മീനാക്ഷി കല്യാണം – 4

അവൾ ഒരുപാട് മാറിയിരിക്കുന്നു. അന്ന് ഞാൻ ആദ്യം ആയി കാണാൻ വന്ന പെണ്ണേ അല്ല, നല്ല ചുറുചുറുക്കും, സന്തോഷവും. അതിനു ഞാൻ ആണ് കാരണം എന്ന് തോന്നുമ്പോൾ, എനിക്ക് അളവില്ലാത്ത സന്തോഷം മനസ്സിൽ നുരഞ്ഞുപൊങ്ങി. ഞാൻ ആ കഥകളൊക്കെ കേട്ട്, സംശയങ്ങളും ചോദിച്ചു പോക്കറ്റിൽ കയ്യും തിരുകി അവൾക്കൊപ്പം നടന്നു, അവൾക്കു വന്ന പ്രണയലേഖനങ്ങളുടെ എണ്ണം കേട്ടപ്പോൾ എനിക്ക് ചെറിയൊരു കുശുമ്പ് ഇല്ലാതില്ലാതില്ലതില്ല, അതിൽ പകുതിയും തമിഴിൽ ആയിരുന്നു എന്നത് എനിക്ക് സമാധാനം ആണ്. ഇനി കുമുദം വായിച്ചു കൊടുത്തിരിക്കുമോ, യേയ് ഒരിക്കലും ഇല്ല.

നടന്നു ഞങ്ങൾ കൊയംമേട് മെട്രോസ്റ്റേഷനിൽ മെട്രോ പിടിച്ച് അംജിക്കാര, അണ്ണാനഗർ വഴി ഗോപാലപുരത്തേക്കു തിരിച്ചു. വാതോരാതെ കഥകൾ പറഞ്ഞുകൊണ്ടിരുന്ന മീനാക്ഷി എപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണു, എന്റെ തോൾചാരി മെട്രോ ട്രെയിനിൽ അവളിരിക്കുമ്പോൾ, എനിക്ക് ഞാൻ ഈ ഒരു നിമിഷത്തിനു വേണ്ടി മാത്രമാണ് ജീവിച്ചിരുന്നത് എന്ന് തോന്നിപോയി, എന്തോ ലോകം കീഴടക്കിയപോലെ ഞാൻ അവളെ കൈകളാൽ എന്റെ തോളിൽ ചേർത്ത് വച്ച് ഇരുള് മൂടിയ ചെന്നൈ നഗരത്തോട് നിശബ്ദമായി നന്ദിപറഞ്ഞു.

എഗ്മോർ ജംക്ഷനിൽ ഇറങ്ങി ഓട്ടോയിൽ കോളജിലേക്കു പോകുമ്പോഴും അവൾ ഉറക്കത്തിൽ നിന്ന് എണീറ്റ ആ ഒരു ആലസ്യത്തോടെ കഥകൾ തുടർന്നു, എന്തുകൊണ്ടോ ഉറക്കം കുഴച്ച പെണ്ണിന്റെ പാതിയടഞ്ഞ തവിട്ടു ശർക്കര കണ്ണുകളും, ആലസ്യം വിട്ടു മാറാത്ത സ്വരവും, വിരിയാൻ കാത്ത് നിൽക്കുന്ന നിശാഗന്ധിപ്പൂവൊത്ത മുഖവും. എനിക്കെന്തോ അവളെ ചുംബിക്കണം എന്ന മോഹം ഉള്ളിലുണർന്നു. ഞാൻ പോലും അറിയാതെ കയറിവന്ന ആ ചിന്തയെ മറികടക്കാൻ ഞാൻ കഷ്ടപ്പെട്ട് ശ്രമിച്ചു കൊണ്ടിരുന്നു, എങ്ങിനെയൊക്കെയോ കടിച്ചുപിടിച്ചു നിന്നു, ഇടതടവില്ലാതെ വിശേഷംപറച്ചിലിനിടയിൽ, വിടർന്നടയുന്ന ആ പവിഴമല്ലി അധരങ്ങൾക്കടുത്തു അടുത്ത് വിറയ്ക്കുന്ന ചുണ്ടുകളുമായി ഞാനിരുന്നു.

ഓട്ടോ ഗോപാലപുരത്തേക്കുള്ള അവസാന തെരുവുംകടന്നപ്പോൾ, എവിടെനിന്നോ ഓടിയണച്ചെത്തിയ മഴ അധികം ശക്തിയില്ലാതെ പെയ്തു തുടങ്ങി.
ഹോസ്റ്റൽഗേറ്റിനു അരികിലെ ഏറെ പ്രയാസപ്പെട്ട്, മങ്ങിയും അണഞ്ഞും തെളിഞ്ഞും കത്തിക്കൊണ്ടിരിക്കുന്ന സോഡിയം വേപ്പർലാമ്പിനടിയിൽ വച്ച് അവൾ യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. അലോസരപ്പെടുത്തിക്കൊണ്ടു, ഉപദ്രവിക്കാൻ മാത്രമായി പെയ്തുകൊണ്ടിരിക്കുന്ന ആ മഴയും നനഞ്ഞു, പാന്റിന്റെ പോക്കറ്റിൽ കൈകളുംതിരുകി നേരിയവഴുക്കലുള്ള മതിലുംചാരി ഞാൻ നിന്നു, അകന്നു പോകുന്ന അവളുടെ നിഴലുകൾക്കുപോലും എന്ത് അനഘസൗന്ദര്യമാണ്.

പെട്ടന്ന് ആ നിഴൽ എനിക്കടുത്തേക്കു വീണ്ടും ഓടിയടുത്തു, ഞാൻ അവളുടെ വിടർന്ന പീലികണ്ണുകളിൽ നോക്കി, തല വേപ്പർലാമ്പിന്റെ മിന്നിമറയുന്ന ആ ചൂടുപിടിപ്പിക്കുന്ന മഞ്ഞലൈറ്റിൽ ഒരു സൈഡ് ലേക്ക് ചരിച്ചു അവൾ ചോദിച്ചു,

: ഉണ്ണിയേട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിൽ ഭാവങ്ങൾ വ്യക്തമാകാൻ, അവൾ വളരെ അടുത്താണ് മുഖം പിടിച്ചിരിക്കുന്നത്, നനഞ്ഞ ആ മുഖവും, കൂമ്പിയടഞ്ഞ ആലസ്യം തിങ്ങിനിൽക്കുന്ന കണ്ണുകളും, തുടുത്ത ചാമ്പങ്ങാ കണക്കെ നേർത്ത ചുണ്ടുകളും, ഞാൻ അവളുടെ കഴുത്തിന് പിറകിലേക്ക് കൈ കടത്തി ചേർത്ത് അവളുടെ അഗാധമായ നയനങ്ങളിലേക്കു മിഴികളാഴ്ത്തി, അവളുടെ മുടിയിഴകൾക്കടിയിലെ നേർത്ത കഴുത്തിൽ ഞാൻ വിരലോടിച്ചു, അവളുടെ കണ്ണുകളിൽ ഞാൻ ഇന്നുവരെ കാണാത്ത വശ്യത, സ്വബോധത്തെ അനുരാഗം കീഴടക്കി. ഇടറിയ ആ മഞ്ഞവെളിച്ചത്തിൽ, മഴയുടെ ശബ്ദത്തിൽ, വിറയ്ക്കുന്ന ചുണ്ടുകളോടെ അവളെ ഞാൻ ആദ്യമായി ചുംബിച്ചു, അവൾക്കെന്തു മധുരമാണ്, എന്റെ തലയ്ക്കു പിന്നിൽ, മുടിയിഴകളിലൂടെ അവളുടെ നേർത്ത വിരലുകൾ ഒഴുകിയിറങ്ങി, മങ്ങിയ വെളിച്ചത്തിൽ മതിലിനോട് കുറച്ചുകൂടി ചേർന്ന് അമർന്നു നിന്ന അവളുടെ വിടർന്നകീഴ്ച്ചുണ്ടിൽ ഒരുക്കൽ കൂടി ഞാൻ കൊതിയോടെ ചുംബിച്ചു. അവളിൽനിന്നു എതിർപ്പിന്റെ കൊള്ളിയാൻ വെട്ടംപോലും ഞങ്ങൾക്കിടയിലേക്കു കടന്നു വന്നില്ല, മഴവെള്ളമെന്നോണം അവളതിൽ ലയിച്ചുനിന്നു .

“ഠപ്പേ ….” തെറ്റില്ല , വിചാരിച്ചതു തന്നെയാണ് കിട്ടിയത്

പെട്ടന്നെപ്പഴോ അവളിലുണർന്ന ബോധത്തിൻറെ ലാവെളിച്ചത്തിൽ ആ കൈകളെൻറെ മുഖത്തു പതിച്ചു, അവളെന്നെ തള്ളിമാറ്റി തിടുക്കത്തിൽ നടന്നകന്നു. സ്വബോധം നഷ്ടപെട്ട ഞാൻ ആ ദ്രവിച്ച സിമെന്റ് മതിലിൽ നെറ്റിമുട്ടിച്ച് പതിയെ ഇടിച്ചു കൊണ്ടിരുന്നു, സുഖമുള്ളൊരു വേദന നെഞ്ചിൽ പടർന്നു, ഇനിയിവളെ മറക്കുക എന്നതു ചിന്തിക്കാൻപോലും, എന്നെകൊണ്ടെങ്ങനെ സാധിക്കാനാണ്?!!..

അത്രമേൽ ഞാൻ അവളിലെ ആഴങ്ങളിലേക്ക് വീണു കഴിഞ്ഞു.
ആകാശത്തെ പകുത്ത് കടന്നുപോയ മിന്നൽവെട്ടം കൊണ്ടുവന്നു തന്ന പരിസരബോധത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു, ഇത്രയും നേരം കൊണ്ട മഴയിൽ ഞാൻ ആകെ പുഴുങ്ങിയ കാച്ചില് കണക്കെ കുഴഞ്ഞു മറിഞ്ഞിരുന്നു. മഴ നനഞ്ഞു കൊണ്ട് തന്നെ വീട്ടിലേക്കു നടന്നു, കാലംതെറ്റി പെയ്യുന്ന ഈ മഴയിൽ ഇത്തവണ എന്റെ മനസ്സും നനഞ്ഞു കുതിർന്നു….

ആകാശത്തെവിടെയോ ഒരുകോണിൽ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന മഴതുള്ളി, പുതുമണ്ണിൻറെ മാറിൽ വീണുടഞ്ഞു, അന്തരീക്ഷത്തിൽ പ്രണയത്തിന്റെ, പുതുമണ്ണിന്റെ മാദകഗന്ധം പടർന്നു.

**********************

രാവിലെ എഴുന്നേറ്റപ്പോഴാണ് പണി പാലുംവെള്ളത്തിൽ കിട്ടി എന്ന് ബോധ്യം ആയതു. വിറയ്ക്കുന്ന പനി, അനങ്ങാൻ പറ്റുന്നില്ല, തലയൊക്കെ വെട്ടിപൊളിയുന്ന പോലെ.

ഫോൺ എടുത്തു മീനാക്ഷിയെ വിളിച്ചു ആദ്യ രണ്ടുവട്ടം എടുത്തില്ല, മൂന്നാമത്തെ വട്ടം, അവള് കട്ട് ആക്കി, ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ശ്ശെ …. ഇന്നലെ അങ്ങനെ ഒന്നും ചെയ്യണ്ടാർന്നു, അപ്പോഴത്തെ മനസികാവസ്ഥയിൽ പറ്റിപോയതാണ്.

തല വീണ്ടും വിങ്ങിപൊളിഞ്ഞു, നല്ല കുളിരു തോന്നുന്നുണ്ട്, ഒടുക്കത്തെ ക്ഷീണവും.

ഞാൻ ഇന്നലെ എന്നെ പ്രണയാതുരൻ ആക്കിയതിൽ, നന്ദിപറഞ്ഞ അതെ മഴയെ തന്നെ കണ്ണുമിഴിച്ചു മുകളിലേക്ക് നോക്കി പ്രാകി.

ഞാൻ സാഹചര്യവാദിയാണോ? ഏയ് സാഹചര്യവാദി ബാഹ്യാവസ്ഥകളുടെ പ്രഭാവത്തിലല്ലേ വിശ്വസിക്കേണ്ടത്, ഞാൻ നല്ല കറതീർന്ന സ്വയംവാദി.

അല്ലെങ്കിലും മനുഷ്യനിലും വലിയ ഓരോന്തു വേറെ ഏതാണ് ലോകത്തുള്ളത്? കൊമോഡോ ഡ്രാഗണോ? അതിനു നിറം മാറാൻ പറ്റുമോ? ഒരു ആട്ടിൻ കുട്ടിയെ വരെ കിട്ടിയാൽ തിന്നും എന്ന് കേട്ടിട്ടുണ്ട്. ചുറ്റും ചിതറിക്കിടക്കുന്ന, ഈ തലയിണയും പുതപ്പും എന്നെ ഈ കട്ടിലിൽ തളച്ചിട്ടിരിക്കുകയാണോ!! എങ്ങനെ ഈ ചുഴിയിൽ നിന്ന് പുറത്തു കടക്കും!!

പനിതലയ്ക്കു പിടിച്ച ഞാൻ ഇങ്ങനെ പരസ്പര ബന്ധമില്ലാതെ ഓരോ പിച്ചുംപേയും പറഞ്ഞു കാടുകയറി, ഒന്നും ചിന്തിക്കാതെ ഇരിക്കാൻ പറ്റണില്ല എന്നതാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *