തുളസിദളം – 4അടിപൊളി  

ശില്പ കൂട്ടുകാരെ നോക്കിപ്പറഞ്ഞു

“ആഹാ… ഇവള് പിന്നേം അങ്ങ് തുടുത്തു കൂടുതൽ സുന്ദരിയായല്ലോ, ചുമ്മാതല്ല നാട്ടിലെ ആമ്പിള്ളേര് ഇവൾടെ പിറകെ നടക്കുന്നത്… ഇവിടേക്ക് വരുന്നന്ന് പറഞ്ഞപ്പോ എന്റെ ഏട്ടനും തിരക്കി ഇവൾടെ കാര്യം… അന്ന് നമ്മുടെ വിവേക് സാർ ഇവള്ടെ കണ്ണിനെക്കുറിച്ച് കവിതയെഴുതിയത് ഓർമയില്ലേ…”

ഒരു കൂട്ടുകാരി മുന്നോട്ട് നിന്ന് പറഞ്ഞു

“സൗന്ദര്യ റാണിയെന്ന് പറഞ്ഞിട്ട് ഈ വെലകുറഞ്ഞ ഡ്രെസ്സാണോ നീയിവൾക്ക് വാങ്ങിക്കൊടുത്തത്… കഷ്ടം…കഷ്ടം…”

വേറൊരുത്തി ശില്പയോട് ചോദിച്ചു

“വിലകുറഞ്ഞാലെന്താ ചേച്ചി… ഈ ഡ്രെസ്സിലും ഇവള് തിളങ്ങുന്നത് കണ്ടില്ലേ…”

ശ്രേയ വൃന്ദയെ നോക്കിക്കൊണ്ട് പുച്ഛത്തോടെ പറഞ്ഞു

“ചേച്ചിക്കൊരു നല്ല ഒരു പട്ടുസാരി വാങ്ങിക്കൊടുക്കമായിരുന്നു, ഇതിപ്പോ ധാവണിയുമുടുത്ത്… സൊ ബാഡ്….”

കവിത അവളെ കളിയാക്കി

വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു,

ശില്പ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു

“നിശ്ചയത്തിന് നീ ഏറ്റോം മുൻപിൽ നിന്ന് കാണണം… ഇത് എന്റാഗ്രഹമല്ല നന്ദേട്ടൻ പറഞ്ഞതാ…”

ശില്പ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു

“എന്താവിടെ…???”

നളിനി ചോദിച്ചുകൊണ്ട് അവിടേക്ക് വന്നു

“വന്നല്ലോ രക്ഷക…”

ശില്പ പരിഹാസത്തോടെ പറഞ്ഞു

“ശില്പ… നീയെന്താ ഇവിടെ….. അങ്ങോട്ട് ചെല്ല് അവിടെയെല്ലാരും നിന്നെ അന്വേഷിക്കുന്നു.. ചെല്ല്…”

നളിനി ശില്പയോട് പറഞ്ഞു, ശില്പ അവളെയൊന്ന് നോക്കിയിട്ട് കൂട്ടുകാരാടൊപ്പം മുൻവശത്തേക്ക് പോയി,

നളിനി തല കുനിച്ചു നിന്ന വൃന്ദയെ ഒന്ന് നോക്കി അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു, പിന്നീട് പുഞ്ചിരിച്ചു അവളുടെ ഡ്രെസ്സെല്ലാം ഒന്നകൂടെ നേരെയാക്കിക്കൊടുത്തു, കണ്ണിൽനിന്നും അല്പം കണ്മഷി കൈകൊണ്ടെടുത്ത് വൃന്ദയുടെ ചെവിക്കുപിറകിൽ തൊട്ടു,

“നീയും പൊയ്ക്കോ…”

നളിനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, വൃന്ദ പതിയെ അടുക്കളയിലേക്ക് പോയി,

••❀••

ദേവടത്തെ മുറ്റത്തിട്ട പന്തലിൽ ആൾക്കാർ നിറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളുമായി എല്ലാവരും എത്തിയിരുന്നു,

അപ്പോൾ ഗേറ്റ് കടന്ന് മുറ്റത്തേക്ക് ഒരു ഗ്രെ കളർ റേഞ്ച് റോവർ ഓട്ടോബയോഗ്രാഫി ഒഴുകിവന്നു നിന്നു,

കോ ഡ്രൈവർ സീറ്റിൽനിന്ന് വിശ്വനാഥൻ പുറത്തേക്കിറങ്ങി, തന്റെ തറവാട് മൊത്തത്തിൽ ഒന്ന് നോക്കി

