“ഹരിക്കുണ്ടായത്തുപോലെ അവൾ എന്നെ തേച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയും വിഷമമുണ്ടാകില്ല,” സുജിത്ത് തുടർന്നു, ” എന്നാല് അവൾക്ക് എന്നെയും എനിക്ക് അവളെയും ഇഷ്ടമുണ്ട് എന്നറിയുമ്പോൾ തന്നെ അവളെ നഷ്ടമാകുന്നത്…” അവന് മുഴുമിപ്പിക്കാനായില്ല.
“എന്താടാ ഈ പറയുന്നത്?” ഹരി അവൻ്റെ കൈ പിടിച്ചു.
“നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിങ്ങള് ഒന്നിച്ചിരിക്കും, നീ കാര്യം പറ” ടോണി ആവർത്തിച്ചു.
“അവൾക്ക്.. അവൾക്ക് കല്യാണാലോചനകൾ തുടങ്ങിയിരിക്കുന്നു. ”
“ഓ ഇത്രേ ഉള്ളോ?ഇതിനാണോ? നിങ്ങള് പോയി വീട്ടുകാരെ കൂട്ടി പെണ്ണ് ചോദിക്ക്” സിദ്ധു കൂളായി പറഞ്ഞു.
“നന്നായി… എൻ്റെ വീട്ടിലെ അവസ്ഥ വെച്ച് ചെന്ന് ചോദിച്ചാൽ ഉടനെ പെണ്ണ് തരും. ബന്ധു ആണെന്നെ ഉള്ളൂ എടാ അവളുടെ അച്ചന് കാശിനോടുള്ള ആർത്തി കഴിഞ്ഞേ എന്തും ഉള്ളൂ.
സർക്കാർ ജോലിക്കാരുടെ ആലോചന വരെ പി എസ് സി സൈറ്റ് നോക്കി ശമ്പളം പോര എന്ന് കണ്ടുപിടിച്ച് ഉപേക്ഷിക്കുന്ന ആളോടാണ് ചിതലെടുത്ത തറവാടിൻ്റെ കുടുംബക്ഷേത്രത്തിലെ ശാന്തിപ്പണിവെച്ച് കുടുംബം നോക്കുന്ന അഛൻ്റെ ഡിഗ്രി പോലും പാസ് ആവാത്ത മകൻ പെണ്ണ് ചോദിക്കുന്നത്. എന്നോടുള്ള പുച്ഛം അയാളുടെ ഓരോ നോട്ടത്തിലും സംസാരത്തിലും വ്യക്തമാണ്. ”
അതുകേട്ട് ടോണിയെ നോക്കിയ മറ്റുള്ളവരോട് ടോണി സുജിത്ത് പറഞ്ഞത് ശരിയാണ് എന്ന് അർത്ഥത്തിൽ തലകുലുക്കി.
“എന്നാല് പിന്നെ ബ്രോ അവളെ ആരും അറിയാതെ വിളിച്ചിറക്കി രജിസ്റ്റർ മാര്യേജ് ചെയ്യ്,” വിക്കി പറഞ്ഞു.
“അതെ അവൾക്ക് നിങ്ങളെ ഇഷ്ടമാണല്ലോ, അപ്പോ നീ അവളെ വിളിച്ചിറക്ക്, ബാക്കി നമുക്ക് അപ്പൊ നോക്കാം” സിദ്ധു ശരിവെച്ചു.
“എടാ.. അത് നടക്കില്ല…. അവൾ അവൾ അവളുടെ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. ”
“അവരുടെ വേദന ഒക്കെ കുറച്ചുകഴിയുമ്പോൾ മാറും..” ഹരി പറഞ്ഞു.
