” ഇന്ന് രാവിലെ. അല്ല എവിടെ നിന്റെ സഹധര്മിണിയും മറ്റ് സഹവാസികളും “
ദേവു അപ്പോളേക്കും അകത്തുനിന്നു ഇറങ്ങി വന്നു.
” അവരൊക്കെ തറവാട്ടിൽ പോയിരിക്കാ.. “
ഞാൻ മറുപടി കൊടുത്തു
” ഓഹ് അതുകൊണ്ട് ആണോ രണ്ടും കൂടി കോളേജിൽ പോകാതെ ഇവിടെ തന്നെ അങ്ങ് കൂടിയത്? “
” ഞാൻ വന്നത് ഒരു അസൗകര്യം ആയി തോന്നിയോ എന്റെ നാത്തൂന്? “
ദേവുവിനെ കെട്ടിപ്പിടിച്ചു കൊണ്ടവൾ ചോദിച്ചു. അവളതിനൊരു ചിരി മാത്രം മറുപടിയായി മാളുവിന് നൽകി.
” ഹോ എന്ന ചിരി ആന്നെന്നു നോക്കിയെടാ നന്ദു ഇവളുടെ. കണ്ടിട്ട് കൊതിയാകുന്നു. ചിരിക്കൂന്നേ ഇങ്ങനെ ഇങ്ങനെ ചിരിക്കണം. എന്റെ ചിരി ഒക്കെ കണ്ടോ…. ഒരു കിറി അങ്ങോട്ടും മറ്റേത് ഇങ്ങോട്ടും “
അതും പറഞ്ഞു മാളു ഒന്ന് ചിരിച്ചു കാണിച്ചു..
ശെരിയാണ് മാളുവിന്റെ ചിരിയെ അപേക്ഷിച്ചു ദേവൂന്റെ ചിരിക്ക് അഴകേറെ ആയിരുന്നു..
മാളു വന്നത് നന്നായി എന്നെനിക് തോന്നി. ഇല്ലെങ്കിൽ ഒറ്റക്കായി എന്ന തോന്നൽ ദേവുവിനെ വല്ലാതെ അലട്ടുമായിരുന്നു…അമ്മയും ഏടത്തിയും ഇവളെ അളവറ്റു സ്നേഹിക്കുന്നുണ്ട്.അങ്ങനെ ഒരു സാഹചര്യത്തിൽ കയറി വന്നവൾ ആയിട്ട് കൂടി അവളെ ഇഷ്ടമാണ് അവർക്കും. പക്ഷെ ! എങ്ങനെ അവളോട് പെരുമാറണം എന്നെനിക് ഇനിയും അറിയില്ല. ഇത്ര നാൾ വെറുപ്പിന്റെ അങ്ങേ അറ്റത്തു കൊണ്ട് നിർത്തി ഇരുന്ന ഒരുവൾ പെട്ടന്ന് മനസ്സിൽ നല്ലവളായി ഇടം പിടിച്ചു എങ്കിലും അതെങ്ങനെ പ്രകടിപ്പിക്കണം എന്നോ എന്ത് സംസാരിക്കണം എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു….
ഓരോ കളിതമാശകൾ പറഞ്ഞവർ അകത്തേക്കു പോയി. ഇടക്ക് അവിടേക്കു ഒന്ന് എത്തി നോകിയതല്ലാതെ ഞാൻ അവരുടെ സംസാരത്തിനിടയിൽ കൂടാൻ പോയില്ല. ഉച്ചക്ക് പഴയ ക്രിക്കറ്റ് മാച്ച് റീപ്ലേ ഉണ്ടായിരുന്നത് കണ്ടു കൊണ്ടിരുന്ന എന്നെ ഊണ് കഴിക്കാൻ മാളു വന്നു വിളിച്ചപ്പോളാണ് പിന്നെ ഞാൻ അവരുടെ ഇടയിലേക്ക് ചെന്നത്. മാളു വന്നപ്പോൾ മാളുവിന്റെ അതേ പ്രസരിപ്പും ഊർജ്ജവും ദേവുവിലും കാണാൻ കഴിഞ്ഞു. എങ്കിലും എന്നോട് മിണ്ടാൻ അവൾക്കും മടി ഉള്ളത് പോലെ തോന്നി.. പതിവ് ക്രിക്കറ്റ് കളിക്ക് വൈകിട്ട് പോകുമ്പോൾ വീട്ടിലേക്ക് ദേവുവിനെയും മാളു ഒപ്പം കൂട്ടി. കളി ഒക്കെ കഴിഞ്ഞു ഞാൻ നേരത്തെ തിരിച്ചെത്തി.
” എന്റെ പൊന്നു നന്ദു… കല്യാണം ഒക്കെ കഴിഞ്ഞില്ലേ. ഇനി എങ്കിലും ഈ പിള്ളേരുടെ കൂടെ ഉള്ള ക്രിക്കറ്റ് കളി ഒന്നു നിർത്തിക്കൂടെ. ഇവൾ ഇവിടെ ഉണ്ടെന്നെങ്കിലും ഓർക്കണ്ടേ.. ? “
കയറി ചെന്നതേ എന്നെ നോക്കി ഇരിക്കുക ആയിരുന്ന മാളു പറഞ്ഞു.
” നിനക്കിവനെ ഒന്ന് ഉപദേശിച്ചു കൂടെ ? “
കൂടെ ഉണ്ടായിരുന്ന ദേവുവിനോട് അവൾ ചോദിച്ചു… ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനുള്ള മറുപടി.
” അതെങ്ങനെയാ രണ്ടും കണക്കാ… കെട്ടിയോന് പറ്റിയ കെട്ടിയോൾ …. “
” അപ്പോഴേ ഞാൻ അങ്ങ് പോയേക്കുവാ.. “
” നീ ഇതെവിടെ പോകുവാ. ഇന്നിവിടെ ഇവിടെ നിക്കാം “
“പിന്നെ നിങ്ങൾ കപ്പിൾസിന്റെ ഇടയിൽ എനിക്ക് എന്ത് കാര്യം .. ഞാൻ എന്റെ കുടുംബത്തു പോട്ടെ……… “
അവൾ പോകുന്നതും നോക്കി ദേവു വാതിൽക്കൽ നിൽക്കുന്നതും കണ്ടിട്ട് ആണ് ഞാൻ അകത്തേക്ക് കയറിയത്. ഒരു കുളി ഒക്കെ കഴിഞ്ഞു ഹാളിൽ എത്തിയപ്പോൾ അവൾ അവിടെ ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അത്താഴം എടുക്കാം എന്ന് പറഞ്ഞു ബുക്ക് എല്ലാം മടക്കി വച്ച് അവൾ അടുക്കളയിലേക്കു നടന്നു..
വെറുതെ അവൾ മടക്കി വച്ച ബുക്കിലേക്ക് കണ്ണോടിച്ചപ്പോൾ ആണ് കണ്ടത്. മനോഹരം ആയി പെയിന്റ് ചെയ്ത ഒരു കൃഷ്ണന്റെ ചിത്രം ബുക്കിന്റെ പുറത്തു ഒട്ടിച്ചിരിക്കുന്നു .. കണ്ടപ്പോൾ എനിക്ക് അതെടുത്തു അതിന്റെ ഭംഗി ആസ്വദിക്കാതിരിക്കാൻ കഴിഞ്ഞില്ല. മനോഹരം എന്നല്ല അതിമനോഹരം എന്ന് വേണം പറയാൻ… ഓടക്കുഴലൂതുന്ന കണ്ണന്റെ പുഞ്ചിരി തൂകുന്ന മുഖം….. പണ്ടു ഹിസ്റ്ററി ബുക്കിൽ കണ്ട ശാസ്ത്രജ്ഞന്മാരുടെ ചിത്രത്തിൽ ഞാൻ കുത്തിക്കുറിച്ച വരകൾ അല്ല മറിച്ചു ഇതാണ് ശെരിയായ ചിത്ര രചന എന്ന് മനസ് എന്നെ കളിയാക്കിയ നിമിഷം ആയിരുന്നു അത്.
പെട്ടന്നാണ് അവൾ അങ്ങോട്ടേക്ക് കടന്നു വന്നത്. അവളുടെ ബുക്ക് കയ്യിലെടുത്തു നിൽക്കുന്ന എന്നെ കണ്ടു അവളാദ്യമൊന്നു അമ്പരന്നു.
