മഴപെയ്തനേരം – 1 1

ചന്തു അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു

“ഒരിക്കൽ കണ്ടു… എന്നെ നോക്കി കണ്ണ് നിറച്ചു നിക്കുന്ന എന്റെ നിളേച്ചിയെ… അന്ന് മുതൽ എന്റെ നിളേച്ചി… അവൾ കൊണ്ടുവരുന്ന ഉച്ച ഭക്ഷണം സ്കൂൾ വരാന്തയിൽവച്ചു ഞങ്ങളെയൂട്ടുമ്പോ… ഇതെന്റെ അപ്പൂട്ടനാണ് എന്ന് പറഞ്ഞ് ഓരോ ഉരുളയും എന്റെ വായിൽ വച്ചു തരുമ്പോ…”

അപ്പു ഷർട്ട്‌ കൊണ്ട് കണ്ണുതുടച്ചു

“അന്നത്തെ ആ ഭക്ഷണത്തിന്റെ രുചി… എനിക്കെവിടുന്നും കിട്ടിയിട്ടില്ല മാഷേ…

ഞാനമ്മയെ വിട്ട് ഒരുപാട് ദൂരെ നിക്കുമ്പോഴും എന്റെ ആശ്വാസം എന്റമ്മയോടൊപ്പം എന്റെ നിളേച്ചി ഉണ്ടല്ലോ എന്നാ…. അവളെന്റെ അമ്മയെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് അറിയാം… എന്റെ നിളേച്ചിക്ക് വേണ്ടി ഈ അപ്പു ജീവൻ പോലും കൊടുക്കും…”

അവൻ കണ്ണ് തുടച്ചു

മാഷിന്റെയും ചന്തുവിന്റെയും കണ്ണുകൾ നിറഞ്ഞു,

അപ്പോഴാണ് സ്റ്റയെറിന് മുകളിൽ അവരെനോക്കിനിന്ന് കണ്ണീർപൊഴിക്കുന്ന നിളയെ കാണുന്നത്, അവളെക്കേണ്ട അപ്പു ചാടിഴുന്നേറ്റു അവൾക്കരികിലേക്ക് നടന്നു

“നിളേച്ചി… നീ പറ നിനക്ക് ലോകത്ത് എന്നെക്കൊണ്ട് സാധിക്കുന്നതെന്തും ഞാൻ നേടിത്തരും… ഇതപ്പൂട്ടന്റെ വാക്കാണ്… എന്റെ ജീവിതത്തിൽ ഞാൻ മനസ്സുതുറന്ന് സ്നേഹിച്ചിട്ടുള്ളവരിൽ ഒരാളാണ് നീയും…”

അപ്പു അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു, അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കണ്ണീർ പൊഴിച്ചു,

പിന്നീട് ഭക്ഷണം കഴിച്ച് അവരിറങ്ങാൻ നിന്നപ്പോൾ, മാഷും നിളയും നിർബന്ധിച്ച് അവരെ അന്ന് അവിടെ നിർത്തി

ചന്തു, അമ്മയും പെങ്ങളും മാത്രമേ വീട്ടിലുള്ളൂ എന്ന് പറഞ്ഞ് അപ്പുവിന്റെ കാറിൽ രാവിലെയെത്തിക്കാം എന്ന് പറഞ്ഞ് പോയി,

ശോഭ നിളയുടെ ഒപ്പവും തൊട്ടടുത്ത മുറിയിൽ അപ്പുവും കിടന്നു

രാത്രി വളരെ വൈകിയിട്ടും നിളയ്ക്ക് ഉറങ്ങാൻ പറ്റിയില്ല, പഴയകാര്യങ്ങൾ ആലോചിച്ചു കിടന്നു

അവൾ ജനാലക്കരികിൽ ചെന്നു പുറത്തേക്ക് നിലാവ് നോക്കി നിന്നു…

‘എന്തേ… ചന്തു ഇന്നങ്ങനെ പറഞ്ഞിട്ടും തനിക്ക് മറുപടിയില്ലാതായത്…?? ഈ അമ്മയെയും മോനെയും പണ്ടേ ഈ നെഞ്ചിലെടുത്തു വച്ചതാണ്… അപ്പൂട്ടനോട് തനിക്കങ്ങനൊരു വികാരമുണ്ടോ…?? ഉണ്ട്… ഇന്നുവരെ ഒരു പുരുഷനോടും തോന്നാത്ത വികാരം, ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, അവൻ എന്റെയാണെന്ന് മനസ്സുറപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു

പണ്ട് സ്കൂൾ വിട്ട് വരുമ്പോ അടുത്തുള്ള പറമ്പിലെ ചാമ്പക്ക കൈ നിറയെ വച്ചുകൊണ്ട് അവൻ തന്നെ കാത്തു നിൽക്കും… പിന്നീട് ചന്തുവിന്റെ വീടിനടുത്തുള്ള ബോംബെകാരന്റെ വീടിന്റെ മതിലിൽ കയറിയാൽ ദൂരെയെങ്ങോ കാണുന്ന ടവറിൽ മിന്നിതെളിയുന്ന ചുവന്ന വെട്ടം കാണാം, തനിക്ക് മതിലിൽ കയറാൻ പറ്റാതെ നിൽക്കുമ്പോൾ തന്നെ ചുമലിലേറ്റി അവൻ നിൽക്കുമായിരുന്നു, താനാദ്യമായ്‌ ഋതുമതിയായപ്പോൾ തന്റെ വസ്ത്രത്തിലെ രക്തം കണ്ടുപേടിച്ച് തന്നെക്കെട്ടിപിടിച്ചു നിന്ന അപ്പുവിനെ ഇപ്പോഴും ഓർമയുണ്ട്… തനിക്കൊരാസുഖം വന്നാൽ എന്നേക്കാൾ വേവലാതിപ്പെടുമായിരുന്നു അവൻ… തന്നെ ശല്യപ്പെടുത്തിയവരെ ഭ്രാന്ത്‌ പിടിച്ചവനെപ്പോലെ തല്ലി ചതച്ചിട്ട്

“ഇവളെന്റെ നിളേച്ചിയാടാ…”

എന്നലറിവിളിച്ചപ്പോൾ തന്റെ മനസ്സിൽ അവൻ കൂടുതൽ വളരുകയായിരുന്നു…

കോളേജിന്ന് തിരികെ ബസ്സിറങ്ങുമ്പോ ആദ്യം തിരയുന്നത് അവന്റെ മുഖമാണ്… തനിക്കായ് പലഹാരപ്പൊതിയുമായി അവിടെത്തന്നെ അവനുണ്ടാകും… ശോഭമ്മയുടെ അടുത്ത് ചെല്ലുമ്പോൾ… എപ്പോഴും ചെവിയോർക്കും എന്റെ അപ്പൂട്ടന്റെ ശബ്ദത്തിനായി… കണ്ണുകൾ പരതും അവനെയൊന്ന് കാണാൻ… അവനടുത്ത് വന്നാൽ നെഞ്ചിലൊരു കുളിരാണ്, അവൻ ഗൾഫിലേക്ക് പോയി ആദ്യത്തെ ഒരാഴ്ച താനനുഭവിച്ച തിക്കുമുട്ടൽ… താനീ ഭൂമിയിൽ ഒറ്റപ്പെട്ടതുപോലെ തോന്നി… അന്ന് താൻ മനസ്സിലാക്കി അപ്പൂട്ടൻ തനിക്ക് ഏറ്റവും പ്രീയപ്പെട്ടവനാണെന്ന്… പിന്നീട് അവന്റെ ഓരോ ഫോൺകാളിനും താൻ കൊതിച്ചിരുന്നിട്ടുണ്ട്… അവന്റെ ശബ്ദം തന്റെ ആത്മാവിലാണ് താൻ തൊട്ടറിഞ്ഞിട്ടുള്ളത്… ഇന്ന് അവനെ ഒരുനോക്ക് കാണാൻ താൻ ഓടിച്ചെന്നത്… കാറിൽനിന്നിറങ്ങി തന്റെ മുഖം പരതി അവസാനം തന്റെ മുഖം കണ്ടപ്പോൾ ആ മുഖം വിടർന്നതും ഒക്കെ ഒരുൾപുളകത്തോടെയാണ് താൻ നോക്കിയത്…

Leave a Reply

Your email address will not be published. Required fields are marked *