മീനാക്ഷി കല്യാണം – 4

ഞാൻ അത് ഒളിപ്പിക്കാൻ എന്നോണം വിഫലമായി എഴുന്നേറ്റു നടക്കാൻ നോക്കിയെങ്കിലും അവൾ അത് കണ്ടിരുന്നു.

“നാളെ ഞാൻ ഹോസ്റ്റലിലേക്ക് തിരിച്ചുപോകും. ഇനിയെന്നെ കാണാൻ ഉണ്ണിയേട്ടൻ വരരുത്. ഞാൻ വളരെ കുറച്ചു നാളെ ഇവിടെ ഉണ്ടായിരിക്കുള്ളൂ. പോയാൽ പിന്നെ…… നമ്മൾ ഒരിക്കലും ജീവിതത്തിൽ കണ്ടുമുട്ടില്ല.”

പിന്നിൽനിന്നും ശക്തമായി അവളിതു പറയുന്നുണ്ടായിരുന്നു. കൂടുതൽ കേൾക്കാൻ ത്രാണിയില്ലാത്തതാണ് കൊണ്ട് ഞാൻ നടന്നു ബാത്‌റൂമിൽ കയറി, ഷവർ തുറന്ന്, തണുത്ത ടൈലിൽ തലയമർത്തി കുറച്ച്നേരം നിന്നു. കണ്ണുനീർ ഷവറിലെ വെള്ളത്തിൽ ലയിച്ചു കണ്ണെത്താത്ത ഏതോ ലോകത്തേക്ക് യാത്രയായി.

****************

കുളികഴിഞ്ഞിറങ്ങിയ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു, ഇനി അവളെ വേദനിപ്പിക്കില്ല.

നോക്കുമ്പോൾ അരികിലെ കബോഡിന് മുകളിൽ അവളന്ന് എന്നെ എറിഞ്ഞ ‘എൻവിറോൺമെന്റൽ കെമിസ്ട്രി’ ബുക്ക് ഇരിക്കുന്നു. മിനിയാന്നതു കോളേജ് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാൻ അവള് പറഞ്ഞിരുന്നു. ഞാൻ അത് ഉഴപ്പി വൈകിപ്പിച്ചു. എന്തായാലും മാറ്റത്തിന്റെ ആദ്യപടിയായി ഇത് ലൈബ്രറിയിൽ കൊണ്ട് കൊടുക്കാം.

ബുക്ക് എടുത്തു, “മീനാക്ഷി ഞാൻ ബുക്ക് കൊടുത്തിട്ടു വരാം” എന്നുപറഞ്ഞു ഇറങ്ങി.

അപ്പോഴത്തെ ദേഷ്യത്തിന് അവൾ തിരിഞ്ഞു നോക്കുകയോ, എന്തെങ്കിലും പറയുകയോ ചെയ്തില്ല.

***************

കുറച്ചു സമയത്തിന് ശേഷം ആണ് അവള് ഓർത്തത് , ‘ലൈബ്രറിയിൽ നല്ല പൊടിയുണ്ട്, ഇൻഹേലർ എടുക്കാതെ പോകരുത്’ എന്ന് അവനോടു മിനിയാന്ന് പറഞ്ഞത്.

അവനു ശ്വാസംമുട്ട് എത്രക്ക് അപകടകരമായ രീതിയിൽ ഉണ്ട് എന്ന് അവൾക്കു വ്യക്തമായി അറിയാമായിരുന്നു, അവളതു നേരിട്ട് കണ്ടിട്ടുള്ളതാണ്, കല്യാണപിറ്റേന്ന് തന്നെ.
ചെന്ന് നോക്കിയപ്പോൾ ബുക്ക് കാണാൻ ഇല്ല, ഇൻഹേലർ അവൾ വച്ചിടത്തു തന്നെ ഇരിപ്പുണ്ട്. അവൾക്കു പെട്ടന്നൊരു ആദി കയറി….

***************

ഞാൻ ബസ്സുപിടിച്ചു ഗണേശപുറത്തു ഇറങ്ങി, കോളേജ് ലൈബ്രറിയിലേക്ക് നടന്നു. ലൈബ്രെറിയൻ ക്ലീനിങ്ങിൽ ആയിരുന്നു.കുറച്ചു നേരം അവിടെ കത്ത് നിൽക്കേണ്ടി വന്നു. രണ്ടു ദിവസത്തെ ലേറ്റ് ഫീ അടച്ച്‌, പുസ്തകം റിട്ടേൺ ചെയ്തു ഞാൻ ഇറങ്ങി.

