മഴപെയ്തനേരം

“മ്…”

അവളൊന്ന് മൂളി

അപ്പു ധൃതിയിൽ പുറത്തേക്കിറങ്ങി ചുറ്റും നോക്കി… അപ്പോൾ കണ്ടു നാഗത്താൻമാരെ തൊഴുതിറങ്ങുന്ന അവളെ…

അവൾ ചെരുപ്പുമിട്ട് പോകാൻ തിരിഞ്ഞു

“നന്ദന…”

അപ്പു വിളിച്ചുകൊണ്ട് അവൾക്കരികിലേക്ക് ചെന്നു

“എന്നെ മനസ്സിലായോ…”

അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി, പിന്നീട് ചുണ്ടിലൊരു പുച്ഛച്ചിരി വിരിഞ്ഞു

“താനോ… പണ്ടത്തെപ്പോലെ പുറകെ നടക്കാൻ വന്നതാണോ…?”

അവൾ പുച്ഛത്തോടെ ചോദിച്ചു

അവനൊന്നു ചിരിച്ചു

“ഉദ്ദേശം അത് തന്നെ… പക്ഷെ പണ്ട് താൻ പറഞ്ഞ എന്റെ അയോഗ്യത ഞാൻ മാറ്റിയിട്ടുണ്ട്… ഞാനിപ്പോ അന്ന് താൻ പറഞ്ഞപോലെ അഷ്ടിക്ക് വകയില്ലാത്തവനല്ല…”

അവൻ അവളുടെ മുഖത്തേക്ക് ദൃഷ്ടിയൂന്നി തുടർന്നു

“ആ പുഴയ്ക്കരികിലെ തന്റെ തറവാട് വീടില്ലേ… അത് തന്റെ അമ്മാവന്റെന്ന് വാങ്ങിയത് ഞാനാ…”

അവൾ അമ്പരപ്പോടെ അവനെ നോക്കി നിന്നു

“ഇനിപ്പറ എനിക്ക് നന്ദനയുടെ പുറകെ നടക്കാൻ യോഗ്യതയായോ…? ആയെങ്കിൽ പറയണം…”

അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, ഒന്നുകൂടി അവളെ നോക്കിയിട്ട് തിരികെ നടന്നു

“എടി… അത് പണ്ട് നിന്റെ പിന്നാലെ നടന്നവനല്ലേ… കൊറേ നാള് കാണാനില്ലായിരുന്നല്ലോ… മ്… ചെറുക്കൻ ഒന്നൂടെ ഗ്ലാമറായിട്ടുണ്ട്…”

അവളുടെ കൂട്ടുകാരി അവിടെക്ക് വന്നുകൊണ്ട് പറഞ്ഞു

“എന്താടി അവൻ പറഞ്ഞിട്ടുപോയേ…?”

അവൾ ചോദിച്ചു

“ഒന്നൂല്ല…”

അവർ മുന്നോട്ട് നടന്നു

“എന്താപെണ്ണേ നോട്ടൊണ്ടോ… പണ്ടത്തേക്കാളും നല്ല ഗ്ലാമർ ആയിട്ടുണ്ട്…”

നന്ദന അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു

“എടി… ഞങ്ങടെ തറവാട് വാങ്ങിയത് ഇവനാണെന്ന്…”

നന്ദന പറഞ്ഞു

“ആണോ…? അങ്ങനെയാണേ പൂത്ത കാശ്കാരനാ… അച്ഛൻ പറയുന്ന കേട്ടു… ഏതോ കോടിശരനാണ് നിന്റെ തറവാട് വാങ്ങിയതെന്ന്… എന്നാലുമിത്രപെട്ടെന്ന് അവനെങ്ങനെ പണക്കാരനായി…”

അവൾ ചിന്തിച്ചു കൊണ്ട് നടന്നു

അപ്പോൾ നന്ദനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു

അപ്പു തിരികെ ചെല്ലുമ്പോൾ രണ്ടു മൂന്ന് പ്രായമായ സ്ത്രീകൾക്കൊപ്പം കല്ല് പാകിയ തറയിൽ ചമ്രം പൂട്ടി ഇരിക്കുകയാണ് നിള … നിലത്തു പാകിയ വെറും കല്ലിൽ വിളമ്പിയ നിവേദ്യം ഉരിയാടാതെ വാരി കഴിക്കുകയാണ്…

അപ്പു വിഷമത്തോടെ അത് നോക്കി നിന്നു, അവനെക്കണ്ട് നിള കഴിക്കുന്നതിനിടയിലും ചിരിച്ചു, കഴിച്ച് കഴിഞ്ഞ് അവൾ അവനടുത്തേയ്ക്ക് വന്നു

“എന്താ നിളേച്ചി ഇതൊക്കെ…?”

വിഷമത്തോടെ അവൻ ചോദിച്ചു

“അന്ന് നിനക്ക് ഫുഡ്‌ പോയ്സൺ വന്ന് കിടന്നില്ലേ… അപ്പൊ ഞാൻ നേർന്നതാ… ആരും കൂടയില്ലാത്ത ഏതോ ഒരു രാജ്യത്ത് ഒരസുഖം വന്നാൽ ഒരാളുമുണ്ടാകില്ലല്ലോ അങ്ങനെ നേർന്നതാ…”

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു

“അയ്യേ… എന്താടാ ഇത്… കരയുന്നോ… വാ ഇങ്ങോട്ട്…”

നിള ചുറ്റും നോക്കിയിട്ട് അവന്റെ കൈ പിടിച്ച് അമ്പലക്കുളത്തിലേക്ക് കൊണ്ടുപോയി, അവനെ പടവിലിരുത്തിയിട്ട് അവനടുത്തായി അവളുമിരുന്നു,

അപ്പു അവളെതന്നെ നോക്കിയിരുന്നു

“എന്താടാ… നോക്കുന്നെ…? ഏ…?”

അവൾ ചോദിച്ചു

“എന്റെ ഭാഗ്യാ നിന്നെ എനിക്ക് കിട്ടിയത്… എന്റമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ… ഞാനെന്താടിയേച്ചി നെനക്ക് തരേണ്ടത്…”

അവൻ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു

അവൾ അവനെ നോക്കി പുഞ്ചിരിച്ചു

“അങ്ങനെ എന്തെങ്കിലും കിട്ടണമെന്നാഗ്രഹിച്ചു ഞാൻ ഒന്നും നിനക്ക് വേണ്ടി ചെയ്യാറില്ല… എങ്കിലും നീ ചോദിച്ച സ്ഥിതിക്ക്… വേഗം കുളത്തീന്ന് കൊറച്ച് താമരമൊട്ട് പൊട്ടിച്ചു തന്നെ…”

അവൾ പുഞ്ചിരിയോടെ പറഞ്ഞു

“നെനക്കീ പ്രാന്ത് തീർന്നില്ലേ…?”

അവൻ ചോദിച്ചു

“അതെന്താ… താമര നല്ലതല്ലേ… മോട്ടിങ്ങനെ വെള്ളത്തിലിട്ടു വച്ച്… അത് വിരിയുന്നോ വിരിയുന്നോ എന്ന് നോക്കിയിരിക്കാൻ നല്ല രസാ…”

“ഇത് ചെറിയ വട്ടൊന്നല്ല…”

അത് പറഞ്ഞുകൊണ്ട് മുണ്ട് മടക്കിക്കുത്തി അവൻ കുളത്തിലിറങ്ങി മൊട്ട് പൊട്ടിച്ചു അവൾക്ക് കൊടുത്തു എന്നിട്ട് അവളുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കിനിന്നു

“എന്താ… നോക്കുന്നെ…?”

അവൾ ചോദിച്ചു

“അല്ല… പണ്ട് മൊട്ട് പൊട്ടിച്ചു തരുമ്പോ എനിക്കൊരു സമ്മാനം കിട്ടാറുണ്ടായിരുന്നു… അത് കിട്ടിയില്ല…”

അവൻ കവിളിൽ തൊട്ടുകൊണ്ട് കുസൃതിയോടെ പറഞ്ഞു

നിളയുടെ മുഖം നാണം കൊണ്ട് ചുവന്നു

“അയ്യേ… പോടാ… അത് പണ്ടല്ലേ… അന്ന് നമ്മള് കുട്ടികളല്ലാരുന്നോ…”

“അയ്യേ ഇതെന്താ നിള ടീച്ചർക്ക് നാൺ വന്നു.. നാൺ വന്നു…”

അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു

“ഞാൻ പോണു… നീ വരുന്നേ വാ…”

പറഞ്ഞിട്ട് അവൾ മുകളിലേക്കോടി

അപ്പു പുഞ്ചിരിയോടെ അവൾക്ക് പിന്നാലെയും

വീട്ടിലെത്തി ഭക്ഷണം കഴിച്ച് ചന്തു കാറുമായി വന്നപ്പോൾ അവരിറങ്ങി…

“എന്റെ നിളേമോൾ എന്ത് സുന്ദരിയാ അല്ലേടാ…?”

കാറിലിരിക്കുമ്പോൾ ശോഭ ആരോടെന്നില്ലാതെ ചോദിച്ചു

“പിന്നല്ലാതെ… നിളേച്ചി സൂപ്പറല്ലേ…”

ചന്തു കാറോടിച്ചുകൊണ്ട് അപ്പുവിനെ നോക്കി പറഞ്ഞു,

“അതുമാത്രല്ല… അടക്കോം ഒതുക്കോം എല്ലാം അവളെക്കഴിഞ്ഞേയുള്ളൂ ഇന്നാട്ടിൽ വേറെ…”

ശോഭ പറഞ്ഞു

“അങ്ങനെയെങ്കിൽ നിളേച്ചിയെ ദാ ഇവനെക്കൊണ്ട് കെട്ടിച്ച് വീട്ടിൽ നിർത്ത്… പുറത്തുകൊടുക്കണ്ട… അവൾക്കും നിങ്ങളെ രണ്ടുപേരേം ജീവനാ…”

അപ്പുവിനെ ഇടങ്കണ്ണ് കൊണ്ട് നോക്കിയിട്ട് ചന്തു പറഞ്ഞു

അപ്പുവതിന് ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു

അതുകണ്ട ശോഭയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,

അന്ന് വൈകിട്ട് വർക്ഷോപ്പിന് മുന്നിൽ ഫോണിൽ ആരോടോ സാംസാരിച്ചുനിൽക്കുകയായിരുന്നു അപ്പു, ചന്തുവിനെക്കാണാൻ വന്നതായിരുന്നു അവൻ, കവലയിൽ ബസ്സിറങ്ങി വരുന്ന നന്ദനയെക്കണ്ട് അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു, അതേ സമയം തന്നെ നന്ദനയും അവനെ കണ്ടിരുന്നു,

അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും അത് മറച്ചു വച്ച് അവൾ മുന്നോട്ട് നടന്നു, എങ്കിലും ഇടക്കിടക്ക് അവളവനെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു അതുകണ്ട് അപ്പുവോന്ന് അവളെ നോക്കി കണ്ണടച്ചുകാണിച്ചു,

“എന്താടാ… ഒരു കള്ളച്ചിരി…?”

അവിടേക്ക് വന്ന ചന്തു ചോദിച്ചു

“ഏയ്‌… ഒന്നൂല്ലടാ…”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു

“അതാ ചിട്ടി പ്രസാദിന്റെ മോളല്ലേ…? ഇപ്പോഴും നീയത് വിട്ടില്ലേ…?”

നന്ദനയെ നോക്കികൊണ്ട് ചന്തു സംശയത്തോടെ അപ്പുവിനോട് ചോദിച്ചു

“ആ പെണ്ണ് ആള് ശരിയല്ല… കൊറേ പേരുദോഷം കേപ്പിച്ചിട്ടുള്ളതാ… ഇസ്തിരിപ്പെട്ടിയെന്ന ഇവിടുത്തെ പിള്ളേർ വിളിക്കുന്നത്…”

“ഇസ്തിരിപ്പെട്ടിയോ…?”

അപ്പു സംശയത്തോടെ ചോദിച്ചു

“മ്… അവള് അവളുടെ തന്തേട അതേ കൊണം തന്നാ… തന്ത ചിട്ടി നടത്തി നട്ടാരെ പറ്റിക്കുന്നു… മോള് പ്രേമിച്ചു കാശൊള്ള ആൺപിള്ളേരെ പറ്റിക്കുന്നു…”

ചന്തു പറഞ്ഞു കൊണ്ട് വണ്ടിയിലേക്ക് കയറി

“ചുമ്മാ അവരാതം പറയാതെടെ…”

“ചുമ്മാ പറഞ്ഞതൊന്നുമല്ല… നീയിനി പണ്ടത്തെ പ്രേമോം പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലല്ലേ… അവള് നിന്നെ ഊറ്റിപിഴിഞ്ഞ് അയയിൽ വിരിക്കും… അതാ തരം.”

Leave a Reply

Your email address will not be published. Required fields are marked *