നീലക്കൊടുവേലി – 1 5

 

” നിങ്ങൾ വിഷമിക്കരുത്, അനാഥനായ എനിക്ക് നിങ്ങൾ തന്ന സ്നേഹം പകരം വെക്കാനില്ലാത്തതാണ്… അതുകൊണ്ട് തന്നെയാണ് ഞാൻ അഥവാ മടങ്ങി വന്നില്ലെങ്കിൽ ഈ കാണുന്നതെല്ലാം നിങ്ങൾക്ക് വരുന്ന രീതിയിൽ ഇഷ്ടദാനം ചെയ്ത് വെച്ചിരിക്കുന്നത്… സന്തോഷത്തോടെയാണ് ഞാൻ ഇപ്പോൾ പോകുന്നതും…

തിരിച്ചു വരുമെന്ന് വാക്ക് തരാൻ പറ്റാത്തത് കൊണ്ട് വരാൻ ശ്രമിക്കുമെന്ന് മാത്രമേ പറയുന്നുള്ളൂ… ”

തന്റെ ടൂർ ബാഗ് വണ്ടിയിലേക്ക് വെച്ചുകൊണ്ട് അവനത് പറഞ്ഞപ്പോൾ നിർവികാരമായി ചിരി വരുത്താനെ ആ പാവങ്ങൾക്ക് സാധിച്ചുള്ളൂ..

 

അവന്റെ പോക്ക് ശങ്കരനും ലക്ഷ്മിയമ്മക്കും അപ്രതീക്ഷിതമൊന്നും ആയിരുന്നില്ല ,ശങ്കരനു എല്ലാം അറിയാമായിരുന്നു.. കാരണം അയാൾ വിധിയിൽ വിശ്വസിച്ചിരുന്നവനാണ്, പ്രത്യേകിച്ച് പറഞ്ഞാൽ എത്രയോ വർഷങ്ങൾക്ക് മുൻപ് അതായത് സിദ്ധുവിന്റെ മുത്തച്ഛൻ വാസുദേവകൈമൾ സിദ്ധുവിന്റെ ജനനത്തിന് മൂന്പ് തന്നെ പറഞ്ഞിരുന്ന കാര്യമാണ് ഈ കാണുന്ന നിമിഷം..അത് പ്രകാരം ഈ പോക്കിന് ഒരു തിരിച്ചുവരവ് നിർബന്ധമായും ഉണ്ടാകുമെന്നും അയാൾക്ക് അറിയാം .

എന്താണ് നടക്കുന്നതെന്നു മനസിലായില്ല അല്ലേ…? എല്ലാം വഴിയേ പറഞ്ഞു തരാം..

കെട്ടിവെച്ചതെല്ലാം ഒന്നുകൂടി ഉറപ്പുവരുത്തി സിദ്ധു കണ്ണുകൾ കൊണ്ട് അവരോട് യാത്ര പറഞ്ഞു… ശേഷം മാസങ്ങൾ കൊണ്ടു സജ്ജമാക്കിയ 4×4 വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് മുൻപോട്ടെടുത്തു..

ഇരുവശവും വെള്ളാരം കല്ലുകൾ പാകിയ മനോഹരമായ മുറ്റത്തിലൂടെ അവൻ ഓടിച്ചു… ഗേറ്റ് കിടക്കുന്ന വേളയിൽ താൻ പോകുന്നത് സങ്കടത്തോടെ നോക്കിനിൽക്കുന്ന പ്രിയപ്പെട്ടവരേ മിററിലൂടെ നോക്കി മനസ് നിറച്ചുക്കൊണ്ട് അവൻ പാടവക്കിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ചെമ്മൺ പാതയിലേക്ക് വണ്ടി കേറ്റി…പൊടി പടലങ്ങൾ പറത്തിക്കൊണ്ട് നീങ്ങുന്ന കരുത്തുള്ള തന്റെ വാഹനത്തിൽ സംതൃപ്തനായി അവൻ ഇരുന്നു..

******************

ഇത് സിദ്ദുവിന്റെ കഥയാണ്.. സാധാരണക്കാരനായി ജനിച്ച എന്നാൽ അസാധാരണമായ എന്തെങ്കിലും കഴിവുകൾ വേണമെന്ന് ആഗ്രഹിച്ചു ജീവിക്കുന്ന മലയാളികളിൽ ഒരുവൻ…

ഈ പുറപ്പെട്ടു പോക്കിനെക്കുറിച്ച് പറയുന്നതിന് മുൻപ് പഴയ കാര്യങ്ങൾ കൂടി നിങ്ങൾക്ക് പറഞ്ഞു തരാം… എങ്കിലേ കഥക്ക് ഒരു പൂർണത കിട്ടുകയുള്ളൂ…. സിദ്ധു ജനിച്ച ചിറക്കൽ തറവാട്ടിലെ ഒരാൾക്കൊഴികെ മറ്റുള്ളവർക്കൊന്നും സിദ്ദുവിന്റെ ഈ കഥയുമായി അത്ര വലിയ ബന്ധമൊന്നും ഇല്ല, വാസുദേവകൈമൾ എന്ന മുത്തച്ഛന് ഒഴികെ… അയാളുടെ കഥയിലൂടെ നമുക്ക് സിദദ്ദുവിലേക്കു നീങ്ങാം…

പരമ്പരാഗതമായി കൃഷിയും അനുബന്ധക്കാര്യങ്ങളിലും മുഴുകി ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചിറക്കൽ കുടുംബത്തിൽ 4ആം തലമുറയിൽ ഉണ്ടായ ആളാണ് വാസുദേവ കൈമൾ, ചെറുപ്പം തൊട്ടേ ഗണിതക്കാര്യങ്ങളിൽ പ്രാവീണ്യം കൂടുതലായിരുന്നു അയാൾക്ക്, അതുപോലെ മറ്റൊരു വിനോദം രാത്രിയിലെ തെളിഞ്ഞ ആകാശത്തു നോക്കി ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി മണിക്കൂറുകളോളം ചിലവഴിക്കുക എന്നതായിരുന്നു…

പിന്നീട് അതിനെക്കുറിച്ചുള്ള സംശയങ്ങൾക്കു ഉത്തരം പറഞ്ഞു മടുത്തപ്പോൾ അയാളുടെ മാതാപിതാക്കൾ കുറച്ചകലെയുള്ള ഒരു പഴയ ഗുരുകുലത്തിൽ കൊണ്ടുപോയി തുടർ വിദ്യാഭ്യാസത്തിനു ചേർത്തു…

സത്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്ന മകന്റെ ഉള്ളിൽ കുറച്ചു കാറ്റും വെളിച്ചവും കടന്നു വന്നോട്ടെ എന്നായിരുന്നു ആ ചേർക്കലിന്റെ ഉദ്ദേശ്യമെങ്കിലും കുഞ്ഞുവാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടിയ നല്ലൊരു ഗുരു തന്നെയായിരുന്നു വിശ്വമിത്രൻ എഴുത്തച്ഛൻ.. ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയ പുള്ളിക്കാരന് ചെറുതെങ്കിലും ഉണ്ടായിരുന്ന ഒരു ബലഹീനതയാണ് ഈ കഥയുടെ തന്തു…

വിശ്വാമിത്രൻ എഴുത്തച്ഛൻ വാസുദേവനിൽ നല്ലൊരു ശിഷ്യനെ കണ്ടു, പുലർച്ചെ 5 മണിക്ക് തുടങ്ങി ഉച്ചക്ക് 12 വരെ നീളുന്നതായിരുന്നു അവരുടെ വിദ്യാഭ്യാസം… അതിൽ സൂര്യനമസ്കാരം മുതലുള്ള യോഗയും സാധാരണ പഠനവും ഉണ്ടായിരുന്നു…. പിന്നെ മറ്റൊന്ന് ജ്യോതിഷം എന്ന വിഷയവും….ഇതെല്ലാം തീരുന്ന ഉച്ചയോടു കൂടി ഗുരുവിന്റെ ഭാര്യയോടൊപ്പം ഭക്ഷണക്കാര്യങ്ങൾക്കുള്ള സഹായി ആയും മറ്റു വീട്ടു ജോലികളിലും അയാൾ സഹായം ചെയ്യേണ്ടി വന്നു…

Leave a Reply

Your email address will not be published. Required fields are marked *