എന്റെ ഹൃദയം നുറുങ്ങി വേദനിച്ചു. തിളച്ച എണ്ണ കുടിച്ചത് പോലെ തൊണ്ടയും നെഞ്ചും പൊള്ളി.
“ശരി തന്നെയാണ് മറിയ. ഞാൻ ചെയ്യുന്നത് തെറ്റ് തന്നെയാണ്.”
കുറ്റസമ്മതം നടത്തിയതും മറിയ എന്നെ അല്‍പ്പനേരം ചിന്തനയോടെ നോക്കിയിരുന്നു.
ഉള്ളിലെ വേദന സഹിക്കാൻ കഴിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
ഒടുവില്‍ മറിയ ചോദിച്ചു, “അഞ്ചനയ്ക്ക് നിന്നെ ഇഷ്ട്ടമാണോ, വിക്രം?”
ആ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചുപോയി.
“ചിലപ്പോ ആണെന്ന് തോന്നും, ചിലപ്പോ ഇല്ലെന്നും തോന്നും.” എന്റെ മറുപടി കേട്ട് മറിയ ചിന്താകുഴപ്പത്തോടെ തലയാട്ടി.
“അഞ്ചന ഒരു കടങ്കഥയാണ്, മറിയ. ഏതാണ് ശരി.. ഏതാണ് തെറ്റ്.. എന്നൊന്നും ഗ്രഹിച്ചെടുക്കാൻ പോലും കഴിയാത്ത അനേകം ഉത്തരങ്ങളുള്ള ഒരു അപൂര്‍വ്വമായ കടങ്കഥ. ഒരു കോണിലൂടെ നോക്കിയാല്‍ ഉത്തരങ്ങൾ എല്ലാം ശരിയാണെന്ന് തോന്നും, പക്ഷേ മറ്റൊരു കോണിലൂടെ നോക്കിയാല്‍ അതേ ഉത്തരങ്ങള്‍ എല്ലാം തെറ്റാണെന്ന് തോന്നും.” ഞാൻ വിശദീകരിച്ചു. “പക്ഷേ എന്തൊക്കെയായാലും, എന്റെ അഞ്ചന ഇല്ലാതെ എന്റെ ജീവിതം ഇരുണ്ട് പോകും, മറിയ. അഞ്ചന മാത്രമാണ് എന്റെ പ്രകാശവും തേജസ്സും.”
ഞാൻ പറയുന്നതെല്ലാം കേട് മറിയയുടെ വായ് താനെ തുറന്നു പോയിരുന്നു. ഞാൻ സംസാരിച്ചു കഴിഞ്ഞ ശേഷമാണ് മറിയയ്ക്ക് ബോധം വന്ന് തുറന്നിരുന്നു വായിനെ അടച്ചത്.
“അവളെ നിനക്ക് കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, വിക്രം?” അവസാനം ഒരു നെടുവീര്‍പ്പ് ഉതിർത്ത ശേഷം മറിയ സംശയത്തോടെ ചോദിച്ചു.
“അറിയില്ല മറിയ. കിട്ടിയാല്‍, ഞാൻ ആയിരിക്കും ഈ ലോകത്തിലേ ഏറ്റവും വലിയ ഭാഗ്യവാൻ. അവളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കും.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“പക്ഷേ അഞ്ചനയേ നിനക്ക് കിട്ടിയില്ലെങ്കില്‍?” മറിയ പേടിയോടെ ചോദിച്ചു.
“എന്റെ മരണം വരെ അഞ്ചനയെ മാത്രം ഓര്‍ത്തു കൊണ്ട് ഞാൻ ജീവിക്കും.” അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്.
എന്റെ കണ്ണിലെ ദൃഢതയും ഉറച്ച വാക്കുകളും കേട്ട് മറിയ ടെൻഷനടിച്ചിരുന്നു.
“എന്തു പറയണം എന്ന് എനിക്കറിയില്ല, വിക്രം. പക്ഷേ നിന്നെ ഞാൻ മനസ്സിലാക്കിയിടത്തോളം, ഇത് നിന്റെ പ്രായത്തിന്‍റെ കുഴപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് വളരെ സീരിയസ്സായ പ്രശ്നം എന്നുമാത്രം എനിക്ക് മനസ്സിലായി. പക്ഷേ ഈ വഴിയിലൂടെയുള്ള യാത്ര നിന്റെ നാശത്തിലേക്ക് ആവുമെന്ന് ഞാൻ ഭയക്കുന്നു, വിക്രം. അവളെ നി മറക്കുന്നത് അല്ലേ നിങ്ങൾ രണ്ടു പേര്‍ക്കും നല്ലത്?” അവള്‍ ഉപദേശിച്ചു.
“അഞ്ചനയെ എനിക്ക് മറക്കാൻ കഴിയില്ല, മറിയ. അവളെ മറക്കണമെക്കിൽ എന്റെ മനസ്സും ഹൃദയവും നശിക്കണം, എന്റെ ഹൃദയം നിലച്ചു പോണം.” മറിയയോട് എന്റെ നിസ്സഹായാവസ്ഥയെ ഞാൻ വെളിപ്പെടുത്തി. “അതുകൂടാതെ, എന്റെ ജീവിതത്തിൽ അഞ്ചന ഇല്ലെങ്കില്‍, ഞാൻ എന്ന വ്യക്തിയും നശിക്കും, മറിയ.”
“വിക്രം—” മറിയ പേടിയോടെ എന്തോ പറയാൻ തുടങ്ങിയതും ഞാൻ തടഞ്ഞു.
ശേഷം ഒരു പുഞ്ചിരി മാത്രം അവള്‍ക്ക് കൊടുത്തിട്ട് ഞാൻ അവിടെനിന്നിറങ്ങി.
****************
നാലാം നിലയില്‍ ഇറങ്ങി എന്റെ ഫ്ലാറ്റിന്‍റെ മുന്നില്‍ വന്നപ്പോൾ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ചെറിയൊരു ഒച്ചപ്പാട് കേള്‍ക്കാൻ കഴിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവരുടെ വാക്കുകൾ ഒന്നും വ്യക്തമായില്ല.
ബെല്ലടിക്കാൻ തോന്നിയെങ്കിലും ഞാൻ അടിച്ചില്ല. കാരണം, അവരുടെ പ്രശ്‌നം അവർ തന്നെ തീര്‍ത്തോളാം എന്ന് അന്ന് ചേച്ചി എന്നോട് പറഞ്ഞത് ഞാൻ ഓര്‍ത്തു.
അതുകൊണ്ട് എന്റെ ഫ്ലാറ്റിൽ കേറി ഞാൻ ഡോറടച്ചു.
അടുത്ത ദിവസവും ഓഫീസിൽ നിന്ന് വന്നപ്പോഴും എന്തൊക്കെയോ പ്രശ്നങ്ങൾ നടന്നു കൊണ്ടിരുന്നു.
അങ്ങനെ അവരുടെ പ്രശ്നങ്ങൾ ഒരു നിത്യ സംഭവമായി മാറിയിരുന്നു.
പിന്നേ ചേച്ചിയുടെ ഫ്ലാറ്റിൽ നിന്നും ചേച്ചി പുറത്തേക്ക് വരാത്തത് കൊണ്ട് എനിക്ക് ചേച്ചിയെ കാണാന്‍ പോലും കഴിഞ്ഞില്ല. ഞാൻ ഓഫീസിൽ പോയശേഷം ഇടയ്ക്കൊക്കെ ചേച്ചിക്ക് കോൾ ചെയ്യുമെങ്കിലും ചേച്ചി എടുത്തിരുന്നില്ല. ഇപ്പോഴും പിണക്കം ആയിരിക്കും.
പുതിയ പ്രോജക്റ്റ് തുടങ്ങിയിരുന്നത് കൊണ്ട് നല്ല ജോലി തിരക്കും ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാ ദിവസവും ഞാൻ ഓഫീസിൽ പോയിരുന്നു.
പക്ഷേ ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ ചേച്ചിയുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങൾ നടന്നു കൊണ്ടിരുന്നത് കേള്‍ക്കാന്‍ കഴിഞ്ഞത് കൊണ്ട് അങ്ങോട്ട് ചെല്ലാനും എനിക്ക് മനസ്സ് വന്നില്ല.
ഒടുവില്‍ വെള്ളിയാഴ്ചയും വന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും പ്രഷോബ് ചേട്ടൻ ബോധം ഇല്ലാതെ ഉറങ്ങുമ്പോള്‍ ചേച്ചി എന്നെ കാണാന്‍ എങ്കിലും വരുമെന്ന് കരുതി.
പക്ഷേ വെള്ളിയാഴ്ചയും ശനിയാഴ്ചയും എന്നെ നിരാശപ്പെടുത്തി കൊണ്ട് കൊഴിഞ്ഞു പോയി.
ഞായറാഴ്ച രാവിലെ ഞാൻ ചേച്ചിയെ പിന്നെയും വിളിച്ചു. പക്ഷേ ചേച്ചി എടുത്തില്ല.
എന്തുകൊണ്ട് എന്റെ കോൾ ഒന്നും ചേച്ചി എടുക്കുന്നില്ല? എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.
അവസാനം എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയതും ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഞാൻ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചു.
പ്രഷോബ് ചേട്ടനാണ് തുറന്നത്.
“എടാ നീ ഇവിടെയൊക്കെ ഉണ്ടോ?” ചേട്ടൻ ചോദിച്ചിട്ട് വഴിയില്‍ നിന്ന് മാറിയതും ഞാൻ അകത്തേക്ക് ചെന്നു.
ഉടനെ ചേട്ടൻ വാതിൽ പൂട്ടിയിട്ട് സെറ്റിയിൽ പോയിരുന്നു. അയാള്‍ക്ക് മുന്നിലുള്ള മേശപ്പുറത്ത് ഒരു മദ്യകുപ്പിയും ഒരു കവർ ചിപ്സും ഉണ്ടായിരുന്നു. ചേച്ചിയെ മാത്രം അവിടെയെങ്ങും കണ്ടില്ല.
എന്റെ നിരാശ മറച്ചു കൊണ്ട് ഞാൻ ചേട്ടനോട് ചോദിച്ചു, “ഇരുപത്തിനാല് മണിക്കൂറും ഇത് തന്നെയാണോ ചേട്ടന് ജോലി.”
“എന്റെ വിക്രം, ജീവിതം എന്ന് പറഞ്ഞാൽ ഒരു ബാധ്യതയും ഇല്ലാതെ വേണം ജീവിക്കാൻ. അത് അടിച്ചു പൊളിച്ച് തന്നെ ജീവിക്കണം. നല്ല പ്രായത്തില്‍ എല്ലാം അനുഭവിച്ച് ജീവിക്കണം, മനസ്സിൽ തോന്നിയത് എല്ലാം ചെയ്ത് ജീവിക്കണം. മനസ്സിലുള്ള ചെറിയ ആഗ്രഹം പോലും ബാക്കി വെക്കാതെ എല്ലാം നിറവേറ്റി ജീവിക്കണം — ഇപ്പോൾ ഞാൻ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്.” അയാൾ ആവേശത്തോടെ പ്രസംഗിച്ചു. “നീയും അങ്ങനെയൊക്കെ ശ്രമിച്ചു നോക്ക്, എന്നാലേ മനസ്സിലാകൂ.”
പക്ഷേ ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.
“എടാ നിനക്കൊരു പെഗ് ഒഴിക്കട്ടേ?” ചേട്ടൻ ചോദിച്ചു.