മീനാക്ഷി കല്യാണം – 4

സെൽവ അണ്ണനും കുടുംബവും നാട്ടിൽ പോയിരിക്കാണ്. ടോണിനെ വിളിക്കാം.

പനിയാണ്, പാരസെറ്റമോളും കൊണ്ട് വരാൻ പറഞ്ഞു ഫോൺവച്ച്.

20 മിനിറ്റിൽ ആളെത്തി, ഇവന്റെ തലക്കെന്തോ ഓളം ഉണ്ടെന്നു എനിക്ക് തോന്നിപോയി, രണ്ടു പാരസെറ്റമോളു വാങ്ങിവരാൻ പറഞ്ഞതിന് അവൻ എൻഫീൽഡിൽ, റൈഡർ ജാക്കറ്റും, സൺഗ്ലാസും, സേഫ്‌റ്റി ഗിയറുകളും, ബൂട്ടും ഇട്ട് ഹെൽമെറ്റും വച്ചു കുളുമാണാലിക്ക് ടൂറ്പോകാൻ പാകത്തിലാണ് വന്നിരിക്കുന്നത്.
പാരസെറ്റമോൾ എന്റെ കൈയിൽ തന്നിട്ട് അവൻ മണിച്ചിത്രതാഴിൽ സണ്ണി തടയുമ്പോലെ, ഞാൻ അത് കഴിക്കുന്നത് തടഞ്ഞു സിനിമ സ്റ്റൈലിൽ നിന്നു.

“ അളിയാ ഞാൻ എന്താ വെറും മണ്ടനാണെന്നു വച്ചോ”

ഞാൻ അവനെ മിഴിച്ചു നോക്കി.

“അതിലിപ്പോ എന്താ സംശയം? നീ മണ്ടൻ തന്നെ”

“അല്ല നിന്റെ ഡയലോഗ് അതല്ല. ഞാൻ എന്താ കൊണ്ടന്നരിക്കണെന്നറിഞ്ഞ നീ ഈ ടോണീനെ കെട്ടിപിടിച്ചു, ഗുഡ് ബോയ് ന്നു പറയും.”

“മൈരെന്നെ” ഞാൻ ആരോടന്നില്ലാതെ പറഞ്ഞു.

അവൻ പോക്കെറ്റിനു ഒരു പൊതി വലിച്ചെടുത്തു.

“അളിയാ പാരസെറ്റമോൾ വെറുംവയറ്റി കഴിക്കാൻ പാടില്ല എന്തേലും കഴിച്ചിട്ട് വേണം കഴിക്കാൻ, അത് പോലും അറിയാത്ത താൻ എന്തൊരു ശോകം ആടോ?”

അവൻ ആ പൊതി അഴിച്ചു തൊടങ്ങി.

“എല്ലാടത്തും ഈ ടോണീടെ കൈ എത്തണമെന്ന് പറഞ്ഞ എന്താ ചെയ്യാ, ആ മെഡിക്കൽ ഷോപ്പിലെ ക്യൂട്ട് കുട്ടി പറഞ്ഞപ്പഴേ ഞാൻ സാധനം സെറ്റ് ആക്കി”

അവൻ പൊതി അഴിച്ചു എന്റെ മുന്നിൽ വച്ചു, ഞാൻ തലയ്ക്കു കൈകൊടുത്തു പനിപിടിച്ചു ചക്രശ്വാസം വലിക്കണ എനിക്ക് അവൻ കഴിക്കാൻ കൊണ്ട് വന്നിട്ടുള്ള, ത്രിബിൾ ചീസ്, ഡബിൾ പാറ്റി ബീഫ്ബർഗറിനെയും അവനെയും മാറി മാറി നോക്കി.

“അളിയാ ഉള്ളിൽ മൊട്ട വറുത്തതും ഉണ്ട്, ജംബോ ആണ് ജംബോ” അവനൊന്നു ഇളിച്ചു.

“എടാ മാമല മൈരേ,നീ മണ്ടൻ ആണെന്ന് എനിക്ക് അറിയ ഇത്ര മണ്ടൻ ആണെന്ന് വച്ചില്ല. പനിപിടിച്ചു ചാവാൻ കിടക്കണോർക്ക്, ബീഫ്ബർഗർ ആണോടാ വാനിച്ചിട്ടും വരണത്, അതും ത്രിബിൾ പാറ്റി.”

അതവൻ പ്രതീക്ഷിച്ചില്ല, “അളിയാ ഡബിൾ പാറ്റി ആണ്, ത്രിബിളിനു ഫണ്ട് ഒത്തില്ല.”

ഞാൻ അവനെ കാട്ടുമുത്തപ്പൻ എന്നോണം തൊഴുതു. “നീ ഒരു കട്ടൻചായ ഇട്, അറിഞ്ഞോ അറിയാതെയോ നീ ബൺ ഉള്ള സാധനം ആണ് കൊണ്ട് വന്നത്. അത് ചായയിൽ മുക്കിയെങ്കിലും ഞാൻ കഴിക്കട്ടെ.”

പച്ചക്കറിയും, ചീസും, ബീഫും വലിച്ചു പൊറത്തിട്ടു, ഞാൻ അത് അവനിട്ട കട്ടൻചായയിൽ മുക്കി ബണ്ണ് കഴിച്ചു ഗുളികയും വിഴുങ്ങികെടന്നു.

“അളിയാ ഞാൻ കൊച്ചിക്കു പോകാൻ ഇറങ്ങിയതാണ്, ലാലേട്ടന്റെ പുതിയ പടം കിട്ടിയിട്ടുണ്ട്, ഞാൻ വിളിച്ചു പറയട്ടെ, ഞാൻ വൈകുമെന്നു.”
“ഫ മൈരേ, നീ എന്താ എന്റെ കെട്ടിയോളാ എനിക്ക് കൂട്ടിരിക്കാൻ, എനിക്കൊരു കൊഴപ്പം ഇല്ല വൈകീട്ട് ശരിയാവും, ഇന്നലെ മഴ കൊണ്ടെന്റെയാ. നീ പോവാൻ നോക്ക്, ഉച്ചക്കൊരു ട്രെയിൻ ഇണ്ട്, ബൈക്ക് ഇവിടെ ഇരിക്കട്ടെ, എനിക്ക് ആവശ്യം വരും.”

“എന്നാ ഞാൻ നിന്റെ ശരിക്കുള്ള കെട്ടിയോളോട് വിളിച്ചു പറയട്ടെ ഇവിടെ വന്നിരിക്കാൻ” അവനൊരു വളിച്ച ചിരിചിരിച്ചു.

അവൻ പിന്നെ അധികം ചുറ്റിപറ്റി നിക്കാതെ, പോയി.

ഞാൻ പാരസെറ്റാമോളിന്റെ ലഹരിയിൽ ഗാഢമായ ഉറക്കത്തിലേക്കും വീണു.

ക്ഷീണം ഉള്ളപ്പോ പാരസെറ്റമോൾ കഴിക്കുന്നത് സൂക്ഷിച്ചു വേണം, ആരും വിളിച്ചില്ലെങ്കി നമ്മള് ചെലപ്പോ അടുത്ത ദിവസം വരെയും ഉറങ്ങിപോവും. ഞാൻ എണീറ്റപ്പോ പന്ത്രണ്ടര, ഉച്ചക്കു പന്ത്രണ്ടര അവണെ ദൈവമേ….

അല്ല, എനിക്ക് തെറ്റി, കനത്ത ഇരുള് ഈ ഇടുങ്ങിയ റൂമിലും, പുറത്തും ഒരുപോലെ വിരാജിക്കുന്നുണ്ട്. കൂമന്റെയും, എവിടെന്നോ കേറിവന്ന ഒരു നശിച്ച ചീവിടിന്റെയും ശബ്ദം മുറിയിൽ നിറഞ്ഞു കേൾക്കുന്നുണ്ട്. ഞാൻ ആകെ വിയർപ്പിൽ മുങ്ങി ഇരിപ്പാണ്, പനി അയഞ്ഞതാണ്.

അയ്യോ മീനാക്ഷി അവൾ വല്ലതും കഴിച്ചിണ്ടാവോ. ഞാൻ ഫോൺ എടുത്തു നോക്കി, വൈകുന്നേരം 6 മണിക്ക് രണ്ടു മിസ്സ്ഡ് കാൾ ഉണ്ട്, വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്.

വയ്യെങ്കിലും ക്ഷീണം ഉണ്ടെങ്കിലും, ഞാൻ എഴുന്നേറ്റു നാലഞ്ചു ഏത്തക്ക എടുത്ത് നെടുകെ കീറി, പാകത്തിൽ കലക്കിയ മൈദമാവിൽ, കുറച്ചു കറുത്ത എള്ളും ഇട്ട്, എണ്ണ ചൂടാക്കാൻ വച്ചു, കീറിയ പഴുത്ത ഏത്തക്ക, മാവിൽ തഴുകി, ഏത്തക്ക പൊരിച്ചു.

പനിപോലും കണക്കിലെടുക്കാതെ, രാത്രി ഒരു മണിക്ക് ഞാൻ ഒരു പ്രാന്തനെപ്പോലെ ആ ഫ്ലാറ്റിൽ ഏത്തക്കഅപ്പം പൊരിച്ച്‌ കൊണ്ടിരുന്നു.

