പെട്ടെന്ന് അവളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് അവർ കണ്ടു.
അത് കണ്ട് സുമേഷ് പുഞ്ചിരിച്ചു.
അയാൾ സന്തോഷത്തോടെ ആകാശിന്റെ തോളിൽ അമർത്തി.
“ങ്ഹാ, റെനിൽ …ഇത് ഞാൻ വർഷ..അതെ …സുമേഷ് ഇവിടെ ഉണ്ട്…നീ വേഗം ഒന്ന് വരണം …ഞങ്ങളുടെ ഒരു ഫ്രണ്ട് …കാർ കേടായി ..ഇവിടെ വീടിന്റെ മുമ്പിൽ വഴിയരികിൽ …അതെ ..ഇന്ന് രാത്രി തന്നെ പോകേണ്ട ആവശ്യമുണ്ട് …ഏഹ് ..എന്താ? അര മണിക്കൂറോ? ഓക്കേ ..ഓക്കേ ..മേക് ഇറ്റ് ഫാസ്റ്റ് …താങ്ക്യൂ…”
“കണ്ടോ?”
വർഷ ഫോൺ ചെയ്ത് കഴിഞ്ഞ് സുമേഷ് വീണ്ടും ആകാശിന്റെ തോളിൽ പിടിച്ചു.
“ഞാൻ പറഞ്ഞില്ലേ? മെക്കാനിക്കിനെ ഞാൻ വിളിച്ചു വരുത്തും എന്ന് …? റെനിൽ എന്റെ അറിവിലെ ബെസ്റ്റ് മെക്കാനിക്കാ …അര മണിക്കൂർ എടുക്കും ഇവിടെ വരാൻ…അവന്റെ വീടങ്ങു കുന്നിൻ പുറത്താ…വാ!”
അയാൾ ആകാശിന്റെ കയ്യിൽ പിടിച്ചു വലിച്ചു.
മനസില്ലാ മനസ്സോടെ ആകാശ് അവരോടൊപ്പം മുമ്പ് ഇരുന്ന മൂലയിലേക്ക് പോയി.
“എന്തായാലും നമ്മൾ ആത്മാക്കളെകുറിച്ചല്ലെ പറഞ്ഞുകൊണ്ടിരുന്നേ?”
പഴയ സ്ഥാനങ്ങളിൽ ഇരുന്ന് കഴിഞ്ഞ് സുമേഷ് പറഞ്ഞു.
“അര മണിക്കൂർ സമയമില്ലേ? അതുവരെ ടൈം സ്പെൻഡ് ചെയ്യാൻ ..ഒരു രസത്തിന് …ഞാൻ ആത്മാക്കളെ വിളിച്ചു വരുത്താം!”
അയാൾ ആകാശിനെ നോക്കി.
“ഞാൻ ഈ ഓജോ ബോഡിൽ ഒരു ആത്മാവിനെ വിളിച്ചു വരുത്താൻ പോകുവാ…പത്ത് മിനിറ്റ് …പത്ത് മിനിറ്റിനുള്ളിൽ …ഞാൻ ആത്മാവിനെ വിളിച്ചു വരുത്തും …ആരെ വിളിക്കണം?”
അയാൾ വർഷയെ നോക്കി.
“ആഹ്!”
സുമേഷ് തുടർന്നു.
“ജോ ഫെർണാണ്ടസിനെ വിളിക്കാം..ആയാലും മെക്കാനിക്കായിരുന്നു …റോഡ് ആക്സിൻറ്റിൽ മരിച്ചുപോയി…നമുക്ക് നോക്കാം! ജീവനുള്ള റെനിൽ മെക്കാനിക്കാണോ മരിച്ചു പോയ ജോ ഫെർണാണ്ടസ് മെക്കാനിക്കാണോ ആദ്യം വരുന്നതെന്ന്!”
ആകാശ് താല്പര്യമില്ലാത്തത് പോലെ അവരെ നോക്കി.
“രസമല്ലേ?”
വർഷ ആകാശിനോട് പറഞ്ഞു.
അവൾ ലൈറ്ററെടുത്ത് നാല് മെഴുക് തിരികൾ കത്തിച്ചു.
ഓജോ ബോഡിന്റെ നാല് മൂലയിലും കത്തിച്ചു വെച്ചു. പിന്നെ മേശവലിപ്പ് തുറന്ന് ഒരു ഒരുരൂപ നാണയമെടുത്ത് സുമേഷിന് കൊടുത്തു.
“എനിക്കും ഇതിലൊന്നും അത്ര വിശ്വാസമില്ല …അരമണിക്കൂർ സമയമില്ലേ …പത്ത് മിനിറ്റ് നമുക്ക് ഇങ്ങനെ സ്പെൻഡ് ചെയ്യാം!”
ഉദാസീനതയോടെ ആകാശ് തലകുലുക്കി.
ആകാശ് ക്ളോക്കിലേക്ക് നോക്കി.
“ഇപ്പോൾ സമയം പതിനൊന്ന്!”
അപ്പോൾ സുമേഷ് പറഞ്ഞു.
“പതിനൊന്ന് പത്ത് ആകുമ്പോൾ കാളിംഗ് ബെൽ ശബ്ദിക്കും…ഞാൻ നല്ല കോൺസെൻട്രേഷൻ എടുത്ത് ആത്മാവിനെ വിളിക്കാൻ പോകുന്നു…”
അയാൾ നാണയമെടുത്ത് ബോഡിൽ വെച്ചു.
ചൂണ്ടു വിരൽ അതിന്മേൽ അമർത്തി.
കണ്ണുകളടച്ചു.
മെഴുകുതിരി നാളങ്ങൾ കാറ്റിലുലഞ്ഞു.
ആകാശ് അയാളിലേക്കും ബോഡിലേക്കും മാറി മാറി നോക്കി.
വർഷ പുഞ്ചിരിയോടെ ആകാശിനെ നോക്കി.
സുമേഷിന്റെ ചുണ്ടുകൾ വിറച്ചു.
അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു.
‘വരുമോ ആകാശ്, ആത്മാവ്, സുമേഷ് പറയുന്നത് പോലെ?”
സുമേഷിനെ നോക്കി വർഷ ചോദിച്ചു.
“ഞാൻ വിശ്വസിക്കുന്നില്ല,”
വർഷ ക്ളോക്കിലേക്ക് നോക്കി.
പതിനൊന്ന് അഞ്ച്!
സുമേഷിന്റെ ചൂണ്ടുവിരലിനടിയിൽ നാണയം ഓജോ ബോഡിന്റെ വരകൾക്കനുസൃതമായി ചലിക്കുന്നു!
അയാളുടെ ചുണ്ടുകളിലെ വിറയൽ തീവ്രമായി.
നെറ്റിയിൽ കനമുള്ള ചുളിവുകൾ വീണു.
ബോഡിന്റെ നാല് മൂലയിലും ജ്വലിച്ചു നിന്ന മെഴുകുതിരികളുടെ നാളങ്ങൾ കാറ്റിൽ ഉലഞ്ഞു കത്തിക്കൊണ്ടിരുന്നു.
ക്ളോക്കിലെ സെക്കൻഡ് സൂചിയുടെ വേഗമേറുന്നത് പോലെ ആകാശിന് തോന്നി.
പതിനൊന്ന് എട്ട്!
“ആകാശ്!”
വർഷ ആകാശിന്റെ തോളിൽ പിടിച്ചു.
ആകാശ് അവളെ നോക്കി.
“ആത്മാവ് വരുമോ?”
ആകാശ് നിഷേധാർത്ഥത്തിൽ തലകുലുക്കി.
ക്ളോക്കിൽ സമയം പതിനൊന്ന് ഒൻപത്!
ബോഡിൽ നാണയത്തിന്റെ ചലനം വേഗമേറി!
സുമേഷിന്റെ ചുണ്ടുകളുടെ വിറയലിനെ വേഗവും!
മെഴുകുതിരി നാളം പ്രോജ്ജ്വലമായി!
പതിനൊന്ന് പത്ത്!
പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി!
ഞെട്ടിവിറച്ചുകൊണ്ട് സുമേഷ് മിഴികൾ തുറന്നു.
ഭയന്ന് പിന്നോക്കം മാറിയ വർഷ ആകാശിന്റെ തണുത്ത കയ്യിൽ അമർത്തിപ്പിടിച്ചു.
അവളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം അയാൾ കേട്ടു.
“വന്നു!”
ഭയന്ന മുഖത്തോടെ സുമേഷ് പറഞ്ഞു.
“ആത്മാവ് വന്നു…”
“ഓഹ്!”
ഭയം കൊണ്ട് വിറച്ച് വർഷ ആകാശിന്റെ ദേഹത്തേക്ക് കൂടുതൽ ചാഞ്ഞു.
വീണ്ടും കോളിംഗ് ബെൽ മുഴങ്ങി.
“സു ..സുമേഷ്…!!”
ഭയംകൊണ്ട് വലുതായ കണ്ണുകളോടെ വർഷ സുമേഷിനെ നോക്കി.
“എനിക്ക് ..എനിക്ക് ..ഭയമാകുന്നു…!”
എന്തോ തീരുമാനിച്ചത് പോലെ സുമേഷ് എഴുന്നേറ്റു.
