“… ഇവിടെ കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ…” അടുക്കളയിലേക്ക് നോക്കി ഞാൻ ശബ്ദത്തിൽ ചോദിച്ചു എന്നാൽ ഉത്തരം ഒന്നും വന്നില്ല.
“…ഇവിടെ ആരും ഇല്ലേ അതോ എല്ലാരും ചത്തോ 😡…”
വീണ്ടും ഉച്ചത്തിൽ ചോദിച്ചിട്ടും ഉത്തരം ഒന്നും വരാത്തതിനാൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. അമ്മ അവിടെ എന്തോ പാചകം ചെയ്യുന്നുണ്ട്.
“… നിങ്ങൾക്ക് എന്താ തള്ളേ ചെവി കേൾക്കില്ലേ. ഇന്ന് ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേന്ന്…” അടച്ച് വച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി ഞാൻ ചോദിച്ചു.
“… ഞാൻ ഒന്നും ഉണ്ടാക്കിയില്ല…” അമ്മയും കടുപ്പത്തിൽ തന്നെ പറഞ്ഞു.
“… ഒന്നും ഉണ്ടാക്കിയില്ല എന്നോ? പിന്നെ നിങ്ങൾക്ക് ഇവിടെ എന്താ പണി 😡…”
“… നിനക്ക് ഇവിടെ എന്താ പണി. കള്ളും കുടിച്ച് തോന്നുമ്പോൾ കേറി വരുന്നവനൊന്നും വെച്ച് വിളമ്പി കൊടുക്കാൻ എനിക്ക് മനസ്സില്ല…”
“… ദേ തള്ളേ നിങ്ങളോട് ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടരുതെന്ന്…”
“…അതുപോലെ തന്നെയാ എന്റെ കാര്യത്തിൽ നീയും ഇടപെടാൻ വരണ്ട. സമയ സമയം വെച്ച് വിളമ്പി ഊട്ടാൻ നീ സമ്പാദിച്ച് കൊണ്ട് വന്നിട്ടൊന്നും ഇല്ലല്ലോ…” അമ്മ എന്നോട് ചൂടാവാൻ തുടങ്ങി.
“… അല്ലെങ്കിലും നിങ്ങളുടെ ഒണക്ക ചോറും കറിയും ആർക്ക് വേണം…” അവിടെ ഉണ്ടായിരുന്ന പാത്രങ്ങൾ എല്ലാം തട്ടി മറിച്ച് ഞാൻ വീട് വിട്ട് ഇറങ്ങി. ബൈക്ക് വിറ്റ പൈസ കൈയിൽ ഉള്ളത് കൊണ്ട് പിന്നീടുള്ള ആഹാരം കഴിപ്പ് പൂർണമായും പുറത്തിന്നായി. ഉറങ്ങാൻ മാത്രമേ വീട്ടിൽ പോകു. ദിവസങ്ങൾ കടന്നുപോയി ഇപ്പൊ ഞാൻ ഫുൾ ടൈം താമരയായി മറികഴിഞ്ഞു തനുവിന്റെ ഓർമകളെക്കാൾ ഇത്രയും കാലം ഒരു പൊട്ടനെപോലെ അവൾ പറയുന്നത് കേട്ട എന്നോട് തന്നെ എനിക്ക് വെറുപ്പും ദേഷ്യവും വന്നത്.
“… ടാ… തേജസേ വാതിൽ തുറക്കാടാ… തുറക്കാൻ…” രാവിലെ തന്നെ നിർത്താതെ ഉള്ള അമ്മയുടെ വാതിലിൽ മുട്ട് കേട്ടാണ് ഞാൻ ഉറക്കം എഴുനേൽക്കുന്നത്.
“… എന്താ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ…” വാതിൽ തുറന്ന് ഞാൻ അമ്മയോട് ചോദിച്ചു.
“…അലമാരയിൽ വച്ചിരുന്ന എന്റെ വള നീ എടുത്തോ…” ഗൗരവത്തോടെ അമ്മ ചോദിച്ചു.
“… ഞാൻ ആരുടെയും വള ഒന്നും എടുത്തില്ല. രാവിലെ മനുഷ്യന്റെ മൂഡ് കളയാതെ പോയെ…” അതും പറഞ്ഞ് ഞാൻ തിരിച്ചു ബെഡിൽ പോയി ഇരുന്നു.
“… നീ എടുത്തില്ല എങ്കിൽ വള എവിടെ പോയി…” അമ്മ റൂമിലേക്ക് വന്ന് എന്നോട് രൂക്ഷമായി ചോദിച്ചു.
“…ദേ തള്ളേ ആവശ്യമില്ലാതെ എന്നെ കള്ളൻ ആക്കിയാൽ ഉണ്ടല്ലോ…” അമ്മക്ക് നേരെ വിരൽ ചൂണ്ടി ഞാൻ ദേഷ്യപ്പെട്ടു.
“… നീ എടുത്തിട്ടില്ല അല്ലെ😡 …” അമ്മ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു. അവസാനം റൂമിലെ കണ്ണാടിക്ക് മുന്നിലെ ടേബിളിൽ അമ്മയുടെ കണ്ണുടക്കി.
“… എന്താടാ ഇത്…” ടേബിളിന് മുന്നിലെ ഒരു കടലാസ് നിവർത്തികൊണ്ട് അമ്മ ചോദിച്ചു.
“… നിങ്ങൾ ആവശ്യം ഇല്ലാത്തത് എടുക്കാതെ അത് അവിടെ വച്ചേ…”
“… നീ… നീ ആ വള വിറ്റോ…” വള വിറ്റതിന്റെ റെസിപ്റ്റ് ആയിരുന്നു അത്.
“… എടാ കാലമാട ആകെ ഉണ്ടായിരുന്ന പൊന്ന് ആയിരുന്നു. നീ അതും വിറ്റ് കള്ള് കുടിച്ചോ…” ദേഷ്യവും സങ്കടവും കൊണ്ട് അമ്മ അലറി കരഞ്ഞു.
“… വന്ന് വന്ന് വീട്ടിൽ നിന്ന് വരെ കക്കാൻ തുടങ്ങി. നാളെ ഞാൻ ഉറങ്ങി കിടക്കുമ്പോൾ കാശിനുവേണ്ടി എന്നെ കൊല്ലില്ല എന്ന് എന്താ ഉറപ്പ്…”
“…ഓ രാവിലെ തന്നെ. നിങ്ങൾ ഇങ്ങനെ അലറി വിളിച്ചു നാട്ടുകാരെ കൂടി അറിയിക്കാതെ ഇരിക്ക്…”
