രണ്ടു പോംവഴിയാണ് അയാൾക്ക് മുൻപിൽ അന്ന് തെളിഞ്ഞത്… ഒന്ന് രണ്ടു ഗ്രാമങ്ങൾക്ക് അപ്പുറത്തുള്ള മകം നാളിൽ പിറന്ന കന്യക മകന്റെ ഭാര്യയാകണം…
രണ്ടാമത് കൊച്ചുമകന് ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക നിലയുള്ള ഒരാളെ കണ്ടുപിടിക്കുക എന്നതാണ്, അത് ഒടുവിൽ കണ്ടെത്തിയത് അരയൻ മല എന്ന കൊടുംകാട്ടിൽ ജീവിക്കുന്ന വളരെ റിസേർവ്ഡ് ആയിട്ടുള്ള ഗോത്രവിഭാഗത്തിൽ പിറന്ന ആറു വിരലുകളോട് കൂടിയ ഒരുവനിലാണ്….അതും 35 വയസായിട്ടും ബ്രഹ്മചാരിയായി ജീവിക്കുന്ന ഒരുവൻ… ഈ സിദ്ധി പകർന്നു കൊടുക്കുമ്പോൾ ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോകാനുണ്ടെന്നു മുൻപ് പറഞ്ഞതാണല്ലോ.. അതിൽ ബ്രഹ്മചാരിയായ ഒരാൾക്ക് കുറച്ചു കൂടി വേഗത്തിൽ ഇത് സിദ്ധിക്കാൻ കഴിയുമായിരുന്നു… ഗ്രഹനിലയാലും മറ്റു കഴിവുകളും കാര്യപ്രാപ്തികളും വെച്ച് തന്റെ കഴിവ് കൈമാറാനും അതിനെ നല്ല രീതിയിൽ ഉപയോഗിക്കാനും എന്നാണോ തന്റെ പേരക്കിടവ് ഇതിനായി ചെല്ലുന്നത് അന്ന് കണ്ണും ചിമ്മി ഇത് പകർന്നു കൊടുക്കുന്നതിനു പകരം അവനിൽ അങ്ങനെയൊരു സിദ്ധിക്കുള്ള വലുപ്പം ആത്മാവിന് കൂടി നേടിക്കൊടുക്കാൻ തക്ക വണ്ണം കഴിവുള്ളവൻ ആവണമായിരുന്നു, …കൈമളുടെ കഴിവ് കൊണ്ട് ആറു വിരലുകളോട് കൂടിയ അറുമുഖനെ കണ്ടുപ്പിടിക്കാൻ കുറച്ചു പണിപ്പെട്ടെങ്കിലും ശേഷം അവൻ യോഗ്യനാണെന്ന തിരിച്ചറിവിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഇതിനായി നിയോഗിച്ചു..
23 മാസങ്ങൾ കഴിഞ്ഞു നീണ്ട പഠനത്തിന് ശേഷം തനിക്ക് ഉണ്ടായിരുന്ന സിദ്ധി കൈമൾ ആറുമുഖനിലേക്ക് പകർന്നു നൽകി… അതിന്റെ തേജസ് ശരീരത്തിൽ സ്വീകരിച്ച അറുമുഖൻ തനിക്ക് വന്ന മാറ്റത്തിൽ അത്ഭുതപ്പെട്ടു… ഈ സിദ്ധിയുടെ പ്രയാണത്തിൽ ഒരു നിമിത്തമായി തനിക്കും ഭാഗ്യം ലഭിച്ചതിൽ അയാൾ സന്തോഷവാനായി, ശേഷം ഇതിനു കാരണഭൂതനായ ഗുരുവിനെ സന്തോഷത്തോടെ തിരികെ യാത്രയാക്കി…
തന്റെ പ്രധാനപ്പെട്ട ഒരു കർത്തവ്യം പൂർത്തീകരിച്ചെന്ന തൃപ്തിയിൽ ആയിരുന്നു കൈമളും, ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് ഏറെക്കുറെ താൻ പ്രവേശിക്കുന്നത് അയാൾ മനസിലാക്കി…എല്ലാ കാര്യങ്ങൾക്കും പരിഹാരം വേണമെന്നുള്ളതിനാൽ മകന്റെ പെണ്ണായി വരാൻ അർഹതയുള്ളവളെയും കണ്ടെത്തി വിവാഹം ഉറപ്പിച്ചു….
ഒരു ദിവസം കൈമൾ മകനായ ശിവരാമന്റെ കയ്യിൽ ഒരു താക്കോൽ കൊടുത്തശേഷം അത് സിദ്ധു ജനിച്ച് 18 വർഷം കഴിയുമ്പോൾ അവനിലേക്ക് എത്തുന്ന രീതിയിൽ സൂക്ഷിക്കുവാനും അതും മകൻ ജനിച്ചു 2 വയസാകുന്നതിനു മുൻപ് തന്നെ ഏർപ്പാടാക്കണമെന്നും ആവശ്യപ്പെടുമ്പോൾ ശിവരാമൻ അത്ഭുതപ്പെട്ടിരുന്നു… കാരണം അന്ന് അയാളുടെ പ്രായം 25 വയസു മാത്രമായിരുന്നു… പക്ഷെ സ്വന്തം പിതാവ് വെറുമൊരു സാധാരണക്കാരനല്ല എന്ന് തിരിച്ചറിയാവുന്നതിനാൽ ആ വാക്ക് പാലിക്കാൻ അയാൾ തയ്യാറായി…
അങ്ങനെ രണ്ടു ഗ്രാമങ്ങൾക്കപ്പുറത്തു നിന്നും മകം നാളിൽ പിറന്ന കമല ചിറക്കലെ മരുമകളായി…വിവാഹ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ കൈമൾ ഓർമയായി…അതിന്റെ മുറിവുണങ്ങും മുൻപ് അയാളുടെ നിഴലായിരുന്ന ഭാര്യയും…..വീണ്ടും ചിറക്കൽ തറവാട് കൃഷിക്കാര്യങ്ങളിൽ മാത്രമായി മുഴുകിപോന്നു…. ഉറ്റ സുഹൃത്തായ ശങ്കരനെ കാര്യസ്തനായി നിയമിച്ചതോടു കൂടി ശിവരാമൻ കണക്കുകൾ കൊണ്ടുള്ള തലവേദനയും നിന്നും കുറെയേറെ രക്ഷപ്പെട്ടു….
വിവാഹത്തിനു രണ്ടു വർഷം കഴിഞ്ഞ് കമല സിദ്ദുവിനെ പ്രസവിച്ചു..ആൺകുട്ടി ആണെന്നറിഞ്ഞതോടെ അയാൾ ആ താക്കോൽ ശങ്കരനെ ഏൽപ്പിച്ചുകൊണ്ട് അച്ഛൻ കൈമൾ തനിക്ക് നൽകിയ ഉപദേശം അറിയിച്ചു.. സ്വന്തം പിതാവായി ശിവരാമൻ ഉള്ളതുകൊണ്ട് അന്ന് ആ താക്കോൽ വാങ്ങാൻ ശങ്കരൻ കൂട്ടാക്കിയില്ല, അതുകൊണ്ട് തന്നെ ശങ്കരന് കൂടി കിട്ടുന്ന ഒരു സ്ഥലത്ത് ശിവരാമൻ അത് എടുത്തുവെച്ചു…
പിന്നെയും കാര്യങ്ങൾ സന്തോഷത്തോടെ പോകുമ്പോളാണ് ഒരു തോണി മറിഞ്ഞുള്ള അപകടത്തിൽ അച്ഛൻ ശിവരാമനും അമ്മ കമലയും സിദ്ധുവിന് നഷ്ടമാകുന്നത്… അന്ന് ആ സങ്കട കണ്ണീരിനിടയിലാണ് ശിവരാമൻ പറഞ്ഞിരുന്ന കാര്യങ്ങളും കൈമളുടെ നിർദ്ദേശങ്ങളും എല്ലാം ശങ്കരന്റെ മനസിലൂടെ കടന്നുപോയത്… അന്ന് മുതൽ അയാൾക്ക് മനസിലായി താൻ കൈമാറാനുള്ളത് അത്ര നിസാരപ്പെട്ട ഒന്നല്ലെന്നും, കാലങ്ങൾക്ക് മുൻപ് അത് കൂട്ടിക്കിഴിച്ചു വെച്ച ആൾ ഇനി അങ്ങോട്ട് ഇത് സഞ്ചരിക്കേണ്ട കാര്യങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും… പക്ഷെ അത് എന്താണെന്നും എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്നോ ആ പാവത്തിന് അറിയില്ലായിരുന്നു, അല്ല അത് അയാളെ ഏൽപ്പിച്ച ശിവരാമനും…..
——-========——-=======–
ഇനി സിദ്ധുവിലേക്ക് തന്നെ വരാം
സിദ്ധു – ഇലഞ്ഞിദേശം എന്ന മനോഹരമായ ഗ്രാമത്തിലെ ധനികമായ ചിറക്കൽ തറവാട്ടിലെ സന്തതി..പക്ഷെ 3മത്തെ വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു അനാഥത്വം പേറേണ്ടി വന്ന നിർഭാഗ്യവാൻ…പണം എത്രത്തോളം ഉണ്ടെങ്കിലും അനാഥത്വം വലിയൊരു ദാരിദ്ര്യമാണെന്ന് സിദ്ധു വളരെ ചെറുപ്പത്തിൽ തന്നെ മനസിലാക്കി, അതിനുള്ള അവസരം ഇല്ലാതാക്കാൻ ശങ്കരനും ലക്ഷ്മിയും വളരെയേറെ പരിശ്രമിച്ചെങ്കിലും…
പെൺകുട്ടികൾ മാത്രമായിരുന്ന അവർക്ക് സിദ്ധു പ്രിയപ്പെട്ടവനായിരുന്നു…സിദ്ദുവിന്റെ സ്വത്തുക്കൾ എല്ലാം ശങ്കരൻ നല്ല രീതിയിൽ നോക്കി… എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാമായിരുന്ന കണക്കറ്റ സ്വത്തുക്കൾ അയാൾ വെറുമൊരു കാര്യസ്തനായി നിന്നു മാത്രം നോക്കിപ്പോന്നു…
കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന നെൽപാടവും, അതിനെ വെല്ലുന്ന തെങ്ങും കവുങ്ങും നിറഞ്ഞ തോട്ടങ്ങളിൽ നിന്നും കിട്ടുന്ന അദായമെല്ലാം അയാൾ കണക്കെഴുതി സൂക്ഷിച്ചു വെച്ച് പോന്നു…ആരും നോക്കാനില്ലെങ്കിലും ദൈവത്തിനു മുന്നിൽ കുറ്റക്കാരനാവരുതെന്നു അയാൾക്ക് നിർബന്ധമുണ്ടായിരുന്നു…
അനാഥൻ ആയി ജീവിച്ചു തുടങ്ങിയത് സിദ്ധുവിൽ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നുമായിരുന്നില്ല..മുൻകോപവും അനുസരണയില്ലായ്മയും കൂടി വന്നപ്പോളാണ് നാട്ടിലെ സ്കൂളിലെ ഗോപൻ മാഷ് അവനെ റെസിഡൻസ് സ്കൂളിലേക്ക് അയക്കാൻ പറയുന്നത്… പണമുള്ളത് കൊണ്ട് തന്നെ അവർ കുറച്ചു ദൂരെയുള്ള ഇന്റർനാഷണൽ സ്കൂളിൽ അവനെ ചേർത്ത് പഠിപ്പിച്ചു… ഗോപൻ മാഷിന്റെ തന്നെ നിർബന്ധം കൊണ്ട് അവിടെ അവന്റെ ദേഷ്യം കുറക്കാൻ വേണ്ടി മാർഷ്യൽ ആർട്സ് ക്ലാസിനു കൂടി ചെയ്തിട്ടാണ് ശങ്കരൻ പോന്നത്…അത് പക്ഷെ അവന്റെ ജീവിതത്തിലെ വഴിത്തിരിവായെന്നു വേണമെങ്കിൽ പറയാം, കാരണം, അവന്റെ ദേഷ്യം പരിശീലത്തിനു വേണ്ടി ചിലഴിക്കാനുള്ള ഊർജമാക്കി മാറ്റാൻ തുടങ്ങിയതോടു കൂടി അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്…