രാഗം – 1 Likeഅടിപൊളി  

എന്റെ ശബ്ദവും അറിയാതെ ഉയർന്നു പോയിരുന്നു.

അതുകേട്ട് അച്ഛൻ പെട്ടെന്ന് കസേര പിന്നിലേക്ക് തള്ളി എഴുന്നേറ്റു. ആ കണ്ണുകളിൽ തീയായിരുന്നു. അച്ഛൻ വിരൽ ചൂണ്ടി എന്നെ നോക്കി പറഞ്ഞു.

“സ്വന്തം കാലിൽ നിൽക്കണമല്ലേ നിനക്ക്? എന്നാൽ പിന്നെ നാളത്തെ നിന്റെ ആ ഇന്റർവ്യൂ കഴിഞ്ഞിട്ട് യുകെയിലോ അമേരിക്കയിലോ എവിടെയെങ്കിലും പോയി സ്വന്തം കാലിൽ നിൽക്കാൻ നിനക്ക് പറ്റുമെങ്കിൽ നീ നിന്നോ.

ഇല്ലെങ്കിൽ, ഞാൻ വരയ്ക്കുന്ന വരയിൽ നീ നിൽക്കണം. പറഞ്ഞ പെണ്ണിനെ കെട്ടി, ഞാൻ പറയുന്നിടത്ത് എന്റെ ബിസിനസ്സും നോക്കി നീയിരിക്കണം. അല്ലാതെ എന്റെ ചിലവിൽ ഇവിടെ തിന്നുറങ്ങി നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് നീ കരുതണ്ട.

അതിന് ഈ ജയശങ്കർ ജീവനോടെ ഇരിക്കുമ്പോ നടക്കില്ല!”

അത്രയും പറഞ്ഞ് അച്ഛൻ കൈ കഴുകി വേഗത്തിൽ മുറിയിലേക്ക് നടന്നു. അമ്മ വല്ലാത്തൊരു നോട്ടം എന്നെ നോക്കിയിട്ട് അച്ഛന്റെ പിന്നാലെ പോയി.

ഡൈനിങ് ടേബിളിൽ പാതി കഴിച്ച ഭക്ഷണത്തിന് മുന്നിൽ ഞാൻ തനിച്ചായി. വീണ്ടും ആ വലിയ നിശബ്ദത

അവിടെ നിറഞ്ഞു. പക്ഷേ, എന്റെ മനസ്സിൽ വല്ലാത്തൊരു തീ ആളിക്കത്തുന്നുണ്ടായിരുന്നു.

നാളത്തെ ഇന്റർവ്യൂ… അതിനി വെറുമൊരു ജോലിക്കുള്ള ശ്രമം മാത്രമല്ല, എന്റെ സ്വത്വത്തിനായുള്ള പോരാട്ടമാണ്. തോറ്റാൽ എന്റെ ജീവിതം അവർ എഴുതുന്ന തിരക്കഥയ്ക്ക് അനുസരിച്ച് ജീവിച്ചു തീർക്കേണ്ടി വരും. അതുകൊണ്ട് നാളെ ജയിച്ചേ തീരൂ.

ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു അത്. അച്ഛന്റെ വാക്കുകൾ മനസ്സിൽ അങ്ങനെ മുഴങ്ങി നിൽക്കുകയായിരുന്നു. രാവിലെ എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ, അതിലെന്റെ മുഖത്തേക്കാൾ ഞാൻ കണ്ടത് ഒരു വാശിയാണ്.

ആരുടെ മുന്നിലും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരാളുടെ വാശി. ഇട്ടിരുന്ന ഇളം നീല ഷർട്ടിന്റെ ബട്ടൺസ് ഇടുമ്പോഴും എന്റെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

അത് പേടികൊണ്ടല്ല, ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ എത്രത്തോളം നിർണ്ണായകമാണെന്ന തിരിച്ചറിവ് കൊണ്ടായിരുന്നു.

പുറത്തൊരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദവും പിന്നാലെ അഭിയുടെ പതിവ് ഹോണടിയും കേട്ടാണ് ഞാൻ സർട്ടിഫിക്കറ്റുകളുള്ള ഫയൽ എടുത്തു ബാഗിലാക്കി വേഗം പുറത്തേക്ക് ഇറങ്ങിയത്.

ഞാൻ ഉമ്മറത്തേക്ക് കടക്കുമ്പോൾ ഡൈനിങ് ടേബിളിൽ ദോശ എടുത്തുവെക്കുകയായിരുന്നു അമ്മ. ഇന്നലത്തെ ബഹളത്തിന്റെ ഒരു ഭാരം ഇപ്പോഴും ആ മുഖത്തുണ്ട്. എന്നെ കണ്ടതും അമ്മയുടെ കൈകൾ ഒന്ന് നിശ്ചലമായി.

“നീ പോകുവാണോ?”

അമ്മയുടെ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ ഒരുതരം ആധിയായിരുന്നു. അച്ഛനുമായി വഴക്കിട്ട് പോകുന്നതിന്റെ ടെൻഷൻ ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.

“അതെ,”

ഞാൻ ഹ്രസ്വമായി മറുപടി പറഞ്ഞു. ഷൂസിലേക്ക് കാലുകൾ കയറ്റുമ്പോൾ എന്റെ ശബ്ദം ഇടറാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

“ഇത്തിരി കഴിച്ചിട്ട് പോ ഹരീ. ഇന്നലെ രാത്രിയും നീ നേരെ ചൊവ്വേ ഒന്നും കഴിച്ചില്ലല്ലോ.”

അമ്മ പ്ലേറ്റിലേക്ക് ദോശ മാറ്റിക്കൊണ്ട് വിളിച്ചു.

ഞാൻ ഷൂസിന്റെ ലേസ് കെട്ടിനിവർന്ന് അമ്മയുടെ മുഖത്തേക്ക് നോക്കി.

“വേണ്ടമ്മേ… എനിക്കിപ്പോൾ ഒട്ടും വിശപ്പില്ല. അച്ഛൻ ഇന്നലെ പറഞ്ഞത് അമ്മയും കേട്ടതല്ലേ. എന്റെ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് പറ്റുമോ

എന്ന് ഞാൻ ആദ്യം നോക്കട്ടെ.”

എന്റെ വാക്കുകളിൽ ഇന്നലത്തെ മുറിവിന്റെ നീറ്റലുണ്ടായിരുന്നു.

അതുകേട്ട് അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. ആ നിശബ്ദതയിൽ ഒരുപാട് സങ്കടങ്ങളുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ നിർബന്ധങ്ങൾക്കും എന്റെ വാശിക്കും ഇടയിൽ പെട്ട് ശ്വാസംമുട്ടുന്നത് അമ്മയാണ്.

പക്ഷെ, എനിക്കിപ്പോൾ ഒരു കാരണവശാലും പിന്നോട്ട് പോകാൻ കഴിയില്ല. ഞാൻ വേഗം മുറ്റത്തേക്കിറങ്ങി അഭിയുടെ ബൈക്കിന് പിന്നിൽ കയറി.

“എന്താടാ മുഖത്തൊരു വല്ലായ്മ? വീട്ടിൽ വല്ല സീനും ഉണ്ടാക്കിയോ?”

ഗിയർ മാറ്റുന്നതിനിടയിൽ അവൻ എന്നെ നോക്കി ചോദിച്ചു.

Updated: September 2, 2026 — 9:16 pm

Leave a Reply

Your email address will not be published. Required fields are marked *