“അതല്ലടാ… അവൾക്ക് താഴെ ഒരു അനിയത്തി ആണ്. അവൾ ഒളിച്ചോടിയാൽ അനിയത്തിയുടെ ഭാവിയെ കൂടി അത് ബാധിക്കും. അങ്ങനെ വല്ലതും സംഭവിച്ചാൽ അവളുടെ അഛനും അമ്മയും .. പിന്നെ ടോണി നിനക്കറിയാമല്ലോ.. എനിക്കും താഴെ അനിയത്തി ആണ്… എൻ്റെ വീട്ടിലെ അവസ്ഥ വെച്ച്…”
“ശരിയാണ്,” ടോണി പറഞ്ഞു,” അവളുടെ വീട്ടുകാർ ഒരുപക്ഷേ താങ്ങിയാലും, അങ്ങനെ വല്ലതും ഉണ്ടായാൽ ഇവൻ്റെ വീട്ടുകാർ താങ്ങില്ല. ഇവൻ്റെ വീട്ടിൽ ഇവനെ ആവശ്യമാണ് താനും…”
“അപ്പോ രജിസ്റ്റർ മാര്യേജ് നടക്കില്ല,” ഹരി പറഞ്ഞു.
പെട്ടെന്ന് അവിടമാകെ മൗനമായി. അല്പനേരത്തെ മൗനത്തിന് ശേഷം അത്രനേരമാകെ ആലോചനയിലായിരുന്ന ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു, “എടാ സുജീ… ബാംഗ്ലൂരിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി സ്വന്തമായി നടത്തുന്ന, ഒരു രണ്ടുനില വീട് സ്വന്തമായിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് മീരയുടെ തന്തപ്പടി മോളെ കെട്ടിച്ചു കൊടുക്കില്ലേ?!”
ആർക്കും ഒന്നും മനസ്സിലായില്ല. സുജിത്ത് ആകെ അന്തിച്ചുപോയിരുന്നു. “കൊള്ളാം അവളെ വല്ലവർക്കും കെട്ടിച്ചുകൊടുക്കാനാണോ നമ്മൾ വട്ടം കൂടി ഇരിക്കുന്നത്,” സിദ്ധാർത്ഥ് ടോണിയെ നോക്കി. കൂടെ മറ്റുള്ളവരും.
“എടാ പൊട്ടാ വല്ലവർക്കുമല്ല, ഞാൻ പറഞ്ഞ ആ സോഫ്റ്റ് വെയർ എഞ്ചിനീയർ നമ്മുടെ സുജി തന്നെ. തൽക്കാലത്തേക്ക് നമ്മുടെ കമ്പനിയും ഹാപ്പി വില്ലയും ഒക്കെ അവൻ്റെയാണ് .. അവൻ്റെയാണ് എന്ന് നമ്മൾ മീരയുടെ വീട്ടുകാരെ വിശ്വസിപിക്കുന്നു. മനസ്സിലായോ?”
“എടാ ഈ ഡിഗ്രി പോലും ഇല്ലാത്ത ഞാനോ?” സുജിത്ത് ചോദിച്ചു.
“അതിന് ബ്രോക്ക് ഡിഗ്രി ഇല്ല എന്ന് അങ്ങേർക്ക് അറിയാമോ?” വിക്കി ചോദിച്ചു.
“എവിടുന്ന്? അങ്ങേർക്ക് പോയിട്ട് ഇവൻ്റെ വീട്ടുകാർക്ക് പോലുമറിയില്ല,” ടോണി പറഞ്ഞു.
“അപ്പോ പിന്നെ പറഞ്ഞപോലെ.. അവരുടെയെല്ലാം മുന്നിൽ സുജിത്താണ് നമ്മുടെ സി ഇ ഒ.” ഫൈസൽ പറഞ്ഞു.
“പക്ഷേ.. എടാ.. അങ്ങേർക്ക് എൻ്റെ വീട്ടിലെ കാര്യമൊക്കെ നന്നായി അറിയുന്നതല്ലേ? ഞാൻ നമ്മുടെ കമ്പനിയുടെ മുതലാളി എന്നൊന്നും പറഞാൽ അയാള് വിശ്വസിക്കില്ല,” സുജിത്ത് മറ്റൊരു പോയിൻ്റ് പറഞ്ഞു.
