ഞാൻ വെറുതെ ചേച്ചിയെ എന്നോട് അണച്ചുപിടിച്ചു കൊണ്ട് നിന്നു.
ചേച്ചിയുടെ ശരീരം വല്ലാതെ നടുങ്ങുന്നുണ്ടായിരുന്നു.
ഞാൻ ചേച്ചിയുടെ തലയും ദേഹത്തും ഒക്കെ മെല്ലെ തടവി കൊടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് ചേച്ചിയുടെ കരച്ചില്‍ അടങ്ങിയത്.
അവസാനം ചേച്ചി മെല്ലെ എഴുനേറ്റ് എന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.
സന്ധ്യ കഴിഞ്ഞിട്ടും ചേച്ചി റൂം തുറക്കാത്തത് കൊണ്ട് ചെറിയൊരു ഭയം എന്റെ ഉള്ളില്‍ ജനിച്ചു.
ഞാൻ വേഗം പോയി പൂട്ടിയിരുന്ന വാതിലിൽ മുട്ടി വിളിച്ചു. പക്ഷേ ഉള്ളില്‍ നിന്നും ശബ്ദം ഒന്നും കേട്ടില്ല. ഒരുപാട് നേരം തട്ടിയിട്ടും തുറക്കാതെ വന്നപ്പോ വെപ്രാളപ്പെട്ട് ഫോണിൽ ചേച്ചിയെ വിളിച്ചു നോക്കി.
ഉടനെ ചേച്ചി റിസീവ് ചെയ്തപ്പോള്‍ മാത്രമാണ് സമാധാനമായത്.
“എന്നെ വെറുതെ വിട് വിക്രം.” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.
ചേച്ചിയുടെ സ്വരത്തില്‍ ദേഷ്യം ഇല്ലായിരുന്നു.
ഇവിടെ ഒറ്റയ്ക്കിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. അതുകൊണ്ട് പുറത്ത് എവിടെയെങ്കിലും പോകാൻ ഞാൻ തീരുമാനിച്ചു.
ആദ്യം കിച്ചനിൽ പോയി അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ഭക്ഷണം എല്ലാം എടുത്ത് വേസ്റ്റ് കവറിലാക്കി. അതും എടുത്തുകൊണ്ട് ഫ്ലാറ്റും പൂട്ടി ഞാൻ ഇറങ്ങി.
ദേഷ്യത്തില്‍ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിനെ തുറിച്ചു നോക്കയിട്ട് ലിഫ്റ്റിൽ കേറി താഴേക്ക് വന്നു. മുനിസിപ്പാലിറ്റി ഡ്രമ്മിൽ ഞാൻ കൊണ്ടുവന്ന വേസ്റ്റ് കളഞ്ഞിട്ട് എനിക്ക് തോന്നിയ വഴികളിലൂടെ ഞാൻ നടന്നു.
ഏഴുമണി ആയതേയുള്ളു. പക്ഷേ കാലാവസ്ഥ മാറുന്നത് കൊണ്ട് ഇപ്പോഴേ നല്ലതുപോലെ ഇരുട്ടിയിരുന്നു.
അധികം വെളിച്ചമില്ലാത്ത വഴി നോക്കിയാണ് ഞാൻ നടന്നത്. അവസാനം, എവിടെയൊക്കെയോ രണ്ട് മണിക്കൂറോളം അലഞ്ഞു തിരിഞ്ഞ ശേഷം എന്റെ കാലുകൾ എന്നെ ആ തോട്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.
ഉടനെ ചേച്ചിയുടെ ആ കവിതയാണ് എന്റെ മനസ്സിൽ തെളിഞ്ഞത് — ജീവിതം വെറുത്ത ചേച്ചിയും, പ്രേമനൈരാശ്യത്തിൽ ഞാനും…..!!
അത് തന്നെയല്ലേ സത്യം?
ആ തോട്ടത്തെ കണ്ടെനിക്ക് സന്തോഷം തോന്നിയില്ല. അവിടെ ഇരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ വേഗം തോട്ടത്തിന്‍റെ എതിർ ദിശയിലേക്ക് നടന്നു.
ഒടുവില്‍ ഞങ്ങളുടെ ബിൽഡിംഗിന് താഴെ ഞാൻ എത്തിപ്പെട്ടു. പക്ഷേ ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല.
എന്റെ ഫോൺ എടുത്ത് ചേച്ചിയെ വിളിക്കണോ വേണ്ടയോ എന്ന് മടിച്ചു നിന്നപ്പോള്‍, ചേച്ചി തന്നെ എന്നെ ഇങ്ങോട്ട് വിളിച്ചു.
ഞാൻ വേഗം എടുത്തു.
“നീ എവിടെയാ വിക്രം? നീ പോയിട്ട് എത്ര നേരമായെന്ന് അറിയോ! ഇപ്പൊ സമയം പത്ത് കഴിഞ്ഞു.” ചേച്ചി പരിഭവം പറഞ്ഞു. “ഇങ്ങനെ ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാവുന്നു, വിക്രം. നി വേഗം ഒന്ന് വന്നേ.” ചേച്ചി തിടുക്കം കൂട്ടി.
“ഞാൻ താഴെ തന്നെയുണ്ട് ചേച്ചി.”
“എന്നാ ഞാനും താഴേക്ക് വരാം, വിക്രം. അല്‍പ്പ നേരം നമുക്ക് അവിടെ നില്‍ക്കാം.”
ഞാൻ തിരിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് ചേച്ചി കട്ടാക്കി. ഉടനെ ഞാൻ വേഗം നടന്ന് ബിൽഡിംഗ് എന്റ്റൻസിൽ പോയി നിന്നു. രണ്ട് മിനിറ്റിൽ ചേച്ചിയും താഴേക്ക് വന്നു.
എന്നെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ചേച്ചി ധൃതിയില്‍ എന്റെ അടുത്തേക്ക് വന്നു.
അവസാനമായി ചേച്ചിയുടെ മുഖത്ത് കണ്ടിരുന്ന ദുഃഖമോ ടെൻഷണോ ഇപ്പോൾ കാണാന്‍ കഴിഞ്ഞില്ല.
എന്റെ അടുത്ത് വന്ന് നിന്നതും ചുണ്ട് കോട്ടി കൊണ്ട് ചേച്ചി തലയാട്ടി. വിയർപ്പിൽ കുളിച്ചു നിന്ന എന്റെ ശരീരമാകെ ചേച്ചിയുടെ കണ്ണുകൾ ഉഴിഞ്ഞു നടന്നിട്ട്, അവസാനമായി എന്റെ കണ്ണിലേക്ക് ചേച്ചിയുടെ നോട്ടം തഴഞ്ഞു നിന്നു.
“ഇത്രമാത്രം വിയർക്കാൻ നി എന്താണ് ചെയ്തത് വിക്രം? ” ചേച്ചി സംശയത്തോടെ ചോദിച്ചു.
“ഞാൻ കുറെ നടന്നു, ചേച്ചി. അതാ ഇങ്ങനെ?” മറുപടി കൊടുത്തിട്ട് ഞാൻ ചോദിച്ചു, “എനിക്ക് നന്നായി വിശക്കുന്നു, ചേച്ചിക്ക് വിശക്കുന്നില്ലേ?”
“എനിക്ക് ഒന്നും വേ—” പക്ഷേ പറഞ്ഞു വന്നതിനെ പൂര്‍ത്തിയാക്കാതെ ചേച്ചി നിർത്തിയിട്ട് എന്റെ കണ്ണിലും മുഖത്തും സൂക്ഷിച്ചു നോക്കി.
എന്റെ മുഖം പെട്ടന്ന് വാടിയത് കണ്ടിട്ടാണ് ചേച്ചി അത് പറയാതെ നിര്‍ത്തിയത്.
“എനിക്കും വിശക്കുന്നു വിക്രം, പക്ഷേ വീട്ടില്‍ ഞാൻ ഒന്നും ഉണ്ടാക്കിയില്ല. ഹോട്ടലിൽ നിന്ന് വാങ്ങിയാലോ?”
വിശപ്പ് ഇല്ലെന്ന് പറയാൻ വന്നവൾ വിശപ്പ് ഉണ്ടെന്ന് മാറ്റി പറഞ്ഞിരിക്കുന്നു. എനിക്ക് വേണ്ടിയാണ് ചേച്ചി അങ്ങനെ പറഞ്ഞതെന്ന് ഓർത്തതും ആഹ്ലാദം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു.
“ഓക്കെ ചേച്ചി, നമുക്ക് ഹോട്ടലിൽ നിന്നും വാങ്ങാം.” അതും പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് മലബാര്‍ ഹോട്ടല്‍ നോക്കി നടന്നു.
“നീ കുളിച്ചിട്ട് തുടയ്ക്കാൻ മറന്നോടാ വിക്രം?” ബഷീര്‍ മാമ എന്നെ ഒന്ന് ആക്കി ചോദിച്ചതും ചേച്ചി ചിരിച്ചു.
“ഇല്ല മാമ, മഴയില്‍ നനഞ്ഞതാ.” അങ്ങനെ ഞാൻ പറഞ്ഞതും ബഷീര്‍ മാമ ചിരിച്ചു.
“നമുക്കിവന അടുപ്പില്‍ എടുത്ത് വെച്ചാലോ, മോളെ. രണ്ടു മിനിറ്റ് കൊണ്ട് ഇവന്‍ ഒണങ്ങി കിട്ടും.” ബഷീര്‍ മാമ അഞ്ചന ചേച്ചിയോട് ചോദിച്ചതും ചേച്ചി പൊട്ടിച്ചിരിച്ചു.
ബഷീര്‍ മാമയെ സംസാരിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ നാവടക്കി.
ഞങ്ങൾക്ക് വേണ്ട ഫുഡ് ഓർഡർ ചെയ്തതും, ക്യാഷ് കൗണ്ടരിനടുത്തു തന്നെ ചേച്ചിക്ക് ഇരിക്കാനായി ബഷീര്‍ മാമ കസേര ഇട്ടു കൊടുത്തു.
എന്നോട് മാമ ഇരിക്കാൻ പറഞ്ഞെങ്കിലും എന്റെ ഈ വിയർപ്പു കാരണം ഇരിക്കാൻ തോന്നിയില്ല.
എന്റെ വിയർപ്പ് കാരണം ഹോട്ടലിൽ വന്നും പോകുന്നവരേയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ പുറത്ത് പോയി നിന്നു. പക്ഷേ ഗ്ലാസ്സ് ഡോറിലൂടെ ചേച്ചിയെ എനിക്ക് കാണാമായിരുന്നു.
ബഷീര്‍ മാമ ചേച്ചിയോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. ചേച്ചിയും നല്ല ഉത്സാഹത്തോടെ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു കൊണ്ടിരുന്നു.
ചേച്ചിയുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോ എനിക്കും നല്ല സന്തോഷമായി.
പാർസൽ വന്നപ്പോ ഞാൻ അകത്തു കേറി. എന്നിട്ട് അതും വാങ്ങി അതിനുള്ള കാശും കൊടുത്തു.
പോകാനായി ചേച്ചി എന്റെ അടുത്തേക്ക് വന്നതും ബഷീര്‍ മാമ എന്നെ വിളിച്ച് മാറ്റി നിർത്തി കൊണ്ട് പറഞ്ഞു, “എടാ മോനെ, നി നിക്കാഹ് കഴിക്കുമ്പോ അഞ്ചന മോളെ പോലത്ത കൊച്ചിനെ കെട്ടണം, കേട്ടാ?”