മഴപെയ്തനേരം

ഒരു നെക്‌ളേസ്‌, ഒരുജോഡി കമ്മൽ, രണ്ട് വള ഇതടങ്ങുന്ന ഒരു സെറ്റ്

“ഇത് നല്ല വിലകൂടിയതാണല്ലോ അപ്പു മോനെ…”

ഉഷ ചെറിയമ്മ അതിൽ നോക്കി ആശ്ചര്യപ്പെട്ടു

“വിലകൂടിയതാണെങ്കിൽ എനിക്കറിയാം അവനാർക്കാ ഇത് കൊണ്ട് വന്നതെന്ന്…”

ശോഭ ചിരിച്ചുകൊണ്ട് അപ്പുവിനെ നോക്കി പറഞ്ഞു

അപ്പു പുഞ്ചിരിച്ചുകൊണ്ടിരുന്നു

“നിളമോളെ…”

ശോഭ പുറകിലേക്ക് നോക്കി വിളിച്ചു

നിള അപ്പോഴേക്കും അവിടേക്ക് വന്നു, ശോഭ അവളെ അരികിലേക്ക് നിർത്തി

“മോളെ… ഇത് നോക്കിയേ… നിനക്കിതിഷ്ടപ്പെട്ടോ…? അപ്പു നിനക്കായി കൊണ്ട് വന്നതാ…”

ശോഭ ആ സെറ്റ് അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു

നിള അതിലേക്കും അപ്പുവിന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ മാറി മാറി നോക്കി

മറ്റു ബന്ധുക്കളുടെയെല്ലാം മുഖം കടന്നൽ കുത്തിയപോലെ വീർത്തു, അവർ പരസ്പരം നോക്കി,

അത് ശ്രദ്ധിച്ച നിള അത് തിരികെ ശോഭയ്ക്ക് തന്നെ കൊടുത്തു

“എനിക്കെന്തിനാണമ്മേ ഇത്രേം വിലകൂടിയതൊക്കെ…”

അവൾ പതിയെ പറഞ്ഞുകൊണ്ട് തല താഴ്ത്തി

“മേടിച്ചോ മേടിച്ചോ… അവനിഷ്ടപ്പെട്ട് വാങ്ങിക്കൊണ്ട് വന്നതല്ലേ, വേണ്ടന്ന് വയ്ക്കണ്ട…”

അപ്പുവിന്റെ മറ്റൊരു ചെറിയമ്മ ഗിരിജ തെല്ലു പരിഹാസത്തോടെ പറഞ്ഞു

അതിലെ പരിഹാസം തിരിച്ചറിഞ്ഞ ശോഭ, നിളയെ ചേർത്ത് പിടിച്ച് ഗിരിജയോടായി പറഞ്ഞു

“അത് നേരാ ഗിരീജേ… അവനീ കഷ്ടപ്പെട്ട് എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് മേടിക്കാൻ ഇവിടെ ഏറ്റവും കൂടുതൽ അവകാശം ഇവൾക്ക് തന്നെയാ… എന്റെ മോൾക്ക് എന്ത് കൊടുത്താലും കൂടുതൽ ആവില്ല ഇവന്, കുട്ടിക്കാലം മുതൽക്കേ ഞാൻ കാണുന്നതാ ഇവൾക്കിവനോടുള്ള കരുതലും സ്നേഹോം… പിന്നെ ഇവന് വിസയ്ക്ക് പണം ഇല്ലാതിരുന്നപ്പോ ഇവൻ എല്ലാരോടും ചോദിച്ചതാ വെറുതെയല്ല കടമായിട്ട്, അപ്പൊ കൃഷ്ണന്റെ മോനെ ആർക്കും വിശ്വാസമില്ലായിരുന്നു… അന്ന് എന്റെ നിള മോളെ ഉണ്ടായിരുന്നുള്ളു ഇവന്… ഇവന്റെ ദേഹത്ത് ഒരു മുള്ളുകൊണ്ടാൽ ഉരുകുന്നത് എന്റെ മോളാ…”

പറഞ്ഞുകൊണ്ട് തിരിഞ്ഞ് നിളയെ നോക്കി

“നീ വാങ്ങിച്ചോ മോളെ ഇത് നിന്റവകാശം തന്നാ… എന്റെ വയറ്റിൽ ജനിച്ചില്ലന്നേയുള്ളു നീയെനിക്കെന്റെ മോളാ… ഈ വീട്ടിലും എന്റെയുള്ളിലും ഇവനൊപ്പം തന്നാ നിന്റെയും സ്ഥാനം”

