Related Posts
“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?”
പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു.
ഷബ്നം കണ്ണുകൾ തുടച്ചു.
“മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ നമ്മൾ?”
റിയ അവളുടെ തോളിൽ പിടിച്ചു.
“നമുക്ക് തിരിച്ചുപോകാൻ എവിടെയാണ് ഇടം മോളെ? നിന്റെ നാട്ടിൽ കാലുകുത്തുന്ന നിമിഷം നീ പോലീസ് പിടിയിലാകും. പിന്നെ സബ്ജയിൽ, ട്രയൽ, കൺവിക്ഷൻ…കൺവിക്ഷൻ എന്ന് പറഞ്ഞാൽ ഒന്നുകിൽ ഇരട്ട ജീവപര്യന്തം അല്ലെങ്കിൽ ക്യാപ്പിറ്റൽ. ഇന്ത്യയിൽ ക്രിക്കറ്റിനെ സംബന്ധിച്ചും മാവോയിസ്റ്റുകളെ സംബന്ധിച്ചും ട്രയലും വിധിയുമൊക്കെ പെട്ടെന്ന് നടക്കും. അതുകൊണ്ട് ഈ കാട് അല്ലെങ്കിൽ മറ്റൊരു കാട് ..അതാണ് നമ്മുടെ സ്വർഗ്ഗം…”
സായാഹ്‌നത്തേരിലേറി ചന്ദ്രൻ ചക്രവാളത്തിൽ പ്രത്യക്ഷമായി. കാടിനകം നിറയെ ഇളം നിലാവിന്റെ പാൽത്തുള്ളികളുടെ സുഗന്ധം നിറഞ്ഞു. ആകാശത്തിൽ ചുവന്ന മേഘങ്ങൾ മുറിവേറ്റ വിപ്ലവകാരികളെപ്പോലെ നിശ്ചലം നിന്നു.
സംഘാംഗങ്ങളിലൊരാളുടെ മൊബൈലിൽ നിന്ന് സ്‌പൈസ് ഗേൾസിന്റെ “വിവാ ഫോർ എവർ” എന്ന മനോഹരമായ ഗാനം നിലാവിൽ കെട്ടുപിണഞ്ഞ് പരിസരങ്ങൾക്ക് ഒരു സൈക്കഡലിക് ഭംഗി നൽകി.
“എനിക്കറിയാം റിയാ,”
ഷബ്നം മറ്റാരും കേൾക്കുന്നില്ല എന്നുറപ്പുവരുത്തികൊണ്ട് പറഞ്ഞു.
“ജീവിതത്തോട് അങ്ങനെ ആസക്തിയൊന്നുമില്ല. ചിന്മയാനന്ദ സ്വാമികളുടെ ആശ്രമത്തിൽ നിന്ന് കിട്ടിയ നിധിയാണ് അങ്ങനെയൊരു മനസ്സ്. ഇഷ്ടം. വെറുപ്പ്. മോഹം. കൊതി. ഒന്നിനോടുമില്ല. പക്ഷെ ജോയൽ….”
റിയ ചുറ്റും നോക്കി. ജോയൽ മറ്റൊരു സംഘങ്ങത്തോട് ഗൗരവമായ ചർച്ചയിലാണ്.
“എനിക്കറിയാം നിൻറെ മനസ്സ്,”
റിയ അവളെ സാന്ത്വനത്തോടെ തഴുകി.
“നീ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. ജോയൽ എപ്പോൾ മുമ്പിൽ വന്നാലും നിന്റെ മനസ്സ് കൈവിട്ടുപോകുന്നത് നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. പക്ഷേ….”
ഷബ്നം അവളെ വിഷാദത്തോടെ നോക്കി.
മൂടൽ മഞ്ഞിൽ നിന്നും നിലാവിൽ നിന്നും പൂമരങ്ങൾ ഇളം കാറ്റിൽ നൃത്തം ചെയ്തുകൊണ്ട് ആകാശത്ത് വിടർന്നു തുളുമ്പുന്ന നക്ഷത്രങ്ങളെ നോക്കി.കാറ്റിന്റെ ചിറകിലേറി മഞ്ഞുത്തുള്ളികൾ മരതക പച്ച നിറമുള്ള ഇലകളിൽ പറ്റിച്ചേർന്നിരുന്നു. ദൂരെ നിന്ന് ഒരു കുയിലിന്റെ ഒരു പച്ചത്തളിർഗാനം അവർ കേട്ടു.
“പക്ഷെ നമ്മുടെ ലക്ഷ്യം കൊല്ലുകയാണ് പെണ്ണെ. നമ്മെ വേട്ടയാടുന്നവരെ. നമ്മുടെ ലക്‌ഷ്യം കൊല്ലപ്പെടുകയുമാണ്. നമ്മെ വേട്ടയാടുന്നവരാൽ. കൊല്ലാനും കൊല്ലപ്പെടാനും മാത്രം ജന്മമെടുത്ത നമുക്ക് ചില വാക്കുകൾ ജീവിതത്തിൽ കൊണ്ടുനടക്കാൻ സാധിക്കില്ല. പ്രണയം, വിവാഹം, കുടുംബം ഒന്നും,”
ഷബ്നം തേങ്ങുന്നത് റിയ കേട്ടു.
“പക്ഷേ റിയാ…”
ഷബ്നം അവളുടെ കൈയ്യിൽ പിടിച്ചു.
“നിനക്ക്… നിനക്കുമില്ലേ അവനോട് എന്നെപ്പോലെ …? ചിലപ്പോൾ എന്നെക്കാളേറെ ഇഷ്ടം, പ്രേമം, കാമം ഒക്കെ…?അതുകൊണ്ടാണ് എനിക്ക്…”
റിയ വീണ്ടും ചുറ്റും നോക്കി. ആരും തങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഷബ്‌നത്തെ നോക്കി.
“നിന്നേക്കാളെന്നല്ല, അവനെ പ്രണയിക്കുകയും കാമിക്കുകയും ചെയ്യുന്ന എല്ലാ പെണ്ണുങ്ങളെക്കാളും മേലെയാണ് എനിക്ക് അവനോടുള്ള ഇഷ്ടം. പക്ഷെ ശബ്നം…”
ഷബ്നം റിയയെ നോക്കി.
“എനിക്കവനോടുള്ള മോഹം കണ്ടീഷണൽ അല്ല. അവനാരെ ഇഷ്ടപ്പെട്ടാലും അവനെ ആരും ഇഷ്ടപ്പെട്ടാലും എനിക്ക് പ്രശ്നമല്ല. എൻറെ ഡ്യൂട്ടി എന്ന് പറയുന്നത് അവനെ ഇങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കലാണ്. വെറുതെ തീക്ഷ്‌ണമായി ചുമ്മാ തീവ്രമായി അങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കുക…പക്ഷെ അതുകൊണ്ടൊന്നുമല്ല നിന്നോട് ഞാൻ അവനെ മറക്കാൻ ആവശ്യപ്പെടുന്നത്….”
കണ്ണുകളിൽ അതിരില്ലാത്ത ആകാംക്ഷ നിറച്ച് ഷബ്നം റിയയെ നോക്കി.
“അവൻ നിന്നെയോ എന്നെയോ ലോകത്തെ ഏത് സൗന്ദര്യറാണി പ്രൊപ്പോസൽ ചെയ്‌താൽപ്പോലും അവർക്കാർക്കും വഴങ്ങില്ല. അവന്റെ മനസ്സിൽ ഒരു വസ്തുമാത്രം ആർക്കും കണ്ടെത്താൻ പറ്റില്ല. പെണ്ണുങ്ങളോടുള്ള കാമം!”
