“”ജെയ്സൺ ഉണർന്നോ.. പേടിക്കണ്ട കുഴപ്പമൊന്നുമില്ല. കാലിന്റെ എല്ലിന് ചെറിയ ഒരു scratch അത്രേയുള്ളൂ… പിന്നെ കുറച്ചു ദിവസം റസ്റ്റ് എടുക്കണം.. രാവിലെ വീട്ടിലേക്കു പോകാം പോലീസിൽ ഇൻഫോം ചെയ്തിരുന്നു.. അവർ ചിലപ്പോൾ വന്നേക്കാം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതി “” ചിരിച്ചു കൊണ്ട് ഡോക്ടർ എന്നെ സമാധാനിപ്പിച്ചു.
ഞാൻ തലയാട്ടി.. ഞാൻ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. അവിടെയും ഇവിടെയുമായി ചെറിയ പരിക്കുകൾ. ഒരു കാലു അനക്കാൻ വയ്യാ. അതിൽ bantage കെട്ടിയിട്ടുണ്ട്.. ഇടിച്ചു തെറിപ്പിച്ചപ്പോൾ അവിടെ കൂട്ടിയിട്ടിരുന്ന മാലിന്യത്തിലേക്കാണ് വീണത്. അത് കൊണ്ടു കൂടുതലൊന്നും സംഭവിച്ചില്ല.. കർത്താവ് കാത്തു..
രണ്ടുപേരും രാത്രി ഉറങ്ങാതെ എനിക്ക് കൂട്ട് നിന്നു. ഭക്ഷണം വാരി തന്നു. അങ്ങനെ ഓരോന്നും. പതിയെ പതിയെ ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങി..
രാവിലെ അവർ മാഡത്തിന് വിളിച്ചു കാര്യം പറഞ്ഞു.. ലീവ് എടുത്തു.. ഒരു 10 മണിയായപ്പോൾ ഡിസ്ചാർജ് ചെയ്തു ആംബുലൻസിൽ റൂമിലേക്ക് എത്തിച്ചു തന്നു. എന്നെ ബെഡിൽ കിടത്തിയതിനു ശേഷമാണു അറ്റെൻഡർ പോയത്. എനിക്ക് അവരോട് നല്ല ബഹുമാനം തോന്നി.
രണ്ടു പേരും ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും മാഡം വന്നു.. കുറെ സംസാരിച്ചു. 3 പേരും കൂടി ലീവ് എടുത്താൽ ശരിയാവില്ലെന്നു പറഞ്ഞു. അല്ലെങ്കിൽ ഇവൻ ഒറ്റക്കല്ലേ അവിടെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളമെന്നു കുറച്ചു സമയത്തെ ആലോചനക്ക് ശേഷം മാഡം പറഞ്ഞു. അവർ മാഡത്തിന് ചായ ഇട്ടു കൊടുത്തു. അല്പസമയത്തിന് ശേഷം ഓഫീസിലേക്ക് പോയി.
“”നീയെന്താ വീട്ടിൽ പറയണ്ടാന്നു പറഞ്ഞെ “” മിയ എന്നോട് അടുത്ത് വന്നു ചോദിച്ചു..
“”വേണ്ട അറിഞ്ഞാൽ അവർക്കു താങ്ങാൻ ആവില്ല. പിന്നെ അടുത്ത നിമിഷം ഇവിടെ എത്തും. ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലല്ലോ ഇങ്ങനെ പോട്ടെ “”
“”ശരിയാ നീ കിടന്നുറങ്ങിക്കോ. നല്ല ക്ഷീണം കാണും “” മിയ അത് പറഞ്ഞപ്പോൾ ആവണിയും തലയാട്ടി..
ഉച്ചവരെ ഞാൻ മയങ്ങി. പിന്നെ അവർ വന്നു ഭക്ഷണം തരുകയും മെഡിസിൻ എല്ലാം തരുകയും ചെയ്ത്. ആവണി ബാത്‌റൂമിൽ പോയ സമയം മിയ എന്റെ അടുത്ത് വന്നിരുന്നു.
“”എന്തിനാ നീ ആവിശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നേ.. നല്ല കാര്യമാണെങ്കിലും നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെങ്ങനാടാ ഞാൻ..”” വാക്കുകൾ മുഴുമിപ്പിക്കാതെ എന്റെ ഉള്ളം കയ്യിൽ പിടിച്ചു അവൾ കരഞ്ഞു..
ആവണി വരുന്നതിനു മുന്പേ അവൾ എന്റെ അടുത്തുനിന്നു മാറിനിന്നു. അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വൈകുന്നേരം സ്റ്റാഫ് എല്ലാവരും വന്നു പോയി. ആ ദിവസം എങ്ങനെയോ കഴിഞ്ഞു പോയി.
രാവിലെ രണ്ടു പേരും ഫുഡ് ഉണ്ടാക്കി എന്റെ അടുത്ത് വച്ചു തന്നു. ബാത്‌റൂമിൽ പോകാൻ പിടിച്ചു നടക്കാനുള്ള സ്റ്റിക്ക് അടുത്ത് വച്ചു. മെഡിസിൻ എല്ലാം റെഡി ആക്കി വച്ചു. എന്ത് ആവിശ്യം വന്നാലും അപ്പോൾ തന്നെ വിളിക്കണം എന്ന് പറഞ്ഞിട്ടാണ് അവർ ഓഫീസിലേക്ക് പോയത്.
ഓഫീസിൽ എത്തിയ അവരോടു മാഡം കാര്യങ്ങൾ അന്വേഷിക്കുകയും മറ്റും ചെയ്തു. അവനില്ലാതെ രണ്ടു പേർക്കും ഓഫീസിൽ എന്തോ അവസ്ഥ പോലെയായിരുന്നു.. മൂകത അവിടെ തളം കെട്ടി നിന്നു.
എനിക്ക് മെഡിക്കൽ ലീവ് അനുവദിച്ചു നൽകി. ദിവസങ്ങൾ ഒരുപോലെ കടന്നു പോയി. വലിയ മാറ്റങ്ങൾ ഇല്ലാതെ…. ഇപ്പോൾ എനിക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതെ നടക്കാൻ കഴിയും. എങ്കിലും രണ്ടുപേരും കൂടെയുള്ളപ്പോൾ എന്റെ അടുത്തുനിന്നു മാറിയിട്ടില്ലായിരുന്നു. ഒരു ഭാര്യ ഭർത്താവിനെ പരിപാലിക്കുന്നതുപോലെ രണ്ടു പേരും എന്നെ നോക്കി.
ഓഫീസിൽ നിന്നും ടൂറിനുള്ള സമയമായി. എനിക്ക് പോവാൻ പറ്റാത്തത് കൊണ്ടു രണ്ടു പേരും പോകില്ലെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് പിന്നീട് പ്രശ്നമാകുമെന്ന് മനസിലായപ്പോൾ മനസില്ലാ മനസോടെ അവർ പോകാൻ നിർബന്ധിദരായി.. എംഡി യും ഫാമിലിയും ഉള്ളത് കൊണ്ട് ടൂർ മാറ്റിവെക്കാനും പറ്റില്ലായിരുന്നു. അല്ലെങ്കിൽ മാഡം എന്തായാലും മാറ്റിവക്കും…
ടൂർ പോകുന്ന ദിവസം എന്നോട് ഒരുപാട് കാര്യങ്ങൾ പറയുകയും അടുത്ത റൂമിലുള്ളവരോട് ശ്രദ്ധിക്കാൻ പറയുകയും ചെയ്തിരുന്നു.. അങ്ങനെ അവർ റൂമിൽ നിന്നും സങ്കടത്തോടെ ഇറങ്ങി.. ഒരുമിച്ചു താമസിച്ചു തുടങ്ങിയ ഞങ്ങൾ ആദ്യമായി അങ്ങനെ പിരിയാൻ പോവുന്നു.. മൂന്നാല് ദിവസം ഇനി അവരും ഉണ്ടാവില്ലെന്നു അറിഞ്ഞപ്പോൾ എന്റെ ഉള്ളും കണ്ണീരണിഞ്ഞു..