ആ ബോക്സ്‌ ശോഭ അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു

നിള കണ്ണുനിറച്ചു തല താഴ്ത്തി നിന്നു

“അയ്യോ… ചേച്ചി ഞാനങ്ങനൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല…”

ഗിരിജ പെട്ടെന്ന് ചമ്മൽ മറച്ചുകൊണ്ട് പറഞ്ഞു

“മതി… ഇനിയിതിലൊരു സംസാരം വേണ്ട… എല്ലാരും അവരോരുടെ ജോലികൾ നോക്ക്…”

അപ്പു ആ പ്രശ്നം ലഘുകരിച്ചു എല്ലാരേം പറഞ്ഞുവിട്ടു,

ശോഭയും നിളയും ഒഴിച്ച് എല്ലാവരും പോയപ്പോൾ ശോഭ അവനരികിലേക്ക് വന്നു

“ഇന്ന് രാവിലെ വന്നപ്പോ മുതൽ തുടങ്ങിയതാടാ ന്റെ മോളെ കുറ്റം പറയാൻ നാലും കൂടി… അതോണ്ടാ ഞാനിതിപ്പോ പറഞ്ഞത്…”

ശോഭ പതിയെ അവനോട് പറഞ്ഞു

“നീ പറഞ്ഞോണ്ടാ… അല്ലേ ഒറ്റണ്ണത്തിനെ ഞാനീ പടിക്കകത്തു കേറ്റില്ല… ദേ എന്റെ കൊച്ചിനെ വിഷമിപ്പിക്കാൻ നിന്നാ എല്ലാത്തിനേം ഞാൻ കുറ്റിച്ചൂലുകൊണ്ടടിച്ചൊടിക്കും പറഞ്ഞേക്കാം… ഒരാപത്തുകാലത്തില്ലാത്ത സ്നേഹമൊന്നും എനിക്കിപ്പോ വേണ്ട…”

ശോഭ നിളയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു

നിള ഒന്നുകൂടി ശോഭയെ ചേർന്ന് നിന്നു

“ഓ… നിങ്ങള് അമ്മേം മോളും അതിനിടയിൽ ഞാനില്ലേ…”

ഒരു ഈണത്തിൽ അപ്പു പറഞ്ഞു

അപ്പുവിന്റെ കുശുമ്പ് കണ്ട് രണ്ടുപേർക്കും ചിരി വന്നു

“പിന്നെ എല്ലാത്തിനേം ഇന്ന് തന്നെ പറഞ്ഞു വിട്ടോണം…”

ഒരു താക്കീതെന്നവണ്ണം ശോഭ പറഞ്ഞു.

“ഓ മ്പ്രാ…”

അപ്പു പഞ്ചപുച്ഛമടക്കി കാണിച്ചുകൊണ്ട് പറഞ്ഞു

അത് കണ്ട് നിള ചിരിച്ചുപോയി…

“മതി… വാ ഊണ് കഴിക്കാറായി… നിന്റെ നിളേച്ചി നിനക്കിഷ്ടപ്പെട്ട എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്…”

അതുകേട്ട് അപ്പു തലയാട്ടി

ഭക്ഷണം കഴിക്കാനായിട്ട് എല്ലാവരും ഡൈനിങ് ചെയർ വലിച്ചിട്ടിരുന്നു

മാമന്മാരുടെയും ചെറിയച്ചന്മാരുടെയുമൊക്കെ നാക്ക് കുഴയുന്നുണ്ടായിരുന്നു

“മോനെ അഫൂ…”

ബാലൻ ചെറിയച്ഛൻ നാക്ക് കുഴഞ്ഞുകൊണ്ട് വിളിച്ചു

അപ്പു മുഖം പൊക്കി അയാളെ നോക്കി

“അന്ന്… നീവന്നെന്നോട് വിസയ്ക്ക് ഫൈസ ജോയിച്ചില്ലേ… അന്നുമുയൽ ചെറിയച്ഛൻ ശരിക്കൊറങ്ങിയിട്ടില്ലടാ… എന്റെ മോന്… എന്റെ കൃഷ്ണണ്ണന്റെ മോന് പൈസ കൊടുക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത്….”

അയാൾ കണ്ണ് തുടച്ചു

“സത്യാട്ടും ചെറീച്ഛന്റെ കാശില്ലായിരുന്നെടാ… ഉണ്ടേൽ നെനക്ക് ഞാം തരത്തില്ലേ…?”

അയാൾ വീണ്ടും പറഞ്ഞു

“അത് സാരോല്ല ചെറിയച്ഛ.. അന്ന് ചെറിയമ്മേടെ ഭാഗം വിറ്റിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു… അതോണ്ട് ഞാൻ കരുതി ചെറിയച്ഛൻ സഹായിക്കൂന്ന്… അതാ അന്ന് വന്ന് ചെറിയച്ഛനോട് ചോയിച്ചത്..”

