“ശരിയാണ്. പക്ഷേ പക്ഷേ പണം മുടക്കിയത് നീയല്ല… നമ്മുടെ ഇൻവെസ്റ്റർ ആണല്ലോ… നിനക്കുള്ളത് ഷെയറാണ്… കോടികളുടെ ഷെയർ… അതങ്ങേർ വിശ്വസിക്കും..”
“ഇൻവെസ്റ്ററോ ഏത് ഇൻവെസ്റ്റർ?” സുജിത്ത് സംശയിച്ചു.
“എടാ ഏതെങ്കിലും ഒരു നാടകക്കാരനെ പിടിച്ചു ടൈം കോട്ടും ധരിപ്പിച്ച് കൊണ്ടുവരാൻ ആണോ പ്രയാസം. ഇനി ഒന്നും നടന്നില്ലെങ്കിൽ എനിക്കും ചില ഫോറിൻ കോൺടാക്ട് കൂട്ടിക്കോ. അവിടന്ന് ഒരു വീഡിയോ കോൾ പോരെ? കൂടെ വാടകയ്ക്കെടുത്ത ഒരു ഫോറിൻ കാറും, പണി നടക്കുന്ന ഏതെങ്കിലും ബിൽഡിംഗിൽ ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരു ഓഫീസ് സ്പേസും കൂടി ആയാൽ പിന്നെ അവളുടെ തന്തയല്ല തന്തയുടെ തന്ത വരെ വീഴും.”
അത് കേട്ടതോടെ സുജിത്തിൻ്റെ മുഖം തെളിഞ്ഞു. കൂടെ ബാക്കി ഉള്ളവരുടെയും.
“താങ്ക്സ് എല്ലാവരോടും…..” സുജിത്തിൻ്റെ കണ്ണ് നിറഞ്ഞു.
പിന്നെ കാര്യങ്ങള് പട പട എന്ന് നടന്നു. രണ്ട് ദിവസത്തിനുള്ളിൽ ഹാപ്പി വില്ലയിൽ പെയിൻ്റിംഗ് തുടങ്ങി. രണ്ടാഴ്ച കൊണ്ട് വില്ല പുതുപുത്തനായി. മറ്റുള്ളവരുടെ അത്യാവശ്യത്തിനുള്ള സാധനങ്ങൾഒഴികെ ബാക്കി എല്ലാം പൊതിഞ്ഞുകെട്ടി മുകളിലെ സ്റ്റോർ മുറിയിലേക്ക് മാറ്റി.
എല്ലാം റെഡിയായപ്പോൾ ടോണി ബാക്കി എല്ലാവരെയും നാട്ടിലേക്ക് അയച്ച ശേഷം ഡ്രൈവർ വേഷം കെട്ടി അടുക്കളയോട് ചേർന്നുള്ള മുറിയിലേക്ക് മാറി. അതിന് രണ്ടുമൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു, എല്ലാം പ്ലാൻ പടി പോകണമെങ്കിൽ സുജിത്തിനെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല എന്ന് ടോണിക്ക് അറിയാമായിരുന്നു.
പിന്നെ ഒരു ഡ്രൈവർ കൂടി ഉണ്ടെങ്കിൽ സുജിത്തിന് കുറച്ചുകൂടി ഗമ കിട്ടുമെന്ന് ടോണി കണക്കുകൂട്ടി. ആദ്യം സുജിത്തിന് ടോണിയെ ഡ്രൈവർ വേഷം കെട്ടിച്ചതിൽ വല്ലായ്മ തോന്നിയെങ്കിലും ഒടുവിൽ ടോണി കൂടെയുള്ളത് അവനൊരശ്വാസം തോന്നി. എല്ലാം പ്ലാൻ പ്രകാരം നടന്നു.
സുജിത്ത് ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു എന്നല്ലാതെ കൂടുതൽ ഒന്നും അവർക്ക് ഇതുവരെ അറിവില്ലായിരുന്നു. കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ ഒരിക്കൽ പോലും അവൻ അവരെ അങ്ങോട്ട് വിളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ അവധിക്ക് വേണ്ടി മാത്രം സുജിത്തിൻ്റെ അഛൻ മോഹനൻ അമ്പലത്തിൽ അവധി പറഞ്ഞ് പകരം ആളെ ഏർപ്പാടാക്കിയിരുന്നു.
സൗമ്യ കോളേജിൽ സിക്ക് ലീവും കൊടുത്തിരുന്നു. സുജിത്തിൻ്റെ അഛൻ മോഹനൻ നമ്പൂതിരിയും അമ്മ സാവിത്രിയും ഹാപ്പി വില്ലയും കാറും ഓഫീസും കണ്ട് വാ പൊളിച്ചു. അവൻ്റെ അനിയത്തി സൗമ്യ വില്ലയുടെ കോമ്പൗണ്ട് സൗന്ദര്യത്തിലായിരുന്നു മയങ്ങിയത്. ഏതാണ്ട് പത്ത് ദിവസത്തോളം ഊരു തെണ്ടലും, ഭക്ഷണം കഴിക്കലും, കാഴ്ച കാണലുമൊക്കെയായി അവർ അടിച്ചുപൊളിച്ചു.
അവർ തിരിച്ചുപോയി. സുജിത്തിൻ്റെ ഇവിടത്തെ വിശേഷങ്ങൾ നാട്ടിൽ പരത്താൻ ഒന്നോ രണ്ടോ ആഴ്ച കൊടുത്ത ശേഷം ടോണിയുമായി സുജിത്ത് നാട്ടിലേക്ക് പോയി. അവർ കണക്ക് കൂട്ടിയതുപോലെ സുജിത്തിൻ്റെ സക്സസ് സ്റ്റോറി പൊടിപ്പും തൊങ്ങലും ചേർത്ത് നാട്ടിൽ പരന്നിരുന്നു . അല്ലെങ്കിലും സ്വന്തം ആളുകളെ പറ്റി പൊക്കിപ്പറയാൻ വീട്ടുകാർ കഴിഞ്ഞല്ലേ വേറെ ആളുള്ളൂ.
ചെന്ന് കയറി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ സുജിത്ത് മീരയുടെ കാര്യം അവതരിപ്പിച്ചു. മുൻപായിരുന്നെങ്കിൽ “അതൊന്നും നമ്മുടെ കൊക്കിൽ ഒതുങ്ങില്ല മോനെ,” എന്നോ മറ്റോ ആവും അവൻ്റെ അഛൻ്റെ അഭിപ്രായം.
അവൻ്റെ അമ്മ ഏറിയാൽ, “എൻ്റെ കുഞ്ഞിന് അതൊന്നും വിധിച്ചിട്ടില്ല,” എന്ന് പറഞ്ഞ് പൊട്ടിക്കരയുമായിരിക്കും. അവൻ്റെ അനിയത്തി ഒരു പക്ഷേ അവൻ്റെ കളിയാക്കി ചിരിക്കുമായിരിക്കും. എന്നാല് അവർ ഇപ്പൊ പഴയ അർദ്ധപട്ടിണിക്കാരല്ല, ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ മുതലാളിയുടെ വീട്ടുകാർ ആണ്. “നമുക്ക് അവർ മതിയോ.
സതീശൻ വെറും സ്കൂൾ മാഷ് അല്ലേ, ആ കുട്ടിയ്ക്കാണെങ്കിൽ ജോലിയൊന്നും ഇല്ല പി എസ് സി കോ മറ്റോ പഠിക്കുകയാണെന്നാണ് കേട്ടത്,”മോഹനൻ്റെ ശബ്ദത്തിൽ പുച്ഛത്തിൻ്റെ ചുവ നിറഞ്ഞു.
ഒടുക്കം സുജിത്ത് വാശിപിടിച്ചപ്പോൾ,”എൻ്റെ കുട്ടിക്ക് അതാണ് വേണ്ടതെങ്കിൽ പിന്നെ അമ്മയ്ക്കും അതുതന്നെ മതി,” എന്ന് അവൻ്റെ അമ്മ ലക്ഷ്മിയും, “ഏട്ടൻ്റെ ചോയ്സ് സൂപ്പർ, എനിക്കിഷ്ടമാണ് മീരേട്ടത്തിയെ,” എന്ന് സൗമ്യയും പക്ഷം പിടിച്ചതോടെ മോഹനനും സമ്മതിച്ചു. സുജിത്തിൻ്റെ കമ്പനിയുടെ വർത്തമാനങ്ങൾ നാട്ടിലെന്നപോലെ കുടുംബത്തിലും പരന്നിരുന്നതുകൊണ്ട് മീരയുടെ കുടുംബം അവരെ വളരെ നന്നായാണ് വരവേറ്റത്.
