മീനാക്ഷി കല്യാണം – 3

രണ്ടു ദിവസം മുന്നേ, അതോ മൂന്നോ… ഒർമ്മ കിട്ടുന്നില്ല, ആത്തിഫ് അലിയും, ശ്രീരാഗ് ഭാസിയും വന്നിരുന്നു, എന്നെ കാണാൻ വന്നൊതൊന്നും അല്ല, ദുബൈയില് ഷൂട്ട് ഉണ്ട് അത് കഴിഞ്ഞു റെക്കോർഡിങ് നു ചെന്നൈയിൽ വരും, കാറ് എന്റെ പാർക്കിംഗ് ലോട്ടിൽ ഇടുന്നുണ്ടെന്നു പറയാൻ വന്നതാണ്. എന്റെ കോലം കണ്ടിട്ടാവും, അതികം സംസാരിക്കാൻ നിന്നില്ല വേഗം ഇറങ്ങി. ഒരു സൈക്കിൾ പോലും ഇല്ലാത്ത എനിക്കെന്തിനാണ് പാർക്കിംഗ് ലോട്ട് എന്നാണ് ഞാൻ ആലോചിക്കുന്നതു. താക്കോൽ ഇവിടെ എവിടെയോ അവൻ ഇട്ടിട്ടുണ്ട്. എവിടേലും ആവട്ടെ തിരിച്ചു വരുമ്പോ അവൻ തന്നെ തെരഞ്ഞു കണ്ടുപിടിച്ചോളും. എന്റെ ബ്രഷ് എവിടെ ആണെന്നാണ് ആദ്യം കണ്ടു പിടിക്കേണ്ടത്. ഞാൻ ഒരു പ്രൈവറ്റ് ഡിക്റ്റക്റ്റീവ്നെ പോലെ കണ്ടു പിടിക്കാൻ ഉള്ള കാര്യങ്ങളുടെ ലിസ്റ്റ് ഇട്ടു. സുകുമാര കുറുപ്പിനെ കണ്ടുപിടിക്കാൻ പോലും ഇത്ര പാടില്ല. പല്ലുതേച്ചു ഒരുഗ്ലാസ്സ് കട്ടൻചായ പോലും ഇട്ടുകുടിക്കാൻ മനസ്സാന്നിധ്യം ഇല്ലാതെ ഞാൻ മേശയിൽ തലവച്ചു കിടന്നു.

റൂമിലേക്ക് കടന്നാൽ അവിടെ അവളിപ്പോഴും നിറഞ്ഞു നിക്കുന്ന പോലെ ഒരു തോന്നലാണ്. ഒരാഴ്ച്ചയായി സോഫയിൽ തന്നെ ആണ് കിടപ്പ്. ഒരു ദിവസം കൊണ്ട് ആർക്കെങ്കിലും ആരോടെങ്കിലും, ഇത്രയും ഇഷ്ടം തോന്നുമോ? ഏയ് ഒരിക്കലും ഇല്ല, ഇത് വെറും ഇൻഫാച്ചുവേഷൻ, പച്ചമലയാളത്തിൽ മതിഭ്രമം. മനസ്സിന് ബലം കുറയുമ്പോ തോന്നുന്നത്. ഇതിപ്പോ മാറും, അവളെ മറന്നുപോകും, എല്ലാം പഴയപോലെ ആകും, മുങ്ങിതാഴുന്നവൻ വിടുന്ന കുമിളകൾ പോലെ, എന്റെ അവ്യക്‌തമായ പുലമ്പൽ ആ ആളൊഴിഞ്ഞ മുറിയിൽ അലയടിച്ചു.
കണ്ണടച്ച് കിടക്കുമ്പോൾ ആരുടെയോ കാലടിശബ്ദം എനിക്കടുത്തു വരുന്നത് പോലെ തോന്നി. എഴുന്നേറ്റു നോക്കാൻ ഉഷാറ് തോന്നാത്തത് കൊണ്ട് ഞാൻ അങ്ങനെ തന്നെ കിടന്നു.

: എന്ന ആവിതമ്പി ഇന്ത നേര ത്തിലെ തൂക്കം, എഴുന്ത്രി, അക്ക ഉനക്ക് സക്കരസാദം കൊണ്ട് വന്തിരുക്കെ. എൻ തമ്പി എഴുന്ത്രു.

