തുളസിദളം – 4അടിപൊളി  

“മോന് ദേഷ്യണ്ടോ ആ കുട്ടിയോട്…??”

കാക്കാത്തിയമ്മ അവനോട് ചോദിച്ചു

“മ്.. ഹ്.. ഇല്ല… കുഞ്ഞി പാവാ, കുഞ്ഞീടെ ഏട്ടന്മാരും പാവാ… ഏട്ടന്മാർക്ക് എന്നോട് നല്ല സ്നേഹാ…”

കണ്ണൻ പറഞ്ഞു

വൃന്ദ കൗതുകത്തോടെ അവൻ പറയുന്നത് കേട്ട് നിന്നു,

“അപ്പൊ ആ കുട്ടീടെ പിണക്കം തീർക്കണ്ടേ…??”

“മ്…”

“അതിന് കാക്കാത്തിയമ്മ ഒരൂട്ടം തരട്ടേ… മോനത് ആ കുട്ടിക്ക് കൊടുത്താൽ ആ കുട്ടീടെ പിണക്കം മാറും…”

“എന്താത്…??”

കാക്കാത്തിയമ്മ സഞ്ചിയിൽനിന്ന് ഒരു ടെഡി എടുത്ത് കണ്ണന് കൊടുത്തു, അത് കണ്ട കണ്ണന്റെ മിഴികൾ വിടർന്നു

“ഇത് കുഞ്ഞീടെ, തോട്ടിലൂടെ ഒഴുകിപ്പോയ പാവയല്ലേ…?? കാക്കാത്തിയമ്മക്ക് ഇതെവിടുന്ന് കിട്ടി…??”

കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു

കാക്കാത്തിയമ്മ അതിന് മറുപടി പറയാതെ പുഞ്ചിരിച്ചു.

••❀••

വൃന്ദ അവളുടെ മുറി അടിച്ചുവാരി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ രണ്ടു കൈകളും കട്ടളയിലൂന്നി അവളെത്തന്നെ നോക്കി വല്ലാത്ത ഭാവത്തിൽ നിൽക്കുന്ന ശ്രീജേഷിനെ വൃന്ദ കാണുന്നത് അവന് പിറകിലായ് ബാക്കിയുള്ളവരും നിന്നിരുന്നു, ആരോഹിന്റെ കയ്യിൽ ബാൻഡേജ് ചുറ്റിയിരുന്നു, നിശ്ചയദിവസം ഭൈരവ് കൈ മുറുക്കിയപ്പോഴുണ്ടായതാണ് ആ ബാൻഡേജ്, വൃന്ദ ഒരു പേടിയോടെ ചൂലും കയ്യിൽപിടിച്ചു നിന്നു

“നിനക്കിപ്പോ പുതിയ രക്ഷകരൊക്കെ വന്നല്ലോ…? പക്ഷേ നിന്നെ എന്റെ കയ്യീന്ന് രക്ഷിക്കാൻ ആരും വരില്ല, നിന്റെ സമയമടുത്തു എത്രേം പെട്ടെന്ന് നിന്റെ പപ്പും പൂടയും പറിച്ച് നിന്നെ എന്റേതാകിയില്ലെങ്കിൽ… ഇപ്പൊ ഇതെന്തൊരു വാശിയാ… അന്ന് നിന്നെ രക്ഷിക്കാൻ ആരും വരില്ല നിന്റെ കാവിലമ്മ പോലും… അവന്മാരോട് പറഞ്ഞേക്ക് എന്നോട് ചെയ്തതിന് പണി ഉടനെ കിട്ടുമെന്ന്…”

അവളെ ഒന്നുകൂടി ഇരുത്തി നോക്കിയിട്ട് അവർ വെളിയിലേക്കിറങ്ങി പോയി,

വൃന്ദ ആശ്വാസത്തോടെ നിശ്വസിച്ചു.

••❀••

പിറ്റേന്ന് കുട്ടികളെല്ലാം തോടിനടുത്തു നിൽക്കുമ്പോൾ, ആരോ കുന്നിമലയുടെ മുകളിലെ പാറക്കുളത്തിനെക്കുറിച്ചും അതിലെ വലിയ ചുഴിയെക്കുറിച്ചും പറയുന്നത് കണ്ണൻ കേട്ടു, അവര് അവിടേക്ക് പോകാനുള്ള പദ്ധതിയാണെന്നറിഞ്ഞ കണ്ണൻ അവരെ വിലക്കി

“അങ്ങോട്ട് ആരും പോകരുത്… അതില് ചുഴിയുണ്ട്, കൂടാതെ വഴുക്കലും, കാലുതെറ്റിയാ പിന്നേ പൊടിപോലും കിട്ടില്ല…”

കണ്ണൻ വിളിച്ചു പറഞ്ഞു,

എല്ലാവരും അവനെ പുച്ഛിച്ചു, എല്ലാവരും പോകാൻ തീരുമാനിച്ചു, കുഞ്ഞിയെയും കൂടെകൂട്ടി, അവര് കുന്നിമലയിലേക്ക് നടന്നു, കണ്ണനും അവരുടെ പിന്നാലെ നടന്നു

മലയുടെ മുകളിൽ നിന്നാൽ ആ ഗ്രാമം മുഴുവൻ കാണാം, മലയ്ക്ക് അടുത്തായി ചെറിയ ഒരു കാടുണ്ട് അവിടെനിന്ന് ഒരരുവി ഒഴുകി വരുന്നുണ്ട്, അത് മലയ്ക്ക് മുകളിൽ തന്നെയുള്ള ഒരു വലിയ പാറക്കുളത്തിലാണ് വന്ന് നിറയുന്നത് പിന്നീട് താഴെക്കൊഴുകും, ആ കുളത്തിന്റെ കിടപ്പ് താഴേക്ക് ചരിഞ്ഞായതിനാൽ അതിലെ വെള്ളത്തിന് വല്ലാത്തൊഴുക്കാണ്, മധ്യത്തായി ചുഴിയുണ്ടെന്ന് പറയപ്പെടുന്നു, കൂടെ അടിയൊഴുക്കും, പണ്ട് ചെറിയൊരു കുളമായിരുന്നു പിന്നീട് പാറ പൊട്ടിക്കാനും മറ്റും അനുവാദം കിട്ടിയതിനു ശേഷം അതിന്റെ വിസ്താരം കൂടി കുറച്ചുകൂടി ഭീകരമായി

ഒരുപാട് നായകളും മറ്റു മൃഗങ്ങളും ആ കുളത്തിൽ വീണ് ചത്തിട്ടുണ്ട്.

കുട്ടികളെല്ലാം അത്ഭുതത്തോടെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട് നിൽക്കുന്നുണ്ട്, കണ്ണൻ കുട്ടൂസനൊപ്പം അവരെടുത്തുനിന്ന് മാറി കുറച്ചു താഴെക്കിരുന്നു…

കുറച്ചു കഴിഞ്ഞ് കുട്ടികളുടെ ബഹളവും നിലവിളികളും കേട്ട് കണ്ണൻ ഞെട്ടി എഴുന്നേറ്റു മുകളിലേക്കോടി,

അവിടുണ്ടായിരുന്ന കുട്ടികളെല്ലാം പരിഭ്രാന്തരായി താഴെക്കോടി പോകുന്നു

“എന്താ… എന്താ പറ്റിയെ… എല്ലാരുമെന്താ ഓടുന്നെ…”

അവൻ എല്ലാരോടും വിളിച്ചു ചോദിച്ചു, പക്ഷേ ആരും ഒന്നുംപറയാതെ ഓടി, അതിൽ ഒരു കുട്ടിയെ കണ്ണൻ ബലമായി പിടിച്ചു നിർത്തി കാര്യം ചോദിച്ചു

“അവിടെ…അവിടെ… ആ കുളത്തിൽ…”

ആ കുട്ടി പേടിച്ച് പറഞ്ഞിട്ട് അവനെവിട്ട് ഓടിപ്പോയി,

കണ്ണൻ ഒന്ന് ചിന്തിച്ചിട്ട് മുകളിലേക്ക് ഓടിക്കയറി…

നോക്കുമ്പോൾ ആരോ വെള്ളത്തിൽ അകപ്പെട്ടിട്ടുണ്ട് കണ്ണൻ നേരേ അവിടേക്ക് ചെന്നു വെള്ളയിൽ ചുവന്ന പൊട്ടുള്ള ഫ്രോക്ക് ആണ് ധരിച്ചിരിക്കുന്നത്

“കുഞ്ഞി…”

കണ്ണൻ വേവലാതിയോടെ അലറി വിളിച്ചു

കുഞ്ഞി വെള്ളത്തിലേക്ക് താഴ്ന്നും പൊങ്ങിയും കൈകളിട്ടടിച്ചുകൊണ്ടിരിക്കുന്നു, കണ്ണൻ ഞെട്ടിവിറച്ചു അത് നോക്കി നിന്നു

പിന്നീടവൻ മറ്റൊന്നുമാലോചിക്കാതെ വെള്ളത്തിലേക്കെടുത്തുചാടി,

ഒഴുക്കിലൂടെ നീന്തിയതുകൊണ്ട് കണ്ണൻ പെട്ടെന്ന് കുഞ്ഞിക്കരികിലെത്തി വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന കുഞ്ഞിയെ മുടിയിൽ പിടിച്ച് കണ്ണൻ തന്റെ തോളിലേക്കിരുത്തി കുഞ്ഞി ശ്വാസം മുകളിലേക്ക് വലിച്ചു ശക്തിയായി ചുമച്ചു കണ്ണന്റെ തലയിൽ ചുറ്റിപ്പിടിച്ചിരുന്നു,

കണ്ണൻ തിരികെ നീന്താൻ ശ്രമിച്ചെങ്കിലും ഒഴുക്കും കുഞ്ഞിയുടെ ഭാരവും കാരണം അവന് അതിനു കഴിയുന്നുണ്ടായിരുന്നില്ല, നിലവെള്ളം ചവിട്ടി നിന്ന് കണ്ണൻ തളർന്നു തുടങ്ങിയിരുന്നു

കരയിൽ നിന്നും കുരച്ചുകൊണ്ടിരുന്ന കുട്ടൂസൻ പെട്ടെന്ന് എങ്ങോട്ടോ ഓടിപ്പോയി

കുട്ടൂസന്റെ കുര കേട്ട് പാറമടയിൽ പണിചെയ്യുന്നവർ തിരിഞ്ഞു നോക്കി,

കുട്ടൂസൻ അവരെത്തന്നെ നോക്കി കുരക്കുകയും തിരിഞ്ഞോടുകയും ചെയ്യുന്നു, വീണ്ടും അവരടുത്തേക്ക് ചെല്ലുകയും കുരക്കുകയും തിരിഞ്ഞോടുകയും ചെയ്യുന്നു,

അവർ അത് മനസ്സിലാകാതെ അവനെ നോക്കി, നാലഞ്ചു പ്രാവശ്യം അതാവർത്തിച്ചപ്പോൾ കൂട്ടത്തിൽ പ്രായമുള്ള ഒരാൾ അവനടുത്തേക്ക് ചെന്നു,

കുട്ടൂസൻ വീണ്ടും കുരച്ചുകൊണ്ട് പിന്തിരിഞ്ഞു ഓടാൻ തുടങ്ങിപ്പോൾ അയാൾക്കെന്തോ ഉൾപ്രേരണ പോലെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കൂട്ടി അവന് പിന്നാലെ ചെന്നു,

കുട്ടൂസൻ കുളത്തിനടുത്തേക്ക് ഓടി, അവന് പിന്നാലെ ജോലിക്കാരും,

കുട്ടൂസൻ വെള്ളത്തിലേക്ക് നോക്കി കുരച്ചു

പിന്നാലെ വന്നവർ ആ കാഴ്ചകണ്ട് ഞെട്ടി

“അയ്യോ… ഇറങ്ങണ്ട വഴുക്കലാ അങ്ങോട്ടേക്ക് നീന്താൻ എളുപ്പമാ പക്ഷേ തിരികെ പാടായിരിക്കും, നീ പെട്ടെന്ന് പോയി ആ കയറിങ്ങു കൊണ്ടുവാ…”

മുതിർന്നയാൾ കൂടെയുണ്ടായിരുന്ന ആളോട് പറഞ്ഞു, അയാൾ അപ്പൊത്തന്നെ കയറെടുക്കാനായി ഓടി,

അപ്പോഴേക്കും ദേവടത്തൂന്ന് സീതലക്ഷ്മിയും നളിനിയും ബാക്കിയുള്ളവരും അലമുറയിട്ടുകൊണ്ട് അവിടേക്ക് വന്നു

അവിടുത്തെ കാഴ്ചക്കണ്ട സീതാലക്ഷ്മി നിലവിളിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചു മറ്റുള്ളവർ അവളെ തടഞ്ഞു വച്ചു

അപ്പോഴേക്കും വൃന്ദ ഓടിപ്പാഞ്ഞെത്തി

നിലവെള്ളം ചവിട്ടി ക്ഷീണിച്ച കണ്ണനെ കണ്ട് അവൾ ഉച്ചത്തിൽ നിലവിളിച്ചു

“കണ്ണാ… മോനേ…”

Leave a Reply

Your email address will not be published. Required fields are marked *