മഴപെയ്തനേരം

സ്കൂളിൽ പോയിതുടങ്ങിയപ്പോ തന്നെയും ചേർത്തുപിടിച്ചു പാടവരമ്പിലൂടെ ഓരോരോ വിശേഷങ്ങളും പറഞ്ഞ് നടക്കും

“അപ്പൂട്ടൻ പേടിക്കണ്ടാട്ടൊ… ഏച്ചി… തൊട്ടടുത്ത ക്ലാസ്സിലുണ്ട്…”

സ്കൂളിൽ ആദ്യ നാളുകളിൽ പേടിച്ച് നിളേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട്നിൽക്കുന്ന തന്നെ ആശ്വസിപ്പിക്കുന്നത് ഇന്നും ഓർമയുണ്ട്

ഓണാക്കോടിയെടുക്കുമ്പോൾ പോലും എനിക്കും അപ്പൂട്ടനും ഒരേ നിറം എടുത്താൽ മതീന്ന് പറഞ്ഞ് അച്ഛനെക്കൊണ്ടും മാഷിനെക്കൊണ്ടും സമ്മതിപ്പിക്കും

എനിക്കെന്റെ ചേച്ചിയെപ്പോലെ ഇഷ്ടമാണ് നിളേച്ചിയെ…

മുതിർന്നപ്പോൾ പോലും എന്നെ അകറ്റി നിർത്തിയിട്ടില്ല നിളേച്ചി….

നിളേച്ചി ബി എഡിന് പഠിക്കുന്ന സമയത്ത് എന്നും കോളേജിൽ നിന്നും തിരികെവരുമ്പോൾ ബസ്സിറങ്ങി വർക്ഷോപ്പിലേക്ക് ഒന്ന് നോക്കും, അടുത്തുള്ള ചായക്കടയിൽ നിന്നും മൊരിഞ്ഞ പരിപ്പുവടയും ഉള്ളിവടയും വാങ്ങി വയ്ക്കും ഞാൻ, അത് കയ്യിലേക്ക് കൊടുക്കുമ്പോൾ എന്നെ നോക്കി ഒരു പാൽപുഞ്ചിരി പൊഴിക്കും, ചിലപ്പോ വിയർത്തു നിൽക്കുന്ന എന്നെ വിഷമത്തോടെ നോക്കും, സാരിത്തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പും, പിന്നീട് പതിയെ നടന്ന് പോകും,

ആ ഒരു പുഞ്ചിരിക്കായി എത്ര തിരക്കുണ്ടേലും എന്നും വൈകിട്ട് നാലേകാലിന് ബസ്സ് വരുമ്പോ ഞാൻ വർക്ഷോപ്പിന്റെ മുന്നിലുണ്ടാകും,

വേറൊന്നുമല്ല നമ്മുടെ നാട്ടിലെ ഏറ്റവും സുന്ദരി, നിള അശോകിന്റെ ഒരു കാടാക്ഷത്തിനായി കവലയിലും ചായക്കടയിലും ഇരിക്കുന്ന സ്ഥിരം കോഴികൾ… അവൾ എനിക്ക് നൽകുന്ന പുഞ്ചിരിയും കരുതലും കണ്ട് അസൂയപ്പെടും അത് കാണുമ്പോ ഒരു സുഖം… ഒരു മനഃസുഖം…

അച്ഛന്റെ മരണശേഷം പട്ടിണി കിടന്നിട്ടുണ്ട്… അപ്പോഴും സഹായമായി അശോകൻ മാഷും നിളേച്ചിയുമേ ഉണ്ടായിരുന്നുള്ളു, ആ സ്നേഹം ഇന്നും എനിക്കും അമ്മയ്ക്കും ആ കുടുംബത്തോടുണ്ട്…

അന്നും ബന്ധുക്കളെല്ലാം കുറ്റപ്പെടുത്തിയിട്ടേയുള്ളു… അമ്മ ജോലിക്ക് പോകുന്നത് തറവാടിന് അപമാനമാണെന്ന്…

അന്ന് അമ്മയെന്നോട് ചോദിച്ചു

“എന്റെ മോന് അപമാനമാണോ അമ്മ ജോലിക്ക് പോകുന്നത്…”

