: ഇന്ന് ശർക്കര കുറച്ചു കൂടുതൽ ആണല്ലോ, സെൽവ അണ്ണന് ഷുഗറു കൂട്ടോ നിങ്ങള്.
: ഇത് പാത്താവാത് ആനിവേഴ്സറി അല്ലെ ആവി, മധുരം കുറച്ചു തൂക്കലായിര്ക്കട്ടുംന്ന് വച്ച്. ഇത്തിരി മധുരം കൂടിയാലെങ്കിലും ആ മനുഷ്യന് അതൊന്നു ഓർമ്മ വരട്ടെന്നു വച്ചു.
ലക്ഷ്മി അക്ക കെറുവ് വച്ചു, ഞാൻ അത് കണ്ടു വെറുതെ ചിരിച്ചു.
ഞാൻ അല്പം പായസം എടുത്ത് കഴിച്ചുകൊണ്ട് ലക്ഷ്മി അക്കയെ നോക്കി. അവർ താലി രണ്ടു കണ്ണിലും പ്രാർത്ഥനാപൂർവ്വം ചേർത്ത് വച്ച് ഭക്തിയോടെ താഴേക്കിട്ടു, നേരത്തെ കണവനെ പറ്റി കെറുവ് പറഞ്ഞതിന് മാപ്പു ചോദിക്കാവും. അവരിത് ഇടയ്ക്കിടയ്ക്ക് ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പെട്ടന്ന് തോന്നിയ കൗതുകത്തിൽ ഞാൻ അവരോടു ചോദിച്ചു.
: അക്ക താലിക്കു എന്താ ഇത്ര പ്രാധാന്യം, അത് വെറും മഞ്ഞ ചരടല്ലേ. എപ്പോ വേണങ്കി പൊട്ടിച്ചെറിയാൻ പറ്റില്ലേ. സ്നേഹം അല്ലെ ഏറ്റവും വലുത്.
അമ്മാൾ എന്നെ ഒന്ന് അത്ഭുതത്തോടെ നോക്കി, ഇവിടെ നടന്ന സര്ക്കസ് ഒന്നും അവരറിഞ്ഞിട്ടില്ല. ആരും അറിഞ്ഞിട്ടില്ല. എനിക്ക് കല്യാണ ആശ വന്നെന്നു തോന്നിക്കാണും പാവത്തിന്.
അക്ക വാത്സല്യത്തോടെ എന്റെ തലയിൽ തലോടി, ലക്ഷ്മി അമ്മാളിൻറെ താലി മാഹാത്മ്യം പറഞ്ഞു തുടങ്ങി.
: മോനെ, ശരിയാണ് സ്നേഹം എല്ലാത്തിനും മുകളിൽ തന്നെയാണ്. പക്ഷെ താലി, അത് വെറും ഒരു മഞ്ഞ ചരട് അല്ല, അത് യാഥാർഥ്യവും മനോരാജ്യങ്ങളും കൂട്ടികെട്ടുന്ന ഒരു മാന്ത്രിക നാരാണ്, അവസാനം വരെ പിരിയാതെ കൂടെയുണ്ടാവുമെന്നു പറയാതെ പറയുന്ന വാക്കാണ്.
അത്രക് വലിയൊരു ആശയം വെറും വയറ്റിൽ ദഹിച്ചില്ല. ഞാൻ പിന്നെയും മനസ്സിൽ തോന്നിയ ഒരു സംശയം ചോദിച്ചു.
: അപ്പോൾ വിവാഹമോചനങ്ങളോ, അതും അവശ്യം വേണ്ടതല്ലേ, ഒന്നിച്ചു ജീവിക്കാൻ കഴിയാത്തവർ പിരിയേണ്ടതും അനിവാര്യം അല്ലെ. അപ്പൊ താലിക്ക്, ആ കൊടുത്ത വാക്കിനു അവിടെ എന്താണ് പ്രസക്തി.
ലക്ഷ്മി അമ്മാൾ ചൂടാവും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ ഞാൻ അവിടെ കണ്ടത് തിരുവാതിരക്കു വച്ച നിറദീപമെന്നോണം ഒരു നിറഞ്ഞ പുഞ്ചിരിയാണ്.
: ആവി മോനെ, ഒന്നിച്ചു ജീവിക്കാൻ എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല, ഓരോരുത്തരും ഓരോ തരം വ്യക്തികളല്ലേ. അതുകൊണ്ടു ദാമ്പത്യ ജീവിതത്തിൽ നിന്നൊരു പിൻവാങ്ങലും വേണ്ടത് തന്നെ.
(അവർ വീണ്ടും ഒരു ശാന്തമായ ചിരിയോടെ പറഞ്ഞു തുടർന്നു)
എങ്കിലും നല്ല സ്നേഹിതരായി ഇരിക്കാമല്ലോ ഈ ജീവിതകാലം മുഴുവൻ. ജീവിതം വളരെ ചെറുതാണ് ആവി, അത് നമ്മൾ മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഈ ചരട് ഒരു അടയാളമാണ്, നമ്മൾ ഒരിക്കൽ അന്തമായി പരസ്പരം സ്നേഹിച്ചിരുന്നു, ഏതു മോശം അവസ്ഥയിലും നമ്മൾ അത് തുടർന്നുകൊണ്ടിരിക്കും എന്ന മൗനമായ വാക്ക്.
അവരുടെ വാക്കുകൾ എന്റെ മനസ്സിൽ ചിന്തയുടെ കടന്നൽകൂടു പൊട്ടിച്ചു, ചെവിയിൽ മൂളക്കം നിറഞ്ഞു.
വാക്ക്, ഞാൻ കൊടുത്ത വാക്ക്. അതാണ് എന്നെ വേട്ടയാടുന്നത്. ഏതു മോശം അവസ്ഥയിലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവൾക്കൊപ്പം ഉണ്ടാവും എന്ന വാക്ക്.
സ്നേഹിതൻ, മീനാക്ഷിയുടെ സ്നേഹിതൻ. എനിക്കെന്തുകൊണ്ട് ജീവിതകാലം മുഴുവൻ അവൾക്കു സ്നേഹിതൻ ആയിക്കൂടാ. എന്ത് കൊണ്ടോ ആ ചിന്ത എനിക്കു വല്ലാത്തൊരു ഊർജം നൽകി.
ലക്ഷ്മി അമ്മാൾ പോയതും ചുവന്നുതുടുത്ത സന്ധ്യയെ, രാത്രി കറുത്ത കമ്പളം പുതപ്പിച്ചതും അറിയാതെ ഞാൻ ഹാളിലെ തണുത്ത തറയിൽ കിടന്നു മനക്കോട്ട കെട്ടി.
*********************************
അതെ സമയം കോളേജ് ഹോസ്റ്റലിൽ…..
കോളേജ് വിട്ടു തളർന്നു റൂമിലെത്തി മീനാക്ഷി ബാഗ് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു കട്ടിലിൽ കയറി കാൽമുട്ടുകളിൽ തലയൂന്നി പൊട്ടിപൊളിഞ്ഞ ചുവരിൽ നോക്കിയിരുന്നു. എല്ലാത്തിനോടും ദേഷ്യം, എല്ലാവരോടും ദേഷ്യം. ദേഷ്യം അടക്കാൻ പറ്റണില്ല.
ഒടുക്കത്തെ ചൂടും, ഭാഷയറിയാത്ത മനുഷ്യരും, വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണവും, വൃത്തിയും വെടുപ്പെന്നുള്ളത് ഈ ഹോസ്റ്റലിൽ ആർക്കും അറിയ തന്നെ ഇല്ലന്ന് അവൾക്കു തോന്നി. വല്ലാത്തൊരു അപരിചിത ലോകത്താണ് താൻ വന്നുപെട്ടിരിക്കുന്നത്. വരണ്ടീരുന്നില്ലന്ന ചിന്ത അവളിൽ കടന്നുപ്പെട്ടു.
