രാവിലത്തെ നേരിയ തണുപ്പിൽ മത്തായീടെ ഒപ്പം നടന്നപ്പോൾ എബിയുടെ ടെൻഷനെല്ലാം അലിഞ്ഞുപോയി… എഴുതാനുള്ള അടുത്ത വരികളവന്റെ മനസ്സിലൂടെ ഒരു ചലച്ചിത്രത്തിന്റെ റീലുകൾ പോലെയോടി മറഞ്ഞു…
“ചുറ്റുപാടുകളുടെ സ്പർശനങ്ങളും അനുഭൂതികളുടെ ആലിംഗനങ്ങളും വികാരത്തിന്റെ തിരമാലകളിൽ തൊട്ടിലാട്ടിയ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. കഴിഞ്ഞ ദിനത്തിന്റെ ഏറ്റവും ഉൽക്കടമായ ബിന്ദുക്കൾ കുമുദുമായുള്ള സംഗമമായിരുന്നു…. അവളുടെ പേരെന്റെ ബോധതലങ്ങളിൽ ഏതോ ചുഴികളിൽ നിന്നുമുയർന്നതെങ്ങിനെ? ഉത്തരങ്ങൾ കണ്ടെത്താനാവാതെ ഞാനലഞ്ഞു….”
മനസ്സിൽ കഥയുടെ ചുരുളുകളഴിഞ്ഞപ്പോൾ എബി ചുറ്റുപാടുകളെപ്പറ്റി ബോധവാനായി… ഒന്നോ രണ്ടോ കാറുകളും ചില സൈക്കിളുകളും മാത്രം സഞ്ചരിച്ച ടാറിട്ട റോഡിന്റെ ഒരു വശം നീണ്ടുനിവർന്നു കിടന്ന പാടങ്ങളായിരുന്നു… മറുവശത്തൊരു ഓടിട്ട ഷെഡ്ഢു തെളിഞ്ഞുവന്നു.
ഓ പത്രാഓ… ഉള്ളിൽ നിന്നുമൊരു വിളി! എബിയൊന്നു ശങ്കിച്ചു. ഒരു മെലിഞ്ഞ കിളവൻ. ഊശാന്താടിയും മിനുത്ത കഷണ്ടിയും. മുഷിഞ്ഞ ടീഷർട്ടും മുട്ടുവരെ നീണ്ട അയഞ്ഞ നിക്കറും.
എബി നിന്നു. കം മാൻ! മുന്നിൽ മോളിലെ പാതി പല്ലുകളും കൊഴിഞ്ഞ ഒരു ചിരി പുള്ളി സമ്മാനിച്ചു. ഹാവ് പാവ് ആൻഡ് ചൊറിസോ ആൻഡ് സ്റ്റ്രോങ് ടീ. ഇവന് വേണമെങ്കിൽ പോർക്കിന്റെ മൃദുവായ
എല്ലുകളുണ്ട്. എബി അങ്ങോട്ട് നടന്നു. മൈക്കിൾ.. അങ്ങേര് കൈനീട്ടി. എബി… അവനാ കൈ കവർന്നു.
വെള്ളം വീണു കുതിർന്ന ഡെസ്കിൽ കിളവൻ നിരത്തിയ ആവി പറക്കുന്ന ഗോവൻ സോസേജ് കറിയും രാവിലെ ബേക്കു ചെയ്ത ചൂടുള്ള പാവു റൊട്ടിയും ആടുന്ന പഴയ ബെഞ്ചിലിരുന്ന് എബിയാർത്തിയോടെ വെട്ടി വിഴുങ്ങി. അപ്പോഴാണ് വിശപ്പവനറിഞ്ഞത്! കത്തലൊന്നടങ്ങിയപ്പോൾ മുഖമുയർത്തി.
മുൻപ് കണ്ടിട്ടില്ലല്ലോ. എവിടെയാണ്? അങ്ങേര് പിന്നെയും ചിരിച്ചു.
ഇവിടടുത്താണ്. ആൽബർട്ടിന്റെ വില്ലയിൽ… കുറച്ചു ദിവസം താമസിക്കാൻ വന്നതാണ്..
