‘ഇതൊക്കെ എന്ത്??’ എന്ന മൈൻഡിൽ
“പടച്ചോനേ… ഇവടെ ഒരു പൊട്ടന് ലോട്ടറി അടിചെന്നോണം ഒരു പെണ്ണിനെ കിട്ടിയിട്ടുണ്ട്.. അന്നേരം തുടങ്ങിയ തുള്ളലാ…. മറ്റുളേളാരും കൂടെ തുള്ളണം ന്ന് പറഞ്ഞാൽ എങ്ങനാ??”
അവൾ പുഛത്തോടെ പറഞ്ഞു. എല്ലാവരും മരണചിരി.. ഞാൻ നോക്കിയപ്പോൾ ഉമ്മയും വല്യുമ്മയും എല്ലാവരും ചിരിക്കാണ്…
“ഉമ്മാ….”
ഞാൻ ചിണുങ്ങി
“ഉമ്മാടെ കുട്ടി ചോദിച്ച് വാങ്ങിച്ചിട്ടല്ലേ?? കേട്ടോ.. ന്റെ റബ്ബേ… ചിലപ്പോ തേനും പാലും.. ചിലപ്പോ കീരിയും പാമ്പും.. കുട്ട്യോളേക്കാൾ കഷ്ടാ രണ്ടും..”
“രണ്ടിനേം കൊറച്ച് നേരം റൂമിൽ അടച്ചിട്ടാൽ മതി.. വീട്ടിൽ കുറച്ച് സമാധാനം ഉണ്ടാവും.. ഹ ഹ”
മാമാന്റെ വകയായിരുന്നു ആ കമന്റ്
” എന്നാൽ രണ്ടിൽ ഒരാളേ പുറത്ത് വരൂ.. ഹ ഹ ഹ”
ജാസിർക്ക അത് പറഞ്ഞപ്പോൾ കിട്ടി പള്ളക്കിട്ടൊന്ന് ഇത്താന്റെ കയ്യീന്ന്… ഇതെല്ലാം കൂടി ആയപ്പോൾ അവിടെ ചിരി കൊണ്ട് നിറഞ്ഞു.
‘കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം… അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്..’
എല്ലാവരും അങ്ങിങ്ങായി പിരിഞ്ഞപ്പോൾ
“ഡാ തല്ല് കൊള്ളി കുഞ്ഞളിയാ… അവിടെ നിക്കെടാ..”
അളിയന്മാരും ഇക്കാക്കാരും എന്റെ അടുക്കലേക്ക് വന്നു. കയ്യിൽ കരുതിയ ഓരോരോ സാധനങ്ങളായി എന്റെ കയ്യിലേക്ക് വെച്ച് തന്നു..
‘ പെർഫ്യൂമ്… ലകോസ്റ്റേ പിന്നെ സാവേജ്..”
എന്റെ ഇഷ്ട ബ്രാൻഡുകളായിരുന്നു രണ്ടും.
‘ഊദ്… അത്തറ്..”
” വെള്ളിയുടെ മോതിരം…”
എന്റെ ഇഷ്ടങ്ങൾ അറിഞ്ഞ് കൊണ്ടുള്ള സമ്മാനങ്ങൾ…
” നിന്റെ ഉപ്പ വാങ്ങി തന്ന പഴയ വാച്ചേ നീ ഇടൂ എന്നറിയാം.. ന്നാലും ഇത് അവിടെ നിന്നോട്ടേ.. എപ്പോഴെങ്കിലും ഇടാൻ തോന്നുമ്പോൾ ഇട്ടാൽ മതി…”
ജാസിർക്ക സ്നേഹത്തോടെ ഒരു ബോക്സ് എന്റെ കയ്യിൽ തന്നു. ടിസോട്ടിന്റെ സിൽവർ കോട്ടഡ് വാച്ച്… എല്ലാവരും ഓരോരോ വഴിക്കായി തിരിഞ്ഞു.
ഏതാനും സമയങ്ങൾക്കൊടുവിൽ എല്ലാവരും വീട്ടിൽ നിന്ന് പള്ളിയിലേക്ക് ഇറങ്ങി. ഇറങ്ങുന്നതിന് മുമ്പേ ഉമ്മ മഹറ് ഉപ്പാന്റെ ജേഷ്ടനെ (മൂത്താപ്പാനെ) ഏൽപിച്ചു. ഇറങ്ങുന്നതിന് മുമ്പ് ഉമ്മാനോടും വല്യുമ്മാനോടും മാമിമാരോടും ഇത്താത്തമാരോടും സമ്മതം വാങ്ങിയാണ് ഇറങ്ങിയത്. ഇറങ്ങാൻ നേരത്ത്
“ഉപ്പാനെ മനസ്സിൽ വിചാരിച്ച് ഇറങ്ങ്…”
ഉമ്മയുടെ വക ഉപദേശം
ഉപ്പാനെ മനസ്സിൽ വിചാരിച്ച് ഇറങ്ങി വണ്ടിയിൽ കയറി. ഒന്നിന് പുറകെ ഓരോന്നായി വണ്ടി പാഞ്ഞു… പള്ളി ലക്ഷ്യമാക്കി….
പള്ളിയോട് കുറച്ച് വിട്ട് മാറിയാണ് വണ്ടികളെല്ലാം നിർത്തിയത്. ഒരോരോ വണ്ടികളിൽ നിന്നായി മുപ്പതിന് മുകളിൽ ആളുകൾ ഇറങ്ങി. വെള്ളയും വെള്ളയും തന്നെ വേഷം.. മൊത്തത്തിൽ ഒരു വെള്ള മയം.. മുന്നിലായി ഞാൻ ഗമയോടെ നടന്നു.. ഇതെല്ലാം ക്യാമറാമാൻ അതിവിദഗ്ദമായി ഒപ്പി എടുക്കുന്നുണ്ടായിരുന്നു. കുറച്ചകലെ മരച്ചുവട്ടിലായി നിർത്തിയിട്ട ഒരു റെയ്ഞ്ച് റോവർ കാർ എന്റെ ശ്രദ്ധയിൽ പെട്ടു.
‘എന്താ ഒരു തലയെടുപ്പ്’
ഞാൻ മനസിൽ വിചാരിച്ചു.
ഇടക്കിടക്ക് ഞാൻ ആ കാറ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘പ്രിയപ്പെട്ടതെന്തോ ബലമായി പിടിച്ച് പറിച്ച് അതിനുള്ളിൽ അടച്ച് വെച്ച ഒരു ഫീല്..’
ഇടക്കിടക്ക് എന്റെ ശ്രദ്ധ ആ കാറിൽ പതിഞ്ഞ് കൊണ്ടേയിരുന്നു. കണ്ണ് മാറ്റാൻ ശ്രമിച്ചാലും മനസ്സ് സമ്മതിക്കുന്നില്ല. എന്തോ ഒന്ന് എന്നെ ആ കാറിലേക്ക് കൊത്തിവലിക്കുന്ന പോലെ…
അകത്ത് ആളുണ്ടെന്ന് തോന്നുന്നു. പക്ഷേ ഒന്നും വ്യക്തമല്ല.
¶¶¶¶¶¶¶¶¶¶¶¶¶¶¶
മരത്തിന് ചുവട്ടിലായി നിർത്തിയിട്ട കറുത്ത റെയ്ഞ്ച് റോവർ കാറിൽ ഇരുന്ന് കൊണ്ട് ആ ചെറുപ്പക്കാരൻ അവളോടായി ചോദിച്ചു.
“ഈ പള്ളി തന്നെയല്ലേ മോളേ??”
“അതേ ഇക്കാക്കാ…”
അവൾ മൊഴിഞ്ഞു.
അവൾ….
ഒരു കാലത്ത് ഷാജഹാന്റെ ജീവന്റെ ജീവനായിരുന്ന….
” സെഫീനാ മെഹ്റിൻ… ഷാജഹാന്റെ ചിന്നു…”
” മോളേ… ഇനിയെങ്കിലും ഇത് മനസ്സിൽ നിന്ന് മറക്കാൻ ശ്രമിച്ചൂടേ??”
” ചിലതൊന്നും അങ്ങനെ മറക്കാൻ പറ്റില്ല ഉപ്പാ.. മറക്കാൻ പാടില്ല…”
” ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ മോളേ??”