“അതന്നേ ഫിക്സഡ് ഡെപ്പോസിറ് ഇട്ടു മോനെ… അതാ പറ്റിയത്…”

പെട്ടെന്ന് ഗിരിജ ചെറിയമ്മ പറഞ്ഞു

“അച്ഛൻ മരിക്കും മുന്നേ അമ്മയോട് പറഞ്ഞിരുന്നു, നീ പേടിക്കണ്ട ഞാൻ ഇല്ലാതായാലും നിനക്ക് സഹായത്തിന് ബാലനും രവിയുമൊക്കെ ഉണ്ടാവൂന്ന്… ഒന്നുമില്ലേലും അച്ഛനും നിങ്ങളെയൊക്കെ കൊറേ സഹായിച്ചതല്ലേ… അതുകൊണ്ടാ ഞാൻ നിങ്ങളുടെ എല്ലാവരുടെയും അടുത്തേക്ക് വന്നത്… അപ്പൊ എല്ലാർക്കും എന്നേക്കാൾ അത്യാവശ്യം പണത്തിന്…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു

എല്ലാരുടെയും മുഖം വാടി, അതുകണ്ട അപ്പു ഒന്ന് ചിരിച്ചു

“അതൊന്നും കൊഴപ്പമില്ലന്നേ… ഞാനെന്തായാലും ഗൾഫിലേക്ക് പോയല്ലോ… അക്കാര്യത്തിൽ എനിക്കാരോടും ഒരു വിരോധവുമില്ല…”

അവനാ വിഷയത്തെ ലഘുകരിച്ചു…

പിന്നീടാരും യാതൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു

അതിനുശേഷം എല്ലാവരും ഉമ്മറത്തു സമ്മേളിച്ചു പ്രാരാബ്ദത്തിന്റെ കേട്ടഴിച്ചു അപ്പുവിന്റെ മുന്നിൽ വെച്ചു.

അപ്പു എല്ലാം കേട്ടു

“നാളെ ടൗണിൽ ചെന്ന് ഞാൻ പറയുന്ന ആളിനെക്കണ്ട് കണ്ട് എല്ലാരുടെയും പ്രശ്നങ്ങൾ തീർക്കാനുള്ള പണം വാങ്ങിച്ചോ… ഞാൻ വിളിച്ചു പറഞ്ഞോളാം അഡ്രെസ്സ് ഞാൻ പറഞ്ഞു തരാം…”

എല്ലാവർക്കും സന്തോഷമായി, കുറച്ചു കഴിഞ്ഞപ്പൊത്തന്നെ അപ്പു കൊണ്ട് വന്നതിന്റെ പങ്ക് കവറുകളിലാക്കി എല്ലാവരും സ്ഥലം കാലിയാക്കി.

കുറച്ചു കഴിഞ്ഞ് നിളയും വീട്ടിലേക്ക് പോയി

വൈകുന്നേരം ശോഭയും അപ്പുവും ഒരുങ്ങി പുറത്തേക്ക് പോകാനായി ഇറങ്ങി

ഷെഡിൽ പുതുക്കി പണിയിച്ച മെറൂൺ കോണ്ടസ്സ സർവീസ് ചെയ്തിട്ടിരുന്നു, അപ്പു ആ കാറിൽ ഒന്ന് തൊട്ടുഴിഞ്ഞു നോക്കി

“കാർ കൊണ്ട് വന്നിട്ട് ഇടക്ക് ചന്തു എടുത്തോണ്ട് പോകും അല്ലാതെ ഇതനങ്ങത്തില്ല… അവൻ തന്നെയാ മിനിഞ്ഞാന്ന് കൊണ്ടുപോയി വൃത്തിയാക്കി കൊണ്ടൊന്നത്…”

ശോഭ അവനോട് പറഞ്ഞു,

അപ്പു പതിയെ ചിരിച്ചു

“ഇതും ഒരു സ്വപ്നമായിരുന്നമ്മേ… അച്ഛൻ വളരെ ഇഷ്ടപ്പെട്ടു വങ്ങിയതാ ഇവനെ… ഒരു ആപത്തുകാലത്ത് കൈവിട്ടു പോയെങ്കിലും ഇവനെ ഇങ്ങോട്ട് തിരികെ കൊണ്ടോരാൻ പറ്റീലോ… ഈ വണ്ടിയിൽ അമ്മേനേം കൊണ്ട് ഈ നട്ടാരുടെ മുന്നിക്കൂടി പോണോന്ന് വലിയ ആഗ്രഹമായിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *