ലഞ്ച് ബ്രേക്ക്. ക്യാൻ്റീനിൻ്റെ മുന്നിലെ വലിയ മരം വിരിച്ച തണൽ. എന്നെ അവന്മാർ വളഞ്ഞു. അഞ്ചു പേർ. ഇത്തിരി മാറി കൊറേ ശിങ്കിടികൾ….
ഇന്നു നിൻ്റെ പാൻ്റും ജട്ടീം ഞങ്ങളൂരുവാടാ മൈരേ! നേതാവ് അട്ടഹസിച്ചു. വെളുത്ത് ഇത്തിരി വണ്ണമുള്ള ചെക്കൻ. പൊക്കം എൻ്റത്രേമൊണ്ട്. ഒരു ക്ലാസ്സിക് ബുള്ളി. ഞാനവനെത്തന്നെ ശ്രദ്ധിച്ചു. ബാക്കി ഗ്യാങ്ങിനെ നോക്കിയില്ല. അവന്മാരുടെ സാന്നിദ്ധ്യം ഞാൻ ഇത്തിരി മുന്നേയറിഞ്ഞതാണ്. ഇന്ദ്രിയങ്ങളെല്ലാം ഉണർന്നിരുന്നു… ചുറ്റുപാടുകൾ ഞാൻ സ്കാൻ ചെയ്തിരുന്നു. നമ്മളിതു കൊറേ കണ്ടതല്ലേ!
കാലുയർത്തി അവൻ്റെ തുടയിടുക്കിലാഞ്ഞു തൊഴിച്ചു. എൻ്റെ ഷൂസവൻ്റെ വൃഷണങ്ങളെയുടച്ചപ്പോൾ അവനുറക്കെ കരഞ്ഞുവിളിച്ചുകൊണ്ട് മുട്ടുകുത്തി. ബാക്കിയുള്ളവന്മാര് ഞെട്ടിവിറച്ചു പോയി. ഇതുവരെ പ്രതികരിക്കാത്ത മൊണ്ണയല്ല മുന്നിൽ നിൽക്കുന്നത്! ആ ഒരു ഞൊടി മതിയായിരുന്നു. നോക്കിവെച്ചിരുന്ന തടിക്കഷണം ഞാൻ കുനിഞ്ഞെടുത്തു. മുട്ടുകുത്തി നിന്ന നേതാവിൻ്റെ തലയ്ക്കൊരടി. അവൻ താഴേക്കു വീണു.
പിന്നെ തലങ്ങും വിലങ്ങുമടിയായിരുന്നു. ഞാൻ കരുതിയതു പോലെ ഭീരുക്കൾ! തിണ്ണമിടുക്കും സംഘത്തിൻ്റെ വിളച്ചിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിനിറ്റുകൾ… യുദ്ധക്കളം വിജനമായി. കാണികളും അലിഞ്ഞുപോയി.
ക്ലാസ്സിൽ പ്രിൻസിപ്പലിൻ്റെ സമൺസ് വന്നു. ഉണ്ണിക്കൃഷ്ണൻ ഇരിക്കൂ. പ്രിൻസി എതിരേയുള്ള കസേര ചൂണ്ടിക്കാട്ടി. മുടി മുഴുവനും നരച്ച, സൗമ്യഭാവമുള്ള മനുഷ്യൻ. പുള്ളി എന്നോട് നടന്ന സംഭവങ്ങൾ വിസ്തരിച്ചു പറയാനാവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ ഞാൻ പറഞ്ഞതു മുഴുവനും കേട്ടു.
പിന്നെ കാര്യങ്ങൾ പറഞ്ഞു. നേതാവിനെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു പോലും. തലയിൽ സ്റ്റിച്ചിട്ടിട്ടുണ്ട്. ചെക്കൻ്റെയൊരമ്മാവൻ എസ്പിയാണത്രേ. അതുകൊണ്ട് കേസാവും. സ്ക്കൂൾ ലെവലിൽ ഒതുക്കാനാവില്ല.
ഉണ്ണി, വീട്ടിൽ പറയണം. ഗാർഡിയൻസ് തമ്മിൽ നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. പ്രിൻസി ശാന്തമായി പറഞ്ഞു. സത്യം പറഞ്ഞാൽ സ്ക്കൂൾ ജീവിതത്തിൽ പാകത വന്നൊരു സാറിനെ ആദ്യമായാണ് കാണുന്നത്.
സാറു തന്നെ അച്ഛനെ വിളിച്ചു പറഞ്ഞാൽ മതി. ഞാൻ പറഞ്ഞു. നേരിട്ടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്കറിയാമായിരുന്നു.
വിചാരിച്ചതു പോലെ തന്നെ വീട്ടുകാർ ഇടപെടാൻ വിസമ്മതിച്ചു. എനിക്കുവേണ്ടി വക്കീലിനെ ഏർപ്പാടാക്കി അവർ കൈ കഴുകി. തല്ക്കാലം പോലീസു വന്നെങ്കിലും പ്രിൻസിയുടെ സാന്നിദ്ധ്യവും ഏതോ ഭാഗ്യത്തിന് കിട്ടിയ വക്കീലിൻ്റെ പിടിപാടും കൊണ്ട് മേലു നൊന്തില്ല. ലോക്കപ്പിൽ കിടന്നില്ല. പതിന്നാലല്ലേ ആയുള്ളൂ. റേപ്പോ കൊലയോ ഒന്നുമല്ലല്ലോ. ഒരു സേഫ് ഹൗസിൽ (വീട്ടുതടങ്കൽ തന്നെ) അന്നു കഴിഞ്ഞു. അടുത്ത ദിവസം ജൂവനൈൽ ജസ്റ്റീസ് ബോർഡിൻ്റെ മുന്നിൽ ഹാജരാക്കി. അവിടെ എനിക്കെതിരായി തെളിവുകൾ നിരത്താൻ നേതാവിൻ്റെ ശിങ്കിടികളുടെ ജാഥ. മജിസ്റ്റ്രേട്ടും മറ്റു രണ്ടു സ്ത്രീ ബോർഡംഗങ്ങളും എല്ലാം ശ്രദ്ധയോടെ കേട്ടു. നേതാവിൻ്റെ തലയോട്ടീടെ പടം, ഡോക്ടർ സർട്ടിഫിക്കറ്റ് ഇത്യാദി പുറമേയും.
എനിക്കവിടെ ജീവിതത്തിൽ ചിലപ്പോഴെല്ലാം സംഭവിക്കുന്നതു പോലെ ഭാഗ്യത്തിൻ്റെ രണ്ടു തലോടലുകൾ കിട്ടി. ഒന്ന് അബ്ദുള്ള വക്കീൽ. സീനിയർ. പക്വതയുള്ള മനുഷ്യൻ. വക്കീലിൻ്റെയൊരു ജൂനിയറിനെയാണ് വീട്ടുകാരേല്പിച്ചത്. എന്തോ എൻ്റെ കാര്യത്തിൽ വക്കീലിന് പ്രത്യേക താല്പര്യം തോന്നി. ധാരാളം സമയം എന്നോടൊപ്പം ചെലവഴിച്ചു. പതിയെ എൻ്റെ നാവിൻ്റെ കെട്ടഴിച്ചു. എനിക്കു പറയാനുള്ളത് ക്ഷമയോടെ കേട്ടു. പിന്നെ ബോർഡിൻ്റെ മുന്നിൽ എങ്ങിനെ പെരുമാറണമെന്നു പറഞ്ഞു തന്നു.
സീ ഉണ്ണീ. നിൻ്റെ മനസ്സ് എനിക്കറിയാം. ബോർഡു നോക്കുന്നത് നിൻ്റെ ഭാവിയിലേക്കാണ്. നിനക്കു ചെയ്ത കാര്യത്തിൽ പശ്ചാത്താപമുണ്ടോ, ഇനിയങ്ങോട്ട് നിൻ്റെ മാനസികാവസ്ഥ നേരെയാവുമോ? ഏതൊക്കെ കൗൺസലിങ്ങാണു വേണ്ടത്… അങ്ങിനെ… കള്ളമൊന്നും പറയണ്ട. സ്വാഭാവികമായി… അതായത് നീയായിത്തന്നെ പെരുമാറിയാൽ മതി. ഞാൻ നടന്ന സംഭവങ്ങൾ അതുപോലെ പറഞ്ഞു. ക്രോസ് വിസ്താരമൊന്നും നടത്താൻ ബോർഡു സമ്മതിച്ചില്ല.
