മുടിയനായ പുത്രൻ 70അടിപൊളി  

ആ വീടിനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ…. അതൊരു വീടല്ലായിരുന്നു. ഒരു കുടുംബമായിരുന്നു. അതും ലോകത്തിൻ്റെ പലയിടങ്ങളിലായി പടർന്നു കിടന്ന കുടുംബം. സ്ഥിരമായി കുടുംബാംഗങ്ങൾ വന്നു പോയിരുന്നു… ഭംഗിയുള്ള സ്റ്റാമ്പുകൾ പതിച്ച തടിച്ച ലക്കോട്ടുകൾ പോസ്റ്റിൽ വരുമായിരുന്നു. വാപ്പയോ, മമ്മിയോ… അല്ലെങ്കിൽ അന്നു വീട്ടിലുള്ള ആരെങ്കിലുമോ ഒക്കെയായിരിക്കും പാചകം. പിന്നെ മൂന്നാലു പട്ടികൾ… എല്ലാം തെരുവു നായ്ക്കുട്ടികളോ ഉപേക്ഷിക്കപ്പെട്ടവയോ ആയിരുന്നു. ജൂവനൈൽ ബോർഡിൻ്റെ ഓർഡർ പ്രകാരം തന്തിയാൻ മനസ്സില്ലാ മനസ്സോടെ ഒരു തുക വാപ്പയ്ക്കയച്ചിരുന്നു. എനിക്ക് പതിനെട്ടാവണതു വരെ. അതിലൊരു ചില്ലിക്കാശുമെടുക്കാതെയാണ് അവരെന്നെ വളർത്തിയത്. അതെൻ്റെ ഭാവിയിലെ കോളേജു ഫീസിനുതകുകയും ചെയ്തു.

അടുത്ത വഴിത്തിരിവ്. ടെൻത് എക്സാമും കഴിഞ്ഞ് വെക്കേഷൻ ടൈം. വീട്ടിലെ പ്ലംബിങ്ങും വയറിങ്ങും പുതുക്കുന്നു. ഒരു രസത്തിനു വേണ്ടി ഞാനവരെ സഹായിക്കാൻ ചേർന്നു. അപ്പഴാണ് മെക്കാനിക്കൽ പണി ഞാൻ ശരിക്കും എൻജോയ് ചെയ്യുമെന്നു മനസ്സിലാക്കിയത്. കാലത്തേ മേശിരീടെ ഗാങ്ങിൽ കേറിയാൽ വൈകും വരെ സമയം പോയതറിഞ്ഞില്ല. ഒപ്പം എലക്ട്രിക്കൽ പണിയും. രണ്ടാഴ്ച്ച കഴിഞ്ഞ് അവർ പോയപ്പോൾ ഞാനുമൊപ്പം കൂടി. മൂന്നിടങ്ങളിൽ വർക്കു ചെയ്തു. കാശും കിട്ടി. വാപ്പ ഹാപ്പിയായിരുന്നു.

വെക്കേഷൻ കഴിഞ്ഞപ്പോൾ ഞാൻ വാപ്പയെ സമീപിച്ചു… അന്ന് വൈകുന്നേരം വീട്ടിൽ വലിയ ചർച്ച. മമ്മീം അലീനച്ചേച്ചീം (അവരുടെ മക്കളിൽ ഒരുവൾ. ചെന്നൈയിൽ സിറ്റിബാങ്കിൽ. എല്ലാരേം കാണാൻ വന്നതാണ്) ഒരു സൈഡ്. വാപ്പേം ഞാനും മറ്റേ സൈഡ്. വിഷയം വേറൊന്നുമല്ല. ക്ലാസു തുടങ്ങിയാൽ വീക്കെൻഡുകളിൽ പണിക്കു പോകാമോ?

ഓക്കെ എന്നു വാപ്പ. വേണ്ടെന്ന് മമ്മീം ചേച്ചീം. പഠിത്തത്തിലെ ശ്രദ്ധ പോകുമെന്ന് മമ്മി. പഠിക്കാൻ സമയം കിട്ടില്ലെന്ന് ചേച്ചി.. എനിക്ക് മമ്മി വിഷമിക്കുന്നതു കാണാൻ കഴിയില്ല. ഞാൻ വേണ്ടെന്നു പറഞ്ഞു… രണ്ടു സുന്ദരികളുടെ ഉമ്മ കിട്ടി! വാപ്പ മന്ദഹസിച്ചു.

ഞാനിത്തിരി ഡൗണായി. സത്യം പറഞ്ഞാൽ കൈവിരലുകൾ തരിക്കുന്നുണ്ടായിരുന്നു… എന്തോ പണിയിൽ ഹരം കണ്ടെത്തിത്തുടങ്ങിയിരുന്നു. എന്നാലും എൻ്റെ മമ്മീടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാൻ വാപ്പയ്ക്കും, എനിക്കും… അല്ലേല് വീട്ടിൽ വളർന്ന ഒരാണിനും കഴിയില്ലായിരുന്നു! അതിനു കാരണം മമ്മീടെ സ്നേഹം മാത്രമായിരുന്നു…

പതിനൊന്നിൽ ചേർന്നപ്പോൾ സയൻസെടുത്തു. വാപ്പയോടൊത്ത് നടക്കാൻ പോയപ്പോൾ ഞങ്ങൾ ദീർഘമായി സംസാരിച്ചിരുന്നു. ഉണ്ണീ.. വാപ്പയെൻ്റെ തോളിലൂടെ കയ്യിട്ടു. നല്ല ഉയരമുള്ള എന്നേക്കാളും പൊക്കം അന്ന് ആറടിപ്പൊക്കമുള്ള വാപ്പയ്ക്കുണ്ടായിരുന്നു.. നീ ശരിക്കും എൻജോയ് ചെയ്യുന്നത് മെക്കാനിക്കലും എലക്ട്രിക്കലും പണി ചെയ്യുമ്പഴാണ്. നിൻ്റെ ഭാവി എൻജിനീയറിങ്ങിലാണ്. പ്രോജക്റ്റ് എക്സിക്യൂഷൻ. ആദ്യം സൈറ്റില് കാര്യങ്ങൾ നോക്കിപ്പഠിക്കണം. മൂന്നാലു കൊല്ലം കഴിഞ്ഞ് സൈറ്റും ഡിസൈനും ഒരുമിച്ച്… പിന്നെ ഡിസൈൻ മാത്രം… പിന്നെ സ്വന്തം ബിസിനസ്. ഇതൊക്കെ വേഗത്തിലാവാട്ടോടാ! അന്തരീക്ഷം മാറി മറഞ്ഞോണ്ടിരിക്കുവാ!

ഞാനതനുസരിച്ചു. ശരിക്കും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇഷ്ട്ടമുള്ള പണി ചെയ്യാമല്ലോ എന്നതായിരുന്നു പ്രചോദനം. ഇൻ്റേർണൽ മാർക്കുകൾ ഒരു പ്രശ്നവുമില്ലാതെ നിർല്ലോഭം ലഭിച്ചു.

എൻഐറ്റീയില് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഉയർന്ന മാർക്ക്. ഒരൊറ്റ സപ്ലിയുമില്ലാതെ ഞാൻ കോഴ്സു മുഴുമിച്ചു. തെർമോഡൈനാമിക്സ്, മെഷീൻ ഡ്രോയിങ്ങ്, വർക്ക്ഷോപ്പുകൾ, ഫ്ലൂയിഡ് മെക്കാനിക്സ്….അങ്ങനെ പലരുടേയും പേടിസ്വപ്നങ്ങളായ വിഷയങ്ങളൊക്കെ ഞാൻ ശരിക്കും ആസ്വദിച്ചാണ് പഠിച്ചത്.

ഡിഗ്രി കഴിഞ്ഞയുടനേ എംടെക്കിനൊന്നും പോയില്ല. നേരേ ഒരു കൺസ്റ്റ്രക്ഷൻ കമ്പനീൽ ചേർന്നു. അഞ്ചു വർഷം സൈറ്റിൽ. ഫാബ്രിക്കേഷൻ, ഇറക്ഷൻ…. ഒരു മൈനർ ഉസ്താദായി മാറി. പതിനഞ്ചു കൊല്ലം പണിയെടുത്താലും ഇത്രേം മുന്നേറാൻ സാധാരണ ആർക്കും കഴിയാറില്ലെന്നാണ് ഞങ്ങടെ കൺസൾറ്റൻ്റ് കമ്പനീടെ സായിപ്പു പറഞ്ഞത്. പുള്ളീടെ നിർദ്ദേശപ്രകാരം ഗേറ്റെഴുതി ബോംബേ ഐഐറ്റീൽ ചേർന്ന് എംടെക്കെടുത്തു. അവിടെ നിന്നുമിറങ്ങി ഒരു ബ്രേക്കെടുത്ത് കൊച്ചീല് വാപ്പേടേം മമ്മീടേം കൂടി സുഖമായങ്ങു കൂടിയപ്പോഴാണ് ഒരു ഫോൺ. അലീനച്ചേച്ചി. ചെന്നൈയിൽ പണിയുന്ന വീടിന് എൻ്റെ സൂപ്പർവിഷൻ വേണം. പാതിയിലെത്തി വഴിമുട്ടി നിൽപ്പാണ്. ഞാനങ്ങോട്ടു വിട്ടു. മൂന്നുമാസം മരിച്ചു പണിയെടുത്തു. ഡിസൈനിലും മാറ്റങ്ങൾ വരുത്തി. പാലുകാച്ചലിന് വാപ്പേം മമ്മീം വന്നു. അന്ന് രാത്രി പുതിയ വീടിൻ്റെ ടെറസ്സിൽ വാപ്പേം ഞാനും സ്ക്കോച്ചു നുണഞ്ഞിരുന്നപ്പോൾ മമ്മി എൻ്റടുത്തു വന്നിരുന്നു. കയ്യിലൊരു വൈൻഗ്ലാസുമുണ്ട്. മറുവശത്ത് അലീനച്ചേച്ചിയും. പുള്ളിക്കാരീടെ കെട്ട്യോൻ മൂർത്തി ഇത്തിരി ഫിറ്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *