എന്റെ ഹൃദയം നുറുങ്ങി വേദനിച്ചു. തിളച്ച എണ്ണ കുടിച്ചത് പോലെ തൊണ്ടയും നെഞ്ചും പൊള്ളി.
“ശരി തന്നെയാണ് മറിയ. ഞാൻ ചെയ്യുന്നത് തെറ്റ് തന്നെയാണ്.”
കുറ്റസമ്മതം നടത്തിയതും മറിയ എന്നെ അല്‍പ്പനേരം ചിന്തനയോടെ നോക്കിയിരുന്നു.
ഉള്ളിലെ വേദന സഹിക്കാൻ കഴിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
ഒടുവില്‍ മറിയ ചോദിച്ചു, “അഞ്ചനയ്ക്ക് നിന്നെ ഇഷ്ട്ടമാണോ, വിക്രം?”
ആ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചുപോയി.
“ചിലപ്പോ ആണെന്ന് തോന്നും, ചിലപ്പോ ഇല്ലെന്നും തോന്നും.” എന്റെ മറുപടി കേട്ട് മറിയ ചിന്താകുഴപ്പത്തോടെ തലയാട്ടി.
“അഞ്ചന ഒരു കടങ്കഥയാണ്, മറിയ. ഏതാണ് ശരി.. ഏതാണ് തെറ്റ്.. എന്നൊന്നും ഗ്രഹിച്ചെടുക്കാൻ പോലും കഴിയാത്ത അനേകം ഉത്തരങ്ങളുള്ള ഒരു അപൂര്‍വ്വമായ കടങ്കഥ. ഒരു കോണിലൂടെ നോക്കിയാല്‍ ഉത്തരങ്ങൾ എല്ലാം ശരിയാണെന്ന് തോന്നും, പക്ഷേ മറ്റൊരു കോണിലൂടെ നോക്കിയാല്‍ അതേ ഉത്തരങ്ങള്‍ എല്ലാം തെറ്റാണെന്ന് തോന്നും.” ഞാൻ വിശദീകരിച്ചു. “പക്ഷേ എന്തൊക്കെയായാലും, എന്റെ അഞ്ചന ഇല്ലാതെ എന്റെ ജീവിതം ഇരുണ്ട് പോകും, മറിയ. അഞ്ചന മാത്രമാണ് എന്റെ പ്രകാശവും തേജസ്സും.”
ഞാൻ പറയുന്നതെല്ലാം കേട് മറിയയുടെ വായ് താനെ തുറന്നു പോയിരുന്നു. ഞാൻ സംസാരിച്ചു കഴിഞ്ഞ ശേഷമാണ് മറിയയ്ക്ക് ബോധം വന്ന് തുറന്നിരുന്നു വായിനെ അടച്ചത്.
“അവളെ നിനക്ക് കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, വിക്രം?” അവസാനം ഒരു നെടുവീര്‍പ്പ് ഉതിർത്ത ശേഷം മറിയ സംശയത്തോടെ ചോദിച്ചു.
“അറിയില്ല മറിയ. കിട്ടിയാല്‍, ഞാൻ ആയിരിക്കും ഈ ലോകത്തിലേ ഏറ്റവും വലിയ ഭാഗ്യവാൻ. അവളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കും.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“പക്ഷേ അഞ്ചനയേ നിനക്ക് കിട്ടിയില്ലെങ്കില്‍?” മറിയ പേടിയോടെ ചോദിച്ചു.
“എന്റെ മരണം വരെ അഞ്ചനയെ മാത്രം ഓര്‍ത്തു കൊണ്ട് ഞാൻ ജീവിക്കും.” അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്.
എന്റെ കണ്ണിലെ ദൃഢതയും ഉറച്ച വാക്കുകളും കേട്ട് മറിയ ടെൻഷനടിച്ചിരുന്നു.
“എന്തു പറയണം എന്ന് എനിക്കറിയില്ല, വിക്രം. പക്ഷേ നിന്നെ ഞാൻ മനസ്സിലാക്കിയിടത്തോളം, ഇത് നിന്റെ പ്രായത്തിന്‍റെ കുഴപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത് വളരെ സീരിയസ്സായ പ്രശ്നം എന്നുമാത്രം എനിക്ക് മനസ്സിലായി. പക്ഷേ ഈ വഴിയിലൂടെയുള്ള യാത്ര നിന്റെ നാശത്തിലേക്ക് ആവുമെന്ന് ഞാൻ ഭയക്കുന്നു, വിക്രം. അവളെ നി മറക്കുന്നത് അല്ലേ നിങ്ങൾ രണ്ടു പേര്‍ക്കും നല്ലത്?” അവള്‍ ഉപദേശിച്ചു.
“അഞ്ചനയെ എനിക്ക് മറക്കാൻ കഴിയില്ല, മറിയ. അവളെ മറക്കണമെക്കിൽ എന്റെ മനസ്സും ഹൃദയവും നശിക്കണം, എന്റെ ഹൃദയം നിലച്ചു പോണം.” മറിയയോട് എന്റെ നിസ്സഹായാവസ്ഥയെ ഞാൻ വെളിപ്പെടുത്തി. “അതുകൂടാതെ, എന്റെ ജീവിതത്തിൽ അഞ്ചന ഇല്ലെങ്കില്‍, ഞാൻ എന്ന വ്യക്തിയും നശിക്കും, മറിയ.”
“വിക്രം—” മറിയ പേടിയോടെ എന്തോ പറയാൻ തുടങ്ങിയതും ഞാൻ തടഞ്ഞു.
ശേഷം ഒരു പുഞ്ചിരി മാത്രം അവള്‍ക്ക് കൊടുത്തിട്ട് ഞാൻ അവിടെനിന്നിറങ്ങി.
****************
നാലാം നിലയില്‍ ഇറങ്ങി എന്റെ ഫ്ലാറ്റിന്‍റെ മുന്നില്‍ വന്നപ്പോൾ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ചെറിയൊരു ഒച്ചപ്പാട് കേള്‍ക്കാൻ കഴിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അവരുടെ വാക്കുകൾ ഒന്നും വ്യക്തമായില്ല.
ബെല്ലടിക്കാൻ തോന്നിയെങ്കിലും ഞാൻ അടിച്ചില്ല. കാരണം, അവരുടെ പ്രശ്‌നം അവർ തന്നെ തീര്‍ത്തോളാം എന്ന് അന്ന് ചേച്ചി എന്നോട് പറഞ്ഞത് ഞാൻ ഓര്‍ത്തു.
അതുകൊണ്ട് എന്റെ ഫ്ലാറ്റിൽ കേറി ഞാൻ ഡോറടച്ചു.
അടുത്ത ദിവസവും ഓഫീസിൽ നിന്ന് വന്നപ്പോഴും എന്തൊക്കെയോ പ്രശ്നങ്ങൾ നടന്നു കൊണ്ടിരുന്നു.
അങ്ങനെ അവരുടെ പ്രശ്നങ്ങൾ ഒരു നിത്യ സംഭവമായി മാറിയിരുന്നു.
