ഭക്ഷണം കഴിക്കുമ്പോൾ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. എബി വെട്ടിവിഴുങ്ങുന്നതുകൊണ്ട്… സ്റ്റെല്ല അവനെ നീരീക്ഷിച്ച്… ഏതോ ചിന്തകളിൽ മുഴുകിപ്പോയതു കൊണ്ട്.
എന്റെ സ്റ്റെല്ല! രണ്ടു ദിവസമായി ഇത്രേം നല്ല ആഹാരം കഴിച്ചിട്ട്! വയറു നിറഞ്ഞ എബി ചാരിയിരുന്നേമ്പക്കം വിട്ടു. അവൾ ചിരിച്ചു.
ഇറങ്ങുമ്പോൾ പെട്ടെന്നവനോർമ്മ വന്നു… അമ്മച്ചി! ഓ സ്റ്റെല്ലാ! ഇവിടടുത്ത് പള്ളിയുണ്ടോ?
ഗോവയിൽ ധാരാളം ചർച്ചുകളുണ്ട്. ഇവിടന്നൊരു കിലോമീറ്റർ പോലുമില്ല, ലോക്കൽ കാത്തലിക് ചർച്ചിലേക്ക്. ഫാദർ റോസാരിയയോട് എന്റെ പേരു പറഞ്ഞാൽ മതി. പക്ഷേ നിന്നെക്കണ്ടിട്ട് പള്ളീലൊക്കെ പോണയാളാണെന്ന് തോന്നിയില്ല അവൾ പറഞ്ഞു. വാതിലിന്റെ വശങ്ങളിൽ കൈകൾ വെച്ച് സ്റ്റെല്ല പറഞ്ഞു. അവളുടെ വെളുത്തുമിനുത്ത കക്ഷങ്ങൾ അവന്റെ കണ്ണുകൾക്കു മുന്നിൽ തിളങ്ങി. രാവിലത്തെ വിയർപ്പും, തലേന്നു പുരട്ടിയ സുഗന്ധവും അവിടെനിന്നുമുയർന്ന് അവന്റെ നേർക്കു പടർന്നു…ഓഹ്! ഗന്ധങ്ങൾ അവനെയെന്നും വശീകരിച്ചിരുന്നു.
താങ്ക്സ് സ്റ്റെല്ലാ. എങ്ങിനെയോ പറഞ്ഞൊപ്പിച്ച് അവൻ തിരിഞ്ഞു.
പുതുതായി വെള്ളവലിച്ച പള്ളിയുടെ മുന്നിൽ എബി നിന്നു. ഭംഗിയുള്ള വലിയ കവാടം. അങ്ങു മോളിൽ ഒരു കുരിശുയർന്നു നിൽക്കുന്നു. നിറമുള്ള ചില്ലുഗ്ലാസുകൾ പതിച്ച വീതി കുറഞ്ഞ ജനാലകൾ. സമയം പതിനൊന്നുമണി. അടുത്തുള്ള പള്ളിവക സ്കൂളിലെ പിള്ളേർ പള്ളിയോടനുബന്ധിച്ച ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നു. എബിയുടെ കാലുകൾ തരിച്ചു…
വലിയ, തടിയിൽ പണിത വാതിൽ കരകര ശബ്ദത്തോടെ തുറന്നു. നീളമേറിയ വെളുത്ത താടിയുള്ള പള്ളീലച്ചൻ അവനെ നോക്കി പുഞ്ചിരിച്ചു.
കം മൈ സൺ… ഞാൻ നിന്നെ പ്രതീക്ഷിച്ചു…. പാതിരി തിരിഞ്ഞു.
എബി ഒന്നമ്പരന്നു. പിന്നങ്ങേരടൊപ്പം അകത്തേക്ക് നടന്നു. അച്ചൻ എന്നെ വേറാരോ ആയാണ് കരുതുന്നത്! അവനുള്ളിൽ മന്ദഹസിച്ചു.
വിശാലമായ പള്ളിയുടെ മങ്ങിയ തണുപ്പുള്ള അകത്തളത്തിൽ അങ്ങുമിങ്ങും ഇരിപ്പിടങ്ങളുടെ മുന്നിലുള നിലത്ത് മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്ന വിശ്വാസികൾ. കപ്പേളയുടെ ഇടതുവശത്തേക്ക് അച്ചനും എബിയും നടന്നു. അച്ചനൊരു വാതിൽ തുറന്നു. ഇരു നിറമുള്ള ബലിഷ്ഠകായനായ ഒരു പാതിരിയെണീറ്റു. വൃത്തിയായി വെട്ടിയ കറുത്ത താടിമീശയിൽ അങ്ങിങ്ങ് വെള്ളിയുടെ തിരനോട്ടം. തല കഷണ്ടി കയറി ഒരു മുട്ടപോലെ മിനുസം. എബി, ഇതു ഫാദർ മാനുവൽ. വികാരിയച്ചൻ അവന്റെ പുറത്തൊന്നു തട്ടി. വാതിലടഞ്ഞു. മുറിയിൽ രണ്ടുപേരുമാത്രമായി.
ആ എബീ… കഷണ്ടിയച്ചൻ മന്ദഹസിച്ചു. ഞാൻ നിന്നെയും പ്രതീക്ഷിച്ചിരിപ്പായിരുന്നു. സംഭാഷണം മലയാളത്തിലായിരുന്നു.
എബിയുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു… എന്നെ…എന്നെയോ? അവന്റെ സ്വരമിടറി.. ഹെന്റെ പേരെങ്ങനെ??!!
ഹഹഹ… അച്ചൻ ചിരിച്ചുകൊണ്ട് അവന്റെ തോളത്തൊന്നു തട്ടി. നിന്റെ പേര് ഞാനിപ്പോഴാണറിഞ്ഞത്. എന്നെ കാണാനേതോ നാട്ടുകാരൻ വരുമെന്ന് സെയിന്റ് ജൂഡ് ഇന്നലെയെന്റെ നിദ്രയിൽ വന്നു പറഞ്ഞു. സാധാരണ അങ്ങിനെ സംഭവിക്കാറില്ല. ഇന്നു രാവിലെ മുംബൈയിലേക്ക് പോവണ്ടതാണ്. ഇൻഡിഗോയുടെ ഓഫീസിൽ വിളിച്ച് ഉച്ചയ്ക്കലത്തെ ഫ്ലൈറ്റിലേക്ക് ടിക്കറ്റ് മാറ്റിയതാണ്.
എബിയുടെ ഹൃദയമിടിപ്പ് കൂടി. മുന്നിൽ നിന്ന അച്ചന്റെ കണ്ണുകളിൽ എന്താണ് കാണുന്നത്? ആ മുഖത്തെ ചിരിമാഞ്ഞ് ഗൗരവം വന്നു നിറയുന്നത് അവൻ ശ്രദ്ധിച്ചു.
അച്ചൻ പെട്ടെന്ന് മുട്ടുകുത്തി. എബിയുടെ നേരേ കൈ കാട്ടി. ഒന്നുമോർക്കാതെ അവനും അച്ചന്റെ മുന്നിൽ ആ നിലത്തു മുട്ടുകുത്തി നിന്നു.
ഫാദർ മാനുവൽ തല കുനിച്ചു. പിന്നെ കൈകൾ കൂട്ടിയുയർത്തി പ്രാർത്ഥിച്ചു.
“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരുന്നു, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെന്നപോലെ ഭൂമിയിലും ആകും. ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ, ഞങ്ങൾ ഞങ്ങളുടെ നേരെ പോകുന്നവരെ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; അല്ല ഞങ്ങളെ പ്രലോഭനത്തിൽ, തിന്മയിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ. ആമേൻ.”
