മുടിയനായ പുത്രൻ 70അടിപൊളി  

രണ്ട്. ആനി. എൻ്റെ ക്ലാസ്സിൽ മുന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടി. വെളുത്തു കൊലുന്നനെ കാണാൻ ഭംഗിയുള്ള പെൺകുട്ടി. അവൾ മുന്നോട്ടു വന്നു. എന്നെ ക്ലാസ്സിൽ വെച്ചപമാനിച്ചതും കാൻ്റീനിൻ്റെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതും അവൾ പതിഞ്ഞ, എന്നാൽ പതറിച്ചയില്ലാത്ത സ്വരത്തിൽ വിവരിച്ചു. ആ വലിയ കണ്ണുകൾ എന്നെ ഒന്നുരണ്ടു വട്ടം അനുഭാവത്തോടെ തലോടി. എന്തോ എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി. അവൾ പ്രിൻസിയുടെ ഒരകന്ന ബന്ധുവാണെന്ന് പിന്നീടു വക്കീൽ പറഞ്ഞാണറിഞ്ഞത്.

ഏതായാലും ഞാൻ തിരികെ സ്വന്തം വീട്ടിലെ വിഷം കലർന്ന അന്തരീക്ഷത്തിലേക്കു മടങ്ങണ്ട എന്ന് ബോർഡ് ചെയർമാൻ പറഞ്ഞു. ഒരു ഫോസ്റ്റർ ഹോം ഏർപ്പാടു ചെയ്തു. വക്കീലിനും അറിയാവുന്ന കുടുംബമായിരുന്നു.

മൂന്നാം ദിവസം വാപ്പയും മമ്മിയുമെത്തി. കാലത്ത് ഏഴുമണി. അലിയും സാറയും! വെളുപ്പിനേ കുളിച്ചു റഡിയായി എൻ്റെ പുതിയ ഫാമിലിയേം നോക്കിയിരുപ്പായിരുന്നു.

കാറിൽ നിന്നുമിറങ്ങിയ പുരുഷനും സ്ത്രീയും. ഞാനവരെ അന്തം വിട്ടു നോക്കി. എന്തൊരു ഭംഗിയായിരുന്നു… ചേർച്ചയായിരുന്നു… ആ ദമ്പതികൾക്ക്! അന്നു തന്നെ അവർക്ക് അൻപതു കഴിഞ്ഞിരുന്നു. കടുത്ത പ്രണയത്തിനൊടുവിൽ ഒരു തടസ്സവും വകവയ്ക്കാതെ വിവാഹിതരായവർ!

അവരെൻ്റെയടുത്തേക്കു വന്നു. ഒരു നിമിഷം! ഞാനൊരു ഊഷ്മളമായ ആലിംഗനത്തിലമർന്നു. വാപ്പയുടെ ബലിഷ്ഠമായ കരങ്ങളും മമ്മിയുടെ മൃദുവായ ശരീരവും എന്നെയടക്കിച്ചേർത്തു… മോനേ… മമ്മിയെൻ്റെ ചെവിയിൽ മന്ത്രിച്ചു. മേലാകെ പൊട്ടിത്തരിച്ചു!

വാപ്പ എൻ്റെ പെട്ടിയെടുത്ത് കൂളായി പഴയ ക്ലാസ്സിക്ക് ഫിയറ്റിൻ്റെ ഡിക്കിയിലിട്ട് കാറെടുത്തു. ഞാൻ മുന്നിലും മമ്മി പിന്നിലും. പോണ വഴിക്ക് ആരുമൊന്നും മിണ്ടിയില്ല. പെട്ടെന്ന് വണ്ടിയൊരു ഊടുവഴിയിലേക്കു കയറി. വഴിയോരത്തെ ഡാബ സ്റ്റൈലിൽ കെട്ടിപ്പടുത്ത ഓലഷെഡ്ഢിൻ്റെ മുന്നിൽ നിന്നു.

വാടാ മോനേ! ഞങ്ങളിരുന്നു. വാപ്പ ഡെസ്കിൻ്റെ ഒരു വശം. മമ്മി എൻ്റെയൊപ്പം എതിർ വശം. ബെഞ്ചുകളിലാണ് ഇരിപ്പ്.

മൂലി പറാഠാ, ചനാ, അണ്ടാ ബുർജീ, ചായ്! ഓർഡറെടുക്കാൻ വന്ന ദീർഘകായനായ പഞ്ചാബിയോട് വാപ്പ ഹിന്ദിയിൽ ഓർഡർ ചെയ്തു.

ദൈവമേ! എന്തൊരു രുചിയായിരുന്നു! മുള്ളങ്കിയും പച്ചമുളകും പിന്നെ കുറഞ്ഞയളവിൽ മസാലയും ചേർത്ത പറാഠാ! ഒപ്പം കാബൂളീ കടല. അച്ചാറ്. മുട്ട ചിക്കിപ്പൊരിച്ചത്… കടുപ്പത്തിൽ ചായ. സ്വർഗ്ഗം.

കൊച്ചിയിൽ അവരുടെ ഓടിട്ട പഴയ വീട്ടിൽ എന്നെ കുടിയിരുത്തി. വലിയ വീടായിരുന്നു. വെളിച്ചവും വായുസഞ്ചാരവുമുള്ള മുറികൾ. അടുത്ത സ്ക്കൂളിൽ പത്താം ക്ലാസിൽ ചേർത്തു. മമ്മിയായിരുന്നു ലോക്കൽ ഗാർഡിയൻ. അവരുടെ സ്നേഹമെന്നെ പൊതിഞ്ഞിരുന്നു…

കഴിഞ്ഞ വട്ടം അവർ ഫോസ്റ്റർ ചെയ്ത പെൺകുട്ടി.. മിഷേൽ… ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ജേർണലിസ്റ്റ്. ഞാൻ പന്ത്രണ്ടാമനാണ്. അവരുടെ സ്വന്തം കുട്ടികൾ.. രണ്ടും ആൺകുട്ടികൾ. ഒരാൾ യൂണിസെഫിലും ഇളയവൻ ഒരു എൻജീഓവിലുമാണ്. ഇപ്പോൾ ആഫ്രിക്കയിൽ. പക്ഷേ ആ കുടുംബം വിപുലമായിരുന്നു. അവർ വളർത്തിയ കുട്ടികൾ… അവരുടെ കുടുംബങ്ങൾ… മിക്കവരേയും മൂന്നു വർഷത്തിനകം ഞാൻ പരിചയപ്പെട്ടിരുന്നു. വാപ്പ പരമ്പരാഗതമായ സ്പൈസ് വ്യാപാരത്തിലും മമ്മി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലെ അഡ്മിനിസ്റ്റ്രേറ്ററും. സർക്കാർ സർവീസിൽ നിന്നും നേരത്തേ പിരിഞ്ഞുപോന്നതാണ്.

അവരോടൊത്തു ജീവിച്ച നാളുകൾ… ജീവിതത്തിലെ സ്വർണ്ണം പതിച്ച ഏടുകൾ… ആദ്യമൊക്കെ സ്ക്കൂളിൽ ഞാനിത്തിരി കഷ്ട്ടപ്പെട്ടു. പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഞാനാകെ മൂകനായിരുന്നു. പതിയെ ഞാൻ അതിൽ നിന്നുമൊക്കെ കരകയറി. വാപ്പേടേം മമ്മീടേം സ്നേഹം കൊണ്ട്.. അവരുടെ കരുതൽ കൊണ്ട്…

മൂന്നു വർഷം ഞാനാ വീട്ടിൽത്തന്നെ ജീവിച്ചു. പിന്നെ കോളേജിൽ ചേർന്നെങ്കിലും അതായിരുന്നു എൻ്റെ വീട്. വാപ്പേം മമ്മീമായിരുന്നു എൻ്റെയെല്ലാം… ഇപ്പോഴും… അറുതുകളിലെത്തിയിട്ടും ഒട്ടും ചെറുപ്പവും സൗന്ദര്യവും മങ്ങാത്ത അവരെൻ്റെ ജീവനായിരുന്നു… അല്ല ആണ്.

Leave a Reply

Your email address will not be published. Required fields are marked *