മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 5 Likeഅടിപൊളി  

രക്ഷപ്പെടാൻ പഴുതുകളില്ലാത്ത ഒരു നരകത്തിലേക്ക് ഞാൻ വീണുപോയിരിക്കുന്നുവെന്ന സത്യം ആ പ്രഭാതഭക്ഷണത്തിനിടയിൽ ഞാൻ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു

കഴിഞ്ഞ രാത്രിയിലെ ആ വലിയ വെളിപ്പെടുത്തലിന് ശേഷം മാസങ്ങൾ വളരെ വേഗം കടന്നുപോയി.

എന്റെയും ഫാബിയയുടെയും ജീവിതം തികച്ചും വിചിത്രമായ ഒരു നാടകമായി മാറിയിരുന്നു. പകലുകളിൽ ഒരു മുഖം, രാത്രികളിൽ മറ്റൊരു മുഖം!

താഴെ ഹാളിൽ ഉപ്പയും ഉമ്മയും ഇക്കയും ഷമീമ ഇത്തയും ഒക്കെ ഉള്ളപ്പോൾ ഞങ്ങൾ ലോകത്തെ ഏറ്റവും സന്തോഷമുള്ള ഭാര്യാഭർത്താക്കന്മാരായിരുന്നു. ഭക്ഷണമേശയിൽ അവൾ എനിക്ക് സ്നേഹത്തോടെ വിളമ്പിത്തരും.

എന്റെ കണ്ണുകളിലേക്ക് നോക്കി വളരെ മനോഹരമായി പുഞ്ചിരിക്കും.

“ഇവൾ വന്നതിന് ശേഷം നമ്മുടെ മോന്റെ മുഖത്തെ ആ പഴയ ചിരി തിരികെ വന്നില്ലേ…” എന്ന് ഉമ്മ സന്തോഷത്തോടെ പറയുമ്പോൾ അവൾ നാണത്തോടെ തലകുനിക്കും. ചിലപ്പോൾ എന്റെ തോളിലേക്ക് ചാരിയിരിക്കും.

ഇതെല്ലാം കാണുമ്പോൾ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകളിലെ ആശ്വാസവും സന്തോഷവും എനിക്ക് കാണാമായിരുന്നു.

സ്വന്തം മകന് അഞ്ച് വർഷത്തെ നരകത്തിൽ നിന്നും പൂർണ്ണമായൊരു മോചനം കിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു അവർ.

എന്നാൽ, രാത്രി റൂമിലെത്തി ആ വാതിലിന്റെ കുറ്റി വീഴുന്ന നിമിഷം…

ആ സ്നേഹത്തിന്റെ മുഖംമൂടി ഞങ്ങൾ രണ്ടുപേരും അഴിച്ചുവെക്കും.

പിന്നെ ആ മുറിയിൽ കനത്ത നിശ്ശബ്ദതയാണ്. തികഞ്ഞ ശത്രുക്കളെപ്പോലെ, പരസ്പരം മിണ്ടാതെ, പരസ്പരം മുഖത്തുപോലും നോക്കാതെ ഞങ്ങൾ ആ നാല് ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി.

അവൾക്ക് എന്നോട് കടുത്ത വെറുപ്പായിരുന്നു. അവൾ എന്നെ ഉപദ്രവിക്കാനോ എന്റെ സമനില തെറ്റിക്കാനോ

ശ്രമിച്ചില്ല.

എന്നാൽ അവളുടെ ആ മൗനവും, ചിലപ്പോഴുള്ള ആ കുറ്റപ്പെടുത്തുന്ന നോട്ടവും എന്നെ ഉള്ളിൽ നിന്ന് വല്ലാതെ കാർന്നുതിന്നുന്നുണ്ടായിരുന്നു.

മുറിയിലെ ആ വലിയ കട്ടിലിന്റെ ഒരറ്റത്ത് തിരിഞ്ഞുകിടന്ന് അവൾ ഉറങ്ങുമ്പോൾ, ഞാൻ താഴെ തറയിൽ ഒരു വിരിപ്പ് വിരിച്ച് കിടക്കും. എനിക്കവളോട് യാതൊരു ദേഷ്യവുമുണ്ടായിരുന്നില്ല.

പകരം വലിയൊരു കുറ്റബോധം മാത്രമായിരുന്നു. എന്റെ ഷെറിനെ നഷ്ടപ്പെടുത്തിയവനാണ് ഞാൻ. അനാഥയായ ഈ പെൺകുട്ടിക്ക് ആകെയുണ്ടായിരുന്ന ആശ്രയമാണ് എന്റെ ഒരു തെറ്റുകൊണ്ട് ഇല്ലാതായത്.

ആ പാപത്തിനുള്ള എന്റെ ശിക്ഷയാണ് സ്നേഹമില്ലാത്ത ഈ ജീവിതം എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു.

ആ ശിക്ഷ ഞാൻ അർഹിക്കുന്നതാണെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു.

പകലുകളിൽ ഞാൻ ടൗണിലെ ‘ബ്ലൂ മൂൺ ബേബി ഷോപ്പിൽ’ തിരക്കിലായിരിക്കും. അബിയും അജുവും വരുമ്പോൾ ഞാൻ പഴയ ഷാൻ ആകും.

അവിടെ കളിപ്പാട്ടങ്ങൾക്കിടയിൽ മാത്രമാണ് ഞാൻ യഥാർത്ഥത്തിൽ ശ്വാസം വിട്ടിരുന്നത്. ആ കൊച്ചു കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കാണുമ്പോൾ എന്റെ സങ്കടങ്ങൾക്കൊക്ക ചെറിയൊരു ശമനം ഉണ്ടാകും. ഷെറിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ആ വെളുത്ത ടെഡിബെയർ ഞാൻ എപ്പോഴും ക്യാഷ് കൗണ്ടറിന് അരികിലായി തന്നെ വെച്ചു. അതെന്നെ അവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ഓരോ ദിവസവും രാത്രി വീട്ടിലേക്ക് മടങ്ങാൻ എനിക്ക് ഭയമായിരുന്നു. കുടുംബത്തിന് മുന്നിലെ ആ സ്നേഹപ്രകടനങ്ങളും, മുറിയിലെ ആ മരവിപ്പിക്കുന്ന ശത്രുതയും എനിക്കൊരു ശീലമായി മാറിയിരുന്നു.

പുറത്ത് ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ ഞങ്ങൾ ആ നാടകം വളരെ ഭംഗിയായി തുടർന്നു.

ഷെറിന്റെ ഓർമ്മകൾക്കും, ഫാബിയയുടെ അടങ്ങാത്ത വെറുപ്പിനുമിടയിൽ എന്റെ ജീവിതം പൂർണ്ണമായും ശൂന്യമായ ഒരു ചോദ്യചിഹ്നമായി ബാക്കിയായി…

പകലുകളിലെ സ്നേഹാഭിനയവും രാത്രികളിലെ കനത്ത മൗനവുമായി ഞങ്ങളുടെ ജീവിതം ഒരു യന്ത്രം പോലെ മുന്നോട്ട് പോകുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ആ സംഭവം ഉണ്ടാകുന്നത്.

കോൾമഴയുള്ള ഒരു വൈകുന്നേരമായിരുന്നു അന്ന്.

ടൗണിൽ PSC ക്ലാസ്സ്‌ നു വന്ന ഫാബിയ മുൻപ് എന്നോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ എന്റെ കടയിലേക്ക് വന്നതായിരുന്നു. അവൾ കടയിലേക്ക് കയറിയതും പുറത്ത് വലിയൊരു പേമാരി തുടങ്ങി. ഇടിയും മിന്നലുമുള്ള ഒരു വലിയ മഴ. വേറെ വഴിയില്ലാതെ ഞങ്ങൾ ആ കടയ്ക്കുള്ളിൽ കുടുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *