“അതൊക്കെ ഞങ്ങൾ നോക്കിക്കോളാം… നിനക്ക് കൈ വയ്യാത്തതല്ലേ, നീ അധികം അനങ്ങാൻ നിൽക്കണ്ട…”
രാഹുലിന്റെ ആ കമന്റ് കേട്ട് എല്ലാവരുടെയും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞോ എന്നൊരു സംശയം. ആ അന്തരീക്ഷത്തിലെ മുറുക്കം കുറയ്ക്കാൻ അത് സഹായിച്ചു.
ഞങ്ങൾ എല്ലാവരും പൂമുഖത്തേക്ക് ഇറങ്ങി.
റോസും കൃതികയും വന്നത് സ്കൂട്ടറിലായിരുന്നു. സച്ചിനും രാഹുലും ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അവർക്ക് പിന്നാലെ കൂടാൻ തയ്യാറായി നിന്നു.
പടിയിറങ്ങാൻ തുടങ്ങിയ കൃതിക പെട്ടെന്ന് ഒന്ന് നിന്നു. അവൾ തിരിഞ്ഞ് എന്നെ നോക്കി.
ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു:
“അതേയ്… ഇനി എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ എന്നെയൊന്ന് വിളിക്കാൻ മറക്കല്ലേ… ഒറ്റയ്ക്ക് ഹീറോയിസം കാണിക്കാൻ പോവണ്ട…”
ഒരു മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത്.
പക്ഷേ അതുണ്ടായില്ല.
അവൾ വേഗത്തിൽ തിരികെ എന്റെ അടുത്തേക്ക് നടന്നു വന്നു. ഒന്നും പറയാതെ… അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.
അപ്രതീക്ഷിതമായ ആ സ്നേഹപ്രകടനത്തിൽ ഞാനൊന്ന് പകച്ചുപോയി.
അടുത്ത നിമിഷം… എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ അമർന്നു.
ഒരുനിമിഷം… വല്ലാത്തൊരു കുളിർമ ഉള്ളിലൂടെ കടന്നുപോയി….
ശേഷം അവൾ പതിയേ എന്റെ കാതുകളിൽ മന്ത്രിച്ചു:
“നിന്നോട് പറയാതെ… ഞാനിനി ഒന്നും ചെയ്യില്ല…”
അവർ ഗേറ്റ് കടന്ന്, കാഴ്ച്ചയിൽ നിന്നും മാഞ്ഞുപോകുന്നത് വരെ ഞാൻ നോക്കിനിന്നു…
ബുള്ളറ്റിന്റെയും സ്കൂട്ടറിന്റെയും ശബ്ദം അകന്നുപോയി, ഒടുവിൽ മഴയുടെ ചെറിയ ഇരമ്പൽ മാത്രം ബാക്കിയായി…..
കവിളിൽ… അവിടെ ഇപ്പോഴും അവളുടെ ചുണ്ടുകൾ തന്ന ആ തണുപ്പ് തങ്ങിനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ നിമിഷം… മനസ്സിലെ ആ കനത്ത ചിന്തകൾക്കും ശരീരവേദനയ്ക്കും ഇടയിൽ എവിടെയോ വെച്ച് എനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നി…
കാലുകൾക്ക് പെട്ടെന്ന് ബലം നഷ്ടപ്പെടുന്നത് പോലെ… തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ്. കണ്ണിന് മുന്നിലെ കാഴ്ചകൾ മങ്ങുന്നതുപോലെ. ചുറ്റുമുള്ള ലോകം കറങ്ങുകയാണോ അതോ ഞാൻ വീഴാൻ പോവുകയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ..
ശരീരം വല്ലാതെ തളരുന്നു…
വേച്ചുപോയ എന്നെക്കണ്ട് ആമി ഓടി അടുത്തെത്തി.
“ദേവാ… എന്തുപറ്റി? നിനക്ക് വയ്യേ…?”
അവളുടെ ശബ്ദത്തിൽ പേടിയുണ്ടായിരുന്നു.
ഞാൻ കഷ്ടപ്പെട്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“ഏയ്… ഒന്നുമില്ലടാ… വെറുമൊരു ക്ഷീണം… ഞാൻ… ഞാനൊന്ന് കിടക്കട്ടെ…”
കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ, ഭിത്തിയിൽ പിടിച്ചുകൊണ്ട് ഞാൻ പതിയേ സ്റ്റെയർകേസ് കയറി. ഓരോ പടി കയറുമ്പോഴും ശ്വാസം കിട്ടാത്തത് പോലെ തോന്നി. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു.
കഷ്ടപ്പെട്ട് മുകളിലെത്തി. നേരെ മുന്നിൽ കണ്ടത് നിധിയുടെ മുറിയാണ്.
വാതിൽ തുറന്ന് അകത്തേക്ക് കയറിയതും, ആ കട്ടിലിലെ മൃദുലതയിലേക്ക് ഞാൻ കണ്ണുകളടച്ച് വീണു.
ശരീരം ആ മെത്തയിലേക്ക് അമർന്നതും… ഓർമ്മകൾ സ്വിച്ചിട്ടത് പോലെ അണഞ്ഞുപോയി.
പിന്നീട്…
കനത്ത ഇരുട്ടായിരുന്നു. ആ അന്ധകാരത്തിൽ കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത വിചിത്രമായ ദൃശ്യങ്ങൾ…
ആദ്യം കണ്ടത് ഒരു കുഞ്ഞിന്റെ ജനനമാണ്…
ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ എവിടെ നിന്നോ കേൾക്കുന്നു. ആ കുഞ്ഞിനെ കൈകളിലെടുത്തു നിൽക്കുന്ന മാതാപിതാക്കൾ… അവരുടെ പ്രവർത്തികളിൽ സന്തോഷമുണ്ട്. പക്ഷേ എത്ര നോക്കിയിട്ടും ആ മുഖങ്ങൾ എനിക്ക് വ്യക്തമാകുന്നില്ല. മഞ്ഞുവീണ കണ്ണാടിയിലെന്ന പോലെ എല്ലാം അവ്യക്തം…
പെട്ടെന്ന് ആ ദൃശ്യം മാറി.
അവിടെ വലിയൊരു രൂപം! ആകാശത്തോളം ഉയരമുള്ള, ഇരുണ്ട ഒരു രൂപം…
അതിന് പിന്നാലെ ഒഴുകിയെത്തുന്ന ചോരപ്പുഴ…
എല്ലാം ചുവപ്പ് നിറം…
പിന്നീട് കാഴ്ചകൾക്ക് വേഗത കൂടി.
വെള്ളത്തിനടിയിലേ, ആഴങ്ങളിൽ… പുരാതനമായ ആ വലിയ കവാടം! ഭീമാകാരമായ കൽവാതിൽ… അത് പതിയേ തുറക്കുന്നു…