അതും പൊതിഞ്ഞു ടോണിയുടെ വണ്ടിയുടെ ചാവിയും എടുത്തു നടന്നു. പോകുന്ന വഴിക്ക്, മുകളിലെ വീട്ടിലെ പനീർസെൽവത്തിന്റെ പൊണ്ടാട്ടി കഴുകി ഉണക്കാൻ ഇട്ട സാധങ്ങളുടെ, കൂട്ടത്തിൽ ഒരു മങ്കിക്യാപ്പും കണ്ടു, അതെടുത്തിട്ടു, അവിടെ എത്തണേന് മുന്നേ തണുപ്പടിച്ചു ഇനി പനി കൂട്ടണ്ട.

ആളൊഴിഞ്ഞ റോഡിലൂടെ ഞാൻ വണ്ടി പായിച്ചു, ഇന്ന് ഒരുപാട് വൈകി. നല്ല കുളിര് ഇപ്പോഴും ഉണ്ട്. പനി മുഴുവനായും പിടിവിട്ടിട്ടില്ല. മങ്കിക്യാപ് എടുത്തത് എത്ര നന്നായി.
************************

എങ്ങനെയൊക്കെയോ പൊത്തിപിടിച്ചു കയറി, മുകളിന്നു താഴേക്ക് നോക്കുമ്പോ തലകറങ്ങുന്നുണ്ട്. കുറച്ചു നേരം ജാലകത്തിനു മുൻപിൽ നിന്നു, തുറന്നില്ല, ആരും തുറന്നില്ല, അല്ലെങ്കി ശബ്ദം കേട്ടാൽ അപ്പൊ തന്നെ തുറക്കുന്നതാണ്. വേണ്ടായിരുന്നു ഒന്നും. മീനാക്ഷി ന്ന് പറഞ്ഞു രണ്ടു വട്ടം മുട്ടി വിളിച്ചിട്ടും, തുറന്നില്ല, ഞാൻ തളർന്നു സൺഷേഡിൽ ഇരുന്നു.

“എന്തിനാ വന്നിരിക്കണെ, ഇനിം കെട്ടിപിടിക്കാനോ ഉമ്മ വെക്കനോ ആണോ?”

എനിക്ക് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല.

“ഉണ്ണിയേട്ടന് അറിയാവുന്നതല്ലേ എല്ലാം, ഞാൻ വേറൊരാളെ മനസ്സികൊണ്ട് നടക്കണ പെണ്ണാണെന്ന്, ശ്രീ പോലും എന്നോട് ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ല”

ഞാൻ ഒരു നെടുവീപ്പിട്ടു, പുറകിലെ ചുവരിലേക്കു ചാരി, തലക്കുമുകളിൽ ജനലിനോട് ചേർന്ന് കേൾക്കുന്ന അവളുടെ ശബ്ദവും കേട്ടിരുന്നു .

“ഈ താലിയുടെ ബലത്തിൽ ആണോ എന്നോടിങ്ങനെ ചെയ്തേ, പൊട്ടിച്ചു തന്നുവിടട്ടെ ഇപ്പൊ തന്നെ ഞാൻ ഇത് കൈയിൽ”

എന്റെ നെഞ്ചിൽ ഒരു വിങ്ങൽ കടന്നു വന്നു.

“എനിക്കൊരു തെറ്റ് പറ്റിപ്പോയി. പെട്ടന്ന് പൊട്ടബുദ്ധിക്ക് എന്തൊക്കെയോ മനസ്സിൽ തോന്നിപോയി, ഇനി ഒരിക്കലും ഉണ്ടാവില്ല. എന്നോട് ക്ഷമിക്ക് നീ.” എന്റെ ശബ്ദത്തിൽ എന്റെ ജീവിതത്തിൽ ഇതുവരെ തിങ്ങി നിറഞ്ഞ മുഴുവൻ നിരാശയും കലർന്നിരുന്നു.

ഞാൻ വെറുതെ ഇരുട്ടിലേക്കും നോക്കിയിരുന്നു, കണ്ണിൽ അൽപ്പം നനവ് തോന്നുന്നുണ്ടായിരുന്നു.

“തമാശക്ക് ഓരോന്ന് പറയുവെങ്കിലും, എനിക്ക് ഉണ്ണിയേട്ടനെ എൻ്റെ ഭർത്താവായൊന്നും കഴിയില്ല, അങ്ങനെ വിചാരിക്കേം വേണ്ട. ഈ നശിച്ച മാസം കഴിഞ്ഞ നമ്മൾ ഇനി ഒരിക്കലും ജീവിതത്തിൽ കാണാനും പോണില്ല. പോകുന്നതിനു മുന്ന് ഈ താലിയും ഞാൻ ഊരി കയ്യിൽ തരും.” അവൾ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ ഇടറുന്ന സ്വരത്തിൽ ഇത് പറഞ്ഞവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *