മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ? തലേന്ന് കഴിച്ച പോർക്കെല്ലാം കുണ്ടീന്നും തിരികെ കൊടലിലോട്ടങ്ങടിച്ചു കേറ്റീല്ല്യോ ഈയമ്മച്ചീടെ പുന്നാര ജോണിമോൻ! ഗ്രേസി കുണ്ടിപൊക്കി അമ്മായിയമ്മയുടെ കവിളിൽ കളിമട്ടിലൊന്നു ഞൊട്ടി.
ചുമ്മാതല്ല…വന്നു രണ്ടാഴ്ച കഴിഞ്ഞപ്പം ഇച്ചായൻ പറേകാ.. നോക്കടി. ത്രേസ്യക്കുട്ടീ…ആ ഗ്രേസിപ്പെണ്ണൊരു താറാവിനെപ്പോലല്ല്യോടീ ഇപ്പം നടക്കണത്? ത്രേസ്യ ചിരിച്ചു.
ഓഹ്! ഈ അപ്പച്ചനുമമ്മച്ചീം… ചുവന്ന മുഖവുമായി ഗ്രേസിയെണീറ്റു.
ഹ! അതല്ലെടി മോളേ.. എബീടെ കാര്യമല്ല്യോ പറഞ്ഞോണ്ടു വന്നേ. അവനവന്റെ അപ്പന്റെ പോട്ടെ.. എന്റെ സ്വഭാവം പോലുമല്ലെടീ… വേറെയെന്നാണ്ട് പ്രകൃതമാ അവന്റേത്. അതാ അവനെപ്പറ്റിയോർക്കുമ്പം എനിക്കൊരു വേവലാതി. ഇന്നു കാലത്ത് ഞാനൊരു സ്വപ്നം കണ്ടു. വല്ല്യ ഓർമ്മയില്ലെങ്കിലും അവനെന്നാണ്ടു പറ്റാൻ പോണെന്നൊരു പേടി.
എന്റെയമ്മച്ചീ! ഗ്രേസിയ്ക്ക് ഒരമ്മയുടെ മനസ്സറിയാൻ കഴിഞ്ഞു. അവനൊന്നും പറ്റുകേലന്നേ. പള്ളീപ്പോയി ഒന്നു മുട്ടിപ്പായി പ്രാർത്ഥിക്കാം നമക്ക്.
അതു പോരെടീ. നമുക്കാ ഗോവിന്ദൻ ഗണകനെ വരുത്തണം. എനിക്കെന്തോ അങ്ങേരൊന്ന് നോക്കിപ്പറഞ്ഞാലേ മനസ്സമാധാനം കിട്ടത്തൊള്ളൂ.
നാടിന്റെ പഴയ ആചാരങ്ങളിൽ വിശ്വസിക്കുന്ന ഒരു തലമുറയിൽപ്പെട്ട ത്രേസ്യാമ്മ പറഞ്ഞത് ഗ്രേസിയ്ക്ക് മനസ്സിലായി. അവളുടെ അപ്പനുമമ്മയും ഇതേപോലെ തന്നെ!
ഗോവിന്ദഗണകൻ എബിയുടെ ജനനസമയം കുറിച്ച കുറിപ്പു നോക്കി. കളം വരച്ചു കവിടി നിരത്തി…. ഏറെ നേരം ആലോചനയിലാണ്ടു. പിന്നെ മുഖമുയർത്തി.
അപ്പോ ത്രേസ്യാമ്മേ, എന്താണ് എന്നെ അത്യാവശ്യം വരാൻ പറഞ്ഞത്? എന്തായാലും മടിക്കാതെ പറഞ്ഞോളൂ.
അത്… ഗണകൻ സാറേ (ഗോവിന്ദൻ റിട്ടയേർഡ് ഹൈസ്കൂൾ മാഷുമായിരുന്നു)…. ഞാനൊരു ദുസ്വപ്നം കണ്ടു. എബിയങ്ങ് ഗോവേലാ ഇപ്പോ. അവനെന്തേലും പറ്റുമോന്നാ… അവരുടെ സ്വരമിടറി.
അഷ്ടമത്തിൽ ചന്ദ്രനാണ്. ജീവനം കലാപരമായ കാര്യങ്ങളിൽ നിന്നാവും. ലോലമായ മനസ്സായിരിക്കും. ചുറ്റുപാടുകൾ സ്വാധീനിക്കുന്ന മനസ്സാണ്… സംവേദനശീലമുള്ളത്….
ഇടയ്ക്കു തലനീട്ടുന്ന ഗണകൻസാറിന്റെ സംസ്കൃതം മുഴുവനങ്ങ് മനസ്സിലായില്ലെങ്കിലും മൊത്തത്തിൽ ത്രേസ്യാമ്മയ്ക്കു പിടികിട്ടി.
പിന്നേ… സാറു കവിടികൾ വീണ്ടും നീക്കി… ഇപ്പോഴത്തെ സമയമവന് അത്ര ശരിയല്ല. സാരമില്ല. പറ്റുമെങ്കിൽ അവിടെ ഏതെങ്കിലും ഗണപതിക്ഷേത്രത്തിൽ പോയൊരു വഴിപാട് നേരിട്ട് കഴിക്കണം. ശത്രുസംഹാരപൂജ മുരുകന്റെയമ്പലത്തിലാണ് വേണ്ടത്. അതു ഞാൻ ഇവിടെ ചെയ്യിച്ചോളാം.
ഉം… സാറു പിന്നെയും ചിന്തയിലാണ്ടു. ഒരു കാര്യം കൂടി, ത്രേസ്യാമ്മേ. എബിയ്ക്ക് പള്ളീലൊക്കെ പോണ ശീലമൊണ്ടോ? ത്രേസ്യാമ്മ ചിരിച്ചു. അവനങ്ങനെ സ്ഥിരമായിട്ടൊന്നും വരാറില്ല. മനപ്പൂർവ്വമല്ല… അങ്ങനൊരു ശീലമില്ലവന്. എന്നാ വിളിച്ചാ വരുവേം ചെയ്യും.
അവിടടുത്ത് കത്തോലിക്കരുടെ പള്ളി കാണുമല്ലോ. ഒന്നു പോയി പ്രാർത്ഥിക്കാൻ പറയണം. പിന്നെ അവിടത്തെ അച്ചനേയും അവനൊന്നു കണ്ടോട്ടെ.
ശരി സാറേ. ത്രേസ്യാമ്മ ഗണകൻ സാറെണീറ്റപ്പോൾ കയ്യിലൊരു സംഖ്യ കൊടുത്തു. വഴിപാടിനു ചെലവു വരൂല്ലേ?
സാത്വികനായ സാറ് ഒരു പൊതുജനസേവനവും ഹോബിയുമായാണ് ജോത്സ്യം ചെയ്യുന്നത്. ഞാനീ കാശു വാങ്ങുന്നതെന്താണെന്നു വെച്ചാൽ വഴിപാടിന്റെ പണം നിങ്ങളുടേതാവുമ്പോൾ ഫലസാദ്ധ്യത കൂടും. സാറ് തൊഴുതിറങ്ങി.
ത്രേസ്യയുടെ ഫോൺ വരുമ്പോൾ എബി കുളിച്ചു തലതോർത്തുകയായിരുന്നു. എന്നാമ്മച്ചീ പതിവില്ലാതെ കാലത്ത്? അവൻ മൊബൈലു സ്പീക്കറിലിട്ട് വേഷം മാറിത്തുടങ്ങി.
ഓ… ഒന്നൂല്ലടാ. എന്തായി നിന്റെ കഥയെഴുത്ത്? പ്രസിദ്ധ വാരികയിൽ സബ്ബെഡിറ്ററാണവൻ. വല്ലപ്പോഴുമൊക്കെ ഓരോ കഥയോ ലേഖനങ്ങളോ മറ്റു പ്രസിദ്ധീകരണങ്ങളിൽ അവന്റേതായി വരാറുള്ളത് കണ്ട പ്രസാധകൻ മുകുന്ദനാണ് അവനെ ഒരു നോവലെഴുതാൻ നിർബ്ബന്ധിച്ചത്. അതിന്റെ തയ്യാറെടുപ്പിലാണ് ഗോവയിലെ സന്ദർശനം. ഇത്തിരി സ്വസ്ഥമായി ഇരിക്കാമല്ലോ.
