒത്തിരി ഓവറാ……” വണ്ടി ഓടിക്കുകയായിരുന്ന ഷാഫിയോട് വേറൊരുത്തന്‍ കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

“ഭ കോപ്പേ..നിന്റെ തന്തയാടാ ഓവര്‍..ഒഴിക്കടാ ഒരെണ്ണം കൂടി..എന്റെ കപ്പാസിറ്റി ചോദ്യം ചെയ്യുന്നോടാ എരപ്പേ..” ഷാഫി വണ്ടി ശക്തമായി ബ്രേക്കിട്ടു നിര്‍ത്തി. അതിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം ഇരുട്ടില്‍ മാറ്റൊലിക്കൊണ്ടു.

“അളിയാ മതിയെടാ..ഇന്നിനി വേണ്ട..” മറ്റൊരുത്തന്‍ പറഞ്ഞു.

“എന്തായാലും ഒരെണ്ണം വിട്ടിട്ടേ പോകുന്നുള്ളൂ..എന്റെ കപ്പാസിറ്റി നിനക്കൊന്നും അറിയില്ല..ഇനീം പുല്ലുപോലെ ഒരു ഫുള്ള് പോകുമെടാ കാണണോ”

“അയ്യോ വേണ്ട..ഞാന്‍ ഒഴിച്ചു തരാം എന്റെ പൊന്നോ….”

അവന്‍ മദ്യമെടുത്ത് ഗ്ലാസില്‍ പകര്‍ന്നു. പിന്നെ വെള്ളം ചേര്‍ത്ത് ഷാഫിക്ക് നേരെ നീട്ടി. അവനത് വാങ്ങി ചുണ്ടോടു ചേര്‍ത്തപ്പോള്‍ മറ്റൊരു സ്കോര്‍പിയോ മെല്ലെ അവന്റെ വണ്ടിയുടെ പിന്നില്‍ നിന്നും കയറി അവനു സമാന്തരമായി നിര്‍ത്തി. അതിന്റെ ഇടതുവശത്തെ ഗ്ലാസ് സാവധാനം താഴ്ന്നു. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നയാള്‍ അവനെ ഒന്ന് നോക്കിയ ശേഷം വണ്ടി മുന്‍പോട്ടെടുത്തു. ആരാണ് അതെന്നു മനസിലാക്കാന്‍ ഷാഫിക്കോ ഒപ്പം ഉണ്ടായിരുന്നവര്‍ക്കോ കഴിഞ്ഞില്ല. വാഹനത്തിന്റെ ലൈറ്റിന്റെ പ്രകാശത്തില്‍ കയറിപ്പോയ വണ്ടി ഷാഫി കണ്ടു.

“ആരാടാ അളിയാ അത്? നീ നോക്കിയോ? ആ വണ്ടിക്ക് നമ്പരില്ല…” ഒരുത്തന്‍ ലേശം ശങ്കയോടെ പറഞ്ഞു.

“ഏതോ നായിന്റെ മോന്‍..പോകാന്‍ പറ…” ഷാഫി മദ്യം ഒറ്റവലിക്ക് ഇറക്കിക്കൊണ്ടു പറഞ്ഞു.

“അവനെന്തിനാ നിര്‍ത്തി നോക്കിയത് എന്ന് മനസിലാകുന്നില്ലല്ലോ..വല്ല പണിയും ആകുമോ അളിയാ….” മദ്യം നല്‍കിയവന്‍ ചെറിയ ശങ്കയോടെ ഷാഫിയോടു ചോദിച്ചു.

“എന്ത് പണി..പണിയാന്‍ ആണെങ്കില്‍ വരട്ടടാ..അവന്റെ പണി നമുക്കൊന്ന് കണ്ടു നോക്കാം…നീ ഒന്നൂടെ ഒഴി..ഏതായാലും വണ്ടി നിര്‍ത്തി…ആ നായിന്റെ മോന്‍ കാരണം അടിച്ചതിന്റെ ഇഫക്റ്റും അങ്ങ് പോയി..”
“അതെ..ഓരോന്ന് കൂടി നമുക്ക് വിടാം….ആ വണ്ടിക്കാരന്‍ മനുഷ്യനെ വെറുതെ പേടിപ്പിച്ചു..”

അവര്‍ ഗ്ലാസുകളില്‍ വീണ്ടും മദ്യം ഒഴിച്ചു. അപ്പോള്‍ എതിരെ ശക്തമായ ഹെഡ് ലൈറ്റുകളുടെ പ്രകാശം അവര്‍ കണ്ടു. അടുത്തേക്ക് എത്തിയപ്പോള്‍ ആ വണ്ടിയുടെ ലൈറ്റുകള്‍ ഓഫായി.

“അളിയാ ഇത് പണിയാണ്..അങ്ങോട്ട്‌ പോയ അതെ വണ്ടിയാണ് തിരികെ വന്നിരിക്കുന്നത്..നോക്ക്..മുന്‍പിലും അതിനു നമ്പരില്ല…”

ഒരുവന്‍ ശബ്ദം താഴ്ത്തി ഭയത്തോടെ പറഞ്ഞു. ഷാഫിക്ക് പക്ഷെ കൂസലുണ്ടായിരുന്നില്ല. അവന്‍ മദ്യഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിച്ചപ്പോള്‍ ആ വണ്ടി അവനു സമീപമെത്തി നിന്നു. അതിന്റെ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തുള്ള ഗ്ലാസ് മെല്ലെ താഴുന്നത് ഷാഫിയും കൂട്ടരും കണ്ടു. ഡ്രൈവറുടെ സീറ്റില്‍ തുണി കൊണ്ട് മുഖം മറച്ച്, ഒരു ചുവന്ന തൊപ്പിയും കറുത്ത ഗ്ലാസും ധരിച്ച ഒരാളായിരുന്നു ഇരുന്നിരുന്നത്.

“ഷാഫി….” തീരെ പരിചിതമല്ലാത്ത ഒരു ശബ്ദം ഷാഫി കേട്ടു.

‘അതെ..എന്താടാ..എന്ത് വേണം നിനക്ക്…” ഷാഫി അലസമായി ചോദിച്ചു.

“നത്തിംഗ്….ഇത് തരാന്‍ വന്നതാണ്‌…അല്ലാതെ ഒന്നും വാങ്ങാന്‍ വന്നതല്ല…”

ഒരു കവിത ചൊല്ലുന്നത് പോലെ ആയിരുന്നു അയാളുടെ ശബ്ദം. ഷാഫി നോക്കി. അയാളുടെ കൈ പുറത്തേക്ക് വന്നു. എന്താണ് ആ കൈയിലെന്ന് മനസിലാകുന്നതിനു മുന്‍പ് അത് ഷാഫിയുടെ മുഖത്തേക്ക് വീഴുകയും വെടിയുണ്ട പോലെ ആ വണ്ടി ഇരുളിലൂടെ മുന്‍പോട്ടു കുതിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു.

ഷാഫി ഉറക്കെ അലറി. അവന്റെ അലര്‍ച്ച ഇരുട്ടില്‍ ശക്തമായി പ്രതിധ്വനിച്ചു. മാംസം കരിയുന്ന രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ നിറയുന്നത് അവന്റെ സഹയാത്രികര്‍ ഞെട്ടലോടെ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *