ദേവദാസ് മൊബൈലെടുത്ത് തന്റെ പണം നഷടപ്പെട്ടതായി മെസേജ് വന്ന കൃത്യ സമയം നോക്കി..
ആ ഫോട്ടോയിലും കൃത്യസമയം രേഖപ്പെടുത്തിയിട്ടുണ്ട്..
“ദാ നോക്ക്… ഇവനാണ് നിന്റെ പണം പിൻവലിച്ച വിരുതൻ…”..
ഒരു ഫോട്ടോ സൂം ചെയ്ത് കാണിച്ച് കൊണ്ട് ജോർജ് പറഞ്ഞു.. ദേവദാസ് ആ ചിത്രത്തിലേക്ക് നോക്കി.. കൂടിപ്പോയാൽ മുപ്പത് വയസ് പ്രായം മതിക്കുന്ന സുമുഖനായൊരു യുവാവ്..
“ ഇവനെ നീ അറിയോ… ?”..
ദേവദാസ് ഒന്നും മിണ്ടിയില്ല..അയാൾ ശരിക്കും നടുങ്ങിപ്പോയിരുന്നു..അയാൾക്ക് വീടിന് കുറച്ച് മാറി ഒരു ചെറിയ കെട്ടിടമുണ്ട്.. നാലഞ്ച് ഷട്ടർ റൂം.. അത് വാടകക്ക് കൊടുത്തിരിക്കുകയാണ്.. അതിൽ രണ്ട് മുറി ഒരു പലചരക്ക് കടയാണ്..ഒരു മുറി ചെറിയൊരു ചായക്കട..മറ്റേ രണ്ട് മുറിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്കാണ്.. വീടുകളിൽ അലമാരയും, കിച്ചൺ ബോക്സും,ജനാലപ്പൊളികളുമൊക്കെ ഉണ്ടാക്കി ഫിറ്റ് ചെയ്ത് കൊടുക്കുന്ന പരിപാടി.. വീടുകളിൽ ചെന്ന് അളവെടുത്ത്, ആ റൂമിലിട്ടാണ് അവർ സാധനമുണ്ടാക്കുന്നത്..അത് വീടുകളിൽ കൊണ്ട് പോയി ഫിറ്റ് ചെയ്ത് കൊടുക്കും…
ഒരു മുതലാളിയും മൂന്നാല് പണിക്കാര് പയ്യന്മാരുമുണ്ട്..അതിൽ ആ സ്ഥാപനം നടത്തുന്നവന്റെ ഫോട്ടോയാണ് ലാപ്ടോപ്പിന്റെ സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നത്.. അവന്റെ പേര് ബാബുരാജ്.. എല്ലാരും ബാബൂന്ന് വിളിക്കും..നല്ല സ്വഭാവം.. ആകർഷകമായ പെരുമാറ്റം..വർക്കൊക്കെ വൃത്തിയായി കൃത്യസമയത്ത് ചെയ്ത് കൊടുക്കും.. റൂമിന്റെ വാടകയും കൃത്യമായി കൊടുക്കും..
“നിനക്കിവനെ അറിയാവോടാ…?”..
ജോർജ് വീണ്ടും ചോദിച്ചു.. ദേവദാസ് തലയാട്ടി..
“എങ്ങിനെ… ?..ആരാണിവൻ..?”..
“എന്റെയാ കെട്ടിടമില്ലേ… അതിൽ വാടകക്ക് നിൽക്കുന്നവനാ… അലൂമിനിയം ഫാബ്രിക്കേഷന്റെ വർക്കാ…”..
“ ഇവന് നിന്റെ വീടുമായി ബന്ധമുണ്ടോ…?”..
ജോർജ് സംശയത്തോടെ ചോദിച്ചു..
“അങ്ങിനെ ബന്ധമൊന്നുമില്ല… രണ്ട് മാസം മുമ്പ് ഒരു ഷോകേസിന് ഗ്ലാസിടാൻ ഇവൻ വീട്ടിൽ വന്നിരുന്നു…”.
“എന്നിട്ടത് ശരിയാക്കിയോ… ?”..
“ഉം… അത് ചെയ്ത് കഴിഞ്ഞപ്പോ സുഷമക്ക് അടുക്കളയിലും എന്തോ പണിയുണ്ടെന്ന് പറഞ്ഞു… എല്ലാം കൂടി ഒരു മൂന്നാല് വട്ടം അവൻ വീട്ടിൽ വന്നിരുന്നു…”.
“ അവനത് ഫിറ്റ് ചെയ്യാൻ വന്നപ്പോ നീ വീട്ടിലുണ്ടായിരുന്നോ… ?”..
“ഇല്ല… പകല് അവൻ വന്ന് ഫിറ്റ് ചെയ്ത് പോയീന്ന് സുഷമ പറഞ്ഞു…”..
“ അവൻ തനിച്ചായിരുന്നോ…?”..
“ അത് ഞാൻ ചോദിച്ചില്ല…”..
ജോർജ് ഗ്ലാസ് കയ്യിലെടുത്ത് ഒരു സിപ്പെടുത്ത് ചെയറിലേക്ക് ചാരിയിരുന്നു.. ദേവദാസ് പേടിയോടെ ജോർജിനെ നോക്കി.. അയാളെന്തോ ആലോചിക്കുകയാണ്.. ദേവദാസും ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് വായിലേക്ക് കമിഴ്ത്തി..
“രണ്ട് തവണയായി നാൽപതിനായിരം രൂപ നിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് ഇവനാണ്… അതും ഒറിജിനൽ കാർഡുപയോഗിച്ച്… സുഷമയുടെ ബാഗിൽ അലമാരയിൽ വെച്ച് പൂട്ടിയ ആ കാർഡെങ്ങിനെ ഇവന്റെ കയ്യിലെത്തി….?”..
ഒരു ഡിറ്റക്ടീവിന്റെ ശൈലിയിൽ ജോർജ് ചോദിച്ചു.. ദേവദാസിന് ഉത്തരമില്ലായിരുന്നു..
“ കൂടുതൽ ചിന്തിക്കണ്ട… അവൻ വർക്കിന് വന്നപ്പോ നിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചു… ബാ… ആ ചെറ്റയെ ഇപ്പോ തന്നെ കയ്യോടെ പൊക്കാം…”..
ജോർജ് രോഷത്തേടെ എണീറ്റു… ദേവദാസ് നിസംഗഭാവത്തിൽ ജോർജിന്റെ കയ്യിൽ പിടിച്ചിരുത്തി..
“അതവൻ മോഷ്ടിച്ചിട്ടില്ല…”..
പതിയെയാണ് ദേവദാസ് പറഞ്ഞതെങ്കിലും അയാളുടെ ഉള്ളിൽ കടലിരമ്പുകയായിരുന്നു…
“ പിന്നെ… ?”..
ദേവദാസിന്റെ മുഖഭാവമെന്തെന്ന് ജോർജിന് മനസിലായില്ല..
“ആദ്യത്തെ തവണ പണം നഷ്ടപ്പെട്ടപ്പോ അരമണിക്കൂറിനകം ഞാൻ വീട്ടിലെത്തിയതാ… അപ്പോ അലമാര തുറന്ന് ബാഗിൽ നിന്നും ആ എ ടി എം കാർഡ് സുഷമയെന്നെ കാണിച്ചതാ… ഞാനത് വാങ്ങി നോക്കിയതുമാണ്… ഇപ്പഴും ആ കാർഡ് അവളുടെ കയ്യിൽ തന്നെയാണ്…”..