സാധാരണ പോലെ ക്ലാസ് നടക്കുന്നുണ്ട്, അവളെന്താവോ ലീവ് എടുത്തത്. ഇന്നലത്തെ ക്ഷീണം കാണും. പാവം…. ഞാൻ ആണ് എല്ലാം ചെയ്തുകൂട്ടിയത്. എല്ലാം അവൾ തന്നെ വൃത്തിയാക്കേണ്ടി വന്നു. ഇനി ഇതുപോലെ ഉണ്ടാവരുത്.

കുറച്ചു ദൂരം നടന്നു കോളേജ് ഗേറ്റ് എത്താറായപ്പോൾ, ചെറുതായി ശ്വാസം മുട്ടുന്നപോലെ, ആ ലൈബ്രെറിയിലെ പൊടിമൊത്തം വലിച്ച്‌ കയറ്റിയിട്ടാവും.

നടക്കും തോറും വലിവ് കൂടി വന്നു. ഞാൻ ആരെയും അറിയിച്ചു നാണക്കേടാവാതിരിക്കാൻ പോക്കറ്റിൽ കൈയും തിരുകി തലകുമ്പിട്ടു, ശ്വാസം കഷ്ടപ്പെട്ടു എടുത്തുകൊണ്ട് നടന്നു. കുറച്ച് സമയത്തിൽ തന്നെ ശ്വാസം തീരെ കിട്ടാതായി. എന്റെ മരണം ഒരുപക്ഷെ ഇങ്ങനെ ആയിരിക്കും. എന്നെ അറിയാത്ത, ഞാൻ അറിയാത്ത വലിയൊരു ആൾക്കൂട്ടത്തിനു നടുവിൽ.

എനിക്ക് അതോർത്തപ്പോൾ ഒരു ചെറുചിരി മുഖത്തു പടർന്നു. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാണ് ജീവിക്കുന്നത്, ആർക്കു വേണ്ടിയാണു ജീവിക്കുന്നതു. മരണം ഒരുതരത്തിൽ എന്റെ രക്ഷപെടലാണ്.

കോളേജ് ഗെയ്റ്റ്നു അരികിൽ പരുക്കൻ റോഡിൽ മുട്ടുകുത്തി നിന്നുകൊണ്ട്, ഞാൻ എൻറെ മരണത്തെ സധൈര്യം അഭിവന്ദനം ചെയ്തു.

പിള്ളേര് വിചാരിച്ചു കാണണം ഞാൻ വിണ്ണൈത്താണ്ടി വരുവായയിലെ ചിമ്പു കളിയ്ക്കാൻ മുട്ട്കുത്തി നിൽപ്പാണെന്നു.

പെട്ടന്ന് എനിക്കെതിരെ നിർത്തിയ ഓട്ടോയിൽ നിന്ന് മീനാക്ഷി ചാടിയിറങ്ങി, ബോധം മറഞ്ഞു തല മണ്ണിലിടിക്കുന്നതിനു മുൻപ് ഞാൻ കാണുന്നത് അലറിക്കരഞ്ഞുകൊണ്ടു എനിക്ക് നേരെ ഇൻഹേലറും പിടിച്ചുകൊണ്ട് ഓടി വരുന്ന മീനാക്ഷിയെ ആണ്.

സ്റ്റെല്ല മേരീസ് ലെ ആരും കൊതിച്ചു പോകുന്ന സ്വപ്നസുന്ദരിയായ മീനാക്ഷി മിസ്സ്, ഒരു കീറിയ ജീൻസ്‌ മിനിട്രൗസറിലും അയഞ്ഞ ബനിയനിലും കൂടുതൽ മനോഹാരിണിയായി ഓടിവരുന്നത് കണ്ട് കോളേജ് പിള്ളേരെല്ലാം, പകച്ചു കൊണ്ട് നോക്കിനിന്നു. അവളൊരു അൾട്രാ മോഡേൺ ഹോളിവുഡ് നായികയെപോലെ, ഇന്ദ്രനെപോലും മോഹിപ്പിക്കുന്ന ഉടലഴകിൽ ആരെയും ശ്രദ്ധിക്കാതെ എനിക്കുനേരെ ഓടിയണഞ്ഞു.
ദൈവത്തിനു പോലും വേണ്ടാത്ത എനിക്ക് വേണ്ടി ഇവളെന്തിന് കരയുന്നു….

മീനാക്ഷി…… എന്റെ മാത്രം മീനാക്ഷി…..

************************

Leave a Reply

Your email address will not be published. Required fields are marked *