അരളിപ്പൂന്തേൻ – 6 1

: ഞാൻ ഇവിടെത്തന്നെ ഉണ്ടാവും… എന്നെ ക്ലാസ്സിൽ കൊണ്ടാക്കിയിട്ട് പോയാമതി

: ക്ലാസ്സിലോ… അത്രയ്ക്ക് വേണോ

: നാലാള് കാണട്ടെ ഏട്ടാ… പെൺപിള്ളേർക്കൊക്കെ ഒരു ധാരണയുണ്ട്, ഏട്ടൻ വെറും മുരടനാണെന്ന്….

: ഓഹോ….

വണ്ടി വച്ച് തിരിച്ചുവന്ന് തുഷാരയുടെ കൂടെ പടികൾ കയറി അവളുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു. വരാന്തയിൽ നിൽക്കുന്ന എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്….. ഇതൊക്കെ കുറച്ച് ഓവറല്ലേ… എന്നാലും കുഴപ്പമില്ല, പെണ്ണിന്റെ ആഗ്രഹമല്ലേ. ക്ലാസ്സിന് മുന്നിലെത്തിയ തുഷാര ടാറ്റയും പറഞ്ഞ് പോയപ്പോഴാണ് ശരിക്കും ഞാൻ പെട്ടത്. ഇനി ഈ കാണുന്ന ആളുകളുടെയൊക്കെ ഇടയിലൂടെ തനിച്ച് പോകണ്ടേ. ദൈവമേ.. ആരും ആക്കി ചിരിക്കല്ലേ എന്നും പ്രാർത്ഥിച്ചുകൊണ്ട് ഇടം വലം നോക്കാതെ നടന്നു.

ക്ലാസ്സിൽ ഇരിക്കുമ്പോഴും മനസ് മുഴുവൻ വേറെവിടെയോ ആണ്. എന്തോ ഭയങ്കര സന്തോഷം. സത്യം പറഞ്ഞാൽ ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡില്ല. മൂന്ന് പിരിയഡ് എങ്ങനാ തള്ളിനീക്കിയതെന്ന് ഒരുപിടിയുമില്ല. എന്റെ അവസ്ഥ ഇതാണെങ്കിൽ തുഷാര എങ്ങനെയായിരിക്കും അവിടിരിക്കുന്നത്. പറഞ്ഞു നാവ് വായിലേക്കിട്ടില്ല ദേണ്ടെ ക്ലാസ്സിന് മുന്നിൽ കൂടി ഉലാത്തുന്നു. സ്നേഹയും ഉണ്ടല്ലോ കൂടെ. ആ നടത്തവും നോട്ടവും കണ്ടാൽ അറിയാം എന്നെ കാണാൻ വന്നതാണെന്ന്. ക്ലാസ് കട്ടാക്കി മുങ്ങിയതാവുമോ… എന്റെ നോട്ടം പുറത്തേക്ക് ആണെന്ന് കണ്ടതോടെ ടീച്ചറുടെ കയ്യിലുള്ള മാർക്കർ പറന്നുവന്ന് നെഞ്ചിലിടിച്ച് താഴേക്ക് വീണു..

: ശ്രീലാൽ…. എന്തിനാടോ താനൊക്കെ കഷ്ടപ്പെട്ട് ഇവിടിരിക്കുന്നേ, പുറത്തേക്ക് പോണോ

: അല്ല ടീച്ചറേ പുറത്ത് ആരോ നടക്കുന്നത് കണ്ടിട്ട് ഒന്ന് നോക്കിയതാ..

: എന്നാപ്പിന്നെ മോൻ പോയി നോക്കിയിട്ട് വാ… അല്ലേലും ഇവിടിരുന്നിട്ട് കാര്യമൊന്നുമില്ല, മനസ് മുഴുവൻ പുറത്തല്ലേ

: താങ്ക്യു മിസ്… മിസ് പറഞ്ഞതാ ശരി… മനസിനെന്തോ വയ്യായ്ക.. ഒന്ന് ക്യാന്റീനിലോക്കെ പോയി നോക്കട്ടെ, അഥവാ ശരിയായാലോ…

: ഇറങ്ങി പോടോ എന്റെ ക്ലാസീന്ന്… കള്ള കാമുക..

രേഖ ടീച്ചറുടെ മുഖത്ത് വിടർന്ന പുഞ്ചിരിയിൽ ഒരു നൊസ്റ്റാൾജിയ ഇല്ലേ, എന്നൊരു സംശയം. ടീച്ചറുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചെങ്കിലും അതൊന്നും കാണാനുള്ള സമയം നമുക്കില്ലല്ലോ.. ധൃതിപിടിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തുഷാര വരാന്തയിൽ കൂടി നടന്നകലുന്നുണ്ട്. അവളുടെ പുറകെ വച്ചുപിടിച്ചു. ഒന്നാം നിലയിൽ നിന്നും ഇറങ്ങുന്ന തുഷാരയെ വിളിച്ചപ്പോൾ അവളുടെ തല മുകളിലേക്ക് തിരിഞ്ഞു. കോണിപ്പടിയിലെ കൈവരിലയിൽ പിടിച്ചുനിൽക്കുന്ന എന്റെ മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞതും ആ മുഖം വിടർന്നു. ഇറങ്ങിപ്പോയതിനേക്കാൾ ഇരട്ടി വേഗത്തിൽ അവൾ പടികൾ ഓടിക്കയറി. എന്തു ഭംഗിയാണ് കണ്ണ് തള്ളിയുള്ള കട്ടുറുമ്പിന്റെ മുഖത്തെ ചിരി കാണാൻ.

: കണ്ണ് താഴെപ്പോകും പെണ്ണേ…ഒന്ന് അടക്കി വയ്‌ക്കെടി

: എന്നാലും ഇത്രപെട്ടെന്ന് എങ്ങനെ എത്തി…ഉമ്മ…..

: എന്റെ പെണ്ണേ പതുക്കെ പറ… ആരെങ്കിലും കേൾക്കും

: വാ… ഒരു സ്ഥലംവരെ പോകാം…

കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയാൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കണ്ണന് ഓരോ സാധനം കൊണ്ടുകൊടുക്കുമ്പോളും അത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതായ ഒരു പെണ്ണിന്റെ
അടുത്തുനിന്നും ആദ്യമായാണ് ഇങ്ങനൊരു സന്തോഷം കാണുന്നത്. എന്റെ കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് തുഷാര പടികൾ ചാടിയിറങ്ങി. താഴെ നിൽക്കുന്ന സ്നേഹയുടെ കവിളിൽ തട്ടികൊണ്ട് അവൾ എന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് ഓടി. എല്ലാവരും ക്ലാസ്സിലായത് നന്നായി. അല്ലെങ്കിൽ കണക്കായി, കളിയാക്കി കൊന്നിട്ടുണ്ടാവും എല്ലാരുംകൂടി. പൂന്തോട്ടത്തിന്റെ ഒരു മൂലയിൽ പടർന്നു പന്തലിച്ചിരിക്കുന്ന വാകമരച്ചോട്ടിൽ എത്തുന്നത് വരെ അവളുടെ കൈകൾ പിടിവിട്ടില്ല. കാലംതെറ്റി പൂത്ത വാകപ്പൂക്കൾ നിലത്ത് ചുവന്ന പരവതാനി വിരിച്ചിടുമ്പോൾ സ്വപ്നലോകത്തിലെന്നപോൽ അവളെന്റെ കണ്ണുകളിലേക്ക് പടർന്നുകയറി. ആളൊഴിഞ്ഞ രാജസദസ്സിൽ എന്റെ രാജ്ഞി മാത്രം. ചുറ്റുമുള്ളതെല്ലാം ശൂന്യം. ഇത്രയും മധുരമുള്ള എത്രയെത്ര നിമിഷങ്ങളെയാണ് ഞങ്ങൾ കൊന്നുകളഞ്ഞത്. ഞങ്ങളല്ല, ഞാൻ. എന്റെ വാശിയും മനസിന്റെ തുലാസും കാരണം നഷ്ടപ്പെട്ടുപോയ നല്ല നിമിഷങ്ങളെയോർത്ത് വിലപിച്ചിട്ട് ഇനി കാര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *