“എനിവേ..സുഭാഷിനെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്..നിങ്ങളുടെ അറിവില്‍ വേറെയും ആരെങ്കിലും രാജീവുമായി ശത്രുത ഉള്ളവരായി ഉണ്ടെങ്കില്‍ എന്നെ അതറിയിക്കണം…ഞാന്‍ തല്ക്കാലം ഇറങ്ങുന്നു..”
മൂവരും എഴുന്നേറ്റു.
ഉച്ചയ്ക്ക് നഗരമധ്യത്തിലൂടെ ആ ബെന്‍സ് കാര്‍ ഒഴുകിക്കൊണ്ടിരുന്നു. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ സുഭാഷ് എന്ന യുവാവായിരുന്നു. നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര ശാലയുടെയും ഒപ്പം ജൂവലറിയുടെയും ഉടമയായ അനന്തരാമന്‍ എന്ന ധനാഢ്യനായ വ്യാപാരിയുടെ ഏകമകനാണ് സുഭാഷ്. രണ്ടു മക്കളില്‍ മൂത്തവന്‍. ഇളയത് ഒരു പെണ്‍കുട്ടി ആണ്. മെക്കാനിക്കല്‍ എന്ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തിട്ടുള്ള സുഭാഷ് ഇപ്പോള്‍ വ്യാപാര കാര്യങ്ങളില്‍ അച്ഛനെ സഹായിക്കുന്നു. ഉച്ചയ്ക്ക് ജൂവലറിയില്‍ നിന്നും ചോറ് ഉണ്ണാനായി അവന്‍ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു. കൊട്ടാര സദൃശമായ അവന്റെ വീട്ടിലേക്ക് വണ്ടി കയറിയപ്പോള്‍ സെക്യൂരിറ്റി ഗേറ്റ് അടച്ചു. അച്ഛന്‍ അനന്തരാമന്റെ ബി എം ഡബ്ലിയു അവിടെ ഉണ്ടായിരുന്നത് കണ്ടപ്പോള്‍ ഇന്ന് അച്ഛന്‍ തന്നെക്കാള്‍ മുന്‍പേ എത്തിയല്ലോ എന്ന് സുഭാഷ് മനസ്സില്‍ പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങി അവന്‍ വീട്ടിലേക്ക് കയറി.
“അമ്മെ ഏട്ടന്‍ വന്നു” അവനെ കണ്ടപ്പോള്‍ പൂമുഖത്ത് ഉണ്ടായിരുന്ന സഹോദരി സുധ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“അച്ഛന്‍ കുറെ നേരമായോടി വന്നിട്ട്?” അവന്‍ ചോദിച്ചു.
“ഏയ്..ഇപ്പൊ എത്തിയതെ ഉള്ളു..”
സുഭാഷ് നേരെ ഡൈനിംഗ് മുറിയിലേക്ക് ചെന്നു. ജോലിക്കാരി മേശപ്പുറം വൃത്തിയാക്കുന്നത് കണ്ടുകൊണ്ട് അവന്‍ അടുക്കളയില്‍ കയറി.
“എന്താ അമ്മെ ഇന്നത്തെ സ്പെഷല്‍?”
അവന്‍ അമ്മയോട് ചോദിച്ചു. സുഭദ്ര മകനെ കണ്ടപ്പോള്‍ ദുഃഖം കലര്‍ന്ന കണ്ണുകളോടെ പുഞ്ചിരിച്ചു. അവന്റെ വിവാഹം ഒഴിഞ്ഞ നാള്‍ മുതല്‍ അവര്‍ക്ക് മനപ്രയാസമാണ്. അതിസുന്ദരിയും മാദകത്തിടമ്പുമായ പണക്കാരി മരുമകളെ ലഭിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷത്തിലായിരുന്നു. പക്ഷെ അവള്‍ തികഞ്ഞ ഒരു അഹങ്കാരി ആണെന്ന് ഒന്നാം ദിനം തന്നെ അവര്‍ക്ക് മനസിലായി. അവള്‍ വീട്ടിലുണ്ടായിരുന്ന മുപ്പതില്‍ താഴെയുള്ള ദിനങ്ങള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങള്‍ ആയിരുന്നു. ഒരൊറ്റ രാത്രി മാത്രമാണ് അവള്‍ ഭര്‍ത്താവിന്റെ ഒപ്പം ഒരു മുറിയില്‍ അന്തി ഉറങ്ങിയത്. പിന്നെ അവള്‍ അവന്റെ കൂടെ കിടന്നിട്ടില്ല. അവസാനം അവള്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ മകന്‍ ഒന്നും എതിര്‍ത്ത് പറയാന്‍ പോയില്ല. പല നല്ല വിവാഹാലോചനകള്‍ വന്നിട്ടും സൗന്ദര്യവും വിദ്യാഭ്യാസവും പണവും കുടുംബ നിലവാരവും എല്ലാം ഒത്തിണങ്ങി വന്ന രമ്യയെപ്പോലെ ഒന്ന് വേറെ കിട്ടാഞ്ഞതിനാല്‍, വളരെ സന്തോഷത്തോടെയാണ് അവളുമൊത്തുള്ള വിവാഹം ആര്‍ഭാടത്തോടെ തങ്ങള്‍ നടത്തിയത്. പക്ഷെ അത് തന്റെ മകന്റെ ജീവിതമാണ് തകര്‍ത്തത്. ദീര്‍ഘനിശ്വാസത്തോടെ ആ അമ്മ ഓര്‍ത്തു.
“നിനക്കിഷ്ടമുല്ലതെല്ലാം ഉണ്ട്..എന്താ പോരെ?” അമ്മ പുഞ്ചിരിയോടെ ചോദിച്ചു.
“അമ്മ എന്തുണ്ടാക്കിയാലും എനിക്ക് ഇഷ്ടമാണ് എന്നറിഞ്ഞ്കൊണ്ടുള്ള ചോദ്യമല്ലേ ഇത്..” സുഭാഷ് ചട്ടിയില്‍ നിന്നും ലേശം തോരന്‍ എടുത്ത് രുചിച്ചുകൊണ്ട് ചോദിച്ചു.
“അതെ അതെ..നീ അച്ഛനെ വിളിക്ക്..മോളെ സുധേ..ഉണ്ണാന്‍ വാ” ചോറ് മേശപ്പുറത്തേക്ക് എടുത്തുകൊണ്ട് സുഭദ്ര പറഞ്ഞു. അനന്തരാമന്‍ വേഷം മാറി മുണ്ടും ഒരു ബനിയനും ധരിച്ചുകൊണ്ട് വരുന്നത് സുഭാഷ് കണ്ടു. അയാള്‍ ഉച്ചയ്ക്ക് ഉണ്ണാന്‍ വന്നാല്‍ പിന്നെ ചെറിയ ഒരു മയക്കവും കഴിഞ്ഞു വൈകിട്ടെ തിരികെ പോകൂ.
“വാ മോനെ..” അയാള്‍ കൈ കഴുകിക്കൊണ്ട് മകനെ വിളിച്ചു. സുധയും വന്നിരുന്നു. നാലുപേരും അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ചോറുണ്ണാന്‍ തുടങ്ങി. ജോലിക്കാരി അവരെ പരിചരിച്ചുകൊണ്ട് അവിടെത്തന്നെ ഉണ്ടായിരുന്നു.
“അവന്റെ കൊലപാതകി ആരാണെന്ന് വല്ല വിവരവും പോലീസിനു ലഭിച്ചോ?” അനന്തരാമന്‍ ചോദിച്ചു.
“ഇതുവരെ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല..” സുഭാഷ് കറി ചോറിലേക്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു.
“നമ്മോട് അവര് കാണിച്ച ദ്രോഹത്തിന് ഈശ്വരന്‍ കൊടുത്ത ശിക്ഷയാണ്..എന്റെ മോന്റെ ജീവിതം നശിപ്പിച്ച ദ്രോഹികള്‍…” സുഭദ്ര പകയോടെ പറഞ്ഞു.
“അന്ന് നീയും അതെ ഹോട്ടലില്‍ ഉണ്ടായിരുന്നതല്ലേ..നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ?”
അച്ഛന്റെ ചോദ്യം കേട്ടു സുഭാഷ് തലയുയര്‍ത്തി. അപ്പോള്‍ ഏതോ ഒരു വാഹനം വീട്ടുമുറ്റത്ത് വന്നു നിന്ന ശബ്ദം കേട്ടു. അനന്തരാമന്റെയും മറ്റുള്ളവരുടെയും കണ്ണുകള്‍ പുറത്തേക്ക് നീണ്ടു. അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. വീടിന്റെ തൊട്ടുമുന്‍പില്‍ ഒരു പോലീസ് വാഹനം നിര്‍ത്തിയിരിക്കുന്നത് അയാളിലും മറ്റുള്ളവരിലും ചെറിയ ഞെട്ടല്‍ ഉളവാക്കി.
“പോലീസ്….” അയാളുടെ ചുണ്ടുകള്‍ പിറുപിറുത്തു; സുഭാഷിന്റെയും അയാളുടെയും കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.
“അയ്യോ അച്ഛാ പോലീസ്” സുധ ഞെട്ടലോടെ പറഞ്ഞു.
“ഉം..നിങ്ങള്‍ ഉണ്ണ്..ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ” അയാള്‍ എഴുന്നേറ്റ് കൈകഴുകി ലിവിംഗ് റൂമിലേക്ക് ചെന്നു. വസീം വണ്ടിയില്‍ നിന്നും ഇറങ്ങി അതില്‍ ചാരി നില്‍പ്പുണ്ടായിരുന്നു.
“നിങ്ങള്‍ ഊണ് കഴിക്കുകയാണ് എന്ന് മനസിലായി..അതാണ് ഞാനിവിടെ വെയിറ്റ് ചെയ്തത്..” അയാള്‍ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“മിസ്റ്റര്‍ വസീം..അല്ലെ?” അനന്തരാമന്‍ ചോദിച്ചു.
“ദാറ്റ്സ് റൈറ്റ്..” വസീം വീണ്ടും പുഞ്ചിരിച്ചു.
“എന്താ മിസ്റ്റര്‍ വസീം അപ്രതീക്ഷിതമായി ഈ വരവ്?”
“എനിക്ക് താങ്കളുടെ മകനെ ഒന്ന് കാണണം..മിസ്റ്റര്‍ സുഭാഷ്..ആളില്ലേ ഇവിടെ?”
“ഉണ്ട്..ചോറ് ഉണ്ണുകയാണ്..താങ്കള്‍ ലഞ്ച് കഴിച്ചോ..”
“ഓ യെസ്..ഉണ്ടു കഴിഞ്ഞാല്‍ അദ്ദേഹത്തെ ഒന്ന് വിളിക്കുക..”
“എന്താണ് കാര്യം എന്ന് ഞാന്‍ അറിയുന്നതില്‍ പ്രശ്നമുണ്ടോ?”
“ഏയ് നോ..ഈ അടുത്തിടെ നടന്ന രാജീവ് വധക്കേസുമായി ബന്ധപ്പെട്ടു ചിലത് ചോദിക്കാനാണ്..”
വസീം പറഞ്ഞത് കേട്ടപ്പോള്‍ അനന്തരാമന്‍ ഞെട്ടി. പക്ഷെ അയാളത് പുറമേ പ്രകടിപ്പിച്ചില്ല.
“എന്റെ മകന് അതുമായി ബന്ധമുണ്ട് എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടോ?”
വസീം പുഞ്ചിരിച്ചു.
“ബന്ധമുണ്ട് എന്ന് സംശയിക്കുന്നില്ല.. പക്ഷെ നിങ്ങള്‍ രണ്ടു വീട്ടുകാര്‍ തമ്മിലുള്ള ബന്ധവും ഒപ്പം അന്ന് സുഭാഷ് അവിടെ ഉണ്ടായിരുന്നതും കണക്കിലെടുത്ത് ചിലത് ചോദിച്ച് അറിയുകയാണ് ലക്‌ഷ്യം..പോലീസ് കേസ് തെളിയുന്നത് വരെ സംശയങ്ങളുടെ വഴിയെ അല്ലെ സഞ്ചരിക്കുന്നത്..ഓരോരോ സംശയങ്ങള്‍ ക്ലിയര്‍ ചെയ്തുകൊണ്ടാണ് ഞങ്ങള്‍ സത്യത്തിലേക്ക് അവസാനം എത്തിച്ചേരുന്നത്…..”