ഓ… ആൽബി… അവനിപ്പമങ്ങ് കാനഡയിലല്ലേ… ആ…. എല്ലാരുമങ്ങ് പോയി. പാവം ആ പരിസരത്തിപ്പോൾ സ്റ്റെല്ല മാത്രമൊണ്ട്…. എങ്ങനെയൊള്ള പെണ്ണായിരുന്നു! എന്റെ മോള് മരിയേടൊപ്പം പഠിച്ചതാണവൾ…
ഇന്നലേം ഞാൻ സ്റ്റെല്ലയെ കണ്ടതാണല്ലോ. ഷീ ഈസ് ഓക്കേ.. എബി പറഞ്ഞു. ഒപ്പം ഈ കെളവനെന്താണ് പറയണത് എന്നവനോർത്തു.
മൈ സൺ… മൈക്കിൾ ഒരു കപ്പു ചായ തനിക്കും പകർന്ന് അവന്റെയടുത്തിരുന്നു.
എബി ചായ ഊതിക്കുടിക്കുന്നതിനൊപ്പം അങ്ങേരവന്റെ ഞരമ്പുകളിൽ ഷോക്കേൽപ്പിച്ച വാർത്ത പങ്കിട്ടു…
നിനക്കറിയില്ല. ഈ പാരിഷിലെ ഏറ്റവും സ്മാർട്ടായ പെണ്ണായിരുന്നവള്. ക്രിസ്മസ്സിനും, ന്യൂയിയറിനും പിന്നെ ഏതൊരു ഫങ്ഷനും അവളുടെ കൂടെ ഡാൻസു ചെയ്യാൻ ചെറുപ്പക്കാരുടെ ക്യൂവായിരുന്നു. അവളുടെ മോളു ടീനയാണെങ്കിൽ അവളേക്കാൾ സുന്ദരിയും. ആ… എന്തു ചെയ്യാൻ…കിഴവനൊരു ദീർഘ നിശ്വാസം വിട്ടു.
എബിയുടെ ഹൃദയമിടിപ്പ് മെല്ലെ ഉയർന്നു. അവൻ മുന്നോട്ടാഞ്ഞു… എന്തു പറ്റി മൈക്കിൾ? സ്വരം വിറച്ചിരുന്നു.. അവന്റെ മൂഡു മാറിയതറിഞ്ഞ മത്തായി മെല്ലെ അവന്റെ കാലുകളിലുരുമ്മി.
ടീന മരിച്ചിട്ട് ഒന്നര വർഷമായി. മൈക്കിൾ താനഴിച്ചുവിട്ട ചുഴലിക്കാറ്റിനെപ്പറ്റി ഒരു ബോധവുമില്ലാതെ പറഞ്ഞു.
ഏഹ്…?? എബിയുടെ രോമങ്ങളെഴുന്നു. അവന്റെ സ്വരത്തിലെ വിറയൽ കൂടിവന്നു… പതിഞ്ഞ താളത്തിൽ മുറുകി വന്ന ചങ്കിടിപ്പ് ഒരു തായമ്പകയായി… ഉൽക്കടമായ പെരുമ്പറക്കൊട്ടലായി… നേരിയ
തണുപ്പിലും അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു… മത്തായി ബെഞ്ചിലേക്ക് ചാടിക്കയറി എബിയുടെ തോളത്തു കാലുകളൂന്നി നിവർന്ന് അവന്റെ മുഖത്തു നക്കി…
ആഹ്… എന്തു പറയാൻ… ഈ പ്രായമായ ഞങ്ങളെയൊക്കെ ഇവിടനുഭവിക്കാൻ വിട്ടിട്ട് ദൈവം ഈ കൊച്ചുപിള്ളാരെയൊക്കെ അങ്ങെടുക്കും… മൈക്കിളെണീറ്റ് ഒഴിഞ്ഞ പ്ലേറ്റുകളും ഗ്ലാസുമെടുത്ത് നടന്നു.
എങ്ങിനെയെണീറ്റെന്നോ, കാശുകൊടുത്തെന്നോ ഒന്നും എബിയറിഞ്ഞില്ല. ഒരു സ്വപ്നാടകനെപ്പോലെ അവൻ നീങ്ങി. മത്തായി ഒപ്പം ഉൽസാഹത്തോടെ നടക്കുന്നതോ, കാലുകൾ പുല്ലുകളിൽത്തട്ടി നനഞ്ഞതോ… ഒന്നുമവനറിഞ്ഞില്ല. മനസ്സാകെ ഇളകിമറിയുകയായിരുന്നു…. യാന്ത്രികമായി ചലിച്ച കാലുകൾ അവനെ സ്റ്റെല്ലയുടെ വില്ലയ്ക്കു മുന്നിലെത്തിച്ചു.
