മീനാക്ഷി കല്യാണം – 4

“മീനാക്ഷി….മോളെ… നീ എവിടെ ആയിരുന്നെടീ, ഞാൻ എത്രവട്ടം വിളിച്ചു. ഇരുപത്തേഴുവട്ടം” എന്റെ മനസ്സിൽ അങ്ങനെ ആണ് ഓടിയത്.

അവൾക്കെന്തോ പന്തികേട് തോന്നിയെങ്കിലും പറഞ്ഞു തുടങ്ങി.

“ഉണ്ണിയേട്ടൻ എവിടെയാ, എത്ര നേരം ആയി ഞാൻ വിളിക്കാണ്. എന്നോട് പിണങ്ങിയിരിക്കണോ?” അവൾ കരച്ചിലിന്റെ വക്കത്തായിരുന്നു. ഞാൻ ഒരുപാട് കാത്തിരുന്നു എന്നവൾക്കു തോന്നിക്കാണണം, മേശപ്പുറത്തു രാവിലെതൊട്ടു തയ്യാറാക്കി വച്ചിരുന്ന ഭക്ഷണമെല്ലാം അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും.

“മീനാക്ഷി……മോളെ…. അങ്ങനെ ഒന്നും പറയല്ലെടിയെ. (ഞാൻ വലിയൊരു ശ്വാസം എടുത്തു, കണ്ണൊന്നു തിരുമ്മി പറഞ്ഞുതുടർന്നു.)

ചേട്ടൻ താഴെ ഉണ്ടടി, സ്റ്റെപ് കയറികൊണ്ടിരിക്കാ. ഇപ്പൊ എത്തും, കാൽക്കുലേഷനിൽ ചെറിയ ഒരു ഡൌട്ട് അതാ വൈകണെ.”

ശബ്ദത്തിൽ വ്യത്യാസം കേട്ടപ്പോൾ അവൾക്കു ഉറപ്പായി എന്തോ പ്രശനം ഉണ്ടെന്നു, അവൾ ഫോൺ കട്ട് ചെയ്തു സ്റ്റെപ് ഓടിയിറങ്ങി വരണ ശബ്ദം കേൾക്കാം.

കുടിച്ചത് അവൾക്കു മനസ്സിലാവാതിരിക്കാൻ, ഞാൻ വരുന്ന വഴിക്കു ഒരു തമിഴൻ്റെന്നു അടിച്ചു മാറ്റിയ ചീർപ്പ് പോക്കറ്റിൽ നിന്ന് എടുത്തു മുടി ചീകിയൊതുക്കി, കണ്ടോ ഞാൻ ഫുൾ പ്ലാൻഡ് ആയിരുന്നു. ചീർപ്പ് പോക്കറ്റിൽ ഒളിപ്പിച്ചു ഞാൻ നാച്ചുറൽ ആയി, സ്വഭാവികം ആയി സ്റ്റെയർകേസിൽ ചാരിയിരുന്നു.
എങ്ങനെ ആണെന്ന് അറിയില്ല, അവൾക്കു മനസ്സിലായി ഞാൻ നല്ല ഫിറ്റ് ആണെന്ന്. ഇവളാളു പുലി തന്നെ. ഞാൻ അവളെ അത്ഭുതപ്പെട്ടു നോക്കി. (ലവലേശം ബോധം ഇല്ലാത്ത എനിക്ക് ഇങ്ങനെ ഒക്കെയാണ് തോന്നണതു,പക്ഷെ ഞാൻ ഊതിവിട്ട കാറ്റിൽ രണ്ടു കിലോമീറ്റർ അപ്പുറത്തെ പോലീസ് സ്റ്റേഷനിലെ ആൽക്കഹോൾ ടെസ്റ്റിംഗ് മെഷീൻ വരെ നിർത്താതെ ബീപ്പ് അടിക്കുന്നുണ്ടാവും.)

അവളെന്നെ എടുത്തു പൊക്കാൻ നോക്കി, ഞാൻ സമ്മതിച്ചില്ല.

“ എവിടെ ആയിരുന്നുടീ നീ ഇത്ര നേരം, ഞാൻ എന്തോരം തീ തിന്നു….

ഓ…… ഞാൻ നിന്റെ ആരും അല്ലല്ലോ, എന്നോട് പറയണ്ട ആവശ്യം ഇല്ലാലോ, ഞാൻ ആരാ ഇതൊക്കെ ചോദിക്കാൻ ല്ലെ….” ഞാൻ കുഴഞ്ഞു തുടങ്ങി.

