എന്തായാലും വൈകുന്നേരം ചെമ്പകത്തിൽ പോകാമല്ലോ എന്നോർത്തു ഉച്ചക്കു മുമ്പുതന്നെ കുളിച്ചുമാറ്റി കല്യാണപ്പുരയിലേക്കു പോയി. രഘുച്ചേട്ടൻ ആളുകളോടെല്ലാരോടും മാന്യമായും സരസമായും പെരുമാറുന്നയാളാണ്. അതുകൊണ്ടുതന്നെ കല്യാണവീട്ടിൽ ഒരുപാടാളുകളുണ്ട്. സഹായത്തിനും മറ്റും ആളുകളുടെ ഒരു കുറവുമില്ല.
കഴിഞ്ഞ കുറേ വര്ഷങ്ങളായി നാട്ടിൽ വളരേ കുറച്ചു കല്യങ്ങൾക്കേ ഞാൻ കൂടിയിട്ടുള്ളു. എത്ര പെട്ടെന്നാണ് ഈ നാട്ടിൽ ആളുകളും ജീവിതവും മാറുന്നത്!! കല്യാണവീട്ടിലെ ആചാരങ്ങളും ഭക്ഷണ വിഭവങ്ങളും ആളുകളുടെ വസ്ത്രങ്ങളും നാട്ടിൽ എത്ര വേഗമാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്!!
എന്തായാലും ഇവിടെ വന്നത് നന്നായി. മുമ്പ് സ്കൂളിൽ ഒരുമിച്ചു പഠിച്ച, നാട്ടിൽ ഒരുമിച്ചു ഫുട്ബോൾ കളിച്ചു മാവിലെറിഞ്ഞു വളർന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ കാണാൻ പറ്റി. അവരോടെല്ലാം കുശലാന്വേഷണങ്ങളും അല്പം കൊച്ചുവാർത്തമാനങ്ങളുമെല്ലാം പറഞ്ഞിരുന്നു. ചെറുപ്പത്തിലേക്കാളും അവരെല്ലാം ഒരുപാടു മാറിയിരിക്കുന്നു. ഞാൻ മാത്രം ഇന്നും കുട്ടിയായിരിക്കുന്നപോലെ എനിക്കുതോന്നി. മിക്കവർക്കും ബാംഗ്ലൂരിലെ വിശേഷങ്ങളും ജീവിതവുമൊക്കെയാണറിയേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ അടിപിടി കൂടി മാത്രം പരിചയമുള്ളവരെല്ലാം വലുതായപ്പോൾ വളരെ കാര്യത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നു. കൂട്ടുകാരിൽ ചിലരൊക്കെ കല്യാണം കഴിച്ചുട്ടുണ്ട്. ചിലർക്കൊക്കെ കുട്ടികളായിത്തുടങ്ങി. അവരെല്ലാം എന്തോ ഒരു ഗൗരവലോകത്തേക്കു പ്രവേശിച്ചപോലെ.
സമപ്രായക്കാരായ പെൺകുട്ടികളെ വളരെ കുറച്ചുപേരെയേ കണ്ടുള്ളു. എല്ലാവരും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ പോയിക്കാണും. മറ്റുള്ളവരൊക്കെ നാളെ കല്യാണത്തിന് എത്തുമായിരിക്കും. കണ്ടവരൊക്കെ കുട്ടികളായി. കുടുംബിനികളായി. അവർക്കൊക്കെ വലിയൊരകൽച്ച വന്നപോലെ. ചിലരൊക്കെ ഭർത്താക്കന്മാരെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ പ്രായവും പക്വത തോന്നിക്കുന്ന പെരുമാറ്റവും കണ്ടപ്പോൾ അവരുടെ ജീവിതമെല്ലാം ഒരുപാടു മാറിയപോലെ തോന്നി.
നാട്ടുകാരോടും സുഹൃത്തുക്കളോടും സൗഹൃദം പറഞ്ഞിരുന്നു കല്യാണ വീട്ടിലെ കാര്യങ്ങളിൽ സഹായിച്ചും വൈകുന്നേരമായതറിഞ്ഞില്ല. ഊണും വൈകുന്നേരം കോഫിയും എല്ലാം അവിടെനിന്നു തന്നെയായിരുന്നു. ഇടക്കൊക്കെ ചിലപ്പോൾ പഠിത്തം കഴിഞ്ഞാൽ ഉടനെ ഇവിടെ വന്നു വല്ല ജോലിയും സമ്പാദിച്ചു ഇവരുടെ കൂട്ടത്തിൽത്തന്നെ കഴിയണം എന്ന് മനസുപറഞ്ഞ പോലെതോന്നി. ബാല്യകാലത്തിലേക്കു പോയ മനസ്സിനെ തിരിച്ചു കല്യാണവീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അല്പം വിഷമം തോന്നി.
ഏകദേശം അഞ്ചു മണി ആയിക്കാണും. പെട്ടെന്നാണ് മുനിച്ചേച്ചിയുടെ രൂപം മനസിലേക്ക് വന്നത്. ഇന്ന് വൈകുന്നേരം വീട്ടിൽ വരാൻ പറഞ്ഞതാണല്ലോ. ഇവിടത്തെ തിരക്കിനിടക്ക് അത് മറന്നു. ഇന്നെന്തായാലും അവിടെ പോകണം. ഞാൻ രഘു ചേട്ടനോടും ഭാര്യയോടും കല്യാണപ്പെണ്ണ് ആവണിയോടും രാത്രി ഭക്ഷണത്തിനുണ്ടാകും എന്ന് വാക്കുകൊടുത്തു വീട്ടിലേക്കു നടന്നു.
വീട്ടിലെത്തി ഒന്നു കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ചെമ്പകത്തിലേക്കു വച്ചുപിടിച്ചു. ടീച്ചറെ കാണാൻ എനിക്ക് വെമ്പൽ ആയി. എന്തിനാ അന്യന്റെ പെണ്ണിനെ കാണാൻ ഇത്ര തിടുക്കം? വെറുതെ മനസ് മനസ്സിനോട് തന്നെ ചോദിച്ചു. സ്‌കൂൾകാലത്തു പുതുതായി ക്ലാസ്സിൽ ജോയിൻ ചെയ്ത സുന്ദരിയായ പെൺകുട്ടിയുമായി സംസാരിക്കാൻ മനസ് വെമ്പൽ കൂട്ടുന്ന പോലെ ആയിരുന്നു ടീച്ചറോട് ഒന്നുകൂടി സംസാരിക്കാൻ എന്റെ ഹൃദയം മിടിക്കുന്നു. എന്തോ, ടീച്ചറുടെ പെരുമാറ്റം എന്നെ അവരിലേക്കടുപ്പിക്കുന്നു. മുരളിച്ചേട്ടൻ എങ്ങിനെയുള്ള ആളാ എന്നൊന്നും ചിന്തിക്കാതെ നേരെ റോഡ് ക്രോസ് ചെയ്തു. ഗേറ്റ് കടന്നു ഞാൻ മുറ്റത്തേക്ക് കടന്നു. മനോഹരമായി അലങ്കരിച്ച പൂന്തോട്ടം. ചേച്ചിയുടെ പരിപാലനമാണെന്നു മനസിലായി. വർണച്ചെടികളും വള്ളിച്ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന മുറ്റം.