അപ്പോൾ പറയാനൊരു മറുപടിയില്ലായിരുന്നു…

പിന്നീട് മാഷ് പറഞ്ഞുതന്നു

ജോലിയെടുത്ത് ജീവിക്കുന്നത് അപമാനമല്ല, മറിച്ചു അഭിമാനമാണെന്ന്…

അമ്മയുടെ അവസ്ഥകണ്ടിട്ട് പഠിക്കാൻ മിടുക്കനായിരുന്നിട്ടും പത്തിൽ പഠനം നിർത്തി, പുസ്തകങ്ങളെല്ലാം ഒരിറ്റുകണ്ണീരിൽ നനച്ച്, തട്ടിൻപുറത്തു കയറ്റി അധ്വാനിക്കാൻ ഇറങ്ങി…

അന്ന് അമ്മയും മാഷും നിളേച്ചിയും എതിർത്തു, താനത് കാര്യമാക്കിയില്ല… അന്നും വാശിയായിരുന്നു സ്വന്തം കാലിൽ നിൽക്കാൻ,

ചന്തുവിനോപ്പം സ്പാനറും സ്ക്രൂ ഡ്രൈവറും പിടിച്ചു… മിനിസമാർന്ന കൈകൾ തഴമ്പിച്ചു… എന്നിട്ടും വാശി കുറഞ്ഞില്ല, സമ്പാദിക്കുന്ന ഓരോ രൂപയും ഉമിനീര്തൊട്ട് എണ്ണിപ്പിടിച്ചു ചിലവാക്കി, തനിക്കെന്ന് പറഞ്ഞു ഒരു രൂപ ചിലവാക്കിയില്ല…

അമ്മയെ എല്ലാരുടെയും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിർത്തി, അതിൽപ്പരം ഒരു ആനന്ദം താൻ കണ്ടില്ല,

ഇങ്ങനെ പോരാ എന്ന് തോന്നി, അമ്മയെ ഒരു റാണിയെപ്പോലെ വാഴിക്കണമെന്ന് തോന്നി, പണം സമ്പാദിക്കണം….

പിന്നീട് അതിനുള്ള പരക്കംപാച്ചിലായിരുന്നു,

ഒരു പരിചയക്കാരൻ വഴി ഒരു വിസ സംഘടിപ്പിച്ചു…

പണം വലിയൊരു വിഷയമായിരുന്നു, ചെറിയച്ഛന്മാരോടും മാമന്മാരോടും എല്ലാരോടും ചോദിച്ചു, കിട്ടിയില്ല, ചിലപ്പോൾ തിരികെ കിട്ടിയില്ലെങ്കിലോ… പണം തികയാതെ വന്നപ്പോൾ ഗൾഫ് ഒരു സ്വപ്നമായി

എന്റെ അവസ്ഥയും വിഷമവും നിളേച്ചിക്ക് മനസ്സിലായി അവൾ അവളുടെ സ്വർണ്ണമെല്ലാം എനിക്ക് വച്ചു നീട്ടി… എതിർത്തെങ്കിലും അവൾ സമ്മതിച്ചില്ല, അവസാനം മാഷും കൂടി നിർബന്ധിച്ചപ്പോൾ കണ്ണീരോടെ വാങ്ങി,

അങ്ങനെ ഞാൻ പ്രവാസിയായി,

ഒന്നരവർഷത്തോളം കഷ്ടപ്പെട്ടു, കുബ്ബൂസിന്റെ പച്ചയിലായിരുന്നു ജീവിതം…

ഗതികെട്ട് തിരികെപോരാൻ കൊതിച്ചപ്പോഴും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം മകൻ മണലാരണ്യത്തിൽ പണം കായ്ക്കുന്ന മരം നട്ടുവളർത്തുന്ന കഥപറഞ്ഞഭിമാനം കൊള്ളുന്ന അമ്മയെ ഓർക്കും, അത് മാത്രമായിരുന്നു മുന്നിലേക്ക് പോകാനുള്ള ഊർജ്ജം.

കഷ്ടപ്പാടിനോടുവിൽ കാരുണ്യവാനായ ആ മഹാപ്രവാചകൻ ഒരു രക്ഷകനെ എന്റെ മുന്നിലെത്തിച്ചു…

നല്ലവനായ ഒരു മനുഷ്യൻ…

തന്റെ അറബാബ്… തന്റെ ദൈവം…

ഒരു മനുഷ്യജീവിപോലുമില്ലാത്ത മണലാരണ്യത്തിന് നടുവിൽ കേടായ കാറിൽ തന്റെ കുടുംബത്തോടൊപ്പം എന്തെന്നറിയാതെ നിന്ന അദ്ദേഹത്തിനരികിലേക്ക് ഞാനെത്തിപ്പെട്ടു…

ആ കാർ നന്നാക്കുന്നതിനിടയിൽ അദ്ദേഹമെന്നോട് ഒരുപാട് സംസാരിച്ചു, ഞാനും…

എന്റെ അവസ്ഥകണ്ടിട്ടോ കാർ നന്നാക്കികൊടുത്തിനുള്ള പ്രത്യുപകാരമെന്നവണമോ അദ്ദേഹം ഒരു ജോലി വച്ചു നീട്ടി,

രണ്ടിലൊന്നാലോചിക്കാതെ സമ്മതമറിയിച്ചു…

അദ്ദേഹത്തിന്റെ ചിലവിൽ തന്നെ പുതിയ ജോലിയിൽ പ്രവേശിച്ചു, അദ്ദേഹത്തിന്റെ ഹൌസ് ഡ്രൈവർ… സ്നേഹവും കരുണയുമുള്ള ഒരു കുടുംബം

വൈകാതെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായി ഞാൻ മാറി… അവിടത്തെ തീന്മേശയിൽ പോലും എനിക്ക് സ്ഥാനം ലഭിച്ചു…

അറബാബിന്റെ നിഴലുപോലെ ഞാൻ നടന്നു, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായി…

അദ്ദേഹത്തിൽനിന്നും ബിസ്സിനെസ്സിന്റെ പാഠങ്ങൾ ഞാൻ പഠിച്ചു…

എന്നെ അദ്ദേഹം ആ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ ഉയരത്തിലെത്തിച്ചു…

കഷ്ടപ്പാടിന്റെ കാലം മറന്നു, ചുരുങ്ങിയ നാളുകൾക്കൊണ്ട് തന്നെ എന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി മാറി…

പണ്ട് തള്ളിപ്പറഞ്ഞവരൊക്കെ തന്നെക്കുറിച്ചാഭിമാനിക്കാൻ തുടങ്ങി,

പലരും എന്റെ ഇപ്പോഴത്തെ അവസ്ഥകണ്ട് സഹായമാഭ്യർത്ഥിച്ചു അമ്മയെ കാണാൻ വന്നു തുടങ്ങി, എന്നെ തള്ളിപ്പറഞ്ഞ ബന്ധുക്കളെല്ലാം പതിയെ പിണക്കം മാറ്റി പറ്റിക്കൂടി… എന്റെ അമ്മ എല്ലാവരുടെയും മുന്നിൽ തലയുയർത്തി നിൽക്കുന്നതിൽപരം സന്തോഷം എനിക്ക് വേറൊന്നുമുണ്ടായില്ല, ആരെയും ഞാൻ പിണക്കിയയച്ചില്ല…

ചിലപ്പോൾ എന്റച്ഛനെപ്പോലെ ആയതുകൊണ്ടാകാം എല്ലാർക്കും വാരിക്കോരി കൊടുത്തു,

ഇപ്പൊ നാട്ടിൽ ഒരുപാട് സ്ഥലങ്ങളും ഒക്കെയായി… എത്രയെടുത്താലും തീരാത്ത സമ്പാദ്യമായി…

എത്ര തിരക്കാണെങ്കിലും എന്നും ഞാൻ അമ്മയെ വിളിക്കും സുഖവിവരങ്ങൾ ചോദിച്ചറിയും അമ്മയൊന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മയ്ക്ക് ഒരു കുറവുമുണ്ടാകാതെയിരിക്കാൻ ശ്രദ്ധിച്ചിരുന്നു, രാത്രി അടുത്തവീട്ടിലെ സ്ത്രീ കൂട്ടുകിടക്കാൻ എത്തിയിരുന്നു,

പകൽ മിക്കപ്പോഴും നിളേച്ചി ഉണ്ടാകും അവിടെ, അവധി ദിവസങ്ങളിലും മറ്റും അവിടെയുണ്ടാകും, അമ്മക്കിപ്പോ നിളമോളെക്കുറിച്ചു പറയുമ്പോ നൂറ് നാവാണ് അല്ലേലും നിളമോളെന്നാൽ പണ്ടേ അമ്മയുടെ ജീവനാണ്…

Leave a Reply

Your email address will not be published. Required fields are marked *