മീനാക്ഷി കല്യാണം – 4

അവളുടെ ഓരോ വാക്കിലും മനസ്സിൽ വല്ലാത്തൊരു വേദന തോന്നുന്നുണ്ടായിരുന്നു, അർഹത ഇല്ലാത്തതെന്തോ ആശിച്ചു പോയത് പോലെ. ഞാൻ അനങ്ങാൻപോലും പറ്റാതെ, ആ നിശാകാറ്റും ഏറ്റ്, സൺഷേഡിയിൽ ഇരുന്നു, താരകങ്ങൾ എൻ്റെ അവസ്ഥ കണ്ടു സമാധാനിപ്പിക്കാൻ പോലും വരികളില്ലാതെ കണ്ണുംചിമ്മി നിന്നു.

മുകളിൽ ജനൽ തുറക്കപെട്ടു, എഴുന്നേൽക്കാനോ, അവളെ ഒന്ന് തലയുയർത്തി നോക്കനോ പോലും ശക്തി ഇല്ലാതെ ഞാൻ അവിടെ തന്നെ ഇരുന്നു.
“ഒരു ഉമ്മ തന്നപ്പോഴേക്കും, ഞാൻ അങ്ങട് മുഴുവനായും നിങ്ങളുടെ ആയിപോയിന്നു തോന്നീലെ ഉണ്ണിയേട്ടാ, ഇന്ന് കാലത്തു ഭക്ഷണവും കൊണ്ട് വന്നില്ല, വിളിച്ചു നാല് കണ്ണ് പൊട്ടണ ചീത്ത പറയാന്നു വച്ചു വിളിച്ചപ്പോൾ ഫോണും എടുത്തില്ല, ഇതൊക്കെ ചെയ്തത്കൂട്ടിയത് ഇതിനു വേണ്ടി മാത്രം ആയിരുന്നല്ലേ.”

അവൾ വീണ്ടും, വീണ്ടും ഭാരിച്ച ഒരുപാട് സങ്കടം ഉണ്ടാക്കുന്ന ചോദ്യങ്ങൾ എന്റെ മുകളിലേക്കിട്ടു. അതിൽ കൂടുതൽ താങ്ങാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല, ഞാൻ ഏത്തക്ക അപ്പം അവൾക്കും കൊടുത്തു അവിടന്ന് വേഗം പോകാം എന്ന് വിചാരിച്ചു എഴുന്നേറ്റു.

എഴുന്നേറ്റപ്പോൾ തലചെറുതായി ഒന്ന് കറങ്ങി ഞാൻ ചുമരിൽ ചാരി സൺഷേഡിൽ നിന്ന് വീഴാതെ പാട് പെട്ടു, താഴെ കരിങ്കല്ല് കൂട്ടിയിട്ടുണ്ട് വീണാൽ തല പൊളിഞ്ഞതു തന്നെ.

എന്റെ ഈ കോലവും, നിൽപ്പും കണ്ടു മീനാക്ഷി ആകെ പേടിച്ചുപോയി, ക്ഷീണം കൺപോളകൾ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോയിരുന്നു, ഉഗ്രമായ കുളിരിൽ ഇടതടവില്ലാതെ ഞാൻ വിറച്ചു കൊണ്ടിരുന്നു, തലയിലെ മങ്കിക്യാപും ഇട്ടു വിറച്ചുകൊണ്ടുള്ള നിൽപ്പും, തലകറങ്ങിയുള്ള നിലകിട്ടാതെ പോയതും, കാര്യങ്ങൾ പന്തിയല്ലെന്ന് അവൾക് തോന്നിയിരിക്കാം.

“അയ്യോ… ഏതാ ഉണ്ണിയേട്ടാ പറ്റിയെ…. അവൾ ഒരു ഓളിയോടെ ജനലിനു പുറത്തേക്കു കൈകളിട്ടു എന്നെ ചേർത്ത് പിടിച്ചു, ഞാൻ ഒരു ചായസമോവർ പോലെ തിളച്ചുപൊള്ളുന്നുണ്ടായിരുന്നു, അതവളിലെ പേടിയെ ഇരട്ടിപ്പിച്ചു, അവൾ ഭയത്തോടെ ശബ്ദമിട്ടതും, ചേർത്ത് പിടിച്ചിരുന്ന അവളുടെ നെഞ്ചിന്റെ മിടിപ്പ് വേഗത്തിലായതും, എനിക്കത്ഭുതം തോന്നി, എനിക്കെന്തു പറ്റിയാലും ഇവൾക്കെന്താ. അവൾ കൂടുതൽ എന്നെ വിടാതെ ചേർത്ത് പിടിച്ചു, ഞാൻ എങ്ങനെയൊക്കെയോ തള്ളി നിന്നിരുന്ന കല്ലുകളിൽ ചവിട്ടി മുകളിൽ കയറി ജനൽപടിയിൽ ഇരിക്കാൻ നോക്കി, വഴുതി ഉള്ളിലേക്ക് വീണു.

എനിക്ക് വീഴ്ചയിൽ ഒന്നും പറ്റിയില്ല. പറ്റാൻ സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി, അവൾ എന്നെ അവളുടെ നേർത്ത ശരീരത്തോട് ചേർത്ത് അണച്ച് ഇറുക്കി പിടിച്ചിരുന്നു. അവൾ എന്തിനെന്നില്ലാതെ വിതുമ്പിക്കൊണ്ടിരുന്നു.

ശ്ശെ…. വയ്യാത്ത സമയത്തു ഇത്രയ്ക്കു സാഹസികത കാണിക്കണ്ടായിരുന്നു, എനിക്കങ്ങട് നാണക്കേടായി, എന്നെ ഒരു കൊച്ചു കുഞ്ഞെന്നെ പോലെ മാര്‍ദ്ദവമുള്ള അവളുടെ മാറിൽ അവൾ ഇറുക്കി വച്ചു.
“നല്ല പനിയായിരുന്നു അതാ രാവിലെ വരാൻ പറ്റാഞ്ഞത്”

ആ വാക്കുകൾ അവളുടെ ഉള്ളിൽ എവിടെയൊക്കെയോ കൊളുത്തി വലിച്ചെന്നു തോന്നുന്നു, അവളുടെ പതിഞ്ഞ തേങ്ങൽ കുറച്ചുകൂടി ഉച്ചത്തിലായി.

“എനിക്കൊരു അബദ്ധം പറ്റിയതാണ് എന്നോട് ക്ഷമിക്കില്ലേ മീനാക്ഷി”

അവൾ ഒന്നും മിണ്ടിയില്ല കരഞ്ഞുകൊണ്ട് തന്നെ, എന്നെ അണച്ച്പിടിച്ചു കട്ടിലിൽ കൊണ്ടു കിടത്തി, ഒരാൾക്ക് കഷ്ടിച്ച് കിടക്കാവുന്ന വലിപ്പമേ അതിനുണ്ടായിരുന്നുള്ളു.

അവൾ മുറിയിൽ ആകെ കരഞ്ഞുകൊണ്ട് ഓടിനടക്കുന്നുണ്ട്, എന്തൊക്കെയോ കീറി, എന്റെ തലയിൽ തുണി നനച്ചിട്ടു.

“ഞാൻ പൊക്കോളാം, ഞാൻ ഇത് തരാൻ വന്നതാ.”

ഞാൻ അപ്പോഴും കൈയിൽ വിടാതെ പിടിച്ചിരുന്ന ഏത്തക്ക അപ്പത്തിന്റെ പൊതി അവൾക്കു നീട്ടി, അവൾ കരച്ചിൽ കലർന്ന ഒരു ദേഷ്യത്തിൽ അത് വാങ്ങി മേശയിൽ വച്ചു.

എഴുന്നേൽക്കാൻ നോക്കിയ എന്നെ അവൾ, അതിനു സമ്മതിക്കാതെ, പുതപ്പുകൊണ്ട് മൂടി അണച്ച് കിടത്തി , ഞാൻ ഇടയ്‌ക്കൊന്നും എഴുന്നേറ്റു പോകാതിരിക്കാൻ അത്ര ശക്തിയിൽ അവളെന്നോട് ചേർന്നിരുന്നു, നെഞ്ചിൽ തലവച്ച് എന്റെ ഹൃദയതാളം ശ്രദ്ധിച്ചു അവൾ കിടന്നു.

“ ഇതുവരെ എന്നെ ആരും ഇങ്ങനെ ഒന്നും സ്നേഹിച്ചിട്ടില്ല, അതോണ്ട് ഏതോ ഒരു നിമിഷത്തിൽ എനിക്കൊരു പൊട്ടബുദ്ധി തോന്നിപോയതാ, ഒരു ഇഷ്ടം തോന്നിപോയതാ. എന്നോട് ദേഷ്യം തോന്നല്ലേ”

അവൾ ഒന്നും മിണ്ടാതെ ഇതെല്ലം കേട്ട്കിടന്നു, എന്റെ നെഞ്ചിൽ കണ്ണീരു പടർന്നൊഴുകുന്നണ്ടായിരുന്നു.

ഞാൻ പിച്ചുംപേയും പറയുന്ന അവസ്ഥയിലേക്ക് കടന്നിരുന്നു എന്തൊക്കെയാണ് പറയുന്നതെന്ന മുഴുവനായി ബോധം എനിക്കുണ്ടായിരുന്നില്ല.

“മീനാക്ഷി എനിക്കൊരു ആഗ്രഹം ഉണ്ട്, സാധിച്ചെരോ.”

നീണ്ട നിശബ്ദതയും അവളുടെ തേങ്ങലും എനിക്ക് സമ്മതംമൂളി, അല്ലെങ്കിലും എന്താണ് പറയുന്നതെന്ന ബോധം എനിക്ക് അപ്പോഴേക്കും പോയിരുന്നു.

“ ആ താലി….. അതവിടെ കിടന്നോട്ടെ…. അവൻ വരുന്നതിന്ന് തലേന്ന് വരെയെങ്കിലും….”

അവൾ എഴുന്നേറ്റു എന്നെ ഒന്ന് നോക്കി,

എന്റെ ബോധമണ്ഡലവും, അബോധമണ്ഡലവും ഒന്നായി എന്നവൾക് മനസ്സ്സിലായി. മറയുന്ന കാഴ്ച്ചയിൽ ഞാൻ അത് പറഞ്ഞു മുഴുവിക്കാൻ കിണഞ്ഞു ശ്രമിച്ചു.

“ഈ അരവിന്ദൻ ജീവിതത്തിൽ ആകെ ആഗ്രഹിച്ചു കെട്ടിയ താലിയ അത്…. ആദ്യം ആയിട്ടും……. അവസാനം ആയിട്ടും……. ഇനി അങ്ങനൊന്നും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. മരണം വരെ എനിക്കോർക്കാൻ, അതീ കുറച്ചു ദിവസങ്ങൾ അവിടെ കിടക്കട്ടെ….. കിടക്കട്ടെ….”
എന്റെ ബോധത്തിൻറെ മണ്ഡലം മുഴുവനായും ഇരുട്ട് തിന്നുന്നതിനു മുൻപേ, അവളുടെ ചൂടുകണ്ണുനീർ മഴയായി നെഞ്ചിൽ പെയ്തിറങ്ങുന്നുണ്ടായിരുന്നു.

*************************

ബോധം വരുമ്പോൾ മുറിയിൽ പകൽവെളിച്ചം നിറഞ്ഞൊഴുകുന്നുണ്ട്, എന്നോട് ചേർന്ന് കട്ടിലിൽ ചാരി നിലത്തിരുന്നുറങ്ങുന്ന മീനാക്ഷിയുടെ, കരിനീല കാർകൂന്തളം, തണുത്തപുലർകാല കാറ്റിൽ എന്റെ നെഞ്ചിൽ പ്രചുരപ്രവാഹം ചെയ്യുന്നുണ്ടായിരുന്നു. ആ കറുത്തകടലിൽ മുങ്ങി മരിക്കാൻ എൻ്റെ ഉള്ളു തുടിച്ചു.

പെട്ടന്നാണ് വിമൻസ് ഹോസ്റ്റലിൽ ആണെന്ന ചിന്ത മനസ്സിലേക്ക് കയറി വന്നത്. ഞാൻ അവളെ തട്ടിവിളിച്ചു. കിഴക്ക് അരുണൻ ചെന്തീചിന്തി ഉദിച്ചു നില്കുന്നു, അതിലും ശോഭ പുലർക്കാലേ ഇവളുടെ മുഖത്തിനുണ്ട്. പൊന്നിൻ കിരണങ്ങൾ അരുവിയിൽ തൊട്ടു പ്രകാശം പരത്തും പോലെ, ഈ പെണ്ണ് ഉദിച്ചു ഉണരുന്നതും നോക്കി ഞാൻ മതിമറന്നിരുന്നു.

എന്തോരം നിർബന്ധിച്ചിട്ടും അവളെന്നെ സൺഷെഡ് വഴി ഇറങ്ങാൻ സമ്മതിച്ചില്ല. ഞാൻ ആകെ ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിനെ അവളെ നോക്കിയിരുപ്പായി.

അവൾ യാതൊരു കൂസലും ഇല്ലാതെ, പുലർകാല വ്യവഹാരങ്ങളിലേക്കു കടന്നു, മുഖം കഴുകി, മുടിമേലെ കെട്ടി അവൾ പല്ലുതേപ്പ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *