“തന്നെക്കണ്ട് എന്റമ്മ ഫ്ലാറ്റായി എന്ന് പറഞ്ഞാ മതീലോ…ഇവിടുന്ന് അങ്ങെത്തുന്ന വരെ തന്നെക്കുറിച്ചായിരുന്നു സംസാരം…അങ്ങനെ ആക്കാര്യത്തിൽ ഒരു തീരുമാനമായി…”
നന്ദൻ അവരോടൊപ്പം കാവിലേക്ക് നടന്നുകൊണ്ട് പറഞ്ഞു,
വൃന്ദ ഒന്നും മിണ്ടിയില്ല,
“താനെന്താ ഒന്നും മിണ്ടാത്തെ…?”
വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ച് നടക്കുന്നതുകണ്ട് നന്ദൻ ചോദിച്ചു.
വൃന്ദ നിന്നിട്ട് പേടിയോടെ ചുറ്റുപാടും നോക്കി
“പ്ലീസ്…നന്ദേട്ടാ എന്റൊപ്പം നടക്കരുത്, മാത്രമല്ല നന്ദേട്ടനെ അങ്ങനെ കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്, നന്ദേട്ടൻ നന്ദേട്ടന്റെ അമ്മയോടും പറഞ്ഞു മനസ്സിലാക്കണം, നല്ലൊരു അമ്മയാണ് നന്ദേട്ടന്റെ…”
വൃന്ദ ഒരുനിമിഷം നിന്ന് ഇത് പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് നടന്നു.
പെട്ടെന്ന് വൃന്ദ അങ്ങനെ പറഞ്ഞതിൽ ഒരമ്പരപ്പായിരുന്നു നന്ദന് പെട്ടെന്ന് അന്താളിപ്പ് മാറി നന്ദൻ വൃന്ദയുടെ വഴി തടഞ്ഞു നിന്നു,
“ഈ പറഞ്ഞത് എനിക്ക് മനസ്സിലായില്ല, അതൊന്ന് വ്യക്തമാക്കിയാ കൊള്ളാം…”
“എനിക്ക് കൂടുതലൊന്നും പറയാനില്ല നന്ദേട്ടൻ ഇക്കാര്യവും പറഞ്ഞ് എന്റൊപ്പം നടക്കരുത്…”
വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു, വൃന്ദ പെട്ടെന്ന് മുന്നോട്ട് നടന്നു.
“എന്നെ ഇഷ്ടപെടാത്തതിന്റെ കാര്യം ഇതുവരെ താൻ പറഞ്ഞിട്ടില്ല അതറിയുന്നവരെ ഈ ആലോചന മുന്നോട്ട് പോകും,”
നന്ദൻ പുറകിൽനിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
••❀••
വൃന്ദ കാവിൽ വിളക്ക് കൊളുത്തി കൈകൂപ്പി പ്രാർത്ഥിച്ചു, അവളുടെ കണ്ണുകളിൽനിന്നും കണ്ണുനീർ തൊഴുത്തുനിൽക്കുന്ന കൈകളിലേക്ക് വീഴുന്നുണ്ടായിരുന്നു,
“അമ്മേ… എന്തിനാ അമ്മേ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ…പപ്പേടേം അമ്മേടേം കൂടെ ഞങ്ങളെക്കൂടി കൊണ്ട് പൊയ്ക്കൂടയിരുന്നോ, എന്നേലും ഒരു നല്ലകാലം വരുമെന്ന് വിചാരിച്ചിരുന്നു, ഒരുനേരമെങ്കിലും എന്റെ കണ്ണന് വയറുനിറച്ചു ആഹാരം കൊടുക്കണമെന്നേ എനിക്കുള്ളു അതിനെങ്കിലും കഴിയണേ അമ്മേ….”
“മോളേ…”
കാവിന് പുറത്തുനിന്നും ഒരു വിളി കേട്ട് പ്രാർത്ഥിക്കുകയായിരുന്ന കണ്ണനും വൃന്ദയും തിരിഞ്ഞുനോക്കി, കാവിന് വെളിയിൽ ഒരു കൈനോട്ടക്കാരി നിൽക്കുന്നു, ഒരു നാൽപതിനുമുകളിൽ പ്രായം കാണും,
കടഞ്ഞെടുത്തപോലെ ഒതുങ്ങിയ ശരീരം,
സമൃദ്ധമായ മുടി ജടകെട്ടി വച്ചിരിക്കുന്നു,
കാണാൻ ഭംഗിയുള്ള മുഖം, നല്ല നിറം,
കാതിൽ തണ്ടാട്ടി,
മൂക്കൂത്തിയിൽ ചുവന്ന കല്ല് തിളങ്ങുന്നു,
വെറ്റില മുറുക്കി ചുവന്ന ചുണ്ടുകൾ,
കഴുത്തിൽ രുദ്രാക്ഷം,
വലതുകയ്യിൽ സർപ്പത്തെ പോലെ തോന്നിക്കുന്ന ഒരു വള,
കാവി ആണ് വേഷം കാലിൽ തള,
കയ്യിലൊരു കിളിക്കൂട്,
കണ്ടാൽ അറിയാം ചെറുപ്പത്തിൽ അതിസുന്ദരി ആയിരുന്നു എന്ന്,
അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, വല്ലാത്തൊരു സുഗന്ധം അവർക്ക് ചുറ്റും പടർന്നു…
കണ്ണനും വൃന്ദയും അവരെക്കണ്ട് പുറത്തേക്ക് വന്നു,
“ആരാ…? അമ്മ എവിടുന്നാ…?”
വൃന്ദ ചോദിച്ചു
“കൊറച്ചു വെള്ളം തരോ മോളേ കുടിക്കാൻ…?”
അവർ വൃന്ദയോട് ചോദിച്ചു.
അവൾ പെട്ടെന്ന് ഒരു മൊന്തയുമായി കിണറ്റിന്കരയിലേക്ക് പോയി,
കണ്ണൻ കിളിക്കൂടിൽ കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ട്,
“മോന്റെ പേരെന്താ…?”
അവർ വാത്സല്യത്തോടെ ചോദിച്ചു.
“കണ്ണൻ”
“മോന്റെ നെറ്റിയിലെന്താ പറ്റിയേ…?”
“അത്… ഞാൻ… മുറ്റത്ത് വീണു, അങ്ങനെ മുറിഞ്ഞതാ…”
കണ്ണൻ വിക്കി വിക്കി പറഞ്ഞു
“ആണോ…?”
സംശയത്തോടെ നെറ്റി ചുളിച്ച് പുഞ്ചിരിച്ചുകൊണ്ട് കണ്ണനോട് ചോദിച്ചു, കണ്ണൻ പതിയെ തല താഴ്ത്തി
“നമ്മട വെഷമങ്ങൾ ആരോടും പറയരുതെന്നാ… കാവിലമ്മയോട് മാത്രേ പറയാൻ പാടുള്ളൂന്നാ ഉണ്ണിയേച്ചി പറഞ്ഞേക്കുന്നേ…”
കണ്ണൻ വിഷമത്തോടെ പറഞ്ഞു
“എന്നിട്ട് കണ്ണന്റെ വെഷമൊന്നും കാവിലമ്മയോട് പറഞ്ഞില്ലല്ലോ, ചേച്ചിക്ക് നല്ലത് വരണേ… എന്നല്ലേ പറഞ്ഞുള്ളു…”
അവർ പുഞ്ചിരിച്ചുകൊണ്ട് കണ്ണന്റെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു,
കണ്ണൻ ഞെട്ടലോടെ അവരെ നോക്കി,
“കാക്കാത്തിയമ്മക്ക് ഞാൻ മനസ്സീപ്പറഞ്ഞത് എങ്ങനെ മനസ്സിലായി…? “
കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു
“കാക്കത്തിയമ്മ മുഖം നോക്കി ലക്ഷണം പറയുന്ന ആളാ…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,
കണ്ണനത് വിശ്വാസം വന്നപ്പോലെ കിളിക്കൂടിലേക്ക് നോക്കി, എന്നിട്ട് പതിയെ പറഞ്ഞു,
“എന്റെ ഉണ്ണിയേച്ചി പാവാ… എനിക്ക് ഉണ്ണിയേച്ചി മാത്രേയുള്ളു, എനിക്ക് വലിയിഷ്ടാ ഉണ്ണിയേച്ചിനെ, അതാ ഞാനങ്ങനെ പ്രാർത്ഥിക്കുന്നത്…”
അപ്പോഴേക്കും വൃന്ദ വെള്ളവുമായെത്തി, വെള്ളം അവർക്ക് നീട്ടി, അവരത് വാങ്ങി വെറ്റിലചണ്ടി പുറത്തേക്ക് തുപ്പി വായ കഴുകി വെള്ളം കുടിച്ച് മൊന്ത തിരികെ കൊടുത്തു,
“മോളും മുറ്റത്തുവീണോ…? “
അവളുടെ കവിളിലെ പാട് നോക്കിക്കൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്ന് കവിളിൽ തൊട്ടു,
“മോള് സങ്കടപ്പെടേണ്ട, നിങ്ങളുടെ കഷ്ടപ്പാട് ഉടനെ തീരും… മോക്ക് ആരും മോഹിക്കുന്ന ഒരു രാജകുമാരൻ വരും… അവൻ മോളേ ജീവനെപ്പോലെ സ്നേഹിക്കും, നിങ്ങടെ കഷ്ടപ്പാടെല്ലാം കാവിലമ്മ കാണുന്നുണ്ട്.”
വൃന്ദ അതെല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് കേട്ടിരുന്നു,
“എന്താ മോൾക്ക് എന്നെ വിശ്വാസമായില്ലേ… എന്നാ ഞാനൊരൂട്ടം പറയട്ടേ…?”
അവർ കുറച്ചുനേരം അവളുടെ മുഖത്ത് നോക്കിയിരുന്നു എന്നിട്ട് പറഞ്ഞു
“മോള് ജനിച്ചത് മകയിരം നക്ഷത്രത്തിലല്ലേ…?
കുട്ടികാലത്തു വലതുകാലിന് വലിയൊരു അപകടം പറ്റിയില്ലേ…?
എല്ലാരേം പറഞ്ഞതല്ലേ ഇനി രണ്ടുകാലിൽ നടക്കില്ലാന്ന്…?
പിന്നീട് എന്നെപ്പോലൊരു കാക്കാത്തി വീട്ടില് വന്ന് വിഘ്‌നേശ്വരന് വഴിപാട് കഴിപ്പിക്കാൻ പറഞ്ഞിട്ടല്ലേ മോള് നടന്ന് തുടങ്ങിയത്…
മോളുടെ അമ്മേടേം മോളുടേം കഴുത്തിന്പിറകിൽ ഒരു കറുത്ത മറുകില്ലേ…?”
വൃന്ദ പകപ്പോടെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു,
“പിന്നെ മോൾക്ക് മാത്രമറിയാവുന്ന ഒരു കാര്യം ഞാ പറയട്ടെ…
മോള് നെഞ്ചിൽ പച്ചക്കുത്തിയ നീലക്കണ്ണുകളുള്ള ഒരു സുന്ദരനായ ഒരു യുവാവ് മോളേ വിഷമങ്ങളിൽ നിന്നും രക്ഷിക്കാൻ വരുന്നതായി സ്വപ്നം കാണാറില്ലേ…”
കാക്കാത്തി അവളുടെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി.
“ന്റെ കാവിലമ്മേ….”
വൃന്ദ അമ്പരന്ന് നെഞ്ചിൽ കൈവച്ചു വിളിച്ചു. കണ്ണൻ അത്ഭുതത്തോടെ നോക്കിയിരുന്നു.
“കാക്കാത്തിയമ്മ പറഞ്ഞാ തെറ്റില്ല നോക്കിക്കോ…”
അവർ പോകാനായി എഴുനേറ്റുകൊണ്ട് പറഞ്ഞു,
“കാക്കാത്തിയമ്മേടെ പേരെന്താ…?”
കണ്ണൻ ചോദിച്ചു
“മക്കൾ അമ്മയെന്നോ കാക്കാത്തിയമ്മയെന്നോ വിളിച്ചോ…”
“കാക്കാത്തിയമ്മ പോവാണോ…?”
കണ്ണൻ ചോദിച്ചു
“എന്നെക്കൊണ്ട് നിങ്ങൾക്കെന്ത് ആവശ്യമുണ്ടേലും കാക്കത്തിയമ്മ അപ്പൊ മുന്നിലുണ്ടാവും…ഇപ്പൊ ഞാൻ പോട്ടെ…”
അവർ കാവിന് പുറത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ ദൂരേക്ക് നടന്നുപോയി,