പുനർജ്ജനി

അർത്ഥം വച്ചുള്ള മുത്തച്ഛന്റെ സംസാരം തന്നോട്
മാത്രമാണെന്ന് തോന്നി……

ഭക്ഷണശേഷം കൈ കഴുകി …അമ്മാവനോട്
യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഇറങ്ങി
നടന്നു …..

“പോവുകയാണോ.. നീ ?”പിടിച്ചുകെട്ടിയപോലെ
നിന്നു …..

“ഇത്രെടം വന്നിട്ട്, ചാരുവിന്റെ മോൻ
അങ്ങിനെയങ്ങ് പോയാലോ ?”

പിന്നിൽ മുത്തച്ഛന്റെ ഉറക്കെയുള്ള ചോദ്യം കേട്ടു
തിരിഞ്ഞു നോക്കി …..

മുത്തച്ഛൻ ഒഴിച്ച് ബാക്കിയുള്ളവർ കണ്ണും മിഴിച്ച്
നിൽക്കുന്നത് കണ്ടു ….മുത്തച്ഛന്റെ മുഖത്ത്
വാടിയ ചിരി കണ്ട് അറിയാതെ മുഖം കുനിഞ്ഞു.. മുത്തച്ഛൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു….
കണ്ണുകൾ നിറഞ്ഞൊഴുകി ..നിമിഷങ്ങൾ പോലും
സ്തംഭിച്ചു നിൽക്കുന്ന പോലെ തോന്നി…..

തന്നെ കൂട്ടി വന്ന അമ്മാവൻ ഓടി അരുകിൽ എത്തി….

“നീ ..ചാരുവിന്റെ മോനാണോ ?”
ആ ചോദ്യത്തിൽ ആകാംക്ഷയും ,വെപ്രാളവും കണ്ടു …..

” മ്മ് ” മൂളുക മാത്രം ചെയ്തു ….

പെട്ടെന്നായിരുന്നു അമ്മാവൻ തന്നെ ചേർത്തു
പിടിച്ചത് ..അമ്മാവന്റെ കണ്ണുനീര് തന്റെ
നെറുകിൽ പതിയുന്നത് അറിയുന്നുണ്ടായിരുന്നു ..

“ന്റെ, കുഞ്ഞോടെ മോനെ തിരിച്ചറിയാൻ എനിക്ക്
പറ്റിയില്ലല്ലോടാ..”

മർദ്ദനം പ്രതീക്ഷിച്ച തനിക്ക് തെറ്റി… എല്ലാവരും
അടുത്തുവന്നു ..അമ്മാവന്മാർ സ്നേഹം കൊണ്ട് പൊതിഞ്ഞു…..

“എന്നിട്ട് ഒന്നും മിണ്ടാതെ പോവാൻ നിനക്ക്
എങ്ങിനെ മനസ്സുവന്നെടാ കുഞ്ഞേ..?”

കുഞ്ഞമ്മാവന്റെ ചോദ്യം ചങ്കിൽ തറച്ചു ….

അളവില്ലാത്ത ഈ സ്നേഹമാണ് അമ്മ
വേണ്ടന്ന് വച്ചത്.. ഈ സൗഭാഗ്യമുപേക്ഷിച്ചാണ് അച്ഛന്റെ സ്നേഹത്തിന് വേണ്ടിമാത്രം ഇറങ്ങിത്തിരിച്ചത് ….

അതാണ് പ്രണയത്തിന്റെ ശക്തി എന്ന് ഞാൻ
തിരിച്ചറിയുകയായിരുന്നു …..

മുത്തച്ഛാ…..
എന്റെ അമ്മയൊരു പാവമാണ്……
നിങ്ങളെയെല്ലാം ഓർത്ത് ഒറ്റയ്ക്കിരുന്നു അമ്മ എപ്പോഴും കരയും.. അച്ഛൻ മരിച്ചു , ഞങ്ങൾക്കാരുമില്ലാണ്ടായി..

“അമ്മ ചെയ്ത തെറ്റിന് ഞാൻ മുത്തച്ഛനോട് മാപ്പ്
ചോദിക്കുന്നു ..”

മുത്തച്ഛന്റെ കാലിൽ വീണ് കരയുമ്പോൾ പല കണ്ണുകളും ഈറൻ തുടയ്ക്കുന്നത് കണ്ടു ….

“ന്റെ , മോനെ ..” മുത്തച്ഛന്റെ വിറയാർന്ന കൈകൾ തന്നെ ചേർത്തു പിടിച്ചു …..

*******************
തിരികെ വീട്ടിലെത്തുമ്പോൾ ഇരുൾ വീണ്
കഴിഞ്ഞിരുന്നു…

ഞാൻ വരുന്നതും കാത്ത് അമ്മ
വാതിൽപ്പടിയിൽ തന്നെ ഉണ്ടായിരുന്നു…
എന്നെ കണ്ടതും ഒരാശ്വാസത്തിന്റെ ശബ്ദം അമ്മയിൽ നിന്നുയർന്നു …

ഇന്ന് നടന്ന കാര്യങ്ങൾ ഞാൻ അമ്മയിൽ നിന്നും മറച്ചു പിടിച്ചു ….

“എന്താമ്മേ നമുക്ക് മാത്രം ആരുമില്ലാത്തത് ..?”

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തന്റെ ചോദ്യം
കേട്ടു വിളറിയ അമ്മയുടെ മുഖം കണ്ടില്ലെന്നു
നടിച്ചു….

“നമുക്ക് ആരുമില്ല മോനെ,… ഉണ്ടായിരുന്നവർ
ആരോടും ഒന്നും പറയാതെ അങ്ങുപോയി..!”
അമ്മ കരച്ചിലടക്കാൻ പാട് പെടുന്നുണ്ടായിരുന്നു..

“അതല്ലമ്മേ, അച്ഛനും, അമ്മയ്ക്കും ബന്ധുക്കൾ ആരുമില്ലേ….?”

ഇത് വരെ കേൾക്കാത്ത ചോദ്യങ്ങൾ തന്നിൽ
നിന്നു കേട്ടത് കൊണ്ടാവും അമ്മ തന്നെ
ഉറ്റുനോക്കിയിരുന്നു…

“ആരുമില്ല…” ഒറ്റവാക്കിൽ പറഞ്ഞു തീർത്തു അമ്മ എഴുന്നേറ്റു…

“അമ്മേ..അമ്മയ്ക്ക് ഞാനൊരു സമ്മാനം കരുതി
വച്ചിട്ടുണ്ട്..”

“എന്ത് സമ്മാനം.?”എന്ന ചോദ്യം കേട്ടു.

“അതെക്കെയുണ്ട് …ആ സമ്മാനം കണ്ടു അമ്മ
ഞെട്ടും… നോക്കിക്കോ..”

വെറുതെ തലയാട്ടിക്കൊണ്ട് അമ്മ കിടക്കാൻ പായവിരിച്ചു….

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു….
അന്ന് പണിക്ക് പോയ അമ്മ ഉച്ചയ്ക്ക്
മുന്നെ തിടുക്കപ്പെട്ട് പണിചെയ്യുന്ന വേഷത്തിൽ തന്നെ ഓടി വരുന്നത് കണ്ടു ….

പിന്നാലെ രാധചേച്ചിയും ഉണ്ടായിരുന്നു …
അമ്മ ഇടയ്ക്കിടെ നിറഞ്ഞ കണ്ണുകൾ തുടച്ചു ..പടിയിലിരുന്ന അമ്മയുടെ കിതപ്പലിന്റെ താളം മാത്രം ഉയർന്നു കേട്ടു …

പതിവ് പോലെ പണിക്ക് ചെന്ന അമ്മയെ
കമ്പനിയുടെ MD ക്യാബിനിലേയ്ക്ക് വിളിപ്പിച്ച ശേഷം അയാളുടെ കസേരയിൽ ബലമായി
പിടിച്ചിരുത്തി.. കമ്പനി അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞുവെന്നും.
ഇനിമുതൽ കമ്പനി അമ്മയുടെതാണെന്നും
മറ്റും എന്തെക്കെയോ പറഞ്ഞത്രെ …

രജിസ്റ്റർ ചെയ്ത പേപ്പറുകളുംഅമ്മയെ ഏൽപ്പിച്ചു.. ഒന്നും മനസ്സിലാവാതെ, പേടിച്ചു അമ്മ
അവിടെ നിന്ന് ഓടി വരികയായിരുന്നു …

ഈ സമയം രണ്ട് കാറുകൾ
വീട്ടുവളപ്പിലേയ്ക്ക് സാവധാനം വന്നു നിന്നു ..
കാറിൽ നിന്നിറങ്ങുന്നവരെ കണ്ടു ,
അമ്മ ഞെട്ടിത്തെറിക്കുന്നത് നോക്കി നിന്നു…

കാറിൽ നിന്നും ഇറങ്ങുന്ന അമ്മാവന്മാരെ
നോക്കി അമ്മ ശ്വാസം നിലച്ചപോലെ നിന്നു.
പോയി.. പതിയെ ആ മുഖഭാവം മാറിവന്നു…
അണകെട്ടിവച്ച സങ്കടങ്ങൾ കണ്ണീരായി
കുത്തിയൊലിച്ചിറങ്ങി.. വീടിന്റെ തൂണിൽ തലതല്ലി അമ്മ പൊട്ടിക്കരഞ്ഞു…

അമ്മാവൻമാർ അമ്മയുടെ അടുത്തെത്തി…

“കുഞ്ഞോളെ..”

ആ വിളിയിൽ ഒലിച്ചു പോയത് വർഷങ്ങൾ കാത്തുവച്ച പരിഭവങ്ങളായിരിന്നു…

“നീ ഇവിടുണ്ടെന്നു ഞങ്ങൾക്കു അറിയില്ലായിരുന്നു …. പക്ഷേ ഞങ്ങൾ എവിടെയാണെന്ന് നിനക്കറിയാമായിരുന്നു…
എന്നിട്ടും ഇതു വരെ ഒന്നു വന്നു കാണാൻ തോന്നിയില്ലല്ലോ കുഞ്ഞാളെ..”

ഇളയമ്മാവന്റെ ചോദ്യത്തിനുത്തരം ഉച്ചത്തിലുള്ള അമ്മയുടെ കരച്ചിൽ ആയിരുന്നു.. അമ്മയുടെ
സങ്കടങ്ങൾ കണ്ണീരായി ഒഴുകിയിറങ്ങി , നിമിഷങ്ങൾ കടന്നു പോയി…

“ഇതാ അമ്മേ.. ഞാൻ പറഞ്ഞ സമ്മാനം..”

തന്റെ ശബ്ദം കേട്ടു അമ്മ തിരിഞ്ഞു നോക്കുമ്പോൾ മുത്തച്ഛന്റെ കയ്യും പിടിച്ചുനിൽക്കുന്ന എന്നെ കണ്ടു…

മുത്തച്ചനെ കണ്ടതും അമ്മ ഒരു ഭ്രാന്തിയെ പോലെ ഓടി അടുത്തു വന്നു മുത്തച്ഛന്റെ കാലിൽ വീണു…

“അച്ഛാ..എന്നോട് ക്ഷമിക്കൂ..”

അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി.
മുത്തച്ഛൻ അല്പനേരം മൗനമായി നിന്നു….

“വഴിതെറ്റിപ്പോയാലും മക്കൾ എന്നും മക്കൾ
തന്നെയാണ്.. അവരോടു ക്ഷമിക്കാനെ
ഞങ്ങൾക്ക് കഴിയൂ..”

മുത്തച്ഛൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മയെ എഴുന്നേൽപ്പിച്ചു….

“ഇവൻ വന്നില്ലായിരുന്നുവെങ്കിൽ നിന്നെ
കാണാതെ ഈ വയസ്സനങ്ങുചെന്നു ചേർന്നേനെ.”
മുത്തച്ഛൻ തന്നെ ചേർത്തു നിർത്തി……
അത് കേട്ടു അമ്മ കണ്ണുകൾ മിഴിച്ചു…..

“ഇതിനെല്ലാം കാരണം ഇവൻ ആണ്…..
ഇവൻ നിസാരക്കാരൻ അല്ല… തെറ്റു ചെയ്ത
അമ്മയ്ക്ക് വേണ്ടി അച്ഛന്റെ കാലിൽ
വീണു മാപ്പു ചോദിച്ചവനാ ഇവൻ..”

അമ്മാവന്റെ വാക്കുകൾ കേട്ട് അമ്മ
എന്നെ നോക്കി…..

എല്ലാ മുഖങ്ങളിലും സന്തോഷം
തിരതല്ലുന്നത് കണ്ടു… അമ്മാവന്മാരോട്
വാതോരാതെ സംസാരിക്കുന്ന അമ്മയെ
കണ്ടു എനിക്ക് ആശ്ചര്യം തോന്നി….

പിണക്കങ്ങൾ ,കുറ്റപ്പെടുത്തലുകളായ്,
പതിയെ … പരിഭവങ്ങളും കഴിഞ്ഞ്
ഇണക്കങ്ങളിൽ ലയിച്ചു …

Leave a Reply

Your email address will not be published. Required fields are marked *