കാവി ആണ് വേഷം കാലിൽ തള,
കയ്യിലൊരു കിളിക്കൂട്,
കണ്ടാൽ അറിയാം ചെറുപ്പത്തിൽ അതിസുന്ദരി ആയിരുന്നു എന്ന്,
അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, വല്ലാത്തൊരു സുഗന്ധം അവർക്ക് ചുറ്റും പടർന്നു…
കണ്ണനും വൃന്ദയും അവരെക്കണ്ട് പുറത്തേക്ക് വന്നു,
“ആരാ…? അമ്മ എവിടുന്നാ…?”
വൃന്ദ ചോദിച്ചു
“കൊറച്ചു വെള്ളം തരോ മോളേ കുടിക്കാൻ…?”
അവർ വൃന്ദയോട് ചോദിച്ചു.
അവൾ പെട്ടെന്ന് ഒരു മൊന്തയുമായി കിണറ്റിന്കരയിലേക്ക് പോയി,
കണ്ണൻ കിളിക്കൂടിൽ കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ട്,
“മോന്റെ പേരെന്താ…?”
അവർ വാത്സല്യത്തോടെ ചോദിച്ചു.
“കണ്ണൻ”
“മോന്റെ നെറ്റിയിലെന്താ പറ്റിയേ…?”
“അത്… ഞാൻ… മുറ്റത്ത് വീണു, അങ്ങനെ മുറിഞ്ഞതാ…”
കണ്ണൻ വിക്കി വിക്കി പറഞ്ഞു
“ആണോ…?”
സംശയത്തോടെ നെറ്റി ചുളിച്ച് പുഞ്ചിരിച്ചുകൊണ്ട് കണ്ണനോട് ചോദിച്ചു, കണ്ണൻ പതിയെ തല താഴ്ത്തി
“നമ്മട വെഷമങ്ങൾ ആരോടും പറയരുതെന്നാ… കാവിലമ്മയോട് മാത്രേ പറയാൻ പാടുള്ളൂന്നാ ഉണ്ണിയേച്ചി പറഞ്ഞേക്കുന്നേ…”
കണ്ണൻ വിഷമത്തോടെ പറഞ്ഞു
“എന്നിട്ട് കണ്ണന്റെ വെഷമൊന്നും കാവിലമ്മയോട് പറഞ്ഞില്ലല്ലോ, ചേച്ചിക്ക് നല്ലത് വരണേ… എന്നല്ലേ പറഞ്ഞുള്ളു…”
അവർ പുഞ്ചിരിച്ചുകൊണ്ട് കണ്ണന്റെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു,
കണ്ണൻ ഞെട്ടലോടെ അവരെ നോക്കി,
“കാക്കാത്തിയമ്മക്ക് ഞാൻ മനസ്സീപ്പറഞ്ഞത് എങ്ങനെ മനസ്സിലായി…? “
കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു
“കാക്കത്തിയമ്മ മുഖം നോക്കി ലക്ഷണം പറയുന്ന ആളാ…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,
കണ്ണനത് വിശ്വാസം വന്നപ്പോലെ കിളിക്കൂടിലേക്ക് നോക്കി, എന്നിട്ട് പതിയെ പറഞ്ഞു,
“എന്റെ ഉണ്ണിയേച്ചി പാവാ… എനിക്ക് ഉണ്ണിയേച്ചി മാത്രേയുള്ളു, എനിക്ക് വലിയിഷ്ടാ ഉണ്ണിയേച്ചിനെ, അതാ ഞാനങ്ങനെ പ്രാർത്ഥിക്കുന്നത്…”
അപ്പോഴേക്കും വൃന്ദ വെള്ളവുമായെത്തി, വെള്ളം അവർക്ക് നീട്ടി, അവരത് വാങ്ങി വെറ്റിലചണ്ടി പുറത്തേക്ക് തുപ്പി വായ കഴുകി വെള്ളം കുടിച്ച് മൊന്ത തിരികെ കൊടുത്തു,
“മോളും മുറ്റത്തുവീണോ…? “
അവളുടെ കവിളിലെ പാട് നോക്കിക്കൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്ന് കവിളിൽ തൊട്ടു,
“മോള് സങ്കടപ്പെടേണ്ട, നിങ്ങളുടെ കഷ്ടപ്പാട് ഉടനെ തീരും… മോക്ക് ആരും മോഹിക്കുന്ന ഒരു രാജകുമാരൻ വരും… അവൻ മോളേ ജീവനെപ്പോലെ സ്നേഹിക്കും, നിങ്ങടെ കഷ്ടപ്പാടെല്ലാം കാവിലമ്മ കാണുന്നുണ്ട്.”
വൃന്ദ അതെല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് കേട്ടിരുന്നു,
“എന്താ മോൾക്ക് എന്നെ വിശ്വാസമായില്ലേ… എന്നാ ഞാനൊരൂട്ടം പറയട്ടേ…?”
അവർ കുറച്ചുനേരം അവളുടെ മുഖത്ത് നോക്കിയിരുന്നു എന്നിട്ട് പറഞ്ഞു
“മോള് ജനിച്ചത് മകയിരം നക്ഷത്രത്തിലല്ലേ…?
കുട്ടികാലത്തു വലതുകാലിന് വലിയൊരു അപകടം പറ്റിയില്ലേ…?
എല്ലാരേം പറഞ്ഞതല്ലേ ഇനി രണ്ടുകാലിൽ നടക്കില്ലാന്ന്…?
പിന്നീട് എന്നെപ്പോലൊരു കാക്കാത്തി വീട്ടില് വന്ന് വിഘ്‌നേശ്വരന് വഴിപാട് കഴിപ്പിക്കാൻ പറഞ്ഞിട്ടല്ലേ മോള് നടന്ന് തുടങ്ങിയത്…
മോളുടെ അമ്മേടേം മോളുടേം കഴുത്തിന്പിറകിൽ ഒരു കറുത്ത മറുകില്ലേ…?”
വൃന്ദ പകപ്പോടെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു,
“പിന്നെ മോൾക്ക് മാത്രമറിയാവുന്ന ഒരു കാര്യം ഞാ പറയട്ടെ…
മോള് നെഞ്ചിൽ പച്ചക്കുത്തിയ നീലക്കണ്ണുകളുള്ള ഒരു സുന്ദരനായ ഒരു യുവാവ് മോളേ വിഷമങ്ങളിൽ നിന്നും രക്ഷിക്കാൻ വരുന്നതായി സ്വപ്നം കാണാറില്ലേ…”
കാക്കാത്തി അവളുടെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി.
“ന്റെ കാവിലമ്മേ….”
വൃന്ദ അമ്പരന്ന് നെഞ്ചിൽ കൈവച്ചു വിളിച്ചു. കണ്ണൻ അത്ഭുതത്തോടെ നോക്കിയിരുന്നു.
“കാക്കാത്തിയമ്മ പറഞ്ഞാ തെറ്റില്ല നോക്കിക്കോ…”
അവർ പോകാനായി എഴുനേറ്റുകൊണ്ട് പറഞ്ഞു,
“കാക്കാത്തിയമ്മേടെ പേരെന്താ…?”
കണ്ണൻ ചോദിച്ചു
“മക്കൾ അമ്മയെന്നോ കാക്കാത്തിയമ്മയെന്നോ വിളിച്ചോ…”
“കാക്കാത്തിയമ്മ പോവാണോ…?”
കണ്ണൻ ചോദിച്ചു
“എന്നെക്കൊണ്ട് നിങ്ങൾക്കെന്ത് ആവശ്യമുണ്ടേലും കാക്കത്തിയമ്മ അപ്പൊ മുന്നിലുണ്ടാവും…ഇപ്പൊ ഞാൻ പോട്ടെ…”
