സുഹൃത്തു വഴി റെൻ്റിലെടുത്ത മാരുതി ജിപ്സീൽ കേറി ഏസിയുമിട്ട് വെളിയിലേക്കു ഡ്രൈവു ചെയ്തു. മനസ്സ് ശൂന്യമായിരുന്നു. എന്തിനാണ് ഞാൻ എന്നെ വേണ്ടാത്തവരുടെ ഇടയിലേക്ക് ഇടിച്ചുകേറി ചെല്ലണത്! മീരേച്ചി ഫോണിലൂടെ തേങ്ങലടക്കുന്നത് ഞാനറിഞ്ഞു. ചേച്ചിയെ വിഷമിപ്പിക്കണ്ടാന്നു കരുതി ഞാൻ കോളു കട്ടുചെയ്തു. മീരേച്ചിയേം റിയയേയും വെളിയിൽ വെച്ചു കാണാമായിരുന്നു. ഈ മമ്മി! എൻ്റെ മുരടൻ സ്വഭാവം മാറ്റാൻ എന്നും ശ്രമിച്ചുകൊണ്ടിരുന്ന മമ്മി. ഒരിക്കലും മമ്മിയ്ക്കെതിരായി ഒന്നും ഞാൻ ചെയ്യില്ലെന്ന് മമ്മിക്കറിയാരുന്നു! വാപ്പയ്ക്കും!
ടാറിട്ട റോഡിൻ്റെ ഇരുവശവും കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ വൈകുന്നേരത്തെ സ്വർണ്ണം കലർന്ന വെയിലിൽ കുളിച്ചിരുന്നു… പണ്ടീ വഴി മുഴുവനും ടാറിട്ടിട്ടില്ലായിരുന്നു. ഗ്രാമത്തിൻ്റെ മുഖവും മാറിത്തുടങ്ങിയിരുന്നു. ഒന്നുരണ്ടു മിനി മാർക്കറ്റുകൾ. ഒരു ബിവറേജ് ഔട്ട്ലെറ്റ്. ബാർബർ ഷോപ്പു നിന്നിരുന്ന ഇടത്ത് ബ്യൂട്ടി സലോൺ!
മതിൽക്കെട്ടും, കരയുന്ന, തടികൊണ്ടുള്ള ഗേറ്റും പടിപ്പുരയും അതുപോലെ തന്നെ… ഒരു മാറ്റവുമില്ലാതെ… ഞാനുള്ളിലേക്ക് വണ്ടിയോടിച്ചു കേറ്റി. വിശാലമായ മുറ്റത്തിൻ്റെയരികിൽ നിരയായി പാർക്കു ചെയ്ത കാറുകൾ. വണ്ടി സൈഡിൽ പാർക്കു ചെയ്ത് വീടിൻ്റെ ഉമ്മറത്തേക്കു നടന്നു. പടികൾ ചവുട്ടിക്കയറുമ്പോഴും മനസ്സിൽ ഒരു മിനിമം പ്രോഗ്രാം മാത്രം. മീരേച്ചിയെ കാണണം. റിയയെ അഭിനന്ദിക്കണം. സ്ഥലം കാലിയാക്കണം. ഒരാഴ്ച്ച ഈ നഗരത്തിലും പിന്നെ ആലപ്പുഴയിൽ കായൽക്കരയിലും ചെലവിടണം. അതു കഴിഞ്ഞ് ഇപ്പോൾ കയ്യിലുള്ള രണ്ടു ജോലികളുടെ ഓഫറുകൾ നോക്കണം. ഒരാഴ്ച്ച മമ്മീം വാപ്പേമൊപ്പം കൊച്ചീൽ. പിന്നെ…. കൊറച്ചുനാളത്തേക്ക് പണിയെടുക്കണം…. സ്വന്തം കമ്പനി ചെറിയതോതിൽ സെറ്റപ്പു ചെയ്യണതുവരെ!
ചിന്തകളിൽ മുഴുകിയ ഞാൻ ഉമ്മറത്തെത്തിയത് അറിഞ്ഞില്ല. വലിയ ഉമ്മറം. മൂന്നു ചുറ്റിനും ചാരുപടി കെട്ടിയ അരമതിലുകൾ. നിലം, പോളിഷ് ചെയ്ത റെഡ് ഓക്സൈഡ്. തണുപ്പ്. ഇടം വിജനം. ആൾക്കൂട്ടം അകത്താണ്. കലപില വർത്തമാനവും ഇടയ്ക്കുള്ള ചിരികളും.
ഞാനവിടെ ഇത്തിരി നേരം നിന്നു. ചുറ്റിലുമുള്ള ഇരിപ്പിടങ്ങളെ അവഗണിച്ചു. ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ… കാലത്തിൻ്റെ തലോടലിൽ കയ്പിൻ്റെ വാൾത്തലകളുടെ മൂർച്ച കുറഞ്ഞിരിക്കുന്നു. എന്നാലും മധുരത്തിൻ്റെ കണികകൾ പോലും ആ ചെപ്പിലില്ല. ഇതെൻ്റെ വീടാണെന്ന് കരുതാനാവുന്നില്ല. നാശം! ഒരപരിചിതനായിരുന്നെങ്കിൽ!
ആരാ… വാതിൽക്കലെ കർട്ടൻ വകഞ്ഞുമാറ്റി ഉയരമുള്ള കൊഴുത്ത പ്രൗഢസ്ത്രീ വെളിയിലേക്കു വന്നു. സെറ്റും മുണ്ടും.
ഓഹ്! സമയം മരവിച്ചപോലെ. അന്തരീക്ഷത്തിന് വല്ലാത്ത ഭാരം. ആ വലിയ കണ്ണുകൾ വിടർന്നു… പകപ്പോടെ എന്നെ നോക്കി. മുടി ഒരിഴപോലും നരച്ചിട്ടില്ല. കവിളുകൾ കുറച്ചൂടി മാംസളമായപ്പോൾ അന്നില്ലായിരുന്ന ഭംഗി ആ മുഖത്തിന്. അമ്മ! ഞാനമ്മയെ ഉറ്റു നോക്കി അനങ്ങാതെ നിന്നു.
അമ്മയെൻ്റെയടുത്തേക്കു വന്നു. അന്നനുഭവിക്കാത്ത ഒരു ഗന്ധം. ഉണ്ണി! ആ തടിച്ച ചുണ്ടുകൾ മന്ത്രിച്ചു. ആ കൈകളുയർന്നു. എൻ്റെ തോളിൽ നിന്നും താഴേക്ക് കൈകളിലൂടെ ആ വിറയ്ക്കുന്ന വിരലുകൾ തലോടി…
ഉം! ഞാനൊന്നു മൂളി. വിചാരിച്ചതിനേക്കാളും കനത്ത മൂളലായിപ്പോയി. തടിച്ച പുരികങ്ങൾക്കു താഴെ ഭാരം തൂങ്ങുന്ന ഇമകളിലൂടെ ഞാനമ്മയെ നിസ്സംഗനായി നോക്കി.
ഇപ്പോഴാ വിരലുകൾ എൻ്റെ മുഖത്താകെ പടർന്നു. വിശ്വാസം വരാത്ത മുഖഭാവം. നീ…?
ജീവനോടെയുണ്ട്. പരുത്ത സ്വരത്തിൽ അറിയാതെ വേദനയും അമർഷവും കലർന്നിരുന്നു. ആ വിരലുകൾ പെട്ടെന്നകന്നു. അമ്മയുടെ ഞെട്ടൽ ഞാനറിഞ്ഞു.
നിശ്ശബ്ദമായി ഞാൻ വേറേ ചിലതു കൂടിപ്പറഞ്ഞു. അമ്മേ! അന്നത്തെ അടി സമ്മാനിച്ച, വിരലുകൾ തിണിർത്തു കിടന്ന പാടുകൾ ഇപ്പോഴെൻ്റെ കവിളത്തില്ല. അന്ന് മോതിരക്കല്ലുരഞ്ഞുണ്ടായ മുറിവിൻ്റെ കല മാഞ്ഞുപോയി. എന്നാൽ… എന്നാൽ ആ നൊമ്പരം ഇതാ… ഇവിടെ എൻ്റെ നെഞ്ചിനകത്തുണ്ട്. അണഞ്ഞു പോയ കനലിൻ്റെ പൊരി വീണ്ടുമാളിക്കത്താൻ എളുപ്പമാണ്.. എൻ്റെ മമ്മീടെ സൗമ്യമായ മന്ദഹാസം ഒരു മഴയായി ഉള്ളിൽ പെട്ടെന്നു പെയ്തിറങ്ങി. ഞാനൊന്നു ശ്വാസം വലിച്ചുവിട്ടു. സ്വയം നിയന്ത്രിച്ചു.
