പിന്നാലെ എഴുന്നേറ്റ അവൻ മുഖംകഴുകാൻ അകത്തേക്ക് പോയി. അകത്തു നിന്നവന്റെ തേങ്ങലുകൾ കേൾക്കാം. അതവൻ എത്രമാത്രം വാഷ്‌ബേസിനിലെ വെള്ളത്തിൽ ലയിപ്പിച്ചില്ലാതാക്കാൻ നോക്കിയാലും.
ഞാൻ ഫ്ലാറ്റിൽ നടന്ന്, പൊടികയറിയ ചുവരുകളിൽ കണ്ണോടിച്ചു, എല്ലാം അവളാണ്. ഉണ്ണിയപ്പം പോലെ മൊട്ടത്തലയുള്ള ഒരു കുറുമ്പി, അവനെല്ലാം അവളായിരുന്നു, എഞ്ചിനീയറിംഗ് പകുതിക്കു വച്ച് ഒളിച്ചോടി ഇവിടെ വരുമ്പോൾ, അവനു എന്ത് ചെയ്യണം എന്ന് യാതൊരുവിധ ബോധവും ഉണ്ടായിരുന്നില്ല. അവളാണ് കാൾസെന്ററിൽ ജോലിക്കുപോയി, അവനെയും ഈ വീടും നോക്കിയതും, അവന്റെ പാഷൻ ആയ സൗണ്ട്ഡിസൈനിങ്ങിലേക്കു തിരയാൻ അവന് എല്ലാ പ്രോത്സാഹനവും കൊടുത്തതും .
ഞാൻ കാണുന്ന കാലത്തു അവൾ ക്യാൻസറിന് മുഴുവനായും അടിമപ്പെട്ടിരുന്നു, കീമോ പറിച്ചെറിഞ്ഞ മുടിയിഴകളിലും, ക്ഷീണം വരയിട്ട കുഴിഞ്ഞ കണ്ണുകളിലും, അവളിലെ ചൈതന്യം മാത്രം കെടാതെ കത്തി നിന്നിരുന്നു, അവളൊരു ചിരിയിൽ എല്ലാം ശരിയാവും എന്ന് ഈ ലോകത്തിനെ തന്നെ വിശ്വസിപ്പിച്ചു. ആ പോസ്റ്റിവിറ്റി നിറഞ്ഞുനിന്നിരുന്ന വാക്കുകൾ കേൾക്കാൻ, അവളോട് സംസാരിച്ചിരിക്കാൻ, ഒഴിവുള്ളപ്പോഴെല്ലാം ഞാൻ ഓടിചെല്ലുമായിരുന്നു. ചെല്ലുമ്പോൾ ഉണ്ണിയപ്പം നിർബന്ധം ആണ്, അത് ഹോസ്പിറ്റൽ ആണോ, വീടാണോ, റോഡാണോ, എന്നൊന്നും വിഷയം അല്ല, ഉണ്ണിയപ്പം വേണം. അതവൾക്കു കഴിക്കാൻ പറ്റുമായിരുന്നോ എന്നെനിക്കു ഇപ്പോഴും സംശയം ആണ്, അത് വാങ്ങിച്ച് തലയിണക്കടിയിൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കും.
(ഞാൻ ആ ചുവരിൽ തൂക്കിയിട്ടിരുന്ന മദ്യകുപ്പികളിൽ അവൾ വരച്ച ചിത്രങ്ങളിലും, കടലാസിൽ മരകഷണങ്ങൾ ചേർത്ത് നിർമ്മിച്ച ഒരു നൂറുകൂട്ടം കളിപ്പാട്ടങ്ങളിലും നോക്കിനിന്നു, ശരിക്കും പറഞ്ഞാൽ ഒരു വർഷവും മൂന്നു മാസവും മുൻപുള്ള ആ ക്രൂരമായ ദിനം അതിന്റെ കൂർത്തനഖങ്ങൾ വച്ച് എൻറെ നെഞ്ച് മാന്തി പറിക്കുന്നുണ്ടായിരുന്നു.)
************
അവൻ അവന്റെ 1984 മോഡൽ ബുള്ളറ്റ് എയർകളഞ്ഞു കിക്കർ അടിച്ചു സ്റ്റാർട്ട് ആക്കി. തണുത്ത ആ രാത്രി ഞങ്ങൾ പരസ്പരം ഒന്നും പറയാതെ ഹോസ്റ്റലിലെ ലക്ഷ്യമാക്കി വണ്ടിയോടിച്ചു. നിരാലംബരായ ഞങ്ങളുടെ ഈ വിചിത്രനിശായാത്ര ആസ്വദിച്ച് തണുത്തകാറ്റ് കോളറിലും ഷർട്ടിലും തട്ടിതഴുകി യാത്രപറഞ്ഞു പിന്നോട്ടുപോയി.