അവർ പോയത് മുതൽ ഏകാന്തത എന്നെ വേട്ടയാടി കൊണ്ടിരുന്നു.. അതിനെ മായ്ക്കാനെന്നോണം സമയം കിട്ടുമ്പോൾ അവർ ഫോൺ ചെയ്തു.. അതെ സമയം ടൂർ പോയ രണ്ടു പേരുടെയും മനസ് ഇവിടെയായിരുന്നു. തന്റെ പ്രിയപ്പെട്ടവർ ഇവിടെയായാണ് എന്നവർ ചിന്തിച്ചു.. അതും ഈ അവസ്ഥയിൽ. ടൂർ ഒന്നാസ്വദിക്കാൻ പോലും അവർക്കു കഴിയുന്നില്ല. പലപ്പോഴും പരസ്പരം കാണാതെ അവർ കരഞ്ഞു. ഇടയ്ക്കു പരസ്പരം തങ്ങളുടെ പ്രണയം തന്റെ കൂട്ടുകാരിയോട് പറഞ്ഞാലോ എന്നുവരെ അവർ ആലോചിച്ചു.. എന്നാൽ ജയ്സൻ അത് വിലക്കിയിരുന്നതിനാൽ അവർ വേണ്ടെന്നു വച്ചു..
നാലാം ദിവസം തിരിച്ചു ഫ്ലൈറ്റ് ഇറങ്ങിയ അവർക്കു റൂമിലെത്താനുള്ള വെമ്പൽ ആയിരുന്നു.. എല്ലാം കഴിഞ്ഞു റൂമിലെത്തിയ അവർ എന്റെ അടുത്തേക്ക് ഓടി വന്നു.അവരുടെ ബാഗുകൾ നിലത്തു വീണു. എന്റെ അടുത്തിരുന്ന രണ്ടുപേരും കണ്ണുകൾ നിറച്ചു ശരീരവും മനസും തളർന്ന പോലെ ഇരുന്നു.. പതിയെ ടൂറിന്റെ വിശേഷങ്ങൾ പറഞ്ഞു. ഫുഡ് ഞാൻ ഓർഡർ ചെയ്തു വരുത്തിയിരുന്നു. മൂന്നു പേരും ഫുഡ് കഴിച്ചു.
ആ സമയമാണ് മിയക്കു രാജീവിന്റെ call വന്നത്. അവൾ ഫോൺ എടുത്തു പുറത്ത് പോയി.. ആ സമയം ആവണി എന്റെ അടുത്തേക്ക് വന്നത്. എന്റെ നെഞ്ചിൽ തല വച്ചു കരഞ്ഞു. ഞാൻ അവളുടെ തലയിൽ തലോടി.
“”നീയില്ലാതെ എനിക്ക് കഴിയില്ലെടാ.. ഈ ദിവസങ്ങൾ കൊണ്ടു ഞാനത് മനസിലാക്കി “” അവളുടെ ശബ്ദം ഇടാുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നു. അത് മനസിലാക്കിയ അവൾ തല ഉയർത്തി എന്റെ കണ്ണുകൾ തുടച്ചു കൊണ്ടു എന്റെ കവിളിലും ചുണ്ടതും മതിയാകുവോളം ഉമ്മകൾ കൊണ്ടു മൂടി. വീണ്ടും എന്റെ നെഞ്ചിൽ തല വച്ചു കിടന്നു
“” ഒരിക്കലും എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രണയമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. നീ എന്റെ ജീവിതത്തിലേക്ക് വന്നത് മുതലാണ് എനിക്കാരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായത്.. നിന്നെ പോലെ തന്നെയാണ് എനിക്ക് മിയയും. അവൾ എന്നും എന്റെ കൂടെപ്പിറപ്പാണ്. പക്ഷെ നീ എന്റെ……. എനിക്കെന്താന്ന് പറയേണ്ടത് എന്നുപോലും അറിയില്ല.. ഒന്നെനിക്കുറപ്പാണ്.. ഞാൻ നിന്നെ സ്നേഹിക്കുന്ന അത്രത്തോളം നിന്നെ വേറെ ആരും സ്നേഹിക്കണ്ട.. നീ എന്നെ സ്നേഹിക്കുന്ന അത്രത്തോളം വേറെയാരും എന്നെയും സ്നേഹിക്കണ്ട.. ദൈവം വിധിച്ചത് എനിക്ക് നിന്നെയും നിനക്ക് എന്നെയുമാണ്””