ശ്രീകോവിലിൽ തൊഴുതു നിൽക്കുന്ന സുന്ദരിയായ മറ്റൊരു പെൺകുട്ടി, അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ആ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു…
തൊഴുതു പുറത്തേക്കിറങ്ങുന്ന ആ പെൺകുട്ടിയ്ക്കൊപ്പം പുറത്തിറങ്ങാൻ അവന് ധൃതിയായി…
“നിളേച്ചി പോകാം…”
അവൻ തിടുക്കപ്പെട്ടു…
“നിക്കടാ… കുറച്ചു വഴിപാടുണ്ട്, അത് കഴിയട്ടെ…”
അവൾ പറഞ്ഞു
“എന്നാ… ചേച്ചി വഴിപാട് കഴിച്ചിട്ട് വാ ഞാൻ പുറത്തുണ്ടാകും…”
“നിനക്കെന്താ ഇത്ര ധൃതി…?”
“അത്… പിന്നെ… എന്റെ ഒരു കൂട്ടുകാരനെ കണ്ടു പുറത്ത് ഞാനൊന്ന് കണ്ടിട്ട് വരാം…”
“മ്…”
അവളൊന്ന് മൂളി
അപ്പു ധൃതിയിൽ പുറത്തേക്കിറങ്ങി ചുറ്റും നോക്കി… അപ്പോൾ കണ്ടു നാഗത്താൻമാരെ തൊഴുതിറങ്ങുന്ന അവളെ…
അവൾ ചെരുപ്പുമിട്ട് പോകാൻ തിരിഞ്ഞു
“നന്ദന…”
അപ്പു വിളിച്ചുകൊണ്ട് അവൾക്കരികിലേക്ക് ചെന്നു
“എന്നെ മനസ്സിലായോ…”
അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി, പിന്നീട് ചുണ്ടിലൊരു പുച്ഛച്ചിരി വിരിഞ്ഞു
“താനോ… പണ്ടത്തെപ്പോലെ പുറകെ നടക്കാൻ വന്നതാണോ…?”
അവൾ പുച്ഛത്തോടെ ചോദിച്ചു
അവനൊന്നു ചിരിച്ചു
“ഉദ്ദേശം അത് തന്നെ… പക്ഷെ പണ്ട് താൻ പറഞ്ഞ എന്റെ അയോഗ്യത ഞാൻ മാറ്റിയിട്ടുണ്ട്… ഞാനിപ്പോ അന്ന് താൻ പറഞ്ഞപോലെ അഷ്ടിക്ക് വകയില്ലാത്തവനല്ല…”
അവൻ അവളുടെ മുഖത്തേക്ക് ദൃഷ്ടിയൂന്നി തുടർന്നു
“ആ പുഴയ്ക്കരികിലെ തന്റെ തറവാട് വീടില്ലേ… അത് തന്റെ അമ്മാവന്റെന്ന് വാങ്ങിയത് ഞാനാ…”
അവൾ അമ്പരപ്പോടെ അവനെ നോക്കി നിന്നു
“ഇനിപ്പറ എനിക്ക് നന്ദനയുടെ പുറകെ നടക്കാൻ യോഗ്യതയായോ…? ആയെങ്കിൽ പറയണം…”
അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, ഒന്നുകൂടി അവളെ നോക്കിയിട്ട് തിരികെ നടന്നു
“എടി… അത് പണ്ട് നിന്റെ പിന്നാലെ നടന്നവനല്ലേ… കൊറേ നാള് കാണാനില്ലായിരുന്നല്ലോ… മ്… ചെറുക്കൻ ഒന്നൂടെ ഗ്ലാമറായിട്ടുണ്ട്…”
അവളുടെ കൂട്ടുകാരി അവിടെക്ക് വന്നുകൊണ്ട് പറഞ്ഞു
“എന്താടി അവൻ പറഞ്ഞിട്ടുപോയേ…?”
അവൾ ചോദിച്ചു
“ഒന്നൂല്ല…”
അവർ മുന്നോട്ട് നടന്നു
“എന്താപെണ്ണേ നോട്ടൊണ്ടോ… പണ്ടത്തേക്കാളും നല്ല ഗ്ലാമർ ആയിട്ടുണ്ട്…”
നന്ദന അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു
“എടി… ഞങ്ങടെ തറവാട് വാങ്ങിയത് ഇവനാണെന്ന്…”
നന്ദന പറഞ്ഞു
“ആണോ…? അങ്ങനെയാണേ പൂത്ത കാശ്കാരനാ… അച്ഛൻ പറയുന്ന കേട്ടു… ഏതോ കോടിശരനാണ് നിന്റെ തറവാട് വാങ്ങിയതെന്ന്… എന്നാലുമിത്രപെട്ടെന്ന് അവനെങ്ങനെ പണക്കാരനായി…”
അവൾ ചിന്തിച്ചു കൊണ്ട് നടന്നു
അപ്പോൾ നന്ദനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു
അപ്പു തിരികെ ചെല്ലുമ്പോൾ രണ്ടു മൂന്ന് പ്രായമായ സ്ത്രീകൾക്കൊപ്പം കല്ല് പാകിയ തറയിൽ ചമ്രം പൂട്ടി ഇരിക്കുകയാണ് നിള … നിലത്തു പാകിയ വെറും കല്ലിൽ വിളമ്പിയ നിവേദ്യം ഉരിയാടാതെ വാരി കഴിക്കുകയാണ്…
അപ്പു വിഷമത്തോടെ അത് നോക്കി നിന്നു, അവനെക്കണ്ട് നിള കഴിക്കുന്നതിനിടയിലും ചിരിച്ചു, കഴിച്ച് കഴിഞ്ഞ് അവൾ അവനടുത്തേയ്ക്ക് വന്നു
“എന്താ നിളേച്ചി ഇതൊക്കെ…?”
വിഷമത്തോടെ അവൻ ചോദിച്ചു
“അന്ന് നിനക്ക് ഫുഡ് പോയ്സൺ വന്ന് കിടന്നില്ലേ… അപ്പൊ ഞാൻ നേർന്നതാ… ആരും കൂടയില്ലാത്ത ഏതോ ഒരു രാജ്യത്ത് ഒരസുഖം വന്നാൽ ഒരാളുമുണ്ടാകില്ലല്ലോ അങ്ങനെ നേർന്നതാ…”
അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു
“അയ്യേ… എന്താടാ ഇത്… കരയുന്നോ… വാ ഇങ്ങോട്ട്…”
നിള ചുറ്റും നോക്കിയിട്ട് അവന്റെ കൈ പിടിച്ച് അമ്പലക്കുളത്തിലേക്ക് കൊണ്ടുപോയി, അവനെ പടവിലിരുത്തിയിട്ട് അവനടുത്തായി അവളുമിരുന്നു,
അപ്പു അവളെതന്നെ നോക്കിയിരുന്നു
“എന്താടാ… നോക്കുന്നെ…? ഏ…?”
അവൾ ചോദിച്ചു
“എന്റെ ഭാഗ്യാ നിന്നെ എനിക്ക് കിട്ടിയത്… എന്റമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ… ഞാനെന്താടിയേച്ചി നെനക്ക് തരേണ്ടത്…”
അവൻ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു
അവൾ അവനെ നോക്കി പുഞ്ചിരിച്ചു
“അങ്ങനെ എന്തെങ്കിലും കിട്ടണമെന്നാഗ്രഹിച്ചു ഞാൻ ഒന്നും നിനക്ക് വേണ്ടി ചെയ്യാറില്ല… എങ്കിലും നീ ചോദിച്ച സ്ഥിതിക്ക്… വേഗം കുളത്തീന്ന് കൊറച്ച് താമരമൊട്ട് പൊട്ടിച്ചു തന്നെ…”