അപ്പോഴേക്കും തറവാട്ടിലുള്ളവർ പന്തലിനടുത്തായി നിരന്നു

ഡോറു തുറന്ന് സീതാലക്ഷ്മിയും പുറത്തിറങ്ങിയിരുന്നു,

അവർ മുന്നോട്ട് നടന്നു, വിശ്വനാഥൻ നേരേ അവരെ നോക്കി നിന്ന നളിനിക്കരികിലായി ചെന്ന് നിന്ന്, പതിയെ വിളിച്ചു

“മോളേ നളിനി…”

നളിനി ഒരു നിമിഷം വിശ്വനാഥനെ സൂക്ഷിച്ചു നോക്കി പിന്നീട് കണ്ണുകൾ തിളങ്ങി, എന്നിട്ട് അയാളെ കെട്ടിപ്പിടിച്ചു

“വിശ്വേട്ടൻ…”

അവർ പതിയെ മന്ത്രിച്ചു കൊണ്ട് കണ്ണീർ പൊഴിച്ചു

“എവിടായിരുന്നു ഏട്ടൻ ഇത്രേം നാളും, ഏട്ടനിവിടുന്ന് പോയതിനു ശേഷം ഒരു ദിവസം പോലും അച്ഛൻ ഏട്ടനെക്കുറിച്ചു പറയാതിരുന്നിട്ടില്ല, ഏട്ടനെ എവിടെല്ലാം അന്വേഷിച്ചു, അച്ഛൻ മരണ സമയത്തും ഏട്ടനെയൊർത്തു കരഞ്ഞിട്ടുണ്ട് അറിയാമോ…”

നളിനി എന്തൊക്കെയോ പതം പറഞ്ഞു

“പറ്റിപ്പോയി മോളേ, വാശിയായിരുന്നു, ചെയ്യാത്ത കുറ്റത്തിന് അച്ഛൻ ശിക്ഷിക്കുമ്പോ, മനസ്സ് നൊന്തുപോയി…”

അയാൾ സങ്കടത്തോടെ പറഞ്ഞു

“സാരോല്ല എന്നായാലും വിശ്വേട്ടൻ എത്തീലോ…”

നളിനി അയാളുടെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു

“ഇന്നെന്താ ഇവിടെ വിശേഷം…??”

വിശ്വൻ ചുറ്റും നോക്കി ചോദിച്ചു,

ഇപ്പോഴും അവിടെ അവരെത്തന്നെ നോക്കി നിൽക്കുന്നവർക്ക് അതാരാണെന്ന് ഒരൂഹവും കിട്ടിയില്ല…

“ഇന്നെന്റെ മോൾടെ വിവാഹ നിശ്ചയമാ… ഞാൻ വിളിക്കാം അവളെ, ഏട്ടന് എന്റെ ഭർത്താവിനേം മോളേം പരിചയപ്പെടേണ്ടേ…”

നളിനി സന്തോഷത്തോടെ ഒറ്റ വാക്കിൽ പറഞ്ഞ, കൂട്ടത്തിൽ നിന്നും ശില്പയെയും രാജേന്ദ്രനെയും വിളിച്ചു,

“രാജേട്ടാ… എന്റെട്ടൻ…. പണ്ട് നാടുവിട്ടുപോയ വിശ്വേട്ടൻ… മോളേ നിന്റമ്മാവനാടി…”

അവരോടായി നളിനി പറഞ്ഞു

ശില്പ അത്ഭുതത്തോടെ അയാളെ നോക്കി, രാജേന്ദ്രൻ ചിരിച്ചുകൊണ്ട് കൈകൊടുത്തു…

“ഇന്നിവളുടെ എൻഗേജ്മെന്റാ… നല്ല ദിവസം നോക്കിത്തന്നാ അളിയൻ എത്തിയത്….”

ചിരിച്ചുകൊണ്ട് രാജേന്ദ്രൻ പറഞ്ഞു,

വിശ്വൻ ശില്പയെ ഒന്ന് തലോടി…

“എന്താ മോൾടെ പേര്…?? “

“ശില്പ…”

അവൾ മറുപടി പറഞ്ഞു

“മീനാക്ഷീടെ മക്കൾ…??”

അയാൾ നളിനിയോട് ചോദിച്ചു

“ഇവിടുണ്ട് ഞാൻ വിളിക്കാം… ഉണ്ണിമോളേ… കണ്ണാ…”

അവൾ അകത്തേക്ക് നോക്കി വിളിച്ചു, രണ്ടുപേരും മുന്നോട്ട് വന്നു, കണ്ണൻ വൃന്ദയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു, വിശ്വനാഥൻ പുഞ്ചിരിയോടെ അവരെ നോക്കി അടുത്തെത്തിയപ്പോ വാത്സല്യത്തോടെ രണ്ട് പേരെയും ചേർത്തുപിടിച്ചു

“എന്റെ മീനാക്ഷീടെ മക്കൾ…”

അയാളുടെ കണ്ണുകൾ നിറഞ്ഞു

“അമ്മേടെ ഭംഗി മുഴുവൻ കിട്ടീരിക്കുന്നത് ഇവൾക്കാ… അല്ലേ നളിനി… മീനാക്ഷിക്കുപോലും അമ്മേടെ നിറം കിട്ടിയിട്ടില്ല…”

വിശ്വനാഥൻ സ്നേഹത്തോടെ അവളെ നോക്കി നളിനിയോട് പറഞ്ഞു, അതുകേട്ട ശില്പയുടെ മുഖം വലിഞ്ഞു മുറുകി,

നളിനി പുഞ്ചിരിയോടെ തലയാട്ടി

“എന്താ നിങ്ങളുടെ പേര്…?”

കണ്ണനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു

“കണ്ണൻ…”

“വൃന്ദ…”

രണ്ടുപേരും പറഞ്ഞു

“ഏട്ടനാരേം പരിചയപ്പെടുത്തീല്ലല്ലോ…”

നളിനി പുഞ്ചിരിയോടെ സീതാലക്ഷ്മിയെ നോക്കി പറഞ്ഞു

“അത് മറന്നു…

ഇതെന്റെ ഭാര്യ സീതലക്ഷ്മി ഞങ്ങൾക്ക് രണ്ടുമക്കൾ…”

വിശ്വനാഥൻ കാറിലേക്ക് നോക്കി കയ്യാട്ടി

ഡോർ തുറന്ന് രുദ്ര് കുഞ്ഞിയുമായി പുറത്തിറങ്ങി,

തിളങ്ങുന്ന വെള്ളാരംകല്ലുകൾ പോലുള്ള കണ്ണുകളും നീളം കുറഞ്ഞു പോണി ടൈൽ കെട്ടിയിരിക്കുന്ന മുടിയും ചുവന്ന ഫ്രോക്കും അവളെ ഒരു പാവക്കുട്ടിയെപ്പോലെ തോന്നിച്ചു.

“ഇതാരാടി… താടി വച്ച ഋതിക് റോഷനോ… എന്താ പൊക്കം എന്താ മസ്സിൽ… ആ നീലക്കണ്ണ്കൾ നോക്ക് കട്ടിപ്പുരികം നോക്ക് എന്തൊരു ഭംഗി…. എന്താ ഗ്ലാമർ… എന്തൊരു മൊതല്…”

രുദ്രിനെക്കണ്ട് കണ്ണ് മിഴിഞ്ഞ ശില്പയുടെ കൂട്ടുകാരി കാവ്യയുടെ ചെവിയിൽ പറഞ്ഞു, അവിടുണ്ടായിരുന്ന എല്ലാരുടേം അവസ്ഥ അത് തന്നെയായിരുന്നു…

രുദ്രിനെക്കണ്ട വൃന്ദയുടെ ഹൃദയതാളം വല്ലാതെ ഉയർന്നു ഹൃദയമിപ്പോ പൊട്ടും എന്നവസ്ഥയിലായിരുന്നു അവൾ, താനൊരുപാട് കാണാൻ കൊതിച്ച ഒരാൾ തന്റെ മുന്നിൽ വന്ന് നിൽക്കുന്നപോലെ തോന്നിയവൾക്ക്, അവൻ തന്റെയാരോ ആണെന്ന് അവളുടെ ഉള്ള് പറയുംപോലെ, അവൾക്ക് അവനിൽനിന്ന് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവൻ അടുത്ത് വരുമ്പോൾ അവളുടെ കൈകളും ചുണ്ടുകളും വല്ലാതെ വിറകൊണ്ടു, അവൾ അവന്റെ നീലക്കണ്ണുകളിൽ നോക്കി, അവൾ അവന്റെ മിഴികളിൽ മിഴിചിമ്മാതെ നോക്കിനിന്നു,

രുദ്ര് പുഞ്ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി

Leave a Reply

Your email address will not be published. Required fields are marked *