സമയം ഒരുപാട് വൈകി, വിസ്‌കി മാന്യൻ ആണ്, പതുക്കെയേ തലയ്ക്കു പിടിക്കു, പിടിച്ച പക്ഷെ അവൻ വിടില്ല. ഞങ്ങൾ രണ്ടാളും കുഴഞ്ഞു തുടങ്ങി, എന്തെങ്കിലും കഴിക്കണം.
എങ്ങനെ ഒക്കെയോ വണ്ടി നിർത്തി അടുത്തുള്ള തട്ടുകടയിൽ കയറി. ബ്രെഡും ഓംലെറ്റും, ഓർഡർ ചെയ്തു. ദോഷം പറയരുതല്ലോ, ഇത്ര ഊമ്പ്യ ഓംലറ്റ് ഈ നൂറ്റാണ്ടിൽ വേറെ കഴിച്ചിട്ടില്ല. നല്ല ഫിറ്റല്ലെ ഞങ്ങൾ കട കയ്യേറി അയാളെ ഓംലറ്റ് അടിച്ചു പഠിപ്പിച്ചൊടങ്ങി.
അരിഞ്ഞു വച്ചിരുന്ന സവാളയും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയിൽ വാട്ടി, ഉപ്പും, ചുവന്ന മുളകും, കുറച്ചു മസാലയും, കണ്ടുപിടിച്ചതിൽ ഇട്ട്, വാടി വന്ന കൂട്ട് അടിച്ചു വച്ചിരുന്ന മുട്ടയിൽ ചേർത്തിളക്കി, പച്ചമുളകും ഉള്ളിയും പിന്നെയും ചേർത്തടിച്ചു ഓംലറ്റ് ആക്കി, കുരുമുളക് മേലെ വിതറി അയാളെ നിർബന്ധിച്ചു തീറ്റിച്ചു കൊണ്ട് ടോണി ഉറക്കെ പറഞ്ഞു.
: ഇങ്ങനാട കുണ്ണേ ഓംലറ്റ് ഉണ്ടാക്കണ്ടെ !!….
ഞങ്ങളും എന്തൊക്കെയോ വലിച്ചുവാരിതിന്നു, മീനാക്ഷിക്കുള്ള ബ്രഡ് ഓംലെറ്റും ഉണ്ടാക്കിയെടുത്ത് ഹോസ്റ്റലിലേക്ക് വിട്ടു.
ഞാൻ കാല് എടുത്തു വച്ചതു കുട്ടികൾക്ക് കാല് വയ്ക്കാവുന്ന പോലെ എൻഫീൽഡിന്റെ മധ്യത്തിൽ അവൻ ഉറപ്പിച്ച ഒരു വടിയിലാണ്, ഞാൻ താഴെക്കു നോക്കി അവനോടു ചോദിച്ചു,
“നീ എന്തിനാണ് ഈ നെഞ്ചാക്കു മടക്കി സ്റ്റാൻഡ് പോലെ വച്ചിരിക്കുന്നത്?”
ടോണി തായ് ക്കോണ്ടോ സ്റ്റേറ്റ് ലെവൽ പ്ലയെർ ആയിരുന്നു കോളേജിൽ പഠിക്കണ കാലത്തു. നെഞ്ചാക്കിൽ അവൻ അഗ്രഗണ്യൻ ആയിരുന്നു. അവൻ അന്ന് ഉണ്ടാക്കിയ തല്ലിനു കയ്യും കണക്കും ഇല്ല.
അതിന് ഉത്തരം പറയാൻ ഉള്ള സ്ഥിതിയിൽ ആയിരുന്നില്ല അവനും കേൾക്കാൻ ഉള്ള ബോധത്തിൽ ആയിരുന്നില്ല ഞാനും എങ്കിലും വെറുതെ ഞാൻ അത് ചോദിച്ചു .
ഒരുപക്ഷെ ആസാം ബോർഡറുകളിലും മറ്റും ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ, സ്വയരക്ഷക്ക് വച്ചതാവും.
******************
ടോണിടെ മുതുകിൽ ചവിട്ടിയാണ് കയറിയത്. എങ്ങനെ കയറീന്നോ എങ്ങനെ അവിടെ എത്തീന്നൊ അറിയില്ല, എത്തി, ജനാലക്കൽ എത്തി മുകളിലേക്ക് നോക്കി ഇളിച്ചു, അവൾ കൈകെട്ടി ദേഷ്യത്തിൽ നോക്കി നിൽപ്പുണ്ട്. ബ്രെഡ്ഓംലറ്റ് ജനൽപടിയിൽ വച്ച്, അവളെ നോക്കി കൈ പുറകിൽകെട്ടി ഒരിക്കൽ കൂടി ഇളിച്ചു. അപ്പോഴാണ് ടോണിടെ കാര്യം ഓർമ്മവന്നത്. നിന്ന നിൽപ്പിൽ ചെരിഞ്ഞു കൈ രണ്ടും ടോണിക്ക് നേരെ നീട്ടി ഞാൻ പറഞ്ഞു.
: മീനാക്ഷി, ഇത് ടോണി, (ടോണി വിനയം കൊണ്ട് കൈ വയറിൽവച്ച് കുനിഞ്ഞു, തലകുത്തി റോട്ടിൽ വീണ് ഉരുണ്ടു.) എന്റെ ചങ്കാണ്, അജുൻറേം പിള്ളേരേം പോലെ തന്നെ.
: നൈസ് ടൂ മീറ്റ് യു (ടോണി ആകാശത്തേക്കു നോക്കി കിടന്നു പറയുന്നുണ്ട്)
: നീ വേണംങ്ങി സൗണ്ട് ടോണിന്നും വിളിച്ചോ, അവനൊന്നും പറയില്ല,(ഞാൻ സ്വകാര്യംപോലെ കൈ പിടിച്ചു ഉറക്കെ അവളോട് പറഞ്ഞു.)
: സൗണ്ട് നിന്റെ ഒക്കെ അച്ഛനാടാ പട്ടികളെ. (അവൻ ആകാശത്തു നോക്കി തെറി വിളിച്ചു).
: ഈ മൈരന് പാമ്പിന്റെ ചെവിയാണല്ലോ, മിണ്ടാണ്ട് കെടക്കട അവടെ.(ഞാൻ അവിടെ നിന്ന് വിളിച്ചു പറഞ്ഞു. മീനാക്ഷിയുടെ നേരെ തിരിഞ്ഞു,)
: അപ്പൊ ഞാൻ പറഞ്ഞു വന്നത് മീനാക്ഷി
അവളുടെ മുഖത്തു രൗദ്ര ഭാവം വിട്ടു പോയിട്ടില്ല, അവൾ ബ്രഡ് ഓംലറ്റ്, എടുത്തു ഉള്ളിൽ വച്ച് അവൾ ജനൽ വലിച്ചടച്ചു
എനിക്ക് എന്താ നടന്നെന്നു കണ്ണ് പിടിക്കണിണ്ടായില്ല.
: കിട്ടാനുള്ളത് കിട്ടിയേങ്കി ഇറങ്ങി പൊന്നുടെടാ മൈരേ.(വെറും മണ്ണിൽ കിടന്നു ടോണി വിളിച്ചു പറയണിണ്ട്.)
ഞാൻ പതുക്കെ കഷ്ടപ്പെട്ട് ഇറങ്ങി, എന്തോ ഭാഗ്യത്തിന് വീണില്ല, എനിക്കിതിപ്പോ ശീലം ആയതുകൊണ്ടാവും. ഞാൻ മതിലിൽ കയറി തിരിഞ്ഞു നോക്കുമ്പോ, എനിക്ക് വല്ലതും പറ്റോന്നു പേടിച്ചവള് നോക്കി നിൽപ്പുണ്ട്, അവളുടെ കണ്ണിൽ ആ ഭയം എനിക്ക് കാണാം. ഞാൻ നോക്കുന്നുണ്ടെന്നു കണ്ടപ്പോൾ, അവള് വീണ്ടും ജനൽ അടച്ചു.
എങ്ങിനെയൊക്കെയോ ഇറങ്ങി താഴെച്ചെന്നു ടോണിയെ പിടിച്ചെഴുന്നേല്പിക്കാൻ നോക്കി, അവൻ ആകാശത്തു പോണ വിമാനത്തെ നോക്കി “റോട്ടിൽ കൂടി ആണോടാ മൈരോളെ വിമാനം ഓടിച്ചു കളിക്കണത്” എന്ന് ചോദിക്കുന്നുണ്ട്, വണ്ടി വരെ എത്തണേനു മുന്നേ റിലേപോയ ഞങ്ങൾ കുറച്ചു നേരം പോസ്റ്റുംചാരി അവിടെ ഇരുന്നു ഉറങ്ങി.
ഇടയിലെപ്പോഴോ ഞെട്ടിഎഴുന്നെറ്റപ്പഴും അവളവിടെ ഉറങ്ങാതെ ഞങ്ങളെയും നോക്കി ഇരിപ്പുണ്ട്, ഞങ്ങൾക്ക് ചുറ്റും അവൾ എറിഞ്ഞ വെള്ളംകുപ്പിയും, ചുവന്ന മഷിപേനകളും, എൻവിറോൺമെന്റൽ കെമിസ്ട്രി പുസ്തകവും ചിതറികിടപ്പുണ്ട്, ഞാൻ അതൊക്കെ വാരിയെടുത്തു ടോണിയേയും പിടിച്ചെഴുന്നേല്പിച്ചു വണ്ടിയെടുത്തു വീട്ടിലേക്കു വിട്ടു.