: ഇന്നലെ പറഞ്ഞതൊന്നും ഫിറ്റിന്റെ പുറത്തല്ല. ശരിക്കും മനസ്സിൽ തട്ടി തന്നെ പറഞ്ഞതാണ്. നീ ആലോചിക്ക്, എന്നിട്ട് വാ, ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി കാത്തിരിക്കും. (അവന്റെ കണ്ണിൽ വീണ്ടും ഇന്നലെ രാത്രി കണ്ട കാർമേഘം ഉരുണ്ടു കയറി പെയ്യാൻ കാത്ത് നിന്നു. അത് പെയ്തൊടുങ്ങതു തടയാൻ, അവൻ തിരിഞ്ഞു നോക്കാതെ സ്റ്റെപ് ഇറങ്ങി നടന്നു. അജു ബോണറ്റ് അടച്ചു വണ്ടിയിൽ കയറി, ജോൺ അത് സ്റ്റാർട്ട് ചെയ്തു, ഉറക്കത്തിലായിരുന്ന കാർ, തപ്പി പിടഞ്ഞു എഴുന്നേറ്റു ഒന്നു മുരണ്ട്, കോട്ടുവായിട്ടു മുന്നോട്ടു നീങ്ങി, അഭി ഒരിക്കൽ കൂടി എന്നെ നോക്കി. കാർ ലോകത്തിനെ അങ്ങേ മൂലയിൽ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.
അതുവരെ സന്തോഷത്തിൽ നിന്നിരുന്ന മീനാക്ഷി ദേഷ്യത്തിൽ ചവിട്ടിതുള്ളി മുകളിലേക്ക് കയറിപ്പോയി.
ദേഷ്യം മാറിയിട്ടില്ല. ഞാൻ മുകളിൽ കയറിചെന്നപ്പോൾ അവളുടെ മുഖം തുലാവര്ഷ രാത്രികൾ എന്നപോലെ ഇരുണ്ടു കൂടിയിട്ടുണ്ട്. അവളുടെ ട്രാവൽ ബാഗിൽ, അവിടവിടെ ചിതറികിടക്കുന്ന വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നുണ്ട്, ഇടയിൽ എന്റെ ഒരു ബനിയനും കയറിപ്പോയി അവളതു ദേഷ്യത്തിൽ തിരിച്ചെടുത്തു കട്ടിലിന്റെ ഒരു കോണിലേക്കു വലിച്ചെറിഞ്ഞു അടുക്കിപെറുക്കൽ തുടർന്നു.
: മീനാക്ഷി (ഞാൻ വിളിച്ചത് അവളുടെ ദേഷ്യത്തെ ഇരട്ടിപ്പിച്ചേ ഉള്ളു, മടക്കി വയ്ക്കൽ നിർത്തി ഡ്രെസ്സുകൾ കുത്തി കയറ്റി തുടങ്ങി)
: എനിക്ക് അപ്പോ അവരുടെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ മറ്റൊരു വഴിയും തോന്നിയില്ല. പറ്റിപ്പോയി.
: മറ്റൊരു വഴിയും കണ്ടില്ലെങ്ങി കല്യാണം കഴിക്കലാണോ ഒരുവഴി, ഞാൻ ശ്രീയോട് ഇനി എന്ത് പറയും. (അവള് നിരാശാഭവത്തിൽ പറഞ്ഞു നിർത്തി, ശരിയാണ് എന്നെപോലെ അലസനായ ഒരാളെ കല്യാണം കഴിക്കാൻ ഞാൻ പോലും ഒന്നാലോചിച്ചിട്ട് വേണ്ടെന്നേ പറയു)
: വേറെ എന്ത് പറഞ്ഞ അവരെ ഒന്ന് നിർത്ത നീ തന്നെ പറ, ഇതല്ലാതെ മറ്റെന്തു ചെയ്തിരുന്നെങ്കിലും നിന്നെ അവരിവിടന്നു വലിച്ചിഴച്ചു കൊണ്ട് പോയേനെ, അടുത്ത മുഹൂർത്തത്തിൽ ആരുടേലും തലേല് വച്ച് കെട്ടിയേനെ, എനിക്ക് വല്ലതും ചോദിക്കാൻ പറ്റോ?, എതിർക്കാൻ പറ്റോ?, നീ തന്നെ പറ.
മീനാക്ഷി ആലോചനയിലേക്കു വീണു.
: എന്നാലും ഈ താലി…. അവൾ അതിൽ പിടിച്ചു നിന്നു.
: അത് വെറും ഒരു മഞ്ഞ ഒരു ചരടല്ലേ, എപ്പോ വേണമെങ്കിലും പൊട്ടിച്ചു കളയാം, ശ്രീറാമിനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം. (നിറഞ്ഞ ഒരു മൗനത്തിനു ശേഷം ഞാൻ തുടർന്നു)
അമ്മക്ക് നീ ന്നു പറഞ്ഞ ജീവൻ ആയിരുന്നു, എന്റെ ഓർമയിൽ ഇപ്പോഴും അമ്മയെ ഓർത്തു ആ തറയിൽ കിടന്നു കരയുന്ന ഒരു നീ ഉണ്ട്. ആ നിനക്ക് വേണ്ടി ഞാൻ മരിക്കും.
ഞാൻ പറഞ്ഞതിൽ അവൾക് താങ്ങാവുന്നതിലും അപ്പുറം ഉള്ള എന്തൊക്കെയോ ഉണ്ടായിരുന്നു, കൂടുതൽ ഏങ്ങൽ അടിച്ചു തേങ്ങികൊണ്ട് അവൾ ബാഗും എടുത്തു ഇറങ്ങി, നടന്നു നീങ്ങുന്ന അവളുടെ തല, കരച്ചിലിന്റെ ആന്ദോളനത്തിനൊത്തു ദോലനം ചെയ്യുന്നുണ്ടായിരുന്നു. മുടിഴകൾ എനിക്ക് നേരെ അവയുടെ കൈകൾ നീട്ടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ, ഒരു യാത്രപോലും പറയാതെ അവൾ നടന്നകന്നു. തൊടിയിലെ ആഞ്ഞിലിയെന്നോണം നിശ്ചലമായി അതും നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
പറയാതെ എവിടെ നിന്നോ ഒരുദിവസം കയറി വന്ന അവൾ, പറയാതെ തന്നെ തിരിച്ചു പോയി, ഞാൻ സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്, അവളെ കയറ്റിയ ഓട്ടോറിക്ഷ, കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കിനിന്നു.
********************************
നേരം ഒരുപാടായി, പുറമെ ഇരുള് കയറും തോറും എന്റെ ഉള്ളിൽ ആധിയും കയറിക്കയറി വന്നു. ഈ നേരം കേട്ട നേരത്തു ആ പെണ്ണ് എവിടെയാവും പോയിട്ടുണ്ടാവുക, ഹോസ്റ്റലിൽ എത്തിയിരിക്കുമോ. ഫ്ലാറ്റ് പൂട്ടി ഞാൻ വേഗം ഗണേശപുറത്തേക്കു പുറപ്പെട്ടു. യാതൊരു ലെക്കും ലഗാനും ഇല്ലാത്ത വാച്ച്മാനോട് ചോദിച്ചപ്പോൾ,
“തെരിയാത് സാർ” എന്നല്ലാതെ മറ്റൊരുത്തരവും കിട്ടിയില്ല. കുമുദത്തെയെങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ ചോദിക്കാമായിരുന്നു….
സാധാരണമായ എല്ലാവഴികളും നശിക്കുമ്പോൾ നമ്മളെല്ലാം സാഹസികരായി മാറും, എട്ടടിയോളം ഉയരം വരുന്ന പാറക്കല്ലിൽ കെട്ടിപ്പൊക്കിയ ആ ആജാനുബാഹു ആയ മതിൽ ഞാൻ ചാടാൻ തീരുമാനിച്ചു. ഇരുള് വീണ ഒരു മറവിൽ മതിലിൽ തള്ളി നിന്നിരുന്ന പാറക്കല്ലുകളിൽ ചവിട്ടി ഞാൻ ബദ്ധപ്പെട്ട് കയറി. മാനത്തു അമ്പിളിമാത്രം എന്റെ ഈ കസർത്തു കണ്ടു ചിരിച്ചുനിന്നു. അപ്പുറത്തേക്ക് എത്ര താഴ്ചയുണ്ടെന്നു അറിയില്ല താഴെ ഇരുട്ട് കെട്ടി കിടക്കുകയാണ്. ഒന്നും നോക്കിയില്ല ചാടി. ഇപ്പുറത്തു മതിലിനു ഉയരം കുറവായതു കൊണ്ട്, ചത്തില്ല.