വിറയ്ക്കുന്ന ദേഹത്തോടെ അയാൾ വാതിൽക്കലേക്ക് പോയി.
വാതിൽ തുറന്ന് പുറത്തേക്കും.
വർഷ ആകാശിന്റെ ദേഹത്ത് ചാരിനിന്ന് കാതോർത്തു.
“വർഷാ!!!”
ഭയാക്രാന്തമായി സുമേഷ് നിലവിളിക്കുന്നത് വർഷവും ആകാശും കേട്ടു.
“വർഷാ!!!”
വർഷ ആകാശിനെ വിട്ട് പുറത്തേക്ക് കുതിച്ചു.
അകത്ത് നിന്ന് അവൾ സിറ്റൗട്ടിലേക്കിറങ്ങി.
മഞ്ഞിൽ കുതിർന്ന പരിസരം.
അവൾ മഞ്ഞിലൂടെ പുറത്തേക്ക് നോക്കി.
പാതയരികിൽ സുമേഷ് നിൽക്കുന്നു.
ഒരു കാറിന്റെ മുമ്പിൽ.
കേടുപറ്റിയ ആകാശിന്റെ കാറാണത്.
സുമേഷിനോടൊപ്പം മറ്റാരോ ഉണ്ട്.
റെനിൽ!
ഏഹ്?
അരമണിക്കൂർ കഴിയും എന്ന് പറഞ്ഞിട്ട് അവൻ നേരത്തെ വന്നോ?
അപ്പോൾ അവനാണോ കോളിംഗ് ബെൽ അടിച്ചത്?
യെസ്!
അവനാണ്!
അപ്പോൾ സുമേഷ് നിലവിളിച്ചത് എന്തിനാണ്?
വർഷ സിറ്റൗട്ടിൽ നിന്നും മഞ്ഞിലൂടെ പുറത്തേക്ക് ഓടി.
സുമേഷിന്റെയും റെനിലിന്റെയുമെടുത്ത് എത്തി.
“എന്താ…? എന്താ സുമേഷ്?”
അയാളുടെ കൈക്ക് പിടിച്ച് അവൾ ചോദിച്ചു.
“അത്…!”
അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് വിരൽ ചൂണ്ടി.
രക്തമുറഞ്ഞ് കട്ട പിടിച്ചത് പോലെ തോന്നി വർഷയ്ക്ക്.
കരളിനെ പിളർന്ന് ഒരു വാൾ നീങ്ങുന്നത് പോലെയും.
ഡ്രൈവിംഗ് സീറ്റിൽ നിശ്ചലമായി, മുഖത്തും തലയ്ക്കും മുറിവ് പറ്റി മരിച്ച് മരവിച്ചിരിക്കുന്ന ആകാശ്!
“ഓഹോഹ്!!”
കുഴഞ്ഞ ദേഹത്തോടെ അവൾ സുമേഷിനെ വരിഞ്ഞു പിടിച്ചു.
“ഞാൻ വന്നപ്പോൾ ആദ്യം കാറ് കണ്ടില്ല,”
റെനിൽ പറഞ്ഞു.
“അത്രയ്ക്കല്ലേ മഞ്ഞ്! പിന്നെ അടുത്ത് ചെന്നപ്പഴാ കണ്ടത്!!”
“കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”
അൽപ്പം മുമ്പ് താൻ ആകാശിനോട് പറഞ്ഞ വാക്കുകൾ വർഷ ഓർത്തു.
പെട്ടെന്ന് അവർക്ക് പിമ്പിൽ വീടിന്റെ കതക് തുറന്നു വരുന്ന ശബ്ദം കേട്ടു.
വർഷവും സുമേഷും തിരിഞ്ഞു നോക്കി.
തുറന്നു വന്ന കതകിലൂടെ ആകാശിന്റെ രൂപം മഞ്ഞിലേക്കിറങ്ങി തങ്ങളെ സമീപിക്കുന്നത് അവർ കണ്ടു.
“നിങ്ങൾ എന്താ നോക്കുന്നെ?”
അവരുടെ കണ്ണുകളിലെ ഭയം കണ്ടിട്ട് അവർ നോക്കുന്ന ദിശയിലേക്ക് നോക്കി മെക്കാനിക് റെനിൽ ചോദിച്ചു.
“നീ കാണുന്നില്ലേ ഒന്നും?”
സുമേഷ് അവനോട് ചോദിച്ചു.
“ആ ..ഒരു മഞ്ഞ ചിത്രശലഭം നമ്മുടെ അടുത്തേക്ക് വരുന്നുണ്ട് …അതുപോട്ടെ …നമുക്ക് പോലീസിനെ വിവരമറിയിക്കണ്ടേ?”