എനിക്കും എതിർപ്പില്ലായിരുന്നു. അതുകൊണ്ട് ഞാനും സമ്മതിച്ചു.
പോകുന്ന വഴിക്ക് മറിയ ഒന്നുംതന്നെ മിണ്ടിയില്ല. പക്ഷേ അവള്‍ ശെരിക്കും ടെൻഷനടിച്ചിരുന്നു.
വില്ലയ്ക്ക് മുന്നില്‍ പാർക്ക് ചെയ്തതും മറിയ ഇറങ്ങി. ഞാനും അവള്‍ക്കൊപ്പം അവളുടെ വീട്ടിലേക്ക് നടന്നു.
വീട്ടില്‍ കേറിയതും മറിയ വാതിൽ അകത്തു നിന്ന് പൂട്ടിയിട്ട് ചാവിയേ കീ ഹോളില്‍ തന്നെ വിട്ടിട്ട് എന്നെ ദയനീയമായി നോക്കി.
“എന്നോട് നി ഇങ്ങനെ പിണങ്ങി ഇരിക്കരുത്, വിക്രം.” മറിയ കെഞ്ചും പോലെ പറഞ്ഞു.
“എനിക്ക് നിന്നോട് പിണക്കമൊന്നും ഇല്ലല്ലോ, മറിയ.”
“കുറച്ച് ദിവസങ്ങളായി നി എന്റെ മുഖത്ത് പോലും നോക്കുന്നില്ല, വിക്രം!”
മറിയ അങ്ങനെ പറഞ്ഞതും എന്റെ അടങ്ങി കിടന്ന കോപവും സങ്കടവും എല്ലാം പൊട്ടിത്തെറിച്ചു. എന്റെ കോപത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
“നിന്റെ മുഖത്ത് ഞാൻ നോക്കിയപ്പോൾ ഒക്കെ വെറും ചീഞ്ഞഴുകിയ ശവത്തെ കണ്ടത് പോലെ നീയല്ലേ മുഖം തിരിച്ചു വച്ചത്? വെറുക്കപ്പെട്ട വസ്തുവായി നീയല്ലേ എന്നെ അകറ്റി നിര്‍ത്തിയത്?” എന്നെ കാണുമ്പോഴൊക്കെ നീയല്ലേ ഒഴിഞ്ഞു മാറിയത്…? നിയന്ത്രണം വിട്ട് ഞാൻ അലറി പോയ്.
പെട്ടന്ന് മറിയ ഭയന്ന് ഒരടി പിന്നോട്ട് വച്ചുകൊണ്ട് വിളറി നിന്നു.
അവസാനം എന്റെ കോപത്തെ എന്റെ ഉള്ളില്‍ തന്നെ വരിഞ്ഞു കെട്ടി നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.
“ഞാൻ ദ്രോഹി എന്ന് നീയാണ് മുദ്ര കുത്തിയത്, മറിയ.” എന്റെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. “എനിക്കതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇനിയും എന്നെ വിശ്വസിച്ച് ആരും നശിക്കേണ്ട കാര്യമില്ല.” ഞാൻ നിസ്സാരമായി പറഞ്ഞു.
“അയ്യോ.. വിക്രം!” മറിയ കരഞ്ഞു. “അന്ന് ദേഷ്യത്തില്‍ ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, വിക്രം. നിന്നെ ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല.”
“ദേഷ്യത്തില്‍ ആണെങ്കിലും, നിന്റെ മനസ്സിലെ ചിന്ത ആണല്ലോ വാക്കുകളായി മാറിയത്.” ഞാൻ പറഞ്ഞു.
അതിന് മറുപടി ഒന്നും മറിയക്ക് പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ തുടർന്നു,
“മറിയയുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സമയത്ത് ഞാൻ ഏത് നേരവും മറിയക്കൊപ്പം തന്നെ ഉണ്ടായിരുന്നു, നിന്റെ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം നിനക്ക് ടെൻഷൻ കൂടി നി എന്നോട് വെറുപ്പിക്കുന്ന അത്തരത്തില്‍ സംസാരിച്ചപ്പോൾ പോലും ഞാൻ ദേഷ്യപ്പെടാതെ കൂടേ തന്നെ ഉണ്ടായിരുന്നു. എന്നെ കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ നിനക്ക് ചെയ്തും തന്നിരുന്നു. നിന്റെ മാനസികാവസ്ഥ മനസ്സിലാക്കി കൊണ്ട് നിന്റെ അപ്പോഴത്തെ ആ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നത് വരെയും ഞാൻ നിന്നെ കുറ്റപ്പെടുത്താതെ കൂടെ തന്നെ നിന്നു.”
“ശരിയാണ് വിക്രം, നി കാരണമാണ് എന്റെ എല്ലാം പ്രശ്‌നങ്ങളേയും ഞാൻ തരണം ചെയ്തതും, ഇപ്പോൾ നന്നായി ജീവിക്കുന്നതും. അതെനിക്ക് മറക്കാനേ കഴിയില്ല.” മറിയ കണ്ണീരോടെ പറഞ്ഞു.
ഞാൻ വേദനയോടെ പുഞ്ചിരിച്ചു.
“പക്ഷേ, എനിക്കൊരു പ്രശ്നം വന്നപ്പോ മറിയ എന്താണ് ചെയ്തത്?” സങ്കടത്തോടെ ഞാൻ ചോദിച്ചു.
ഉടനെ കുറ്റബോധത്തിൽ കരഞ്ഞു കൊണ്ട് മറിയ തല താഴ്ത്തി നിന്നു.
“എന്റെ പ്രശ്‌നങ്ങള്‍ കാരണം മാനസികമായി തകർന്നിരുന്ന ഞാൻ, അന്ന് ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞു പോയപ്പോ, എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ പോലും പരിഗണിക്കാതെ മറിയ എന്നെ തല്ലി, എന്നെ തള്ളിക്കളഞ്ഞു, എന്നെ കുറ്റപ്പെടുത്തി, എന്നോട് വെറുപ്പ് കാണിച്ചു, എന്നെ വിശ്വസിക്കാൻ കൊള്ളില്ലാത്തവനായി ആ മെയിലില്‍ മറിയ എന്നെ ചിത്രീകരിച്ചു.”
അത്രയും പറഞ്ഞു നിര്‍ത്തിയിട്ട് ഞാൻ മറിയയെ നോക്കി. അവള്‍ ശബ്ദമില്ലാതെ ഏങ്ങി കരയുകയായിരുന്നു. കുറ്റബോധവും സങ്കടവും അവളുടെ മനസ്സിനെ കാർന്ന് തിന്നുന്നത് ആ മുഖത്ത് സ്പഷ്ടമായിരുന്നു.
