••❀••
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വൃന്ദ കണ്ണന്റെ തല്ല്കൊണ്ട് തിണർത്ത പാടിൽ കയ്യോടിച്ചു വിതുമ്പി കരഞ്ഞു,
“എന്തിനാ ഉണ്ണിയേച്ചി കരയുന്നേ…? എനിക്ക് കൊഴപ്പൊന്നൂല്ലാ…”
കണ്ണൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
വൃന്ദ ദാവണി കൊണ്ട് കണ്ണ് തുടച്ചിട്ട് അവനെ നോക്കി പുഞ്ചിരിച്ചു,
കണ്ണൻ അവളുടെ വയറിനു കുറുകെയും കയ്യിലും കഴുത്തിലും തിനർത്തുകിടക്കുന്ന പാടുകളിലേക്ക് പതിയെ വിരലോടിച്ചു,
“ഉണ്ണിയേച്ചിയെന്തിനാ എന്നെ വന്നു പിടിച്ചത് അതോണ്ടല്ലേ ഉണ്ണിയേച്ചിക്കും തല്ല് കിട്ടിയത്…വലിയച്ഛൻ കൈ കഴക്കുമ്പോ തല്ല് നിർത്തിയേനെയല്ലോ…”
കണ്ണൻ അവളോട് പറഞ്ഞു, അതിന് വൃന്ദയൊന്നും പറയാതെ അവനെ ചേർത്ത് കെട്ടിപിടിച്ചു കരഞ്ഞു.
“മോൻ ഒന്നും കഴിച്ചില്ലല്ലോ ഉണ്ണിയേച്ചി ചോറ് വാരി തരട്ടെ…?”
വൃന്ദ കുറച്ചു കഴിഞ്ഞ് അവനോട് ചോദിച്ചു
“വേണ്ട ഉണ്ണിയേച്ചി കഴിച്ചോ…എനിക്ക് വേണ്ട…”
വൃന്ദ നിർബന്ധിക്കാൻ പോയില്ല അവൾ അവനെ ചേർത്തുപിടിച്ചു കിടന്നു.
••❀••
നളിനി ഉറങ്ങാൻ കിടക്കുമ്പോൾ രാജേന്ദ്രനോട് കല്യാണക്കാര്യം അവതരിപ്പിച്ചു,
“രാജേട്ടാ…ഇന്ന് ശ്യാമയും മോനും ഇവിടെ വന്നിരുന്നു…”
“മ്…”
എന്താ കാര്യം എന്നർത്ഥത്തിൽ അയാളൊന്ന് മൂളി
“ഒരു കല്യാണലോചനയുമായിട്ടാ അവർ വന്നത്…”
രാജേന്ദ്രൻ വിശ്വാസം വരാത്തപോലെ ഞെട്ടി നളിനിയെ നോക്കി.
“ആഹാ.. നല്ല ബന്ധമാണല്ലോ…ആ ടൗണിലെ ശ്രീനന്ദനം ഷോപ്പിംഗ് കോംപ്ലക്സ് പോലും കോടികളുടെ മൊതലാ…. അല്ലാതെ സ്വത്തുക്കൾ വേറേം…ഇത് നടന്നാ നമ്മടെ ഭാഗ്യാ…എന്നിട്ട് നീയെന്ത് പറഞ്ഞു…?”
അയാൾ താല്പര്യത്തോടെ ചാടിഎണീറ്റ് നളിനിയോട് ചോദിച്ചു… അയാളുടെ ഭവമാറ്റം കണ്ട് നളിനി അതിശയിച്ചു പോയി, ഒരു നിമിഷം അയാളുടെ മുഖത്ത് നോക്കി പതിയെ പറഞ്ഞു
“അത്…രാജേട്ടാ ആലോചന വന്നത് നമ്മുടെ മോൾക്കല്ല…”
രാജേന്ദ്രൻ ഒന്ന് ഞെട്ടി,
“പിന്നാർക്ക്…???”
അയാൾ അമ്പരപ്പോടെ ചോദിച്ചു
“അത്.. ഉണ്ണിക്കാ ആലോചന വന്നിരിക്കുന്നത്…അവിടുത്തെ കുട്ടി ഉണ്ണിയേക്കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നതാ…അതിന്റെ കാര്യം പറഞ്ഞാ നമ്മുടെ മോളും ആ പിള്ളേരും തമ്മിൽ വഴക്ക്കൂടിയത്”
രാജേന്ദ്രൻ വല്ലാത്ത ഭാവത്തോടെ നളിനിയെ നോക്കി,
“അതിനെന്തിനാ അവര് തമ്മിൽ വഴക്കുകൂടുന്നത്…?”
രാജേന്ദ്രൻ സംശയത്തോടെ ചോദിച്ചു.
“അത് ശില്പക്ക് ആ നന്ദനോട് ചെറിയ താൽപ്പര്യമുണ്ടെന്ന് തോന്നുന്നു…”
അതുകേട്ട് രാജേന്ദ്രൻന്റെ കണ്ണുകൾ തിളങ്ങി,
“എന്നവൾ നിന്നോട് പറഞ്ഞോ…?”
“എനിക്കങ്ങനെ തോന്നി….പക്ഷേ രാജേട്ടാ അവർക്കിഷ്ടം ഉണ്ണിയേ അല്ലേ അപ്പൊ അത് നടത്തികൊടുക്കുന്നതല്ലേ നല്ലത്, മാത്രോല്ല അതോടെ അവരെക്കൊണ്ടുള്ള ശല്യം തീരോല്ലോ…”
രാജേന്ദ്രൻ നളിനിയെ മിഴി കൂർപ്പിച്ചോന്ന് നോക്കി
“ആ ശല്യം ഞാനങ്ങു സഹിച്ചോളാം…, ഞാൻ വെറും മണ്ടനാണെന്ന് നെനക്ക് വല്ല തോന്നലുമുണ്ടെ അതങ്ങ് മാറ്റി വച്ചേക്ക്… ഇത്രേം നല്ലൊരാവസരം വന്നപ്പോ സ്വന്തം മോളുടെ സുഖോം സന്തോഷോം അല്ല പെങ്ങടെ മോളുടെ സന്തോഷമാണ് നിനക്ക് വലുത്…അങ്ങനെ വല്ല മോഹോം ഉണ്ടേൽ അതെല്ലാം മാറ്റി വച്ചേക്ക്, ഈ കാണുന്നതെല്ലാം ഒറ്റയടിക്ക് കൈവിട്ടുകളയാൻ ഞാൻ മണ്ടനൊന്നുമല്ല, ഇതെല്ലാം എന്റെ മോൾക്ക് മാത്രം അവകാശപെട്ടതാ, ഒരുത്തിക്കും ഞാനിത് കൊടുക്കില്ല, ഞാൻ പറയുന്നതനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നിനക്കിവിടെ കഴിയാം അല്ലേ എന്നെ നിനക്കറിയാലോ….”
അവസാന വാചകം ഒരു ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു.
“രാജേട്ടാ, ഈ ചെയ്യുന്നതൊന്നും കാവിലമ്മ പൊറുക്കില്ല…ഇപ്പൊത്തന്നെ ഒരുപാട് പാപങ്ങൾ നിങ്ങള് ചെയ്തിട്ടുണ്ട്…ഇതിനെല്ലാം ഒരു തിരിച്ചടി ഉണ്ടാകും മറക്കണ്ട….”
“ഓ…. നീയെന്നെ ഭീഷണിപ്പെടുത്തുവാണോ…എന്നാ കേട്ടോ, ഈ രാജേന്ദ്രൻ ആഗ്രഹിച്ചിട്ടുള്ളതെല്ലാം നടത്തിയിട്ടുണ്ട്, ഞാനത് പറഞ്ഞു തരണ്ടലോ…അതുപോലെ ഈ സ്വത്തുക്കളും ഞാൻ നേടും ഇനി വേണ്ടിവന്നാൽ…”
അയാൾ കടുപ്പിച്ചു നോക്കിക്കൊണ്ട് നിർത്തി,
നളിനി പിന്നീടൊന്നും പറയാതെ തിരിഞ്ഞുകിടന്ന് കണ്ണുനീർഒപ്പി.