(വന്നിരിക്കണത് സുബലക്ഷി അമ്മാൾ, ഞങ്ങടെ സ്വന്തം ലക്ഷ്മി അക്ക ആണ്, സെൽവണ്ണൻറെ പൊണ്ടാട്ടി, തമിഴ് സംസാരിക്കാൻ ആണ് കൂടുതൽ ഇഷ്ടം എന്നെയുള്ളൂ, മൂപ്പത്തി ശുദ്ധമലയാളി ആണ്. ഒരു പാലക്കാടുകാരി സാധുസ്ത്രീ . പഴയ ഒരു വിപ്ലവപ്രണയ കഥയിലെ നായികാ ആണ്. അഗ്രഹാരവും, സകല ആടംബരങ്ങളും വിട്ടു സെൽവ അണ്ണന്റെ ഒപ്പം പത്തു വര്ഷങ്ങള്ക്കു മുന്ന് ഇതേ ദിവസം ഇറങ്ങി പോന്നതാണ്. അതിന്റെ വിപ്ലവാത്മകമായ ഓർമ്മയ്ക്ക് ഉണ്ടാക്കിയ ശർക്കരപായസം എനിക്ക് തരാൻ സന്തോഷത്തോടെ വന്നിരിക്കാണ്. എന്ത് വിശേഷം ഉണ്ടെങ്കിലും അമ്മാൾ പായസം വയ്ക്കും, അത് വീട്ടിലെ നായക്കുട്ടിയുടെ പിറന്നാൾ ആണെങ്കിൽ കൂടി. ഞാൻ ആണ് സ്ഥിരം അതിന്റെ ആദ്യ ഇര , ചുമ്മാ പറഞ്ഞതാണ് ട്ടോ, പായസത്തിൽ അമ്മാളിനെ തോൽപ്പിക്കാൻ ഈ ടോട്ടൽ മദ്രസി പട്ടണത്തിൽ വേറൊരാളില്ല. അത്രയ്ക്ക് ഭേഷ് ആണ്. എന്റെ പാചകത്തിന്റെ ആരാധിക കൂടിയാണ്, എന്ത് വച്ചാലും ഞാൻ ഒരുപങ്ക് അവർക്കും കൊടുക്കും.)

: എന്ന ആവി റൂം ഇപ്പടി, (അക്ക ചുറ്റും നോക്കി പറഞ്ഞു തുടങ്ങി) സാധാരണ എല്ലാം അടുക്കി പറക്കി വക്കണതാണല്ലോ നീയ്. ഇതിപ്പോ കുന്നംകുളം ബസ് സ്റ്റാൻഡിലു, ബസ്സുകിടക്കണ പോലെ ഇണ്ട് ല്ലോ. (ഞാൻ നോക്കുമ്പോ അക്ക മൂക്കത്തു വിരൽ വച്ച് നിൽപ്പുണ്ട്),

: യെതാവത് പ്രച്ഛനയാ തമ്പി (എന്റെ കോലം കണ്ടു അവർ ആകുലപ്പെട്ടു ചോദിച്ചു)

എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന ചോദ്യം എന്നെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നു.

: പ്രശനം ഒന്നും ഇല്ല അക്ക, കുറച്ചു നാളായി നല്ല തിരക്കിലായിരുന്നു, ഒരു ഒഴിവു കിട്ടിയിട്ട് എല്ലാം അടുക്കി പെറുക്കി വയ്ക്കണംന്ന് വച്ചിരിക്കയിരുന്നു. എന്തായാലും അതോണ്ട് ഈ പട്ടാമ്പികാരുടെ വായുന്നു ശുദ്ധമലയാളം ഒന്ന് കേൾക്കാൻ പറ്റിലോ.
ഞാൻ ചുമ്മാ ഒരു കോമഡി ഇട്ടു അപ്പോഴത്തെ സന്ദര്‍ഭം ലഘുവാക്കി.

: നീ ഈ പായസം ശാപ്പിട്ടുപാര്, ഞങ്ങളു പാലക്കാടുകാരുടെ മലയാളം പോലെത്തന്നെ അടിപൊളി ആണ് പായസവും. (അവർ നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു)

: ഇന്ന് ശർക്കര കുറച്ചു കൂടുതൽ ആണല്ലോ, സെൽവ അണ്ണന് ഷുഗറു കൂട്ടോ നിങ്ങള്.

: ഇത് പാത്താവാത് ആനിവേഴ്സറി അല്ലെ ആവി, മധുരം കുറച്ചു തൂക്കലായിര്ക്കട്ടുംന്ന് വച്ച്‌. ഇത്തിരി മധുരം കൂടിയാലെങ്കിലും ആ മനുഷ്യന് അതൊന്നു ഓർമ്മ വരട്ടെന്നു വച്ചു.

ലക്ഷ്മി അക്ക കെറുവ് വച്ചു, ഞാൻ അത് കണ്ടു വെറുതെ ചിരിച്ചു.

ഞാൻ അല്പം പായസം എടുത്ത് കഴിച്ചുകൊണ്ട് ലക്ഷ്മി അക്കയെ നോക്കി. അവർ താലി രണ്ടു കണ്ണിലും പ്രാർത്ഥനാപൂർവ്വം ചേർത്ത് വച്ച് ഭക്തിയോടെ താഴേക്കിട്ടു, നേരത്തെ കണവനെ പറ്റി കെറുവ് പറഞ്ഞതിന് മാപ്പു ചോദിക്കാവും. അവരിത് ഇടയ്ക്കിടയ്ക്ക് ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പെട്ടന്ന് തോന്നിയ കൗതുകത്തിൽ ഞാൻ അവരോടു ചോദിച്ചു.

: അക്ക താലിക്കു എന്താ ഇത്ര പ്രാധാന്യം, അത് വെറും മഞ്ഞ ചരടല്ലേ. എപ്പോ വേണങ്കി പൊട്ടിച്ചെറിയാൻ പറ്റില്ലേ. സ്നേഹം അല്ലെ ഏറ്റവും വലുത്.

അമ്മാൾ എന്നെ ഒന്ന് അത്ഭുതത്തോടെ നോക്കി, ഇവിടെ നടന്ന സര്ക്കസ് ഒന്നും അവരറിഞ്ഞിട്ടില്ല. ആരും അറിഞ്ഞിട്ടില്ല. എനിക്ക് കല്യാണ ആശ വന്നെന്നു തോന്നിക്കാണും പാവത്തിന്.

അക്ക വാത്സല്യത്തോടെ എന്റെ തലയിൽ തലോടി, ലക്ഷ്മി അമ്മാളിൻറെ താലി മാഹാത്മ്യം പറഞ്ഞു തുടങ്ങി.

: മോനെ, ശരിയാണ് സ്നേഹം എല്ലാത്തിനും മുകളിൽ തന്നെയാണ്. പക്ഷെ താലി, അത് വെറും ഒരു മഞ്ഞ ചരട് അല്ല, അത് യാഥാർഥ്യവും മനോരാജ്യങ്ങളും കൂട്ടികെട്ടുന്ന ഒരു മാന്ത്രിക നാരാണ്, അവസാനം വരെ പിരിയാതെ കൂടെയുണ്ടാവുമെന്നു പറയാതെ പറയുന്ന വാക്കാണ്.

അത്രക് വലിയൊരു ആശയം വെറും വയറ്റിൽ ദഹിച്ചില്ല. ഞാൻ പിന്നെയും മനസ്സിൽ തോന്നിയ ഒരു സംശയം ചോദിച്ചു.

: അപ്പോൾ വിവാഹമോചനങ്ങളോ, അതും അവശ്യം വേണ്ടതല്ലേ, ഒന്നിച്ചു ജീവിക്കാൻ കഴിയാത്തവർ പിരിയേണ്ടതും അനിവാര്യം അല്ലെ. അപ്പൊ താലിക്ക്, ആ കൊടുത്ത വാക്കിനു അവിടെ എന്താണ് പ്രസക്തി.
ലക്ഷ്മി അമ്മാൾ ചൂടാവും എന്ന് പ്രതീക്ഷിച്ചാണ് ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയത്. പക്ഷെ ഞാൻ അവിടെ കണ്ടത് തിരുവാതിരക്കു വച്ച നിറദീപമെന്നോണം ഒരു നിറഞ്ഞ പുഞ്ചിരിയാണ്.

: ആവി മോനെ, ഒന്നിച്ചു ജീവിക്കാൻ എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല, ഓരോരുത്തരും ഓരോ തരം വ്യക്തികളല്ലേ. അതുകൊണ്ടു ദാമ്പത്യ ജീവിതത്തിൽ നിന്നൊരു പിൻവാങ്ങലും വേണ്ടത് തന്നെ.

(അവർ വീണ്ടും ഒരു ശാന്തമായ ചിരിയോടെ പറഞ്ഞു തുടർന്നു)

എങ്കിലും നല്ല സ്നേഹിതരായി ഇരിക്കാമല്ലോ ഈ ജീവിതകാലം മുഴുവൻ. ജീവിതം വളരെ ചെറുതാണ് ആവി, അത് നമ്മൾ മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഈ ചരട് ഒരു അടയാളമാണ്, നമ്മൾ ഒരിക്കൽ അന്തമായി പരസ്പരം സ്നേഹിച്ചിരുന്നു, ഏതു മോശം അവസ്ഥയിലും നമ്മൾ അത് തുടർന്നുകൊണ്ടിരിക്കും എന്ന മൗനമായ വാക്ക്.

Leave a Reply

Your email address will not be published. Required fields are marked *