വാഹിദ് ഗോഡൗൺ ഷെഡ് തങ്ങൾക്ക് പറ്റുന്നതാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ചു ബ്രോക്കറേയും കൂട്ടി ഓരോ ഭാഗത്തേക്ക് മാറിമാറി സഞ്ചരിക്കുന്നതിനിടയിൽ കിഷോറിന്റെ വിളി വന്നു.
“ഡേയ് വാഹീ. താൻ എവിടാ. പെട്ടന്ന് വീട്ടിലേക്ക് വാ.” കിഷോർ അൽപ്പം പരിഭ്രാന്തിയയോടെ പറഞ്ഞു.
“എന്താടാ. എന്ത് പറ്റി. ഞാൻ എറണാകുളത്താണ്. അൽപ്പം സമയമാകും.” അവൻ ചോദിച്ചു.
“ഒന്നും പറയണ്ട, വേഗം മടങ്ങി വാ. ഇപ്പൊ തന്നെ.” കിഷോർ കോൾ കട്ട് ചെയ്തു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല അവന്. ബ്രോക്കറേ അവിടെത്തന്നെ ഇറക്കി വാഹിദ് വീട്ടിലേക്ക് കുതിച്ചു. വീട്ടിൽ ആരെങ്കിലും ആക്രമിക്കാൻ വന്നോ? ജോർജ് ജീവനോടെ ഉണ്ടെന്നല്ലേ അറിയാൻ കഴിഞ്ഞത്. ഇനി അങ്ങേര് വീണ്ടും കളത്തിൽ ഇറങ്ങിയോ.? അതോ തന്നെ തീർക്കാൻ വന്നവരുമായി എന്തെങ്കിലും തർക്കങ്ങൾ.. അള്ളാഹ്..!
അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. വാഹനങ്ങളെ ഒന്നൊന്നായി പിന്നിലാക്കി നഗരം താണ്ടി, കോളനി താണ്ടി ഹൈവെയിൽ നിന്ന് ചുരം റോഡിലേക്ക് ബുള്ളറ്റ് ചീറിപ്പാഞ്ഞു. മഴ പ്രതികാരദാഹം തീർക്കുന്നത് പോലെ രൂക്ഷമായ രൗദ്രഭാവത്തോടെ ഭൂമിയെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. ഇടിമിന്നലും കാറ്റും കാപാലിക നടനം ചെയ്തു. റോഡ് അവ്യക്തമായിട്ടും, കോടമഞ്ഞിന്റെ ചാരച്ച മൂടൽ ചെറുതായി കാഴ്ചയെ മറച്ചിട്ടും, വേഗതകുറക്കാതെ അവൻ ചുരം കയറി.
റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കലങ്ങി മറിഞ്ഞ മഴവെള്ളത്തിനൊപ്പം ചെറിയ ഉരുളൻ കല്ലുകളും താഴേക്ക് ഓടിപ്പോകുന്നുണ്ട്. ഏതാണ്ട് വളവുകൾ പിന്നിട്ടപ്പോൾ കുറച്ചു മുമ്പിലായി ഒരു ആക്‌സിഡന്റ് സംഭവിച്ചത് പോലെ പോലീസും ഫയർഫോഴ്‌സും ജനങ്ങളും കൂടി നിൽക്കുന്നത് അവൻ കണ്ടു. അങ്ങോട്ട് വാഹനം എത്തുന്നതിനു മുമ്പ് കിഷോർ ദൂരെ നിന്നെ കൈ ഉയർത്തി അവനോട് വണ്ടി നിർത്താൻ പറഞ്ഞു.
“എന്താ കിഷോർ.. അവിടെന്താ സംഭവം.” വാഹിദ് ചോദിച്ചു. താൻ വാ. നമുക്ക് ജീപ്പിൽ പോയി ഇരിക്കാം. ” കിഷോർ അവനെ വിളിച്ചു പോലീസ് ജീപ്പിലേക്ക് കൊണ്ട് പോയി.
“ടാ ഇമോഷണൽ ആവാതെ പറയുന്നത് മുഴുവൻ കേൾക്കണം.” കിഷോർ ആമുഖമായി പറഞ്ഞു.
“എന്തുവാ താനൊരുമാതിരി.. കാര്യം പറ നാറീ.” വാഹിദ് അക്ഷമനായി.
“എടാ ശാരി..”! കിഷോർ അർദ്ധോക്തിയിൽ നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. വാഹിദിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവൻ കേട്ടത് മനസ്സിലാവാത്തത് പോലെ കിഷോറിനെ നോക്കി.
“എങ്ങിനെ എന്നറിയില്ല. മഴയിൽ നിയന്ത്രണം പോയതാണോ, ഇനി ആരെങ്കിലും മനപ്പൂർവ്വം ചെയ്തതാണോ എന്ന് അറിയില്ല. റോഡിന്റെ സൈഡ് ബ്ലോക്ക് തകർന്നു വണ്ടി പത്തുമുന്നൂറടി താഴേക്ക് പോയി ഒരു പാറയിടുക്കിൽ കുരുങ്ങി നിൽപ്പുണ്ട്. ഡോർ ചതഞ്ഞു തുറന്നിട്ടാനുള്ളത്, പക്ഷേ അകത്ത് കുറച്ചു രക്തമേ കാണാൻ ഉള്ളൂ, ആളില്ല. ഒരുപക്ഷെ താഴേക്ക് വീണിരിക്കാം.” കിഷോർ ഒറ്റയടിക്ക് കാര്യങ്ങൾ വിശദമാക്കി കൊടുത്തു. വാഹിദ് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചെവികൾ പൊത്തി. ജീപ്പിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞ അവനെ കിഷോർ തടഞ്ഞു.
“വേണ്ട നീ ഇപ്പൊ അങ്ങോട്ട് പോകണ്ട. ആ രാജൻ ഒരു ചീഞ്ഞ നാടകം കളിക്കുന്നുണ്ട് അവിടെ. പാർട്ണർഷിപ് കൊടുക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ ഈ ഗതി വന്നല്ലോ മോൾക്ക് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ട്.
താനിവിടെ ഇരുന്നോ, ഞാൻ കൊണ്ട് വിട്ടോളും.” കിഷോർ അവനോട് പറഞ്ഞിട്ട് ആക്‌സിഡന്റ് സ്പോട്ടിലേക്ക് പോയി. കോരിച്ചൊരിയുന്ന മഴവെള്ളത്തിൽ തിരച്ചിൽ ദുർഘടമായപ്പോൾ താത്കാലികമായി നിർത്തിവച്ചപ്പോൾ കിഷോർ ജീപ്പിലേക്ക് വന്ന് വഹിദിനെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പോയി.
ദിവസങ്ങൾ ചിലത് കഴിഞ്ഞുപോയി. ശാരീസ് വില്ലയിൽ നിതാന്തമായ മൂകത തളംകെട്ടി കിടന്നു. ആർക്കുമാരോടും ഒന്നും സംസാരിക്കാനില്ല. ആർക്ക് വേണ്ടിയാണ് ഇനിയീ വലിയ കൊട്ടാരത്തിൽ കളിചിരികളുയർത്തി തങ്ങൾ ഓടിനടക്കേണ്ടത് എന്നറിയാതെ എല്ലാവരും അവരവരുടെ ചേക്കുമൂലകളിൽ ചിറകൊതുക്കി ചുരുണ്ടുകൂടി.