അവൾ എന്നെ താങ്ങി വലിച്ചു മുകളിലേക്ക് നടന്നു.

“പൂമുറ വാതിക്കൽ, സ്ളേകം വിരത്തുന്ന, പഹൂ തിന്കെൾ ആഹുന്നു പഹാര്യാ.”

ഈശ്വര മനസ്സി വിചാരിച്ചതൊക്കെ പറഞ്ഞു പൂവാണല്ലോ…. എന്റെ ഭാരം താങ്ങാൻ ബിദ്ധിമുട്ടി നിന്ന അവൾ തിരിഞ്ഞു ഒരു കത്തുന്ന നോട്ടം നോക്കി. ആ നോട്ടത്തിനു ഞാൻ വെന്തു വെഞ്ചാമരം ആവണ്ടതാണ്, എന്റെ ഭാഗ്യത്തിന് അടിച്ച മദ്യത്തിൽ ഞാൻ വെള്ളം ചേർത്തിരുന്നു. അത് കൊണ്ട് മാത്രം തീപിടിക്കാതെ രക്ഷപ്പെട്ടു.

സോഫയിൽ കൊണ്ട് കിടത്തിയ എന്റെ മേലേക്കൂടെ ഭാരം താങ്ങാതെ അവളും മറഞ്ഞു വീണു. ഞാൻ അവളുടെ വിയർപ്പിൽ കുതിർന്ന കഴുത്തിൽ ഇറുക്കിപ്പിടിച്ചു ഒരു മുത്തംവച്ച് നുകർന്നു, പതിയെ ചുണ്ടുരുമികയറി, ഇന്നുമുഴുവൻ ജിമിക്കിയിട്ട വേദനയിൽ നീറി നിൽക്കുന്ന അവളുടെ ലോലമായ കീഴ്ക്കാതിൽ , നീരുകുടിയൻ മാങ്ങ കഴിക്കാറുള്ളതുപോലെ കാതടക്കം ഞാൻ ചപ്പിവലിച്ചു. അവളുടെ രുചി, ത്രസിപ്പിക്കുന്ന വിയർപ്പിന്റെ രുചി.

അവളെന്നെ തള്ളിമാറ്റി എഴുന്നേറ്റു, എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ഞാൻ അവിടെത്തന്നെ കിടന്നു.

ബോധം മറയുന്നതിനു മുൻപ് മനസ്സിലെവിടെയോ കരുതി വച്ചിരുന്ന വാക്കുകൾ അണപൊട്ടിയൊഴുകി.

“മീനാക്ഷി നീ എവിടേക്കും പോകണ്ട, എന്നെ വിട്ടു എവിടേക്കും പോകണ്ട, ഞാൻ വിടില്ല. എനിക്ക് നിന്നെ ജീവനാ….” പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.

ഇടയ്ക്കു വരുന്ന ബോധത്തിൽ മീനാക്ഷി അടുത്തിരുന്നു എന്തൊക്കെയോ പിറുപിറുത്തു കരയുന്നപോലെ തോന്നി. ‘മരണം’ അതാണോ അവൾ പറഞ്ഞ വാചകത്തിന്റെ അർഥം.
‘കരയണ്ട മീനാക്ഷി, ഞാൻ ഇല്ലേ?’ അത് പറയാൻ മാത്രം ഉള്ള ശക്തി എനിക്കുണ്ടായിരുന്നില്ല, മദ്യം വീണ്ടും എന്റെ കണ്ണുകളെ അമർത്തിയടച്ചു.

******************

ശ്ശേ …… വളരെ വളരെ മോശം ആയിപോയി, ഞാൻ ഇനി ജന്മത്ത് കുടിക്കില്ല. ഇന്നലെ എന്തൊരു ബോർ ആണ് ആയതു. ഔ…. ഓർക്കാൻ പോലും പറ്റണില്ല.

ഞാൻ എഴുന്നേറ്റു മച്ചിലേക്കു നോക്കി ആലോചിച്ചു, നല്ല തലവേദന ഉണ്ട്.. ഒരു കട്ടൻ ഇട്ടു കുടിച്ചു. മീനാക്ഷി കുളിക്കായിരിക്കും. അവള് ഇന്നും ലീവ് ആക്കിയോ.

“ആ, എണീറ്റൊ കള്ളുകുടിയൻ”

ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.

ഈറൻ മുടി ഒരു സൈഡിലേക്ക് വിരിച്ചിട്ട്, തലചരിച്ചു കൈയുംകെട്ടി അവള് എന്നെ നോക്കിനിന്നു. മുഖത്തു ഗൗരവം ആണ്. ഈറൻ താങ്ങി നിൽക്കുന്ന ആ മുഖത്തു ഒരു ജാലകണമാവാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ ഞാൻ വെറുതെ കൊതിച്ചു. ഞാൻ ഒരു ഇളിഞ്ഞ ചിരിചിരിച്ചു.

“ ഇളിക്കണ്ട, പടിക്കെട്ടു കയറാൻ പോലും പറ്റാണ്ട് നിലത്തിരുന്നു നെരങ്ങായിരുന്നു ഞാൻ വരുമ്പോ, ഷർട്ടിൽ ചോരയാണെന്നു വച്ച് പേടിച്ചു അഴിച്ചു നോക്കുമ്പോൾ, നിങ്ങളുടെ അച്ഛന്റെ അച്ചാറാണ് അതിലെന്നു പറഞ്ഞു എന്നോട് ചൂടായതു ഓർമ്മയുണ്ടോ?.. എവിടന്നു, ചവിട്ടി പൊന്തിച്ച്‌ അതിന്റെ അടിയിൽ ഛര്‍ദ്ദിച്ചതോ…. ഏയ്….

എന്നെ ഈക്കണ്ട സ്റ്റെപ് മുഴുവൻ താങ്ങിപിടിച്ചു കയറ്റിച്ചതെങ്കിലും ഓർമ്മ ഉണ്ടോ?”

“ചിലതൊക്കെ….”

ഞാൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ അവളുടെ തീപാറുന്ന നോട്ടം കണ്ടു നിശബ്ദതപാലിച്ചു, മൗനം ആണ് വിദ്വാന്ഭൂഷണം.

അവൾ ഇപ്പോൾ മുഴുവനായും ഒരു ഭാര്യയുടെ ശൗര്യത്തിലേക്കു എത്തിയിരുന്നു.

“നിങ്ങളീ താലി കെട്ടിയതു കൊണ്ടല്ലേ എന്നോടിങ്ങനെയൊക്കെ കാണിക്കുന്നത്, എല്ലാം സഹിച്ചു നിൽക്കുമെന്ന് വിചാരിച്ചല്ലേ. അല്ലെങ്കിൽ തന്നെ ഞാൻ ആരോടാ ഈ പറയണത്? എന്നോട് വല്ല സ്നേഹം ഉണ്ടെങ്കിൽ അല്ലെ ഞാൻ പറഞ്ഞാൽ കേൾക്കാ.”

എനിക്കൊന്നും പറയാൻ പറ്റിയില്ല. എന്റെ ഉള്ളിൽ അവളോട്‌ എത്ര ഇഷ്ടമാണെന്നു പറഞ്ഞു മനസ്സിലാക്കേണ്ടത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. എന്തോ അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങി. എൻറെയും. ഞാൻ അവളുടെ ആ പീലികണ്ണുകളിൽ നോക്കിയിരുന്നു. എന്തൊക്കെയോ അവളുടെ മനസ്സിൽ കുഴഞ്ഞു മറയുന്നുണ്ടായിരുന്നു, അതെനിക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു. അവൾ എനിക്ക് നേരെ നോക്കാതെ വലതു വശത്തെ ചുമരിൽ നോക്കി ചോദിച്ചു.
“ഉണ്ണിയേട്ടൻ…. ഇന്നലെ…. കിടക്കുമ്പോൾ ഒരു കാര്യം പറഞ്ഞു, അത് സത്യമാണോ?”

ഞാൻ എന്താണെന്നു മനസ്സിലാവാതെ അവളെ നോക്കി.

“എന്നെ…. എന്നെ…. അത്രക്കു ഇഷ്ടമാണോ, ജീവനാണോ….”

അവൾ എന്നെ നോക്കാതെ, എന്റെ കണ്ണിൽ നോക്കാതെയാണ് അത് ചോദിച്ചത്.

ഞാൻ അത് അവളോട് പറഞ്ഞു എന്നത് എന്നെ ഞെട്ടിച്ചു എങ്കിലും, എന്നെങ്കിലും അവളോടത്‌ പറയാൻ ഞാൻ ഉള്ളാൽ ആഗ്രഹിച്ചിരുന്നു .

എനിക്കതിനു ഉത്തരം പറയാൻ കഴിഞ്ഞില്ല, കണ്ണിൽ നിറഞ്ഞു നിന്നിരുന്ന ഒരു തുള്ളി കണ്ണുനീർ, നിലവിട്ടു താഴേയ്‌ക്കൊഴുകി കയ്യിൽ വീണു ചിതറി.

Leave a Reply

Your email address will not be published. Required fields are marked *